Connect with us

kerala

11 പേരുടെ ഒരേ ഖബറിങ്കല്‍ പ്രാര്‍ത്ഥനയുമായി നിരവധി പേര്‍

എന്റെ മക്കള്‍ക്ക് വേണ്ടി നിങ്ങള്‍ ദു:ആ ചെയ്യണം.’കണ്ഠമിടറി ഇത് പറഞ്ഞത് തന്റെ കുടുംബത്തില്‍ നിന്ന് പതിനൊന്ന് പേര്‍ മരണപ്പെട്ട കുന്നുമ്മല്‍ സൈതലവിയായിരുന്നു.

Published

on

താനൂര്‍ ഒട്ടുവത്ത് ബോട്ടപകടത്തില്‍ മരണമടഞ്ഞ 22 പേരില്‍ ഒരുകുടുംബത്തിലെ 11 പേരുടെ മയ്യിത്തുകള്‍ അടക്കിയ സ്ഥലത്ത് നിരവധി പേരെത്തി. സെയ്തലവിയുടെയും സഹോദരന്‍ സിറാജിന്റെയും ഭാര്യയും മക്കളും ബന്ധുക്കളുമാണ് ഒറ്റസംഭവത്തില്‍ മരിച്ചത്. ഇത് നാടിനാകെ നൊമ്പരമായിരിക്കുകയാണ്. പ്രാര്‍ത്ഥനകളുമായി അടുത്ത പ്രദേശത്തുനിന്നടക്കമുള്ളവര്‍ ഇവിടെയെത്തുകയാണിപ്പോഴും.പരപ്പനങ്ങാടി അരയന്‍ കടപ്പുറം ഒട്ടുങ്ങല്‍ ജുമാമസ്ജിദ് ഖബറിസ്ഥാനിലെ ഒറ്റഖബറിലാണ് എല്ലാവരെയും അടക്കിയത്. ഇഷ്ടിക കൊണ്ട് ഖബര്‍ വേര്‍തിരിക്കുകയായിരുന്നു.
മുസ്്‌ലിം ലീഗ് സംസ്ഥാനസെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ വികാരനിര്‍ഭരമായ ഫെയ്‌സ്ബുക് പോസ്റ്റ്:


