Connect with us

News

ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ടായി തുടരും; തീരുമാനം മാറ്റി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാൻ റോയൽസും ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ടായി ഉപയോഗിക്കാൻ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് ആർസിബി നിലപാട് മാറ്റിയതെന്നാണ് വിവരം.

Published

on

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ നടന്ന വിജയാഘോഷ പ്രകടനത്തിനിടെ ഉണ്ടായ ദുരന്തവും ഫ്രാഞ്ചൈസിക്കെതിരെ ഉയർന്ന നിയമനടപടികളും അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വാർത്തയായതോടെ ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ടായി തുടരേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) നീങ്ങിയിരുന്നു. എന്നാൽ ആ തീരുമാനത്തിൽ നിന്ന് ഫ്രാഞ്ചൈസി ഒടുവിൽ പിന്മാറിയതായി റിപ്പോർട്ട്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാൻ റോയൽസും ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ടായി ഉപയോഗിക്കാൻ താൽപര്യം പ്രകടിപ്പിച്ചതോടെയാണ് ആർസിബി നിലപാട് മാറ്റിയതെന്നാണ് വിവരം. സ്റ്റേഡിയം കഴിഞ്ഞ സീസണിലേതുപോലെ തന്നെ ടീമിന്റെ ഹോം ഗ്രൗണ്ടായി ഉപയോഗിക്കാമെന്ന് ആർസിബി അധികൃതർ കര്‍ണാടക സര്‍ക്കാരിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുകയാണ്.

ആർസിബി ആരാധകർക്ക് ആശ്വാസം നൽകുന്ന വിവരങ്ങളാണ് ഇതോടെ പുറത്തുവന്നിരിക്കുന്നത്. ഏറെ നാളായി സ്റ്റേഡിയം സംബന്ധിച്ച് ഫ്രാഞ്ചൈസിയും സംസ്ഥാന സർക്കാരുമായി ചർച്ചകൾ തുടരുകയായിരുന്നു. ഇന്നോ നാളെയോ സർക്കാർ പ്രതിനിധികളുമായി നിർണായക യോഗം കൂടി നടക്കാൻ സാധ്യതയുണ്ട്. ഇതിന് ശേഷമായിരിക്കും ചിന്നസ്വാമി സ്റ്റേഡിയം ഹോം ഗ്രൗണ്ടാണെന്ന കാര്യത്തിൽ ആർസിബിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.

അതേസമയം, നേരത്തെ പുനെയെ ഹോം ഗ്രൗണ്ടായി പരിഗണിക്കുന്നതടക്കമുള്ള നീക്കങ്ങളും ആർസിബിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പൊതുതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹോം ഗ്രൗണ്ട് മാറ്റണമെന്ന ആവശ്യവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സർക്കാരുമായി നിലനിൽക്കുന്ന അഭിപ്രായഭിന്നതയും, ഇതേ കാരണത്താൽ രാജസ്ഥാൻ റോയൽസ് ഹോം ഗ്രൗണ്ട് മാറ്റാൻ ഒരുങ്ങുന്നതും നിലവിലെ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ടി20 ലോകകപ്പിന് മുന്നോടിയായി സന്നാഹ മത്സരക്രമം പ്രഖ്യാപിച്ച് ഐസിസി; ഇന്ത്യയുടെ ആദ്യ പരീക്ഷണം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

കിരീടം നിലനിർത്താൻ ഒരുങ്ങുന്ന ഇന്ത്യയുടെ ഏക സന്നാഹ മത്സരം കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിൽ എതിരാളികളായിരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരിക്കും.

Published

on

ന്യൂഡൽഹി: അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളുടെ മത്സരക്രമം ഐസിസി പ്രഖ്യാപിച്ചു. കിരീടം നിലനിർത്താൻ ഒരുങ്ങുന്ന ഇന്ത്യയുടെ ഏക സന്നാഹ മത്സരം കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലിൽ എതിരാളികളായിരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരിക്കും.

ഫെബ്രുവരി 2 മുതൽ 6 വരെ ഇന്ത്യയിലെ മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെയും ശ്രീലങ്കയിലെ കൊളംബോയിലെയും വേദികളിലായി ആകെ 16 സന്നാഹ മത്സരങ്ങളാണ് ലോകകപ്പിന് മുമ്പായി നടക്കുക. ഫെബ്രുവരി 4ന് നവി മുംബൈയിൽ രാത്രി 7 മണിക്ക് നടക്കുന്ന മത്സരത്തിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുക.

