Video Stories
കാവിപ്പടയെ ഭയപ്പെടുന്ന കാക്കിപ്പട
മുസ്സോളിനിയെയും ഹിറ്റ്‌ലറെയും ആദരിക്കുന്നയാളാണ് ലാറ്റിനമേരിക്കന്‍ പോരാളി ചെഗുവേരയെന്നു പറയുന്ന ഒരു കാവിവിദ്വാന്‍ വിളമ്പിയതെല്ലാം അതേ സ്‌കൂളിന്റേതാണെന്നു തിരിച്ചറിഞ്ഞ് ഊറിച്ചിരിക്കുകയാണ് മലയാളിയിപ്പോള്‍. ‘ദേശീയ ഗാനത്തെ അനുസരിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യം വിടണമെന്നാണ് എന്റെ അഭിപ്രായം’. പ്രബുദ്ധ കേരളത്തില്‍ നിന്ന് ഒരിക്കലും കേട്ടുകൂടാത്ത വാക്കുകളാണ് നാം കഴിഞ്ഞ ദിവസം മറ്റൊരു മലയാളിയില്‍ നിന്ന് അത്യന്തം ലജ്ജയോടെ ശ്രവിച്ചത്. കേരളത്തെ സ്‌നേഹിക്കുകയും അതിന്റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ അഭിരമിക്കുകയും ചെയ്യുന്ന ഒരാളെ സംബന്ധിച്ച് ഈ വാക്കുകള്‍ ‘കോതക്കുപാട്ടാ’യി മാത്രം അവഗണിക്കാനാവില്ല. രാജ്യം ഭരിക്കുന്ന ഉത്തരവാദിത്തപ്പെട്ട കക്ഷിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ‘തിരുവദന’ ത്തില്‍ നിന്നായിരുന്നു ഈ വിഷ ഗീര്‍വാണം. ഇത്തരക്കാരെ കയ്യോടെ പിടികൂടി കല്‍തുറുങ്കിലിടുന്നതിനുപകരം ഇരകള്‍ക്കുനേരെ ഊപ്പയും കാപ്പയും ചുമത്തി വിരട്ടിനിര്‍ത്തുകയാണ് കേരളത്തിലെ സിംഹാസനാസനസ്ഥര്‍.
കോഴിക്കോട്ട് ഒരു വാര്‍ത്താസമ്മേളനമായിരുന്നു നേതാവിന്റെ വിഷം വമിപ്പിനുള്ള വേദി. മാധ്യമ പ്രവര്‍ത്തകര്‍ ഇതിനെതിരെ തല്‍സമയം തന്നെ പ്രതികരിച്ചു. ബി.ജെ.പിയുമായി ബന്ധപ്പെട്ട ഒരു വനിതാ നേതാവുതന്നെ ദേശീയ ഗാനത്തെ അംഗീകരിക്കില്ലെന്ന രീതിയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ നേതാവിന് അവര്‍ കാട്ടിക്കൊടുത്തു. അപ്പോള്‍ ടിയാന്‍ ഭംഗ്യന്തരേണ ഒഴിഞ്ഞു മാറുകയായിരുന്നു: ‘അവര്‍ എന്തുപറയുന്നുവെന്നത് എനിക്കറിയില്ല. അത് സ്വാതന്ത്ര്യത്തിനുമുമ്പല്ലേ.’ പ്രസ്തുത നേതാവാണ് രണ്ടാഴ്ച മുമ്പ് കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനഭാജനമായ ജ്ഞാനപീഠ ജേതാവ് എം.ടിയെ ഇകഴ്ത്തി സംസാരിച്ചത്. നോട്ടുനിരോധനം തുഗ്ലക്കിയന്‍ പരിഷ്‌കാരമാണെന്ന എം.ടിയുടെ അഭിപ്രായ പ്രകടനമാണ് ഇയാളെ ചൊടിപ്പിച്ചത്. ഏതായാലും ഭാഗ്യവശാല്‍ എം.ടിയെ ഈ മാന്യദേഹം രാജ്യംവിടാന്‍ ഉപദേശിച്ചില്ല. കാരണം നിരവധി ബി.ജെ.പി എം.പിമാരും സംഘ്പരിവാര്‍ ചാലകന്മാരും നിത്യേനയെന്നോണം നടത്തിക്കൊണ്ടിരിക്കുന്ന പാഷാണ പ്രഭാഷണങ്ങളെല്ലാം മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട ഒരു അജണ്ടയുടെ പുറത്താണെന്ന് തിരിച്ചറിയുക തന്നെ വേണം.
