Connect with us

EDUCATION

സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയം 98.21%. 5,289 പേര്‍ക്ക് ടോപ് പ്ലസ്

അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടന്നത്

Published

on

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഫെബ്രുവരി 17,18,19 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, മാര്‍ച്ച് 1,2,3 തിയ്യതികളില്‍ സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടന്നത്. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്തര്‍ ചെയ്ത 2,62,194 വിദ്യാര്‍ത്ഥികളില്‍ 2,58,858 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,54,223 പേര്‍ (98.21 ശതമാനം) വിജയിച്ചതായി സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആകെ വിജയിച്ചവരില്‍ 5,289 പേര്‍ ടോപ് പ്ലസും, 57,397 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,412 പേര്‍ ഫസ്റ്റ് ക്ലാസും, 37,500 പേര്‍ സെക്കന്റ് ക്ലാസും, 64,625 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.

ഇന്ത്യയിലും വിദേശത്തുമായി 7,653 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ഒരുക്കിയിരുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,771 അംഗീകൃത മദ്‌റസകളിലെ വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷയില്‍ പങ്കെടുത്തത്. ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 2,44,888 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,40,405 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 13,298 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 13,163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു. അല്‍ബിര്‍റ് സ്കൂളില്‍ നിന്നും പരീക്ഷക്ക് രജിസ്തര്‍ ചെയ്ത 60 വിദ്യാര്‍ത്ഥികളും വിജയിച്ചു. വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 612 വിദ്യാര്‍ത്ഥികളില്‍ 595 പേരും വിജിയിച്ചു.

അഞ്ചാം ക്ലാസില്‍ പരീക്ഷ എഴുതിയ 1,16,900 കുട്ടികളില്‍ 1,13,279 പേര്‍ വിജയിച്ചു. 96.90ശതമാനം. 2,439 ടോപ് പ്ലസും, 21,582 ഡിസ്റ്റിംഗ്ഷനും, 35,153 ഫസ്റ്റ് ക്ലാസും, 17,242 സെക്കന്റ് ക്ലാസും, 36,863 തേര്‍ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 93,104 കുട്ടികളില്‍ 92,771 പേര്‍ വിജയിച്ചു. 99.64 ശതമാനം. 2,493 ടോപ് പ്ലസും, 27,253 ഡിസ്റ്റിംഗ്ഷനും, 36,465 ഫസ്റ്റ് ക്ലാസും, 12,166 സെക്കന്റ് ക്ലാസും, 14,394 തേര്‍ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 41,470 കുട്ടികളില്‍ 40,843 പേര്‍ വിജയിച്ചു. 98.49 ശതമാനം. 257 ടോപ് പ്ലസും, 7,167 ഡിസ്റ്റിംഗ്ഷനും, 15,196 ഫസ്റ്റ് ക്ലാസും, 6,845 സെക്കന്റ് ക്ലാസും, 11,378 തേര്‍ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്‍ പരീക്ഷക്ക് പങ്കെടുത്ത 7,384 കുട്ടികളില്‍ 7,330 പേര്‍ വിജയിച്ചു. 99.27 ശതമാനം. 100 ടോപ് പ്ലസും, 1395 ഡിസ്റ്റിംഗ്ഷനും, 2,598 ഫസ്റ്റ് ക്ലാസും, 1,247 സെക്കന്റ് ക്ലാസും, 1,990 തേര്‍ഡ്ക്ലാസും ലഭിച്ചു.

ജനറല്‍ കലണ്ടര്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ്, പന്ത്രണ്ട് ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുല്‍ ഇസ്ലാം മദ്‌റസയാണ്. അഞ്ചാം ക്ലാസില്‍ 162 വിദ്യാര്‍ത്ഥികള്‍ രജിസ്തര്‍ ചെയ്തതില്‍ 151 പേരും, ഏഴാം ക്ലാസില്‍ 127 കുട്ടികളില്‍ രജിസ്തര്‍ ചെയ്തതില്‍ 126 പേരും, പ്ലസ്ടു ക്ലാസില്‍ 35 കുട്ടികളില്‍ എല്ലാവരും വിജയിച്ചു. പത്താം ക്ലാസില്‍ മലപ്പുറം വെസ്റ്റ് ജില്ലയിലെ പുതുപ്പറമ്പ് ബയാനുല്‍ ഇസ്ലാം മദ്‌റസയില്‍ നിന്നാണ്. 60 കുട്ടികള്‍ രജിസ്തര്‍ ചെയ്തതില്‍ 50 പേര്‍ വിജയിച്ചു.

