Connect with us

Health

സാനിറ്റൈസര്‍ അധികമായാല്‍ സംഭവിക്കുന്നതിങ്ങനെ

സാനിറ്റൈസറുകളുടെ അമിതമായ ഉപയോഗം നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു

Published

on

കൊറോണ കാലത്ത് സാനിറ്റൈര്‍ ഒരു അവശ്യവസ്തുവായി മാറിയിരിക്കുന്നു. അതെ, കൈകള്‍ അണുവിമുക്തമാക്കി നിലനിര്‍ത്താന്‍ സാനിറ്റൈസറുകള്‍ നമ്മെ സഹായിക്കുന്നു. നിലവിലെ കോവിഡ് മഹാമാരിക്കാലത്ത് മാസ്‌കുകള്‍ക്കും സാമൂഹിക അകലത്തിനും പുറമേ സ്വയം പരിരക്ഷിക്കാനുള്ളൊരു വസ്തുവായി സാനിറ്റൈസറും മാറി.

രോഗാണുക്കളെയും ബാക്ടീരിയകളെയും കൈകാര്യം ചെയ്യുന്നതില്‍ അവ ഫലപ്രദമാണെങ്കിലും സാനിറ്റൈസറുകളുടെ അമിതമായ ഉപയോഗം നല്ല ബാക്ടീരിയകളെയും നശിപ്പിക്കുന്നു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, മദ്യം അടിസ്ഥാനമാക്കിയുള്ള സാനിറ്റൈസറുകള്‍ രോഗത്തിന്റെ വ്യാപനം ഇല്ലാതാക്കുന്നതിന് ഫലപ്രദമാണ്. എന്നിരുന്നാലും, ഇവയുടെ അമിതമായ ഉപയോഗം ഹാന്‍ഡ് ഡെര്‍മറ്റൈറ്റിസ് പോലുള്ള കഠിനമായ ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതായും അവകാശവാദങ്ങളുണ്ട്. കൈകള്‍ അമിതമായി വരളുക, പൊള്ളല്‍, ചര്‍മ്മത്തില്‍ ചുവപ്പ് പോലുള്ള ചര്‍മ്മ പ്രശ്‌നങ്ങളും പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

പരിമിതമായ ഉപയോഗം

എത്ര നല്ല വസ്തുവാണെങ്കില്‍ പോലും അമിതമായ ഉപയോഗം ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. അതുപോലെ തന്നെയാണ് ഹാന്‍ഡ് സാനിറ്റൈസറുകളുടെ കാര്യവും. പരിമിതമായ അളവില്‍ ഉപയോഗിക്കുകയാണെങ്കില്‍ അണുക്കളെയും ബാക്ടീരിയകളെയും കൈകാര്യം ചെയ്യുന്നതില്‍ ഇത് ശരിക്കും ഫലപ്രദമാണ്. ഇല്ലെങ്കില്‍, ഇത് ചര്‍മ്മത്തില്‍ എളുപ്പത്തില്‍ പല പ്രശ്‌നങ്ങളും സൃഷ്ടിക്കും. കൂടാതെ സാനിറ്റൈസറുകളുടെ അമിത ഉപയോഗം ആന്റിബയോട്ടിക്‌റെസിസ്റ്റന്റ് എന്ന പുതിയ തരം ബാക്ടീരിയയുടെ ഉത്പാദനത്തിലേക്കും നയിക്കുമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മുന്നറിയിപ്പ് നല്‍കുന്നു.

സാനിറ്റൈസറുകളിലെ രാസഘടന

അമിതമായി ഉപയോഗിച്ചാല്‍ ഹാന്‍ഡ് സാനിറ്റൈസറുകളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം നിങ്ങളുടെ ചര്‍മ്മത്തിന് അപകടകരമായ ഫലങ്ങള്‍ സൃഷ്ടിക്കുന്നു. ചര്‍മ്മത്തിന്റെ ഘടന ഓരോ വ്യക്തിക്കും മാറ്റമായിരിക്കും. അതിനാല്‍, ഹാന്‍ഡ് സാനിറ്റൈസറുകളില്‍ അടങ്ങിയിരിക്കുന്ന രാസ ഘടകങ്ങള്‍ അതിനനുസരിച്ച് ഉപയോഗപ്രദമോ ദോഷകരമോ ആയി മാറുന്നു. ചര്‍മ്മത്തിലെ പ്രകോപനങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ അമിതമായി ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ഒഴിവാക്കിക്കൊണ്ട് മുന്‍കരുതല്‍ നടപടികള്‍ കൈക്കൊള്ളുക.