ഇന്ത്യയിലെ മുസ്്‌ലിംകളെയും ക്രിസ്ത്യാനികളെയും രാജ്യത്തിന്റെ ശത്രുക്കളായി കാണണമെന്ന് നിര്‍ദേശിച്ച ആര്‍.എസ്.എസ് താത്വികാചാര്യന്‍ ഗോവള്‍ക്കറുടെ പിന്‍മുറക്കാരാണ് ഇതൊക്കെ പുലമ്പുന്നത് എന്നതിനാല്‍ പൗരന്മാര്‍ക്ക് അത്രക്കങ്ങ് അല്‍ഭുതപ്പെടേണ്ടതില്ല. കമല്‍ എന്ന സംവിധായകന്‍ കേരളത്തിന്റെ സിനിമാ മേഖലയില്‍ നിറഞ്ഞുനിന്നിട്ട് മൂന്നു പതിറ്റാണ്ടെങ്കിലുമായിക്കാണും. ഇടതുപക്ഷക്കാരനെങ്കിലും ജനപ്രിയങ്ങളായ ഒരുപിടി സിനിമകളുടെ സംവിധായകന്‍ എന്ന നിലക്ക് കേരളീയരുടെ മനസ്സിലും തിരിച്ചും ചിരപ്രതിഷ്ഠ നേടിയ കലാകാരന്മാരിലൊരാളാണ് കമല്‍. ഇദ്ദേഹത്തിന്റെ വീട്ടിലെ പേരുവിളിച്ചായിരുന്നു കഴിഞ്ഞ മാസം കൊടുങ്ങല്ലൂരില്‍ യുവമോര്‍ച്ച നടത്തിയ ആഭാസകരമായ പ്രകടനം. ഭീകരവാദി കമാലുദ്ദീനേ എന്നു വിളിച്ചുള്ള കാവി യുവത്വത്തിന്റെ ആക്രോശം കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് ഏറെ ദുര്‍ഗന്ധം വമിക്കുന്നതായി. ഇന്ത്യക്കാര്‍ ആരാണെന്നതല്ല, അവര്‍ ബി.ജെ.പിയെ എതിര്‍ക്കുന്നുണ്ടോ എന്നു മാത്രമാണ് എതിര്‍ക്കപ്പെടാനുള്ള മാനദണ്ഡം. തങ്ങളെ അംഗീകരിക്കാത്തവരെല്ലാം ഭല്‍സിക്കപ്പെടേണ്ടവരോ രാജ്യം വിടേണ്ടവരോ ആണെന്ന ചിന്താഗതിയാണ് കാവി പ്രഭൃതികള്‍ക്കുള്ളതെന്ന് കഴിഞ്ഞ കുറെക്കാലമായുള്ള ഇവരുടെ പ്രവൃത്തികള്‍ കൊണ്ട് നാടിന് ബോധ്യമായതാണ്.
പാക്കിസ്താന്‍ നടീനടന്മാരെ അഭിനയിപ്പിച്ചതിന് സിനിമാ റിലീസ് തടഞ്ഞുവെച്ച സംഭവം നാം വായിച്ചറിഞ്ഞതാണ്. കഴിഞ്ഞ മാസം രാജ്യത്തെ പ്രമുഖ ബോളിവുഡ് നടനായ ഷാരൂഖ് ഖാന്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ തലവന്‍ രാജ് താക്കറെയെ സന്ദര്‍ശിച്ചത് തന്റെ ചിത്രത്തിന്റെ റിലീസിങിന് അനുമതി തേടിയായിരുന്നു. മുംബൈയില്‍ ഒരു പൊലീസ് സേനയും സര്‍ക്കാരും ഉള്ളപ്പോഴാണ് ഷാരൂഖ്ഖാന് ഒരു വര്‍ഗീയ വിദ്വേഷകന്റെ കാല്‍ചുവട്ടില്‍ അഭയം തേടേണ്ടി വന്നതെന്നത് ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം തീര്‍ത്തും ലജ്ജാകരമാണ്. കമലിന്റെ സിനിമയില്‍ നിന്ന് മലയാളിയായ ബോളിവുഡ് നടി പിന്മാറിയത് കഴിഞ്ഞ ദിവസമായിരുന്നു. മറ്റൊരു ബോളിവുഡ് നടന്‍ അമീര്‍ഖാനെ ഒരു ബിസിനസ് സ്ഥാപനത്തിന്റെ പരസ്യത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ സംഘ്പരിവാര്‍ ആസൂത്രണം ചെയ്ത് ഓണ്‍ലൈനില്‍ ട്രോള്‍ മഴ പെയ്യിച്ചുവെന്ന് വെളിപ്പെടുത്തിയത് ഒരു പ്രശസ്ത മാധ്യമ പ്രവര്‍ത്തകയാണ്. നരേന്ദ്ര മോദിയുടെ പോലും പിന്തുണ ഇതിനുണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന വാര്‍ത്ത. കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ എന്നീ സാഹിത്യകാരന്മാരെ ഇരുട്ടിന്റെ മറവില്‍ തലകൊയ്തവര്‍ പെരുമാള്‍ മുരുകനെ പോലുള്ളവരുടെ വായമൂടിക്കെട്ടി. എന്തു വിശ്വസിക്കണം, എന്തുകഴിക്കണം, എന്തു സംസാരിക്കണം, എന്തെഴുതണം, എപ്പോള്‍ ഇരിക്കണം എന്നൊക്കെ തീട്ടൂരം വെക്കുന്ന സംഘ്പരിവാറുകള്‍ക്ക് ദേശീയ ഗാനത്തെക്കുറിച്ചുള്ള കോടതി വിധിയാണ് അടുത്ത കാലത്ത് വീണു കിട്ടിയ പുതു ആയുധം. മാതൃ രാജ്യം ഉപേക്ഷിക്കുന്നതിനേക്കാള്‍ ഭേദം കാവിപ്പടയെയും കാക്കിപ്പടയെയും കൊണ്ട് കൊല്ലപ്പെടുന്നതാവുമല്ലേ !
