kerala
കരിങ്കൽ ഉത്‌പന്നങ്ങളുടെ വിലവർധന നിർമാണ മേഖലയ്ക്ക് തിരിച്ചടി

കോഴിക്കോട്: ക്വാറി-ക്രഷർ മേഖലയുടെ പ്രവർത്തനം ഒമ്പതുദിവസത്തെ സമരത്തിനുശേഷം സാധാരണ നിലയിലേക്ക് തിരിച്ചെത്തുമ്പോഴും സാമഗ്രികളുടെ വിലവർധന നിർമാണമേഖലയ്ക്ക് തിരിച്ചടിയാവുന്നു. കരിങ്കൽ ഉത്‌പന്നങ്ങൾക്കെല്ലാം ക്യുബിക് ഫീറ്റിന് അഞ്ചുരൂപയുടെ വിലവർധന ഉണ്ടായിട്ടുണ്ട്. മേയ് മൂന്നിന് റവന്യൂമന്ത്രിയുമായും വ്യവസായമന്ത്രിയുമായും നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് റോയൽറ്റിക്കും ഫീസുകൾക്കും ആനുപാതികമായി വിലവർധിപ്പിച്ചതെന്ന് ക്വാറി ഉടമകൾ പറഞ്ഞു
മാർച്ച് 31-ന് ഇറക്കിയ ഗസറ്റ് വിജ്ഞാപനത്തിലെ അപാകങ്ങൾ പരിഹരിക്കപ്പെടുകയാണെങ്കിൽ ഇപ്പോൾ വർധിപ്പിച്ച വില കുറയ്ക്കാൻ തങ്ങൾക്ക് കഴിയുമെന്ന് ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രതിനിധി എം.കെ. ബാബു പറഞ്ഞു. പട്ടയഭൂമിയിലെ ഖനനം നിയമാനുസൃതമാക്കാൻ നടപടി സ്വീകരിക്കുക, ക്വാറികളുടെ ദൂരപരിധി 50 മീറ്ററായിത്തന്നെ നിലനിർത്തുക, റവന്യൂ ഭൂമിയിലെ ഖനനത്തിന് എൻ.ഒ.സി. നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 17 മുതൽ സമരം തുടങ്ങിയത്
ചട്ടഭേദഗതിയിലെ അപാകങ്ങൾ പരിഹരിക്കുമെന്ന മന്ത്രിയുടെ ഉറപ്പിൽ 26-ന് സമരം പിൻവലിച്ചെങ്കിലും ട്രേഡ് യൂണിയൻ സംഘടനകളുടെ പ്രതിഷേധം കാരണം ക്വാറി-ക്രഷർ യൂണിറ്റുകൾ തുറന്നുപ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പല ജില്ലകളിലും സമരം തീർന്നതോടെ വിലവർധനയുണ്ടായി. ഇതിനെതിരേ തൊഴിലാളി സംഘടനകളും യുവജനസംഘടനകളും ഉപരോധമേർപ്പെടുത്തുകയായിരുന്നു
സമരം പിൻവലിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ക്വാറികളും ക്രഷറുകളും തുറന്നു പ്രവർത്തിക്കാത്തത് നിർമാണ മേഖലയിലെ പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അമിതമായ വിലവർധന സർക്കാർ അംഗീകരിക്കില്ലെന്ന നിലപാടിൽ വീണ്ടും ക്വാറി ഉടമകളുമായി മന്ത്രിതലത്തിൽ ചർച്ച നടന്നത്. ഉത്‌പന്നങ്ങളുടെ വില അഞ്ചുരൂപയിൽ കൂടുതൽ വർധിപ്പിക്കാൻ പാടില്ലെന്ന തീരുമാനം ആ ചർച്ചയിലാണ് ഉണ്ടായതെന്നും ക്വാറി ഉടമകൾ പറഞ്ഞു. എൽ.എ. പട്ടയ വിഷയമുൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിച്ചാൽ വിലക്കയറ്റമില്ലാതെ നിർമാണമേഖലയെ സജീവമാക്കാൻ കഴിയുമെന്ന വിശ്വാസവും അവർ പ്രകടിപ്പിച്ചു
ഓരോഘട്ടത്തിലും ഏർപ്പെടുത്തുന്ന ചട്ടങ്ങളും ഭീമമായ പിഴകളും ഈ വ്യവസായമേഖലയെ തളർത്തുകയാണെന്ന് കോ-ഓർഡിനേഷൻ കമ്മിറ്റിപ്രതിനിധികൾ പറയുന്നു. 630 ക്വാറികളും 1200 ക്രഷർ യൂണിറ്റുകളുമാണ് സംസ്ഥാനത്തുള്ളത്. 2015-ൽ 5964 ക്വാറികൾ പ്രവർത്തിച്ചിടത്താണ് ഇത്രയും ശോഷണം ഉണ്ടായിട്ടുള്ളതെന്നും അവർ പറഞ്ഞു. തൃശ്ശൂർ, എറണാകുളം ജില്ലകളിലായി 130 ക്വാറികൾ പൂട്ടേണ്ടിവന്നു. വയനാട്, കാസർകോട്, പാലക്കാട് തുടങ്ങിയ ജില്ലകളിൽ ഇപ്പോൾ കരിങ്കല്ല് എത്തുന്നത് തമിഴ്നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നുമാണ്
40 ലക്ഷത്തോളമാളുകൾ ഉപജീവനത്തിന് ആശ്രയിക്കുകയും സർക്കാർ ഖജനാവിലേക്ക് പ്രതിവർഷം അയ്യായിരം കോടിയുടെ വരുമാനം നൽകുകയും ചെയ്യുന്ന ഈ വ്യവസായമേഖല പിടിച്ചുനിൽക്കാൻ പാടുപെടുന്ന അവസ്ഥയിലാണെന്ന് സംസ്ഥാന ക്വാറി-ക്രഷർ കോ-ഓർഡിനേഷൻ ചെയർമാനും മുൻ എം.എൽ.എ.യുമായ എ.എം. യൂസഫ് പറഞ്ഞു. നിലവിലുണ്ടായിരുന്ന വിലയിൽനിന്ന് 12 മുതൽ 15 രൂപവരെ വർധിപ്പിച്ചാൽ മാത്രമേ ബാധ്യതകളിൽനിന്ന് കരകയറാൻ തങ്ങൾക്ക് കഴിയുകയുള്ളൂവെന്നും ക്വാറി ഉടമകൾ പറയുന്നു
kerala
തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞു
അപകടം നടക്കുമ്പോള്‍ 25 വിദ്യാര്‍ത്ഥികള്‍ ബസില്‍ ഉണ്ടായിരുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസ് മറിഞ്ഞു നഗരൂര്‍ ഊന്നല്‍കല്ലിലാണ് സംഭവം. വെള്ളല്ലൂര്‍ ഗവണ്‍മെന്റ് എല്‍പിഎസിലെ സ്‌കൂള്‍ ബസാണ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞത്.