ചര്‍മ്മവീക്കത്തില്‍ നിന്ന് രക്ഷനേടാന്‍

നിങ്ങള്‍ വളരെ അധികമായി ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍, നിങ്ങളുടെ കൈകള്‍ ഹാന്‍ഡ് ഡെര്‍മറ്റൈറ്റിസിന്റെ (ചര്‍മ്മ വീക്കത്തിന്റെ) ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങും. ചര്‍മ്മത്തിലെ ഈ പ്രകോപനങ്ങള്‍ നീക്കാന്‍ വീട്ടുവൈദ്യങ്ങള്‍ എന്ന നിലയില്‍ നല്ല മോയ്‌സ്ചുറൈസറുകളും മറ്റ് ചര്‍മ്മ ക്രീമുകളും ഉപയോഗിക്കുക. ഇത് ചര്‍മ്മത്തിന് ശരിയായ ആരോഗ്യവും ഘടനയും തിരിച്ചുനല്‍കും. രാത്രിയില്‍ അക്വാപോറിന്‍ അടങ്ങിയ മോയ്‌സ്ചുറൈസറുകള്‍ പുരട്ടാവുന്നതാണ്. ചര്‍മ്മത്തിലെ വിണ്ടുകീറല്‍ ഭേദമാക്കാന്‍ രാത്രിയില്‍ കയ്യുറകളും നിങ്ങള്‍ക്ക് ധരിക്കാം.

മോയ്‌സ്ചുറൈസര്‍

പലപ്പോഴും എക്‌സിമ, ഡെര്‍മറ്റൈറ്റിസ്, സോറിയാസിസ് എന്നിവപോലുള്ള പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നതാണ് വരണ്ട ചര്‍മ്മം. സാനിറ്റൈസറില്‍ അടങ്ങിയ ആല്‍ക്കഹോള്‍ ചര്‍മ്മത്തെ വരണ്ടതാക്കുന്നു. എന്നിരുന്നാലും മോയ്‌സ്ചുറൈസര്‍ ഉപയോഗിച്ച് കൈകളിലെ ജലാംശം നിലനിര്‍ത്തി ഈ പ്രശ്‌നം പരിഹരിക്കാനാകും. ഒരു പോസ്റ്റ്ഹാന്‍ഡ് സാനിറ്റൈസേഷന്‍ എന്നോണം മോയ്‌സ്ചറൈസര്‍ പുരട്ടുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. മോയ്‌സ്ചുറൈസറിന്റെ ഉപയോഗം വരണ്ട ചര്‍മ്മത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു.

സോപ്പും വെള്ളവും

കൊറോണ വൈറസില്‍ നിന്ന് സ്വയം രക്ഷനേടാന്‍ കൈ ശുചിത്വം പാലിക്കേണ്ടത് പ്രധാനമാണ്. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകി അണുവിമുക്തമാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ എല്ലായിടത്തും എല്ലായ്‌പ്പോഴും സോപ്പും വെള്ളവും ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് സാധ്യമല്ല. അതിനാലാണ് മദ്യം അടിസ്ഥാനമാക്കി നിര്‍മ്മിച്ചിട്ടുള്ള സാനിറ്റൈസറുകളെ ആശ്രയിക്കേണ്ടി വരുന്നത്. എന്നാല്‍ വളരെയധികം ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തില്‍ ചില പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആദ്യം കൈ കഴുകുക, പിന്നീട് സാനിറ്റൈസര്‍

സാനിറ്റൈസര്‍ ഉപയോഗിച്ച് പൊടിയും അഴുക്കും ഫലപ്രദമായി നീക്കം ചെയ്യാനാവില്ല. കൈയില്‍ ചെളി പുരണ്ടശേഷം സാനിറ്റൈസര്‍ ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ല. കൈകള്‍ അഴുക്കായി ഇരിക്കുമ്പോള്‍ ഉണ്ടാകുന്ന വൈറസുകളെ നശിപ്പിക്കാന്‍ സാനിറ്റൈസറുകള്‍ ഗുണം ചെയ്യില്ല. അതിനാല്‍ കൈകള്‍ ആദ്യം വെള്ളം ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം വേണം സാനിറ്റൈസര്‍ ഉപയോഗിക്കാന്‍.

