Connect with us

india

കുംഭമേളയിൽ സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ബി.ജെ.പി സർക്കാർ വന്‍ പരാജയം: അഖിലേഷ് യാദവ്

ഉത്തർപ്രദേശ്, ദേശീയ വനിതാ കമ്മീഷനുകൾ ഉടനടി നടപടിയെടുക്കുകയും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

Published

on

മഹാകുംഭമേളയിൽ സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ബി.ജെ.പി നേതൃത്വത്തിലുള്ള യു.പി സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. എക്സിലൂടെയാണ് അഖിലേഷ് യാദവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

‘ഇത് വളരെ അപമാനകരവും സെൻസിറ്റീവുമായ വിഷയമാണ്’ -കുംഭമേളയിൽ പ​ങ്കെടുത്ത സ്ത്രീകളുടെ ചിത്രങ്ങൾ ഓൺലൈനിലൂടെ പ്രദർശിപ്പിച്ച് വിൽക്കുന്നതിനെക്കുറിച്ചും അഖിലേഷ് യാദവ് പ്രതികരിച്ചു. ‘മഹാകുംഭമേളയിൽ സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ ബി.ജെ.പി സർക്കാർ പരാജയപ്പെട്ടു.

ഈ ഓൺലൈൻ വിൽപ്പനയിൽ നിന്ന് ജി.എസ്.ടി നേടുന്നതിലൂടെ, സർക്കാർ നിയമവിരുദ്ധ വ്യാപാരത്തിൽ പങ്കാളിയാവുകയാണ്’ -അഖിലേഷ് പറഞ്ഞു. ഉത്തർപ്രദേശ്, ദേശീയ വനിതാ കമ്മീഷനുകൾ ഉടനടി നടപടിയെടുക്കുകയും കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുകയും വേണമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

മഹാ കുംഭമേള കൈകാര്യം ചെയ്തതിൽ സംസ്ഥാന സർക്കാരിനെതിരെ നേരത്തെയും അഖിലേഷ് വിമർശനം ഉന്നയിച്ചിരുന്നു. ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ എന്ന സർക്കാരിന്റെ സാമ്പത്തിക ലക്ഷ്യം പൂർത്തീകരിക്കാൻ മഹാകുംഭമേള ഉപയോഗിക്കുന്നുണ്ടോ എന്നും അദ്ദേഹം ചോദ്യം ചെയ്തിരുന്നു.

‘മഹാ കുംഭമേളയിലൂടെ യു.പി സർക്കാർ സാമ്പത്തിക ലക്ഷ്യം കൈവരിക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം ആത്മീയ പരിപാടികൾ ലാഭമുണ്ടാക്കാനല്ല, ജനങ്ങളെ സേവിക്കാനാണ് ഉദേശിക്കുന്നത്.

തീർത്ഥാടകർക്ക് സൗകര്യമൊരുക്കുക എന്ന സർക്കാരിന്‍റെ കടമ നിർവഹിക്കുന്നതിൽ അവർ പരാജയപ്പെട്ടു’ -യാദവ് പറഞ്ഞു. ഭക്തർ സ്നാനം ചെയ്യുന്ന ത്രിവേണി സംഗമത്തിലെ ജലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിലും പ്രായമായ തീർത്ഥാടകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു

 

india

എല്ലാ ഇരുചക്രവാഹനങ്ങളിലും എബിഎസ് നിര്‍ബന്ധമാക്കി

പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും.

Published

on

2026 ജനുവരി 1 മുതല്‍ സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും ഉള്‍പ്പെടെ ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം (ABS) നിര്‍ബന്ധമാക്കി. എന്‍ജിന്‍ വലിപ്പം പരിഗണിക്കാതെ എല്ലാ ഇരുചക്രവാഹനങ്ങളിലും എബിസി സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ തീരുമാനം.