സീനിയർ ടീം ലോകകപ്പിനായി തയ്യാറെടുക്കുന്നതിനൊപ്പം യുവതാരങ്ങൾക്ക് അന്താരാഷ്ട്ര മത്സരപരിചയം നൽകുന്നതിന്റെ ഭാഗമായി ബിസിസിഐ ‘ഇന്ത്യ എ’ ടീമിനെയും സന്നാഹ മത്സരങ്ങളിൽ ഇറക്കുന്നുണ്ട്. ഫെബ്രുവരി 2ന് നവി മുംബൈയിൽ അമേരിക്കയ്‌ക്കെതിരെയാണ് ഇന്ത്യ എയുടെ ആദ്യ മത്സരം. ഫെബ്രുവരി 6ന് നമീബിയയുമായാണ് രണ്ടാം സന്നാഹ മത്സരം.

അതേസമയം, ഇംഗ്ലണ്ട് ടീം സന്നാഹ മത്സരങ്ങളിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കാൻ തീരുമാനിച്ചു. മത്സരങ്ങൾക്കുപകരം സ്വന്തം പരിശീലന സെഷനുകൾക്കാണ് ഇംഗ്ലണ്ട് മുൻഗണന നൽകുന്നത്.

സന്നാഹ മത്സരങ്ങളുടെ മത്സരക്രമം (ഇന്ത്യൻ സമയം):

ഫെബ്രുവരി 2:
അഫ്ഗാനിസ്ഥാൻ vs സ്‌കോട്‌ലൻഡ് – ബെംഗളൂരു – 3:00 PM
ഇന്ത്യ എ vs യുഎസ്എ – നവി മുംബൈ – 5:00 PM

ഫെബ്രുവരി 3:
നെതർലൻഡ്സ് vs സിംബാബ്വെ – കൊളംബോ – 3:00 PM

ഫെബ്രുവരി 4:
ഇന്ത്യ vs ദക്ഷിണാഫ്രിക്ക – നവി മുംബൈ – 7:00 PM
പാകിസ്ഥാൻ vs അയർലൻഡ് – കൊളംബോ – 5:00 PM

ഫെബ്രുവരി 5:
ഓസ്ട്രേലിയ vs നെതർലൻഡ്സ് – കൊളംബോ – 5:00 PM
ന്യൂസിലാൻഡ് vs യുഎസ്എ – നവി മുംബൈ – 7:00 PM

Continue Reading

News

ട്രംപിനെ വിശ്വസിക്കാന്‍ കൊള്ളില്ല; യു.എസിലെ 1,236 ടണ്‍ സ്വര്‍ണം തിരിച്ചുതരണമെന്ന് ജര്‍മനി

ട്രംപിന്റെ നയങ്ങള്‍ പ്രവചനാതീതമാണെന്നും യു.എസ് ഇനി ഒരു വിശ്വസ്ത പങ്കാളിയല്ലെന്നുമാണ് അവരുടെ വാദം.

Published

on

ബെര്‍ലിന്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുമാനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച്, യു.എസില്‍ സൂക്ഷിച്ചിരിക്കുന്ന തങ്ങളുടെ സ്വര്‍ണശേഖരം തിരിച്ചുതരണമെന്ന ആവശ്യവുമായി ജര്‍മനിയിലെ രാഷ്ട്രീയ നേതാക്കളും സാമ്പത്തിക വിദഗ്ധരും രംഗത്ത്. ട്രംപിന്റെ നയങ്ങള്‍ പ്രവചനാതീതമാണെന്നും യു.എസ് ഇനി ഒരു വിശ്വസ്ത പങ്കാളിയല്ലെന്നുമാണ് അവരുടെ വാദം.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണശേഖരമുള്ള രണ്ടാമത്തെ രാജ്യമാണ് ജര്‍മനി (3,350.25 ടണ്‍). ഇതില്‍ 1,236 ടണ്‍ സ്വര്‍ണം ന്യൂയോര്‍ക്കിലെ ഫെഡറല്‍ റിസര്‍വ് ബാങ്കിലാണ് സൂക്ഷിച്ച് വെച്ചിട്ടുള്ളത്.

ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനവും, യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ അമിത നികുതി ചുമത്താനുള്ള നീക്കവുമാണ് ജര്‍മനിയെ പ്രകോപിപ്പിക്കാന്‍ കാരണം.

നിലവിലെ സാഹചര്യത്തില്‍ യു.എസില്‍ ഇത്രയധികം സ്വര്‍ണം സൂക്ഷിക്കുന്നത് അപകടമാണെന്ന് ബുന്‍ഡെസ് ബാങ്ക് മുന്‍ ഗവേഷണ വിഭാഗം തലവന്‍ ഇമ്മാനുവേല്‍ മോഞ്ച് ചൂണ്ടിക്കാട്ടി. ട്രംപ് എപ്പോള്‍ എന്തുചെയ്യുമെന്ന് പറയാനാകില്ലെന്ന് യൂറോപ്യന്‍ ടാക്‌സ് പേയേഴ്‌സ് അസോസിയേഷന്‍ തലവന്‍ മിഷേല്‍ ജോഗറും മുന്നറിയിപ്പ് നല്‍കി.

സോവിയറ്റ് യൂണിയന്റെ ഭീഷണി ഭയന്നാണ് ജര്‍മനി തങ്ങളുടെ സ്വര്‍ണശേഖരം യു.എസിലേക്കും ലണ്ടനിലേക്കും മാറ്റിയത്. 2013-ല്‍ സ്വര്‍ണം തിരികെ കൊണ്ടുവരാന്‍ ശ്രമം തുടങ്ങിയെങ്കിലും വലിയൊരു ഭാഗം ഇപ്പോഴും വിദേശത്ത് തന്നെയാണുള്ളത്.

നിലവിലെ ജര്‍മന്‍ ഭരണകൂടം ഈ ആവശ്യത്തില്‍ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ലെങ്കിലും, രാഷ്ട്രീയ വൃത്തങ്ങളില്‍ സമ്മര്‍ദ്ദം ശക്തമാവുകയാണ്.

 

Continue Reading

india

അമിതവേഗതയിൽ കാർ ഓടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറ്റി; മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ അറസ്റ്റിൽ

മദ്യലഹരിയിലായിരുന്നു താരം വാഹനമോടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Published

on

വഡോദര: ഗുജറാത്തിലെ വഡോദരയിൽ അമിതവേഗതയിൽ കാർ ഓടിച്ച് മൂന്ന് വാഹനങ്ങളിൽ ഇടിച്ചുകയറ്റിയ സംഭവത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ (53) അറസ്റ്റിലായി. മദ്യലഹരിയിലായിരുന്നു താരം വാഹനമോടിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച പുലർച്ചെ 2.30ഓടെ സ്വന്തം ആഡംബര എസ്‌യുവി കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. അക്കോട്ട മേഖലയിലെ പുനിത് നഗർ സൊസൈറ്റിക്ക് സമീപം വഴിയരികിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകളിലേക്കാണ് നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറിയത്. അപകടത്തിൽ വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു.

സംഭവ സ്ഥലത്തെത്തിയ പൊലീസ് ജേക്കബ് മാർട്ടിനെ അറസ്റ്റ് ചെയ്‌തു. പിന്നീട് ജാമ്യത്തിൽ വിട്ടു. അന്വേഷണത്തിന്റെ ഭാഗമായി അപകടത്തിൽപ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

“പ്രതി മദ്യപിച്ച് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. അശ്രദ്ധയായി വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ബിഎൻഎസ്, മോട്ടോർ വാഹന നിയമം എന്നിവയിലെ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല,” പൊലീസ് അറിയിച്ചു.

രഞ്ജി ട്രോഫിയിൽ ബറോഡ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ജേക്കബ് മാർട്ടിൻ ഇന്ത്യയ്ക്കായി 10 ഏകദിന മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1999ൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു ഇന്ത്യൻ ടീമിൽ അരങ്ങേറ്റം. 2001ൽ കെനിയയ്‌ക്കെതിരെയായിരുന്നു അവസാന അന്താരാഷ്ട്ര മത്സരം.

Continue Reading

Trending