സ്കൂള്‍ കലണ്ടര്‍ പ്രകാരം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ രജിസ്തര്‍ ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടകശ്ശേരി ഐഡിയല്‍ ഇസ്ലാമിക് സ്കൂള്‍ മദ്‌റസയാണ്. അഞ്ചാം ക്ലാസില്‍ 250 വിദ്യാര്‍ത്ഥികള്‍ രജിസ്തര്‍ ചെയ്തതില്‍ 238 പേരും, ഏഴാം ക്ലാസില്‍ 245 കുട്ടികളില്‍ രജിസ്തര്‍ ചെയ്തതില്‍ 240 പേരും വിജയിച്ചു. പത്താം ക്ലാസില്‍ എടപ്പാള്‍ ദാറുല്‍ ഹിദായ മദ്‌റസയില്‍ നിന്നാണ്. 161 കുട്ടികള്‍ രജിസ്തര്‍ ചെയ്തതില്‍ 160 പേര്‍ വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ പുന്നക്കാട് ദാറുന്നജാത്ത് മദ്റസയില്‍ നിന്നാണ്. രജിസ്തര്‍ ചെയ്ത 8 വിദ്യാര്‍ത്ഥികളില്‍ എല്ലാവരും വിജയിച്ചു.
കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്തര്‍ ചെയ്തത് കര്‍ണാടക സംസ്ഥാനത്താണ്. 10,127 വിദ്യാര്‍ത്ഥികള്‍. വിദേശ രാഷ്ട്രങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക് രജിസ്തര്‍ ചെയ്തത് യു.എ.ഇ.യിലാണ്. 1,467 വിദ്യാര്‍ത്ഥികള്‍.

പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2024 ഏപ്രില്‍ 21ന് ഞായറാഴ്ച നടക്കുന്ന ”സേ’’പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ മൂന്നിനുള്ളില്‍ മദ്റസ ലോഗിന്‍ ചെയ്ത് കുട്ടികളെ രജിസ്തര്‍ ചെയ്ത് ഓണ്‍ലൈനായി ഫീസടക്കാം. സേപരീക്ഷക്ക് ഒരു കുട്ടിക്ക് 220 രൂപയും, പുനര്‍ മൂല്യനിര്‍ണയത്തിന് ഒരു വിഷയത്തിന് 100 രൂപയുമാണ് ഫീസ്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്തും, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും പൊതുപരീക്ഷയില്‍ പങ്കെടുത്ത് വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍ നേരുകയും, അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും, രക്ഷിതാക്കളെയും, മദ്റസ കമ്മിറ്റിയെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. വാർത്താസമ്മേളനത്തിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ സംബന്ധിച്ചു.

EDUCATION

പത്താംതരാം തുല്യതാ പരീക്ഷയ്ക്ക് ഷാർജയിലും സെന്റർ, യുഎഇയിൽ പരീക്ഷ നടക്കുന്നത് അഞ്ച് വർഷത്തിന് ശേഷം

Published

on

കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ നവംബർ എട്ട് മുതൽ പതിനെട്ട് വരെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.

മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളിൽ ആകെ 8,252 പേരാണ് ഗ്രേഡിങ് രീതിയിലുള്ള പരീക്ഷ എഴുതുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം യു എ ഇ യിലെ പഠിതാക്കൾ തുല്യതാപഠനത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ പത്താംതരാം തുല്യതാപരീക്ഷയ്ക്കുണ്ട്.

കേരളത്തിലും യുഎഇയിലുമായി 181 പരീക്ഷാകേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാർജയിലെ അജ്മാനിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളാണ് യുഎഇയിലെ ഏക പരീക്ഷാകേന്ദ്രം. 24 പഠിതാക്കളാണ് ഇവിടെ പരീക്ഷ എഴുതുന്നത്.