നിലവില്‍, 125 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ എബിഎസ് നിര്‍ബന്ധമുള്ളൂ. അതായത് ഏകദേശം 40 ശതമാനം ഇരുചക്ര വാഹനങ്ങളിലും ഈ സുരക്ഷാ സംവിധാനം ഇല്ല. റൈഡര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നിലനിര്‍ത്താന്‍ ഇതുവഴി സാധിക്കും. സ്‌കിഡ് ചെയ്യാനോ ക്രാഷ് ചെയ്യാനോ ഉള്ള സാധ്യത കുറയ്ക്കാനും ഇത് ഉപകരിക്കും. എബിഎസിന് അപകട സാധ്യത 35 ശതമാനം മുതല്‍ 45 ശതമാനം വരെ കുറയ്ക്കാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

എബിഎസിന് പുറമേ, പുതിയ ഇരുചക്ര വാഹനം വാങ്ങുമ്പോള്‍ ബിഐഎസ് സാക്ഷ്യപ്പെടുത്തിയ രണ്ട് ഹെല്‍മെറ്റുകള്‍ നല്‍കേണ്ടതും സര്‍ക്കാര്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു ഹെല്‍മെറ്റ് മാത്രമാണ് നല്‍കുന്നത്. റൈഡറുടെയും പിന്‍സീറ്റ് യാത്രികന്റെയും സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ നടപടിയുടെ ലക്ഷ്യം. ഇന്ത്യയിലെ റോഡപകട മരണങ്ങളില്‍ 44 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. ഈ മരണങ്ങളില്‍ പലതും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ ഫലമായി തലയ്ക്ക് പരിക്കേറ്റാണ് സംഭവിക്കുന്നത്.

Continue Reading

india

വാല്‍പ്പാറയില്‍ നാലുവയസ്സുകാരിയെ പുലി പിടിച്ചു; തിരച്ചില്‍ തുടരുന്നു

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

Published

on

വാല്‍പ്പാറയില്‍ നാലു വയസുകാരിയെ പുലി പിടിച്ചു. ഝാര്‍ഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി ദമ്പതികളുടെ മകള്‍ രജനിയെയാണ് പുലി പിടിച്ചു കൊണ്ടുപോയത്. കുട്ടിക്കായി പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്.

ഇന്ന് വൈകിട്ട് ആറോടെയാണ് സംഭവമുണ്ടായത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പുലി ആക്രമിക്കുകയായിരുന്നു.

കുട്ടിയെ കണ്ടെത്തുന്നതിനായി പ്രദേശത്ത് പൊലീസും ഫയര്‍ഫോഴ്‌സും വനംവകുപ്പും നാട്ടുകാരുമടക്കം തിരച്ചില്‍ നടത്തുകയാണ്.

Continue Reading

india

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി

പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു.

Published

on

ഭാര്യ ഭര്‍ത്താവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് മദ്രാസ് ഹൈക്കോടതി. പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് ഇല്ലാത്തതിനാല്‍ അപേക്ഷ നിഷേധിച്ച സംഭവത്തില്‍ യുവതി പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

പരാതി നിരീക്ഷിച്ച ഹൈക്കോടതി പാസ്‌പോര്‍ട്ട് അപേക്ഷയില്‍ ഭര്‍ത്താവിന്റെ ഒപ്പ് നിര്‍ബന്ധമല്ലെന്ന് വ്യക്തമാക്കി. അതേസമയം ഭര്‍ത്താവിന്റെ ഒപ്പ് വേണമെന്ന റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും വിവാഹത്തോടെ സ്ത്രീകളുടെ വ്യക്തിത്വം ഇല്ലാതാകുന്നില്ലെന്ന് ജസ്റ്റിസ് എന്‍ അനന്ദ് വെങ്കടേശ് പറഞ്ഞു.

സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന കാലഘട്ടത്തില്‍ പുരുഷാധിപത്യത്തിന്റെ ഭാഷയാണ് റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടേതെന്നും കോടതി വിമര്‍ശിച്ചു. യുവതിയുടെ അപേക്ഷയില്‍ ഉടന്‍ തീരുമാനം എടുക്കണമെന്നാണ് കോടതി ഉത്തരവ്.

ഭര്‍ത്താവുമായി അകന്നു കഴിയുന്ന ചെന്നൈ സ്വദേശിനി നല്‍കിയ ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം.

Continue Reading

Trending