അപകടം നടക്കുമ്പോള്‍ 25 വിദ്യാര്‍ത്ഥികള്‍ ബസില്‍ ഉണ്ടായിരുന്നു. മൂന്നു കുട്ടികള്‍ക്ക് കാര്യമായ പരിക്കുണ്ട്. ബാക്കി കുട്ടികളുടെ പരിക്ക് നിസ്സാരമാണെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 9.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്. കുട്ടികളെ കൂടാതെ രണ്ട് ആയമാരും ബസില്‍ ഉണ്ടായിരുന്നു.
ചെളി നിറഞ്ഞ റോഡില്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ തെന്നി വയലിലേക്ക് മറിയുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ കുട്ടികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തെപ്പറ്റി വിശദമായി പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
kerala
ലക്ഷദ്വീപില്‍ തിരിച്ചടിയായി കപ്പല്‍ യാത്രാനിരക്ക്; കൊച്ചി ലക്ഷദ്വീപ് റൂട്ടില്‍ 40 ശതമാനത്തിലധികം വര്‍ധന
കൊച്ചി ലക്ഷദ്വീപ് റൂട്ടിന് പുറമെ വിവിധ ദ്വീപുകള്‍ക്കിടയിലും കപ്പല്‍ നിരക്ക് കൂട്ടിയിട്ടുണ്ട്.

ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ യാത്രാനിരക്ക് കുത്തനെ കൂട്ടി. കൊച്ചി ലക്ഷദ്വീപ് റൂട്ടില്‍ 40 ശതമാനത്തിലധികമാണ് വര്‍ധിപ്പിച്ചത്. പെരുന്നാള്‍ അവധിക്കാലത്ത് നിരക്ക് വര്‍ധന തിരിച്ചടിയായി. കൊച്ചി ലക്ഷദ്വീപ് റൂട്ടിന് പുറമെ വിവിധ ദ്വീപുകള്‍ക്കിടയിലും കപ്പല്‍ നിരക്ക് കൂട്ടിയിട്ടുണ്ട്.
അതേസമയം, നിരക്ക് വര്‍ധന തന്നോട് ചര്‍ച്ച ചെയ്തില്ലെന്ന് ലക്ഷദ്വീപ് എം.പി ഹംദുല്ല സഈദ് പറഞ്ഞു. ഏതടിസ്ഥാനത്തിലാണ് ഇത്രയും നിരക്ക് കൂട്ടിയതെന്നും അനീതിയും അന്യായവുമായ ഉത്തരവാണിതെന്നും രാഷ്ട്രീയപരമായും നിയമപരമായും ഇതിനെതിരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
330 രൂപയായിരുന്നു കൊച്ചിയില്‍ നിന്ന് കവരത്തിലേക്ക് ബങ്ക് സീറ്റിന്റെ നിരക്ക്. ഇപ്പോഴത് 470 രൂപയാക്കി വര്‍ധിപ്പിച്ചു.ആന്ത്രോത്ത് ദ്വീപിലേക്ക് ബങ്ക് ക്ലാസ് ടിക്കറ്റ് 260 രൂപയായിരുന്നത് 370 രൂപയാക്കി.
kerala
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇത് വരെ 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. രാജ്യത്ത് 24 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ചികിത്സയിലുണ്ടായിരുന്ന 2700 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
ഒരു മരണം കേരളത്തിലും ബാക്കി മഹാരാഷ്ട്ര (2), തമിഴ്‌നാട് (1), പശ്ചിമ ബംഗാള്‍ (1) എന്നീ സംസ്ഥാനങ്ങളിലുമാണ്. ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലാണ്, 1415 പേര്‍.
-
kerala3 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
india2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; 24 വയസ്സുകാരി മരിച്ചു
-
india4 hours ago
സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍; കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
-
kerala57 mins ago
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 4000 കടന്നു
-
kerala3 days ago
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചു
-
india3 days ago
ഇസ്രാഈലിനും സര്‍വകലാശാലക്കുമെതിരെ ആഞ്ഞടിച്ച ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി; ആരാണ് മേഘ വെമുരി?
-
kerala2 days ago
വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍
-
india2 days ago
ഫലസ്തീന് അനുകൂല പ്രസംഗം; ഇന്ത്യന്‍ വംശജയായ വിദ്യാര്‍ത്ഥിയെ ബിരുദദാന ചടങ്ങില്‍ നിന്ന് എംഐടി വിലക്കി