ഒമ്പത് പേപ്പറുകൾ ഉൾപ്പെടുന്ന പരീക്ഷയിൽ എല്ലാ പേപ്പറുകൾക്കും എഴുത്തുപരീക്ഷയും തുടർമൂല്യനിർണ്ണയവും ഉണ്ടായിരിക്കും. 2025ൽ ആദ്യമായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ മുഴുവൻ പേപ്പറുകളും എഴുതണം.

കേരളസർക്കാരിന്റെ തുടർ സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ 2005ലാണ് തുല്യതാപഠനം ആരംഭിക്കുന്നത്. 2024-25 അധ്യയന വർഷത്തെ പഠിതാക്കൾക്കുള്ള പരീക്ഷയാണ് നിലവിൽ നടക്കാൻ പോകുന്നത്.

ഉപരിപഠനത്തിനോ മറ്റു ജോലി ആവശ്യങ്ങൾക്കോ പത്താംതരാം തുല്യതാ പരീക്ഷ സർട്ടിഫിക്കറ്റ് എസ് എസ് എൽ സിക്ക് തുല്യമായി കേരളസർക്കാർ അംഗീകരിച്ചിട്ടുണ്ട്.

Continue Reading

EDUCATION

കീം: ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാം

Published

on

തിരുവനന്തപുരം: ആയൂര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനുശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌ട്രേ വേക്കന്‍സി ഫില്ലിങ് അലോട്ട്മെന്റ് നടത്തുന്നു. നവംബര്‍ 10ന് ഉച്ചക്ക് 12.30 വരെ ഓണ്‍ലൈനായി ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. വിശദ വിജ്ഞാപനം www.cee.kerala.gov.in ല്‍. ഹെല്‍പ് ലൈന്‍ നമ്പര്‍: 0471-2332120, 2338487.

Continue Reading

EDUCATION

സെറ്റ് ജനുവരി 2026; നവംബര്‍ 28 വരെ അപേക്ഷിക്കാം

ഓണ്‍ലൈനില്‍ നവംബര്‍ 28 വൈകീട്ട് അഞ്ചുമണിവരെ രജിസ്റ്റര്‍ ചെയ്യാം.

Published

on

ഹയര്‍സെക്കന്‍ഡറി, നോണ്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിര്‍ണയ പരീക്ഷയായ ‘സെറ്റ് ജനുവരി 2026’ന് ഇപ്പോള്‍ അപേക്ഷിക്കാം. എല്‍.ബി.എസ്. സെന്ററിനാണ് പരീക്ഷാ ചുമതല. പരീക്ഷാതീയതി പിന്നീട് അറിയിക്കും. വിജ്ഞാപനവും വിശദവിവരങ്ങളുമടങ്ങിയ പ്രോസ്‌പെക്ടസ് https://www.lbscentre.kerala.gov.in ല്‍ ലഭിക്കും. ഫീസ് 1300 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗത്തിന് 750 രൂപ മതി. ഓണ്‍ലൈനില്‍ നവംബര്‍ 28 വൈകീട്ട് അഞ്ചുമണിവരെ രജിസ്റ്റര്‍ ചെയ്യാം.

വിഷയങ്ങള്‍: സെറ്റ് പേപ്പര്‍ രണ്ടില്‍ 31 വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അറബിക്, ബോട്ടണി, കെമിസ്ട്രി, കോമേഴ്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജ്യോഗ്രഫി, ജിയോളജി, ജര്‍മന്‍, ഹിന്ദി, ഹിസ്റ്ററി, ഹോം സയന്‍സ്, ജേണലിസം, ലാറ്റിന്‍, മലയാളം, മാത്തമാറ്റിക്‌സ്, മ്യൂസിക്, ഫിലോസഫി, ഫിസിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സൈക്കോളജി, റഷ്യന്‍, സംസ്‌കൃതം, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സിറിയക്, ഉര്‍ദു, സുവോളജി, ബയോടെക്‌നോളജി എന്നീ വിഷയങ്ങളിലാണ് പരീക്ഷ. 14 ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും.