പരപ്പനങ്ങാടി അരയന്‍ കടപ്പുറത്തെ ഖബറിസ്ഥാന്‍ അറബിക്കടലിന്റെ തീരത്താണു.ഒരേ നിരയില്‍ പതിനൊന്ന് പേരെ മറമാടിയ ഖബറുകള്‍ക്കു മുകളില്‍ മീസാന്‍ കല്ലുനാട്ടി പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ആള്‍കൂട്ടത്തില്‍ നിന്ന് പതുങ്ങിയ ശബ്ദത്തില്‍ ഒരാള്‍ വിളിച്ചു പറഞ്ഞ വാക്കുകള്‍ കേട്ടവരുടെ കണ്ണുകള്‍ ഈറനണിയിപ്പിച്ചു.’എന്റെ മക്കള്‍ക്ക് വേണ്ടി നിങ്ങള്‍ ദു:ആ ചെയ്യണം.’കണ്ഠമിടറി ഇത് പറഞ്ഞത് തന്റെ കുടുംബത്തില്‍ നിന്ന് പതിനൊന്ന് പേര്‍ മരണപ്പെട്ട കുന്നുമ്മല്‍ സൈതലവിയായിരുന്നു.തിരിച്ചു വരുമ്പോള്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചു.ഒരു നല്ല വീടു പോലുമില്ലാത്ത ഈ കുടുംബാംഗങ്ങളുടെ കുരുന്നുകളോടൊപ്പമുള്ള ബോട്ടുയാത്രയെ ഉല്ലാസയാത്രയെന്നു വിളിക്കാന്‍ എന്റെ മനസ്സനുവദിക്കുന്നില്ല.
ഇത്തരം പാവപ്പെട്ട മനുഷ്യരുടെ ആഗ്രഹങ്ങള്‍ ചൂഷണം ചെയ്യുന്നവര്‍ രക്ഷപ്പെടാന്‍ പാടില്ല.ഇങ്ങിനെ ഒട്ടനേകം കുടുംബങ്ങളുടെ സ്വപ്നങ്ങളും സന്തോഷങ്ങളുമാണു ഇന്ന് ആറടിമണ്ണിലൊടുങ്ങിയത്.മതിയായ സുരക്ഷ സംവിധാനമോ അനുമതിയോ ഇല്ലാതെ ഉല്ലാസ ബോട്ട് യാത്ര നടത്തി സാമ്പത്തിക ലാഭം കാംക്ഷിച്ച ചിലര്‍ പാവപ്പെട്ട മനുഷ്യരുടെ ജീവന്‍ കൊണ്ട് പന്താടിയതിന്റെ അനന്തര ഫലമായിരുന്നു ഈ ദുരന്തം.
ഈ പ്രതിഷേധങ്ങളും ആരവങ്ങളുമടങ്ങും.വീണ്ടും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇനിയും ഇടവരരുത്.അതിനുള്ള നിയമ നടപടികളാണാവശ്യം.
കുമരകം ദുരന്തമുണ്ടായപ്പോള്‍ നിയോഗിച്ച നാരായണ കുറുപ്പ് കമ്മീഷനുംതട്ടേക്കാട് ബോട്ടപകടം പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് പരീത് പിള്ള കമ്മീഷനും
തേക്കടി ബോട്ട് അപകടത്തെ തുടര്‍ന്ന് നിയോഗിച്ച ജസ്റ്റിസ് മൊയ്തീന്‍ കുഞ്ഞ് കമ്മീഷനുമൊക്കെ പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
താനൂരിലും ജുഡീഷ്യല്‍ എന്‍ക്വയറി പ്രഖ്യാപിച്ചിട്ടുണ്ട്. അവരും പഠിച്ച് റിപ്പോര്‍ട്ട് നല്‍കും. അത് കൊണ്ട് മാത്രം പരിഹാരമാകില്ല
ജീവന്‍ പണയപ്പെടുത്തി ആഴിയിലേക്കിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തിയ മല്‍സ്യ തൊഴിലാളികളില്ലെങ്കില്‍ മരണസംഖ്യ ഇതിലും വര്‍ദ്ധിക്കുമായിരുന്നു.
മുഖം നോക്കാതെ കുറ്റവാളികള്‍ക്കെതിരെ നടപടികളെടുക്കാനുള്ള ഇഛാശക്തി സര്‍ക്കാര്‍ കാണിച്ചില്ലെങ്കില്‍ കനത്ത വില നല്‍കേണ്ടി വരും.”അബ്ദുറഹിമാന്‍ രണ്ടത്താണി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്; മുംബൈയിലേത് ഷെല്‍ കമ്പനിയാണെന്ന് സ്ഥിരീകരണം

ഇ ഡി ഏജന്റുമാര്‍ എന്ന പേരില്‍ തട്ടിയെടുക്കുന്ന കോടികള്‍ എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ആണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

Published

on

ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസില്‍ മുംബൈയിലെ സ്ഥാപനത്തില്‍ വിജിലന്‍സ് പരിശോധന. മുംബൈയിലെ താനയിലുള്ള ബോറാ കമോഡിറ്റീസ് എന്ന ഒറ്റമുറി സ്ഥാപനം ഷെല്‍ കമ്പനിയാണെന്ന് സ്ഥിരീകരിച്ചു. ഈ സ്ഥാപനം പൂട്ടിയ നിലയിലായിരുന്നു. ഇ ഡി ഏജന്റുമാര്‍ എന്ന പേരില്‍ തട്ടിയെടുക്കുന്ന കോടികള്‍ എത്തിയിരുന്നത് ഈ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ആണെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.

