Connect with us

Video Stories

കൂടെ നില്‍ക്കേണ്ടത് മതേതര സമൂഹം

Published

on

 
നാടാകെ ഭയം നിറച്ച് രാഷ്ട്രീയ വിജയം കൊയ്യാന്‍ സംഘ്പരിവാര്‍ ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും നിരപരാധികളായ നിരവധി ചെറുപ്പക്കാര്‍ അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്ത ഒരു ഘട്ടത്തില്‍ മുസ്‌ലിം സമുദായം ഒരു തലോടല്‍ ആഗ്രഹിച്ചു നില്‍ക്കേയാണ് മുന്‍ ഡി.ജി.പി സെന്‍കുമാര്‍ ശവത്തില്‍കുത്തുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. ശത്രുവിനെ നിര്‍മ്മിക്കുകയെന്നത് ഫാഷിസത്തിന്റെ ആഗോള രീതിയാണ്. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും പല സമൂഹങ്ങളാണ് അതിനിരയാക്കപ്പെട്ടത്. ഇന്ത്യയില്‍ മുസ്‌ലിംകളാദി ന്യൂനപക്ഷ, ദലിത് വിഭാഗങ്ങളെ ഉന്നംവെച്ച് നടക്കുന്ന കയ്യേറ്റങ്ങളെല്ലാം മറുപക്ഷത്ത് വിപുലമായ ഏകീകരണം ലക്ഷ്യമിട്ടുകൊണ്ടു തന്നെയാണ്. രാഷ്ട്രീയ കൊയ്ത്തില്‍ ഇത് വിജയം കാണുന്നുവെന്ന ആവേശമാണ് യു.പി സംഘ്പരിവാറിന് നല്‍കിയിരിക്കുന്നത്. അതിന് തൊട്ടുപിറകെ ബംഗാളില്‍ കലാപം പടര്‍ന്നുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പുതിയ ആക്രോശങ്ങള്‍ ഉയരുന്നു. ഒരു സമുദായത്തെ വകവരുത്തണമെന്ന് പച്ചക്കു പറയുന്ന ജനപ്രതിനിധികള്‍ വാഴ്ത്തപ്പെടുന്നു. മുസ്‌ലിം വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കുന്നതുപോലും പലയിടത്തും അപകടകരമായി മാറുന്നു. വര്‍ഗീയതക്കു വേരോട്ടമില്ലാത്ത കേരളത്തിലേക്ക് അത് ഇറക്കുമതിയ ചെയ്യാന്‍ സംഘികള്‍ വെമ്പല്‍കൊള്ളുമ്പോഴാണ് സെന്‍കുമാര്‍ അതിന്റെ മൊത്തക്കച്ചവടമേറ്റെടുക്കുന്ന ദല്ലാളായി രംഗത്തുവന്നിരിക്കുന്നത്.
ഒരു പഞ്ചായത്ത് മെമ്പര്‍ പോലുമില്ലെങ്കിലും ആര്‍.എസ്.എസിന് അവരുടെ അജണ്ട നടപ്പാക്കാന്‍ ആയിരക്കണക്കിന് ബ്യൂറോക്രാറ്റുകളുണ്ടെന്ന് പറഞ്ഞത് മാര്‍ക്കണ്‌ഡേയ കട്ജുവാണ്. ഇപ്പോള്‍ സെന്‍കുമാറിന്റെ വിഷം വമിക്കുന്ന വാക്കുകള്‍ കട്ജുവിന്റെ പ്രസ്താവനയെ ശരിവെക്കുകയാണ്. സ്വാഭാവികമായും ശശികല സംസാരിക്കുന്നതും സെന്‍കുമാര്‍ സംസാരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ശശികല പറഞ്ഞതും സുരേന്ദ്രന്‍ എഴുതുന്നതും സെന്‍കുമാറിന്റെ ചുണ്ടിലൂടെ പുറത്തുവരുമ്പോള്‍ അതിന് പ്രാധാന്യവും വിശ്വാസ്യതയുമുണ്ട്. അതുകൊണ്ടുതന്നെ സെന്‍കുമാര്‍ സംഘ്പരിവാറിന്റെ ഉച്ചഭാഷിണിയായി മാറുമ്പോള്‍ മറ്റുള്ളവരുടെ മനസ്സില്‍ ഈ വാക്കുകള്‍ ചലനമുണ്ടാക്കുക സ്വാഭാവികവുമാണ്. അതുതന്നെയാണ് സംഘ്പരിവാര്‍ ആഗ്രഹിക്കുന്നതും.