പരീക്ഷ: സെറ്റില്‍ രണ്ട് പേപ്പറുകളാണുള്ളത്. പേപ്പര്‍ ഒന്ന് എല്ലാവര്‍ക്കും പൊതുവാണ്. പൊതുവിജ്ഞാനം, അധ്യാപന അഭിരുചി അളക്കുന്ന ചോദ്യങ്ങളുണ്ടാവും. പേപ്പര്‍ രണ്ടില്‍ പരീക്ഷാര്‍ഥി തിരഞ്ഞെടുക്കപ്പെടുന്ന വിഷയത്തെ ആസ്പദമാക്കിയിട്ടുള്ള ചോദ്യങ്ങളാണുണ്ടാവുക. ഓരോ പേപ്പറിനും രണ്ട് മണിക്കൂര്‍ വീതം ലഭിക്കും. പേപ്പര്‍ ഒന്നില്‍ 120 ചോദ്യങ്ങള്‍. ഓരോ മാര്‍ക്കുവീതം. പേപ്പര്‍ രണ്ടിലും 120 ചോദ്യങ്ങള്‍. ഇതില്‍ 80 ചോദ്യങ്ങള്‍ മാത്തമാറ്റിക്‌സിലും സ്റ്റാറ്റിസ്റ്റിക്‌സിലും. ഒന്നര മാര്‍ക്ക് വീതം. മറ്റ് വിഷയങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ക്ക് ഓരോ മാര്‍ക്ക് വീതം. പരീക്ഷാഘടനയും സിലബസും മൂല്യനിര്‍ണയ തീയതിയും പ്രോസ്‌പെക്ടസിലുണ്ട്.

സെറ്റില്‍ യോഗ്യത നേടുന്നതിന് ജനറല്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ പേപ്പര്‍ ഒന്നിലും രണ്ടിലും 40 മാര്‍ക്ക് വീതവും മൊത്തത്തില്‍ 48 മാര്‍ക്കും നേടണം. ഒ.ബി.സി, നോണ്‍ ക്രീമിലെയര്‍ വിഭാഗത്തിന് യഥാക്രമം 35, 45 മാര്‍ക്ക് വീതവും എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 35, 40 മാര്‍ക്ക് വീതവും നേടേണ്ടതുണ്ട്. ഇങ്ങനെ യോഗ്യത നേടുന്നവര്‍ക്ക് ‘സെറ്റ് പാസ് സര്‍ട്ടിഫിക്കറ്റ്’ ലഭിക്കും.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍/ തത്തുല്യ ഗ്രേഡില്‍ കുറയാതെ മാസ്റ്റേഴ്‌സ് ബിരുദവും ഏതെങ്കിലും വിഷയത്തില്‍ ബി.എഡും ഉള്ളവര്‍ക്ക് സെറ്റിന് അപേക്ഷിക്കാം.

മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി വിഷയത്തില്‍ എം.എസ്.സി.എഡ് (50 ശതമാനം മാര്‍ക്കില്‍ / തത്തുല്യ ഗ്രേഡില്‍ കുറയരുത്) ഉള്ളവര്‍ക്കും അപേക്ഷിക്കാം.

കോമേഴ്‌സ്, ഫ്രഞ്ച്, ജര്‍മന്‍, ജിയോളജി, ഹോംസയന്‍സ്, ജേണലിസം, ലാറ്റിന്‍, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യന്‍, സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്‌സ്, സിറിയക് പി.ജികള്‍ക്ക് ബി.എഡ് വേണമെന്നില്ല.

അറബിക്, ഉര്‍ദു, ഹിന്ദി വിഷയങ്ങളില്‍ ഡി.എല്‍.എഡ്/ എല്‍.ടി.ടി.സി ഉള്ളവര്‍ക്ക് ബി.എഡ് ഇല്ലെങ്കിലും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ബയോളജി പി.ജിക്കാര്‍ക്ക് നാച്വറല്‍ സയന്‍സില്‍ ബി.എഡ് മതിയാകും. പി.ജി നേടി അവസാനവര്‍ഷം ബി.എഡ് പഠിക്കുന്നവര്‍ക്കും ബി.എഡ് നേടി അവസാനവര്‍ഷം പി.ജിക്ക് പഠിക്കുന്നവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. സെറ്റ് എഴുതുന്നതിന് പ്രായപരിധിയില്ല. രണ്ടാം വര്‍ഷ പി.ജി/ബി.എഡ് വിദ്യാര്‍ഥികള്‍ സെറ്റിന് അപേക്ഷിക്കാന്‍ അര്‍ഹരല്ല.

Continue Reading

Trending