സാനിറ്റൈസര്‍ അപകടം

സാനിറ്റൈസര്‍ ശരീരത്തിനുള്ളില്‍ എത്തിയാല്‍ പലപ്പോഴും വിഷബാധയ്ക്കും കാരണമാകുമെന്നും കുട്ടികളിലാണ് ഇത്തരം അപകടത്തിന് കൂടുതല്‍ സാധ്യതയെന്നും സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നു. കുട്ടികള്‍ അബദ്ധത്തില്‍ സാനിറ്റൈസര്‍ ചുണ്ടിലോ വായിലോ എത്തിക്കുന്നതോടെ ശരീരത്തിനകത്തെത്തി ഇത് പ്രശ്‌നം സൃഷ്ടിക്കുന്നു. പലയിടത്തും മദ്യാസക്തിയുള്ളവര്‍ സാനിറ്റൈസര്‍ കുടിച്ച് മരണപ്പെട്ടതായും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Health

മനുഷ്യരില്‍ ട്രയല്‍ നടത്തിയ വാക്‌സിനുകള്‍

Published

on

കറുത്ത മരണത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു കോവിഡ്. 2020-2022 കാലഘട്ടത്തില്‍ ലോകത്തെ മുഴുവന്‍ വേരോടെ പിഴുതെറിയാന്‍ എത്തിയ ദശാവതാരമായിരുന്നു കോവിഡ്. ലക്ഷകണക്കിന് ജീവനുകളെ ബലിയാടുകളാക്കിയ ഈ മഹാമാരിയില്‍ നിന്ന് ലോകം പച്ച പിടിച്ച് വരുന്നതേ ഒള്ളു. അപ്പോഴേക്കും കൊറോണക്ക് പിന്നാലെ കണ്ടെത്തിയ വാക്‌സിനാണ് ഇപ്പോള്‍ ലോകത്തെ ഭീതിയിലാഴ്ത്തുന്നത്.

മഹാമാരി സമയത്ത് ബ്രിട്ടീഷ് ഫാര്‍മസ്യൂട്ടില്‍ കമ്പനിയായ അസ്ട്രസെനകയും ഓക്‌സ്‌ഫേര്‍ഡ് യൂണിവേഴ്‌സിറ്റിയും ചേര്‍ന്ന് വികസിപ്പിച്ചെടുത്തതാണ് കോവിഷീല്‍ഡ് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക കമ്പനി. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയുന്നതിനും കാരണമാകുന്ന അവസ്ഥയ്ക്ക് കോവിഷീല്‍ഡ് കാരണമാകുമെന്ന് കമ്പനി വ്യക്തമാക്കി.

യുകെ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ആദ്യം വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് വാദിച്ച അസ്ട്രസെനെക ആ നിലപാട് മാറ്റി തങ്ങളുടെ വാക്‌സിന്‍ ചില അവസരങ്ങളില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്‌സിനുകള്‍ കാരണമാകാമെന്നാണ് അവര്‍ ഇന്നു കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി. കമ്പനിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്. ഇവരുടെ വാക്‌സിനുകള്‍ ഉപയോഗിച്ച കൂടുതല്‍ പേര്‍ കോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെ വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് തുറന്നു സമ്മതിച്ചതോടെ കമ്പനി ഗണ്യമായ പിഴ ഒടുക്കേണ്ടി വരുമെന്നും തീര്‍ച്ചയായി. അസ്ട്രസെനെക്ക നിര്‍മിച്ച വാക്‌സിനുകള്‍ ഇനി യുകെയില്‍ ഉപയോഗിക്കില്ലെന്ന് ആരോഗ്യവൃത്തങ്ങള്‍ കോടതിയെ അറിയിച്ചു.

അസ്ട്രസെനെക നിര്‍മിച്ച വാക്‌സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കാട്ടി വിവിധ രാജ്യങ്ങളില്‍ നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യുകെയിലാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതും കമ്പനിക്കെതിരേ നിയമനടപടികള്‍ സ്വീകരിച്ചതും. 2021 ഏപ്രില്‍ 21ന് യുകെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്‌സിന്‍ എടുത്തതിനു പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്. വാക്‌സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതമാണ് ജാമി സ്‌കോട്ട് നിയമനടപടി ആരംഭിച്ചത്. ഏറെ നാള്‍ പിന്നിട്ട നിയമയുദ്ധത്തിനൊടുവിലാണ് ഇപ്പോള്‍ നിര്‍മാതാക്കള്‍ തങ്ങളുടെ പിഴവ് തുറന്നു സമ്മതിക്കുന്നത്.

Continue Reading

Health

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ നടപടി

രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്.

Published

on

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്‍ (ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ്) കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കുന്നത്. മുമ്പ് ബ്ലോക്ക്തല എ.എം.ആര്‍. കമ്മിറ്റികള്‍ക്കുള്ള മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.