ഒരു സിവില്‍ സെര്‍വെന്റ് എന്ന നിലയില്‍ ജനങ്ങളുമായി ദീര്‍ഘകാലം ഇടപഴകാന്‍ അവസരമുണ്ടായ വ്യക്തിയാണ് സെന്‍കുമാര്‍. കേരളത്തിലുടനീളം സൗഹൃദങ്ങളുള്ള വിവിധ മത വിശ്വാസികളെ സൂക്ഷ്മമായി മനസ്സിലാക്കാന്‍ അവസരമുള്ള ഒരാള്‍ കേരളത്തില്‍ ജീവിച്ചുകൊണ്ട് മുസ്‌ലിം സമുദായത്തെക്കുറിച്ച് ഇത്തരമൊരു ധാരണ മനസ്സില്‍ സൂക്ഷിക്കുമെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. സെന്‍കുമാര്‍ ഒരു സാധാരണക്കാരനല്ല. മതത്തെക്കുറിച്ചും സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചും അവധാനതയുണ്ടാവേണ്ട ഒരു ഐ.പി.എസ് ഓഫീസറാണ്. അതുകൊണ്ടുതന്നെ സെന്‍കുമാറില്‍ നിന്ന് അബദ്ധംകൊണ്ടോ തെറ്റിദ്ധാരണ കൊണ്ടോ ഉണ്ടായതല്ല ഈ പ്രസ്താവന. സംഘ്പരിവാറിന് പായ വിരിക്കാന്‍ ബോധപൂര്‍വം നടത്തുന്ന ശ്രമം തന്നെയാണിത്. ശശികല തോല്‍ക്കുന്നിടത്ത് സെന്‍കുമാറിനെ പയറ്റി ജയിക്കാനാണ് ആസൂത്രിത ശ്രമം. ഇതിന്റെ പാരിതോഷികം വൈകാതെ കൈപ്പറ്റാന്‍ കാത്തിരിക്കുകയുമാകും.
തീര്‍ത്തും അവാസ്തവവും യുക്തിരഹിതവുമായ ഈ ആക്ഷേപങ്ങളൊന്നും മറുപടി അര്‍ഹിക്കുന്നില്ല. കാരണം അത്തരമൊരു സംവാദത്തിലൂടെ മുസ്‌ലിംകളെ പഠിക്കാനോ പഠിപ്പിക്കാനോ അല്ല ഇദ്ദേഹം ഉദ്ദേശിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതില്‍ പ്രസക്തിയില്ല. എന്നാല്‍ 35 വര്‍ഷം സര്‍വീസിലിരുന്ന് നാടിന്റെ നികുതിപ്പണത്തില്‍ നിന്ന് ശമ്പളം പറ്റിയ ഒരാളെന്ന നിലയില്‍ അദ്ദേഹം വെളിപ്പെടുത്തിയ വിവരങ്ങളുടെ ആധികാരികത പുറത്തുപറയേണ്ടതുണ്ട്. നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ 42 പേര്‍ മുസ്‌ലിംകളാണെന്ന നിഗമനം ഏത് സ്ഥിതി വിവര കണക്കിനെ ആസ്പദമാക്കിയുള്ളതാണ്. ഇത്തരത്തില്‍ ജാതി തിരിച്ചുള്ള കണക്ക് തദ്ദേശ വകുപ്പിന് കീഴിലുണ്ടോ? 2001ലെയും 2011ലെയും സെന്‍സസ് പ്രകാരം മുസ്‌ലിം ജനസംഖ്യയുടെ വളര്‍ച്ചാനിരക്ക് കേരളത്തില്‍ കുറഞ്ഞതായാണ് വ്യക്തമാവുന്നത്. എന്നിരിക്കേ ഇത്തരത്തിലൊരു കണക്ക് ആര്‍ക്കുവേണ്ടിയാണ് സെന്‍കുമാര്‍ നിരത്തുന്നത്?
കെ. സുരേന്ദ്രന്‍ ഇന്നലെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് കേരളത്തിലെ സാമുദായിക അനുപാതം മാറിയാല്‍ വന്‍ വിപത്താകുമെന്നും അതുകൊണ്ട് ഇത് സന്തുലിതമാക്കാന്‍ നടപടിയെടുക്കണമെന്നുമാണ്. വാദത്തിനു വേണ്ടി ചോദിക്കട്ടെ, മുസ്‌ലിം ജനസംഖ്യ ഇത്തരത്തില്‍ വര്‍ധിച്ചാല്‍ തന്നെ എന്തപടകമാണ് സുരേന്ദ്രന്‍ പ്രതീക്ഷിക്കുന്നത്. സുരേന്ദ്രനെ പോലെ സെന്‍കുമാറും മുസ്‌ലിംകളെ മനുഷ്യ ബോംബുകളായാണോ കാണുന്നത്?