ഇവക്കെതിരെ ശബ്ദിക്കുക മാത്രം ചെയ്യുന്ന മേമ്പൊടി രാഷ്ട്രീയമാണ് നിര്‍ഭാഗ്യവശാല്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പയറ്റുന്നത്. സ്വന്തമായി പൊലീസ് കയ്യിലുണ്ടായിട്ടും ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ എടുക്കുന്ന നടപടി പോലും ഈ വര്‍ഗീയ വേതാളങ്ങള്‍ക്കെതിരെ കൈക്കൊള്ളുന്നില്ല എന്നിടത്താണ് കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാരിന്റെയും മുന്നണിയുടെയും പുറംപൂച്ച് പുറത്താകുന്നത്. കൊച്ചിയിലെയും കോഴിക്കോട്ടെയും ഒരു സ്‌കൂളിലേക്ക് കയറിച്ചെന്ന കാക്കിപ്പടക്ക് കാവിപ്പടയുടെ വാതില്‍ കാണുമ്പോള്‍ മുട്ടുവിറക്കുന്നുവെന്നാണോ നാം മനസ്സിലാക്കേണ്ടത്. ശശികല, എ.എന്‍ രാധാകൃഷ്ണ, ഗോപാലകൃഷ്ണാദി പ്രൊഫസര്‍മാര്‍ക്കുനേരെ ചെറുവിരല്‍ പോലും അനക്കാന്‍ മടിക്കുന്ന സി.പി.എമ്മുകാരന്റെ പൊലീസ് ന്യൂനപക്ഷ മതപണ്ഡിതന്മാര്‍ക്കും മാവോവാദികള്‍ക്കുമെതിരെ ഏത് അര്‍ധ രാത്രിയിലും തോക്കെടുക്കാന്‍ തയ്യാറാണെന്നതാണ് സമകാലീന കേരളീയ യാഥാര്‍ഥ്യം. ഒരു വശത്ത് പ്രസ്താവനാ യുദ്ധവും മറുവശത്ത് യു.എ പി.എ പോലുള്ള കരിനിയമങ്ങളും. ദാദ്രിയില്‍ മുഹമ്മദ്അഖ്‌ലാഖിന്റെ ഘാതകന്റെ മേല്‍ പുതപ്പിക്കാനാണ് എണ്ണമറ്റ ഇന്ത്യക്കാര്‍ ജീവന്‍ കൊടുത്തു നേടിയ ത്രിവര്‍ണക്കൊടിയെന്ന് ധരിച്ചുവെച്ചിട്ടുള്ളവര്‍ ഇനിയുമെന്തൊക്കെയാണ് പുലമ്പുക എന്ന് കഴിഞ്ഞ ദിവസത്തെ സാക്ഷി മഹാരാജിന്റെ മുസ്്‌ലിം ജനസംഖ്യയെക്കുറിച്ചുള്ള ‘തിരുമൊഴി’ കള്‍ കേട്ടവര്‍ക്ക് ഊഹിക്കാനാകും. ഇതിനെ നേരിടാന്‍ എഴുത്തുകാരുടെയും കലാകാരന്മാരുടെയും മാത്രമല്ല, രാജ്യത്തെ ന്യൂനപക്ഷാദി മതേതര ജനാധിപത്യ വിശ്വാസികളുടെയാകെ ഐക്യനിര രൂപപ്പെടുകയേ നിവൃത്തിയുള്ളൂ. അല്ലെങ്കില്‍ ഫ്രാന്‍സിലെയും ജര്‍മനിയിലെയും ഇറ്റലിയിലെയും ഗതകാല ആസുരത ഇന്ത്യയിലേക്കും കടന്നുവരുന്നതിന് നമുക്ക് കാത്തിരിക്കാം.
Celebrity
‘പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്, ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്’: വേടന്‍
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.
ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.
film
ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്
കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.
ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.
അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
india3 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
GULF3 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്
-
india3 days ago
അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു, വിമാനത്തില്‍ 242 യാത്രക്കാര്‍
-
india3 days ago
അഹമ്മദാബാദിലെ വിമാനദുരന്തം; ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
-
india3 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു
-
kerala3 days ago
എംഎസ്സി കപ്പല്‍ വിഴിഞ്ഞം തീരം വിടാന്‍ അനുവദിക്കരുത്; ഹൈക്കോടതി