ജില്ലാതല മാര്‍ഗരേഖപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ചെയര്‍മാനായുള്ള എ.എം.ആര്‍. വര്‍ക്കിംഗ് കമ്മിറ്റിയും ജില്ലാ എ.എം.ആര്‍. എക്സിക്യുട്ടീവ് കമ്മിറ്റിയും രൂപീകരിക്കണം. ഇരു കമ്മറ്റികളുടേയും ഘടനയും പ്രവര്‍ത്തനങ്ങളും അവയുടെ നിരീക്ഷണവും അവലോകനവും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ജില്ലാ എ.എം.ആര്‍. ലബോട്ടറികളുടെ പ്രവര്‍ത്തന മാര്‍ഗരേഖയും പുറത്തിറക്കി. നിര്‍ണയ ലാബ് നെറ്റുവര്‍ക്കിലൂടെ ലാബുകളെ ബന്ധിപ്പിക്കും. ഇതിലൂടെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ കൃത്യമായ തോത് മനസിലാക്കാന്‍ സാധിക്കും.

പ്രാഥമിക തലത്തിലുള്ള ആശുപത്രികള്‍ക്കുള്ള മാര്‍ഗരേഖ നേരത്തെ പുറത്തിറക്കിയിരുന്നു. ഇത് കൂടാതെ ദ്വിതീയ-ത്രിതീയ തലത്തിലുള്ള താലൂക്ക് തലം മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുന്നതിനുള്ള മാര്‍ഗരേഖയും പുതുതായി പുറത്തിറക്കി. മലയാളത്തിലുള്ള എ.എം.ആര്‍ അവബോധ പോസ്റ്ററുകള്‍ ആശുപത്രിയില്‍ പ്രദര്‍ശിപ്പിക്കണം.

എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അണുബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങളിലും എ.എം.ആര്‍ പ്രതിരോധത്തിലും പരിശീലനം നല്‍കണം. പ്രിസ്‌ക്രിപ്ഷന്‍ ഓഡിറ്റ് മൂന്ന് മാസത്തിലൊരിക്കലെങ്കിലും നടത്തുകയും വിലയിരുത്തുകയും വേണം.

ആശുപത്രികളില്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയും ആന്റിമൈക്രോബിയല്‍ സ്റ്റ്യൂവാര്‍ഡ്ഷിപ്പ് കമ്മിറ്റിയും ഉണ്ടായിരിക്കുകയും വിലയിരുത്തുകയും വേണം. ഡബ്ല്യു.എച്ച്.ഒ.യുടെ സര്‍ജിക്കല്‍ സേഫ്റ്റി ചെക്ക്‌ലിസ്റ്റ് എല്ലാ ശസ്ത്രക്രിയാ യൂണിറ്റുകളിലും നടപ്പിലാക്കണം. കാലഹരണപ്പെട്ടതും ഉപയോഗിക്കാത്തതുമായ ആന്റിബയോട്ടിക്കുകള്‍ ശരിയായ രീതിയില്‍ നീക്കം ചെയ്യുന്നതിനുള്ള സംരംഭം ഉണ്ടായിരിക്കണം.

ആശുപത്രി അണുബാധ നിയന്ത്രണ സമിതി ഇതുമായി ബന്ധപ്പെട്ട് കൃത്യമായ നിരീക്ഷണം നടത്തണം. ഇങ്ങനെ വിശദമായ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് ആശുപത്രികളെ ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളായി പ്രഖ്യാപിക്കുക. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്.

Continue Reading

Health

മലപ്പുറത്ത് ഹെപ്പറ്റൈറ്റിസ് രോഗബാധ; രണ്ട് മരണം

പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്.

Published

on

വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് മലപ്പുറത്ത് രണ്ട് മരണം. പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. 152 പേർക്ക് രോഗം സ്ഥിരീകരിച്ചതായാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. 38 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രദേശത്ത് ആറ് കിണറുകളിലെ വെള്ളം പരിശോധിച്ചതില്‍ മൂന്ന് കിണറുകളിലെ വെള്ളം ഉപയോഗശൂന്യമാണെന്ന് കണ്ടെത്തിയിരുന്നു. കിണറുകളിലെ വെള്ളം മൂന്ന് ദിവസത്തിലൊരിക്കല്‍ ക്ലോറിനേറ്റ് ചെയ്ത് ശുചിയാക്കാനുള്ള നടപടികളും ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തില്‍ ആരംഭിച്ചു.

സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അടക്കം സഹകരണത്തോടെയാണ് പ്രതിരോധ പ്രവർത്തനം. വീടുകള്‍ കയറിയിറങ്ങി ബോധവത്കരണവും നല്‍കുന്നുണ്ട്. പനി, ക്ഷീണം, ഛർദ്ദി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സതേടണമെന്നും ആരോഗ്യപ്രവർത്തകരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

Continue Reading

Trending