Connect with us

kerala

ഭൂമിവില സർട്ടിഫിക്കറ്റിന് കൈക്കൂലി ആരോപണം: ആലപ്പുഴ റവന്യൂ ഉദ്യോഗസ്ഥർക്കെതിരായ വിജിലൻസ് കേസ് ഹൈക്കോടതി റദ്ദാക്കി

കുട്ടനാട് തഹസിൽദാറായിരുന്ന പി.ഡി. സുധിയുടെയും ആലപ്പുഴ കലക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് എസ്. സുഭാഷിന്റെയും പേരിൽ ആലപ്പുഴ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്.

Published

on

കൊച്ചി: ഭൂമിയുടെ മൂല്യം നിർണയിച്ച് സർട്ടിഫിക്കറ്റ് അനുവദിക്കാൻ കോഴ ആവശ്യപ്പെട്ടെന്ന പരാതിയിൽ ആലപ്പുഴയിലെ രണ്ട് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. കുട്ടനാട് തഹസിൽദാറായിരുന്ന പി.ഡി. സുധിയുടെയും ആലപ്പുഴ കലക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ട് എസ്. സുഭാഷിന്റെയും പേരിൽ ആലപ്പുഴ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികളാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്.

കേസ് കെട്ടിച്ചമച്ചതാണെന്നടക്കമുള്ള വാദങ്ങൾ ഉന്നയിച്ച് ഇരുവരും സമർപ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. കുട്ടനാട് നീരേറ്റുപുറത്ത് 12 സെന്റ് പുറമ്പോക്ക് പതിച്ച് ലഭിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടെന്നാരോപിച്ച് തലവടി സ്വദേശിയായ അപേക്ഷകൻ നൽകിയ പരാതിയിലാണ് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തത്.

ഹരജിക്കാരെ കൈയോടെ പിടികൂടാനുള്ള വിജിലൻസിന്റെ ശ്രമം പരാജയപ്പെട്ടിട്ടും കേസ് മുന്നോട്ട് കൊണ്ടുപോയതായി കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കൈക്കൂലി ആരോപണം ഉയരുന്നതിന് മുമ്പേ തന്നെ ഭൂമിവില നിർണയ സർട്ടിഫിക്കറ്റ് അനുവദിച്ചിരുന്നതായും കോടതി വിലയിരുത്തി. ആരോപണവിധേയരെ തെളിവുകളോടെ പിടികൂടുന്നതിൽ വിജിലൻസ് പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.

മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് പരാതിക്കാരൻ വിജിലൻസിനെ അറിയിച്ചതെങ്കിലും, പരാതിക്കാരന്റെ ഭാര്യ മന്ത്രിക്ക് അയച്ച കത്തിൽ ആറു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നായിരുന്നു ആരോപണം. ഇത്തരം ഗൗരവമുള്ള പൊരുത്തക്കേടുകൾ നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കേസ് റദ്ദാക്കുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്: കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി

ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് നടപടി.

Published

on

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതി കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് നടപടി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ശങ്കരദാസിനെ ജയിലിലെ ആശുപത്രി സെല്ലില്‍ പ്രവേശിപ്പിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് മുതല്‍ ശങ്കരദാസ് ആശുപത്രിയില്‍ കഴിയുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ശങ്കരദാസിന്റെ ആരോഗ്യനില സംബന്ധിച്ച് ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. അറസ്റ്റ് വൈകിപ്പിക്കുന്നതില്‍ പ്രത്യേക അന്വേഷണസംഘത്തെ ഹൈക്കോടതി ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ അന്വേഷണസംഘം ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് കോടതി റിമാന്‍ഡ് ചെയ്തതോടെ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ജയിലിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് പരിഗണിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നായിരുന്നു മെഡിക്കല്‍ കോളജിലേക്കുള്ള മാറ്റം. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിലവില്‍ ശങ്കരദാസിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ജയിലിലേക്ക് മാറ്റാവുന്നതാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് ഇയാളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

Continue Reading

kerala

നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ മരണം: കുട്ടിയെ മര്‍ദ്ദിച്ചതായി പിതാവ് കുറ്റസമ്മതിച്ചു

കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ സമ്മതം.

Published

on

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരു വയസുകാരന്റെ ദുരൂഹ മരണത്തില്‍ പിതാവ് ഷിജിന്‍ കുറ്റം സമ്മതിച്ചു. കുട്ടിയെ താനാണ് മര്‍ദ്ദിച്ചതെന്ന് ഷിജിന്‍ പൊലീസിന് മൊഴി നല്‍കി. കൈമുട്ട് കൊണ്ട് കുട്ടിയുടെ അടിവയറ്റില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രതിയുടെ സമ്മതം.