ജിഹാദിനെക്കുറിച്ചും ലൗ ജിഹാദിനെക്കുറിച്ചുമുള്ള ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ ബാധ്യസ്ഥമായ ഒരു കസേരയില്‍ നിന്നാണ് അദ്ദേഹം ഒരാഴ്ച മുമ്പ് എഴുന്നേറ്റത്. ലൗ ജിഹാദ് എന്ന സംവിധാനം കേരളത്തില്‍ നടക്കുന്നുണ്ടെന്ന് ജന്മഭൂമിയുടെ പരിപാടിയിലും സെന്‍കുമാര്‍ ആവര്‍ത്തിച്ചിരിക്കുന്നു. എങ്കില്‍ എത്ര കേസുകള്‍ ഇതു സംബന്ധമായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തു? ആരൊക്കെയാണ് പ്രതികള്‍ ? ഇങ്ങനെയൊരു ക്രൈം നടക്കുന്നുണ്ടെങ്കില്‍ ആ പ്രതികളെ പുറത്തുകൊണ്ടുവരേണ്ടത് ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ബാധ്യതയല്ലേ ? അത് നിര്‍വഹിക്കാതെ പദവി ഒഴിഞ്ഞ ശേഷം ആരോപിക്കുന്നത് എത്രമാത്രം ദുരുദ്ദേശ്യപരമാണ് ?
ഇസ്‌ലാമിലെ ജിഹാദിനെക്കുറിച്ച് ധാരണയില്ലാതെയാണ് സെന്‍കുമാര്‍ ഇത്തരമൊരു ആരോപണമുന്നയിച്ചിരിക്കുന്നതെന്ന് വിശ്വസിക്കാന്‍ കഴിയില്ല. അപ്പോള്‍ പൊതുവേ മറ്റു സമുദായങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ നിലനില്‍ക്കുന്ന പദാവലികള്‍ കൊണ്ട് ഭയമുണ്ടാക്കുക മാത്രമാണ് സെന്‍കുമാര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ എത്ര നൂറ്റാണ്ടുകളായി ഹിന്ദുക്കളും മുസ്‌ലിംകളും ക്രൈസ്തവരും ഒന്നിച്ചു കഴിയുന്നു. ഈ കാലഘട്ടത്തിനിടയിലെവിടെയെങ്കിലും സ്വര്‍ഗം പൂകാന്‍ മറ്റൊരു മതസ്ഥനെ വകവരുത്തിയ മുസ്‌ലിമിന്റെ കഥ സെന്‍കുമാറിന് പറയാന്‍ കഴിയുമോ? ഇതെല്ലാം ഉന്നയിക്കുമ്പോള്‍തന്നെ അത്രയും അവാസ്തവമാണെന്ന് തിരിച്ചറിയാന്‍ കഴിയുന്ന സെന്‍കുമാര്‍ യഥാര്‍ത്ഥത്തില്‍ വര്‍ഗീയത ഇളക്കിവിടാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നത്. ഈ വര്‍ഗീയ പ്രചാരണത്തിനെതിരെ യു.എ.പി.എ ചുമത്തി കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകുമോ ? എങ്കില്‍ മാത്രമേ നിയമസഭയില്‍ അദ്ദേഹം സെന്‍കുമാറിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ആത്മാര്‍ത്ഥതയോടെയുള്ളതാണെന്ന് വിശ്വസിക്കാന്‍ കഴിയൂ.
രാഷ്ട്രീയ പൊടിക്കൈകള്‍കൊണ്ട് ഇത്തരം വിഷയങ്ങളെ തങ്ങള്‍ക്ക് ഗുണപരമാക്കുന്നതിനു പകരം ഇതുണ്ടാക്കുന്ന മുറിവുകള്‍ ഉണക്കാന്‍ അടിയന്തരവും പ്രായോഗികവും ആത്മാര്‍ത്ഥവുമായ നടപടികളാണിനി വേണ്ടത്. പേപ്പട്ടികളെപോലെ സ്വന്തം സഹോദരങ്ങളെ അടിച്ചുകൊല്ലുമ്പോഴും വാവിട്ടുകരയാന്‍ പോലും ഭയക്കുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ന്യൂനപക്ഷങ്ങളുള്ളത്. അവരുടെ തൊണ്ടയില്‍ കുടുങ്ങിയ ആ നിലവിളി പുറത്തെത്തിക്കാന്‍ മതേതര സമൂഹം കൂടെയുണ്ടാകുന്നതു മാത്രമാണ് പ്രതീക്ഷ. പൊതു സമൂഹം ഇപ്പോള്‍ മുസ്‌ലിം സമുദായത്തെ കൂടുതല്‍ ചേര്‍ത്തുനിര്‍ത്തേണ്ട സന്ദര്‍ഭമാണ്. അവരുടെ ഭയാശങ്കകള്‍ മാറ്റാന്‍, അവരുടെ ആത്മവിശ്വാസം തിരിച്ചു ലഭിക്കാന്‍, അവര്‍ക്ക് സുരക്ഷിത ബോധം നല്‍കാന്‍. ഇന്ത്യയാകെ അങ്ങിനെയൊരു സമൂഹം മനസ്സ് തുറന്നു നില്‍ക്കുന്നുണ്ടെന്നത് തന്നെയാണ് മുസ്‌ലിം സമുദായത്തിന്റെ പ്രതീക്ഷ.