കഴിഞ്ഞയാഴ്ചയാണ് വിജിലന്‍സ് സംഘം അന്വേഷണത്തിനായി മുംബൈയില്‍ എത്തിയത്. കൈക്കൂലിയായി ലഭിക്കുന്ന പണം വെളുപ്പിക്കുന്നതിനുള്ള ഷെല്‍ കമ്പനിയായണ് ബോറാ കമോഡിറ്റീസ് പ്രവര്‍ത്തിക്കുന്നതെന്നാണ് വിവരം. മുംബൈ സ്വദേശികളായിരുന്ന രണ്ട് പേരാണ് സ്ഥാപനത്തിന്റെ ഉടമകള്‍ എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതില്‍ ഒരാള്‍ ഡ്രൈവറാണ്. എന്നാല്‍ സ്ഥാപനത്തെക്കുറിച്ച് അറിയില്ലെന്നാണ് അന്വേഷണത്തില്‍ വിവരം ലഭിച്ചത്.

സംഭവത്തില്‍ ഇ ഡി കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരിക്കുകയാണ്.

Continue Reading

kerala

പോക്‌സോ കേസ് പ്രതി പ്രവേശനോത്സവച്ചടങ്ങിലെത്തിയ സംഭവം; അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.

Published

on

പോക്‌സോ കേസില്‍ കുറ്റാരോപിതനായ മുകേഷ് എം. നായര്‍ പ്രവേശനോത്സവച്ചടങ്ങില്‍ മുഖ്യാതിഥിയാക്കിയ സ്‌കൂള്‍ നടപടി വിവാദത്തില്‍. വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തിലാണ് മുകേഷ് എം. നായര്‍ മുഖ്യാതിഥിയായത്.

ഇന്നലെയായിരുന്നു പോക്‌സോ കേസിലെ പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം നായര്‍ സ്‌കൂളിലെ പ്രവേശനോത്സവ ചടങ്ങില്‍ പങ്കെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ദ്ധനഗ്‌നയാക്കി വീഡിയോ ചിത്രീകരിച്ച കേസില്‍ മുകേഷ് എം. നായര്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. പോക്‌സോ കോടതിയില്‍നിന്ന് ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇയാള്‍ സ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരം നല്‍കാനാണ് എത്തിയത്.

Continue Reading

kerala

പോക്‌സോ കേസ്; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പിക്കും എസ്എച്ച്ഒയ്ക്കും സസ്‌പെന്‍ഷന്‍

റേഞ്ച് ഡിഐജി അജിതാ ബീഗത്തിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി.

Published

on

പോക്‌സോ കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ കോന്നി ഡിവൈഎസ്പിക്കും എസ്എച്ച്ഒയ്ക്കും സസ്‌പെന്‍ഷന്‍. ഡിവൈഎസ്പി ടി രാജപ്പന്‍, എസ്എച്ച്ഒ പി ശ്രീജിത്ത് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. റേഞ്ച് ഡിഐജി അജിതാ ബീഗത്തിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി.

ഹൈക്കോടതി അഭിഭാഷകനായ നൗഷാദ് പ്രതിയായ പോക്‌സോ കേസില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്ന് എസ്പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്നാണ് നടപടി. 16 വയസുകാരിയെ ബന്ധുവിന്റെ സഹായത്തോടെ പീഡിപ്പിച്ച കേസിലാണ് വീഴ്ച വരുത്തിയത്. പരാതി ലഭിച്ച് മൂന്നര മാസത്തിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോക്‌സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല, പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയെങ്കിലും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല തുടങ്ങിയ വീഴ്ചകളാണ് പ്രധാനമായും രണ്ട് പൊലീസുകാര്‍ക്കുമെതിരെ ചുമത്തിയത്.

Continue Reading

Trending