കുട്ടിയുടെ വയറ്റില്‍ ക്ഷതമേറ്റതായി നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായതോടെയാണ് ഷിജിനെ വീണ്ടും ചോദ്യം ചെയ്തത്. മൂന്നാംതവണത്തെ ചോദ്യംചെയ്യലിലാണ് ഷിജിന്‍ കുറ്റസമ്മതം നടത്തിയത്. തുടര്‍ന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി.

കുഞ്ഞിനെ മടിയിലിരുത്തിയ ശേഷം അടിവയറ്റില്‍ ഇടിച്ചതായും പിന്നാലെ കുഞ്ഞ് കുഴഞ്ഞുവീണതായും പ്രതി മൊഴി നല്‍കി. ഭാര്യയോടുള്ള സംശയമാണ് കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിക്കാന്‍ കാരണമെന്നുമാണ് ഷിജിന്റെ വെളിപ്പെടുത്തല്‍.

കുഞ്ഞിന്റെ മാതാപിതാക്കളുടെ മൊഴികളില്‍ നേരത്തെ തന്നെ പൊലീസ് ദുരൂഹത സംശയിച്ചിരുന്നു. ചോദ്യംചെയ്യലില്‍ ആസൂത്രിതവും പരസ്പരം സംരക്ഷിക്കുന്നതുമായ മറുപടികളാണ് മാതാപിതാക്കള്‍ നല്‍കിയതെന്നാണ് പൊലീസ് നിലപാട്. കുഞ്ഞിന്റെ കൈയില്‍ മൂന്നാഴ്ചയോളം പഴക്കമുള്ള പൊട്ടലുണ്ടെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലും കണ്ടെത്തിയിരുന്നു.

ബിസ്‌കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് മരിച്ചതെന്നായിരുന്നു മാതാപിതാക്കളുടെ പ്രാഥമിക മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞ് കഴിച്ചതെന്ന് കരുതുന്ന ഭക്ഷണത്തിന്റെ സാമ്പിളുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.

കവളാകുളം ഐക്കരവിള വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഷിജിന്‍കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഹാനാണ് മരിച്ചത്. ജനുവരി 16ന് രാത്രി 9.30ഓടെയായിരുന്നു സംഭവം. പിതാവ് വാങ്ങി നല്‍കിയ ബിസ്‌കറ്റ് കഴിച്ച് അരമണിക്കൂറിന് പിന്നാലെ കുഞ്ഞ് ബോധരഹിതനായി വീഴുകയായിരുന്നു. വായില്‍ നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. ഉടന്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഷിജിനും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നുവെന്നും ബന്ധുക്കളുടെ ഇടപെടലിനെ തുടര്‍ന്നാണ് വീണ്ടും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയത് എന്നുമാണ് വിവരം. കേസില്‍ തുടര്‍നടപടികള്‍ പൊലീസ് തുടരുകയാണ്.

Continue Reading

kerala

പാലക്കാട് മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ മങ്കട മലയില്‍ വന്‍ കാട്ടുതീ; സൈലന്റ് വാലിക്ക് സമീപം തീപിടിച്ചു

സൈലന്റ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന മലമുകളിലാണ് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തീപിടിച്ചത്

Published

on

പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ മങ്കട മലയില്‍ വന്‍ തീപിടുത്തം. സൈലന്റ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന മലമുകളിലാണ് ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ തീപിടിച്ചത്. മലയുടെ താഴെ ഭാഗത്ത് നിന്നാണ് തീ ആരംഭിച്ചതെന്നും ശക്തമായ കാറ്റിന്റെ സഹായത്തോടെ മുകളിലേക്ക് ആളിപടരുകയാണെന്നും വിവരം.

നാട്ടുകാരാണ് ആദ്യം തീ പടര്‍ന്ന് പിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ചതോടെ വനം വകുപ്പ്, അഗ്‌നിരക്ഷാ സേന വിഭാഗങ്ങള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കുത്തനെയുള്ള പ്രദേശമായതിനാല്‍ താഴെ ഭാഗത്ത് നിന്ന് മുകളിലേക്കായി തീ നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്.

സൈലന്റ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന വനപ്രദേശമായതിനാല്‍ നിരവധി വന്യജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് തീപിടുത്തം ഭീഷണിയാകുന്നുണ്ട്. തീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കാന്‍ കഴിയാത്ത പക്ഷം കൂടുതല്‍ പ്രദേശങ്ങളിലേക്ക് പടരാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

മങ്കട മലയില്‍ ഇതേ രീതിയില്‍ കാട്ടുതീ ഉണ്ടായത് ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അന്ന് രണ്ട് ദിവസത്തോളം നീണ്ട പരിശ്രമത്തിനൊടുവില്‍ ഹെലികോപ്റ്റര്‍ വഴി വെള്ളം എത്തിച്ചാണ് തീ അണച്ചത്. നിലവില്‍ സ്ഥിതി ഗുരുതരമായതിനാല്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാനുള്ള സാധ്യതയും അധികൃതര്‍ പരിശോധിച്ചുവരികയാണ്.

Continue Reading

Trending