നമ്മുടെ നാട് വര്‍ഗീയതയുടെ പേരില്‍ കീറിമുറിക്കപ്പെടരുത്. ഒരേ ബെഞ്ചില്‍ ഒരേ ടിഫിന്‍ ബോക്‌സില്‍ നിന്ന് ഉച്ച ഭക്ഷണം പങ്കിട്ടു കഴിച്ചവരാണ് നമ്മള്‍. സുഖ ദുഃഖങ്ങളില്‍ ഒന്നിച്ചു പങ്കു ചേര്‍ന്ന് സ്‌നേഹത്തിന്റെ ചൂടറിഞ്ഞവരാണ് നമ്മള്‍. ആ നമുക്കിടയില്‍ വിഷം തളിയ്ക്കാന്‍ വരുന്ന വരെ അകറ്റി നിര്‍ത്താനുള്ള തന്റേടവും ഔന്നിത്യവും ഈ നാട്ടിലെ ഭൂരിപക്ഷ സമുദായത്തിലെ സഹോദരങ്ങള്‍ക്കുണ്ടെന്ന് ഞങ്ങള്‍ ഉറച്ചുവിശ്വസിക്കുന്നു.
കേരളം സമാധാനത്തിന്റെ തുരുത്താണ്. ഇങ്ങനെയൊരു പാരമ്പര്യത്തിന്റെ നാട് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഏറെ പങ്കു വഹിച്ച പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്. സമൂഹങ്ങള്‍ തമ്മിലുള്ള പാലമായി നിന്ന പാണക്കാട് കുടുംബമാണ് മുസ്‌ലിംലീഗിനെ നയിക്കുന്നത്. മതേതരത്വമെന്നത് വാക്കിലും പ്രവൃത്തിയിലും ചിന്തയിലും നിറച്ച് സമുദായത്തിനകത്തെ എല്ലാ വികാര ജീവികള്‍ക്കെതിരെയും നെഞ്ചുവിരിച്ച് നിന്നാണ് മുസ്‌ലിം യൂത്ത്‌ലീഗ് മുന്നോട്ടുപോകുന്നത്. ഫാഷിസം എന്ന ഭീകരത രാജ്യത്തിനുമേല്‍ വിരിച്ച കരിമ്പടം മാറണമെങ്കില്‍ മതേതര ബോധമുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിവേകപൂര്‍വം ഒന്നിച്ചുനില്‍ക്കണമെന്ന ആഹ്വാനമാണ് മുസ്‌ലിംലീഗ് മുഴക്കുന്നത്. ശിഥിലീകരിക്കപ്പെടുന്ന മതേതര ചേരിയെ ഐക്യപ്പെടുത്താനും ഇത്തരത്തില്‍ ഭിക്ഷാംദേഹികളായി കടന്നുവരുന്ന വിലകുറഞ്ഞ വ്യക്തികളെ തിരിച്ചറിയാനും നമുക്കു സാധിക്കണം. വ്യക്തികളെയല്ല നിലപാടുകളെയാണ് പിന്തുണക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ സെന്‍കുമാര്‍ അഴിച്ചുവിട്ട ഈ ആക്ഷേപങ്ങള്‍ അതി നിശിതമായി വിമര്‍ശിക്കുകതന്നെ വേണം. അതോടൊപ്പം ബ്യൂറോക്രസിയെ അടക്കിവാഴുന്ന സംഘി ഏജന്റുമാരെ ഓരോന്നോരോന്നായി പുറത്തുകൊണ്ടുവരാന്‍ കഴിയണം. അതാണ് പുതിയ കേരളം ആഗ്രഹിക്കുന്നത്.

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

kerala

പാദപൂജ വിവാദം; സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്

തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

Published

on

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കാനും നീക്കമുണ്ട്.

പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.

ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.

പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.

Continue Reading

Trending