kerala
വ്യാപാരികള്‍ കടക്കെണിയില്‍, മുഖ്യമന്ത്രി സാഹചര്യം നോക്കണം; കടകള്‍ അടച്ചിടുന്നതിനെതിരെ ഇടത് എംപി എഎം ആരിഫ്
‘കടകള്‍ തുറക്കാന്‍ സാധിക്കാത്ത നല്ലൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണ്. രണ്ടര മാസത്തില്‍ അധികമായി കടകള്‍ വല്ലപ്പോഴുമാണ് തുറക്കാന്‍ സാധിക്കുന്നത്’
ആലപ്പുഴ: കടകള്‍ തുറക്കണോ എന്ന കാര്യത്തില്‍ ഇടതുപാളയത്തില്‍ തന്നെ ഏകാഭിപ്രായമില്ല. വ്യാപാരി വ്യവസായി സമിതിക്കു പിന്നാലെ ഇടത് എംപി എഎം ആരിഫും കടകള്‍ അടച്ചുപൂട്ടിയിടുന്നതിനെതിരെ രംഗത്തെത്തി. മുഖ്യമന്ത്രി സാഹചര്യം വിലയിരുത്തി കടകള്‍ തുറക്കാന്‍ സാഹചര്യമൊരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇതോടെ പാര്‍ട്ടിക്കകത്ത് തന്നെ കടകള്‍ തുറക്കുന്ന കാര്യത്തില്‍ മുറുമുറുപ്പ് തുടരുകയാണ്.
കടകള്‍ തുറക്കാന്‍ സാധിക്കാത്ത നല്ലൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണ്. രണ്ടര മാസത്തില്‍ അധികമായി കടകള്‍ വല്ലപ്പോഴുമാണ് തുറക്കാന്‍ സാധിക്കുന്നത്. ദീര്‍ഘനാള്‍ കടകള്‍ അടച്ചിടുന്നത് മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആരിഫ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. കത്ത് മുഖേനയാണ് അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യമുയര്‍ത്തിയത്.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കടകള്‍ തുറക്കാന്‍ സാധിക്കാത്തതില്‍ പ്രതിഷേധവുമായി വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇളവുകള്‍ നല്‍കാനാവില്ലെന്ന നിലപാടാണ് സര്‍ക്കാരിന്റേത്.
kerala
മുഖ്യപ്രതിയുമായി അടുത്ത ബന്ധം; പോലീസ് ഉദ്യോഗസ്ഥനെ ഡിറ്റക്ടിങ് ഓഫീസറാക്കിയതില്‍ പരാതി
എസ്എച്ച്ഒ അബ്ബാസലിയെയാണ് കേസില്‍ ഡിറ്റക്ടിങ് ഓഫീസറായി നിയോഗിച്ചിരിക്കുന്നത്
മലപ്പുറം: ലഹരി കേസിലെ മുഖ്യപ്രതിയുമായി അടുത്ത ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥനെ തന്നെ ഡിറ്റക്ടിങ് ഓഫീസറാക്കിയ നടപടിയില്‍ ഗുരുതര ആരോപണങ്ങള്‍. എസ്എച്ച്ഒ അബ്ബാസലിയെയാണ് കേസില്‍ ഡിറ്റക്ടിങ് ഓഫീസറായി നിയോഗിച്ചിരിക്കുന്നത്. ഇയാള്‍ അടുത്തകാലം വരെ താമസിച്ചിരുന്ന വീട്ടില്‍ നിന്നാണ് ഇന്നലെ 40 ഗ്രാം എംഡിഎംഎ പിടികൂടിയത്.
ലഹരി മാഫിയ ബന്ധമുള്ള പ്രതി മുഹമ്മദ് കബീറിന്റെ വാടകവീട്ടില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. ഈ മൊല വീട്ടില്‍ ഏകദേശം മൂന്ന് മാസത്തോളം എസ്എച്ച്ഒ അബ്ബാസ് അലി താമസിച്ചിരുന്നതായാണ് വിവരം. മുഹമ്മദ് കബീറുമായി എസ്എച്ച്ഒയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന കാര്യം എസ്എസ്ബി നേരത്തെ തന്നെ എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നാണ് സൂചന.
ഇത്രയും ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കേ, ആരോപണവിധേയനായ എസ്എച്ച്ഒ അബ്ബാസലിയെ തന്നെ കേസില്‍ ഡിറ്റക്ടിങ് ഓഫീസറാക്കിയതാണ് വിവാദമായത്. പ്രതിയുടെ വാടകവീട്ടില്‍ നിന്ന് മാറിത്താമസിക്കണമെന്ന് മൂന്ന് മാസം മുന്‍പ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും, ഇത് അവഗണിച്ച് മാസങ്ങളോളം അബ്ബാസ് അലി അതേ വീട്ടില്‍ തുടരുകയായിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് വീടൊഴിഞ്ഞത്.
എസ്പിയുടെ ഡാന്‍സാഫ് സംഘമാണ് മുഹമ്മദ് കബീര്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. നാര്‍കോട്ടിക് ഡിവൈഎസ്പിയും സ്ഥലത്തെത്തിയിരുന്നു. മുഖ്യപ്രതിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥനെ തന്നെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതില്‍ അന്വേഷണത്തിന്റെ സുതാര്യതയെക്കുറിച്ച് സംശയങ്ങള്‍ ശക്തമാകുകയാണ്.
kerala
ഭൂമിവില സർട്ടിഫിക്കറ്റിന് കൈക്കൂലി ആരോപണം: ആലപ്പുഴ റവന്യൂ ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി
കുട്ടനാട് തഹസിൽദാറായിരുന്ന പി.ഡി. സുധിയുടെയും ആലപ്പുഴ കലക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് എസ്. സുഭാഷിന്റെയും പേരിൽ ആലപ്പുഴ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്.
കൊച്ചി: ഭൂമിയുടെ മൂല്യം നിർണയിച്ച് സർട്ടിഫിക്കറ്റ് അനുവദിക്കാൻ കോഴ ആവശ്യപ്പെട്ടെന്ന പരാതിയിൽ ആലപ്പുഴയിലെ രണ്ട് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കുട്ടനാട് തഹസിൽദാറായിരുന്ന പി.ഡി. സുധിയുടെയും ആലപ്പുഴ കലക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് എസ്. സുഭാഷിന്റെയും പേരിൽ ആലപ്പുഴ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്.
കേസ് കെട്ടിച്ചമച്ചതാണെന്നടക്കമുള്ള വാദങ്ങൾ ഉന്നയിച്ച് ഇരുവരും സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. കുട്ടനാട് നീരേറ്റുപുറത്ത് 12 സെന്റ് പുറമ്പോക്ക് പതിച്ച് ലഭിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് തലവടി സ്വദേശിയായ അപേക്ഷകൻ നൽകിയ പരാതിയിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.
ഹരജിക്കാരെ കൈയോടെ പിടികൂടാനുള്ള വിജിലൻസിന്റെ ശ്രമം പരാജയപ്പെട്ടിട്ടും കേസ് മുന്നോട്ട് കൊണ്ടുപോയതായി കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കൈക്കൂലി ആരോപണം ഉയരുന്നതിന് മുമ്പേ തന്നെ ഭൂമിവില നിർണയ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നതായും കോടതി വിലയിരുത്തി. ആരോപണവിധേയരെ തെളിവുകളോടെ പിടികൂടുന്നതിൽ വിജിലൻസ് പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.
മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചതെങ്കിലും, പരാതിക്കാരന്റെ ഭാര്യ മന്ത്രിക്ക് അയച്ച കത്തിൽ ആറു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു ആരോപണം. ഇത്തരം ഗൗരവമുള്ള പൊരുത്തക്കേടുകൾ നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേസ് റദ്ദാക്കുകയായിരുന്നു.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്: കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി
ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് നടപടി.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് നടപടി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശങ്കരദാസിനെ ജയിലിലെ ആശുപത്രി സെല്ലില്‍ പ്രവേശിപ്പിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് മുതല്‍ ശങ്കരദാസ് ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശങ്കരദാസിന്റെ ആരോഗ്യനില സംബന്ധിച്ച് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ പ്രത്യേക അന്വേഷണസംഘത്തെ ഹൈക്കോടതി ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ അന്വേഷണസംഘം ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് കോടതി റിമാന്‍ഡ് ചെയ്തതോടെ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ജയിലിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് പരിഗണിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു മെഡിക്കല്‍ കോളജിലേക്കുള്ള മാറ്റം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിലവില്‍ ശങ്കരദാസിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ജയിലിലേക്ക് മാറ്റാവുന്നതാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഇയാളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.
-
News3 days agoഗസ്സയുടെ ‘സമാധാന സമിതി’യില്‍ ചേര്‍ന്ന് യുദ്ധക്കുറ്റവാളി നെതന്യാഹു
-
india3 days agoഎസ്ഐആര്‍; ‘വോട്ടര്‍ പട്ടിക പരിഷ്കരണം നടത്തുന്ന രീതി സ്വാഭാവിക നീതിയുടെ തത്വങ്ങള്‍ക്ക് അനുസൃതമായിരിക്കണം’
-
kerala2 days agoമുരാരി ബാബുവിനെതിരെ അന്വേഷണം ശക്തമാക്കി വിജിലന്‍സ്; ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചു
-
kerala3 days agoദീപകിന്റെ ആത്മഹത്യ കേസ്; വീഡിയോ പ്രചരിപ്പിച്ച ഷിംജിത പിടിയില്‍
-
india2 days agoകര്‍ണാടകയില്‍ ദര്‍ഗയ്ക്ക് നേരെ അമ്പെയ്യുന്നതായി ആംഗ്യം; ഹിന്ദുത്വ നേതാവിനെതിരെ കേസ്
-
Cricket1 day agoടി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ല; നിലപാടില്‍ ഉറച്ച് ബംഗ്ലാദേശ്
-
kerala1 day ago‘രണ്ട് മുതലാളിമാര്‍ ഒന്നിക്കുമ്പോള്‍ ലാഭവിഹിതമായിരിക്കും ചിന്ത’; സന്ദീപ് വാര്യര്‍
-
News1 day agoട്രംപിന്റെ ബോര്‍ഡ് ഓഫ് പീസ് അംഗങ്ങളായി സൗദിയടക്കമുള്ള രാജ്യങ്ങള്‍; ഒന്നും മിണ്ടാതെ ഇന്ത്യ
