Connect with us

News

യുഎസിൽ സ്വകാര്യ ജെറ്റ് വിമാനം തകർന്നു വീണു; ഏഴുപേർ മരിച്ചു

വിമാനത്തിലുണ്ടായിരുന്ന എട്ടുപേരിൽ ക്രൂ അംഗമായ ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടതായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അറിയിച്ചു.

Published

on

വാഷിങ്ടൺ: യുഎസിലെ മെയ്ൻ സംസ്ഥാനത്ത് സ്വകാര്യ ജെറ്റ് വിമാനം തകർന്നുവീണ് ഏഴുപേർ മരിച്ചു. മെയ്‌നിലെ ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അപകടം നടന്നത്. വിമാനത്തിലുണ്ടായിരുന്ന എട്ടുപേരിൽ ക്രൂ അംഗമായ ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടതായി യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അറിയിച്ചു.

അഞ്ച് യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി പ്രാദേശിക സമയം 7.45 ഓടെയായിരുന്നു അപകടം. ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചിടുകയും ചെയ്തു. ബോസ്റ്റണിൽ നിന്ന് ഏകദേശം 200 മൈൽ വടക്കായാണ് ബാംഗോർ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്.

കനത്ത മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും നിലനിൽക്കുന്നതിനിടെയാണ് ബോംബാർഡിയർ ചലഞ്ചർ 600 ശ്രേണിയിൽപ്പെട്ട വിമാനം അപകടത്തിൽപ്പെട്ടത്. റൺവേയിൽ നിന്ന് പറന്നുയരുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനത്തിന് തീപിടിച്ചതായും റിപ്പോർട്ടുണ്ട്. സംഭവസമയത്ത് പ്രദേശത്ത് ശക്തമായ മഞ്ഞുവീഴ്ച ഉണ്ടായിരുന്നതായി അധികൃതർ സ്ഥിരീകരിച്ചു.

അതേസമയം, യുഎസിലുടനീളം തുടരുന്ന കനത്ത ഹിമക്കാറ്റിനെ തുടർന്ന് 5,303 വിമാന സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. 4,380 വിമാന സർവീസുകൾ വൈകുന്നതായും റിപ്പോർട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ച യാത്രകളെ ഗുരുതരമായി ബാധിക്കുകയും ഗതാഗത ശൃംഖലകൾ താറുമാറാകുകയും ചെയ്തിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വിജയ് ചിത്രം ‘ജനനായകന്‍’ റിലീസ് കേസ്: മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും

സെൻസർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി വിധി പ്രസ്താവിക്കുക

Published

on

ചെന്നൈ: നടൻ വിജയ് അഭിനയിച്ച ചിത്രം ജനനായകന്‍ റിലീസുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. സെൻസർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി വിധി പ്രസ്താവിക്കുക. സുപ്രീംകോടതി നിർദേശപ്രകാരം ഈ മാസം 20ന് തന്നെ കേസിലെ വാദം പൂർത്തിയാക്കിയിരുന്നു.

രാവിലെ പത്ത് മണിക്ക് ആദ്യകേസായി ജനനായകന്‍ സംബന്ധിച്ച ഹർജി പരിഗണിച്ചേക്കുമെന്നാണ് സൂചന. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എം. ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.

കൗണ്ടർ അഫിഡവിറ്റ് സമർപ്പിക്കാൻ സിംഗിൾ ബെഞ്ച് സമയം അനുവദിച്ചില്ലെന്നും, ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ട സിബിഎഫ്‌സി ചെയർമാന്റെ നിർദേശത്തെ നിർമ്മാതാക്കൾ ചോദ്യം ചെയ്തില്ലെന്നുമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) വാദം.

അതേസമയം, സിബിഎഫ്‌സി നിർദേശിച്ച എല്ലാ മാറ്റങ്ങളും വരുത്തിയിട്ടും യാതൊരു വ്യക്തമായ കാരണവുമില്ലാതെ സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെന്നാണ് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചത്. വിധി ചിത്രം റിലീസിനെ നിർണായകമായി ബാധിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ.

Continue Reading

News

ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഇന്ന് പ്രഖ്യാപിക്കും

കരാറുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ കരാറിൽ ഇരുകൂട്ടരും ഒപ്പിടുക

Published

on

ന്യൂഡൽഹി: ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ–യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കുക. കരാറുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ കരാറിൽ ഇരുകൂട്ടരും ഒപ്പിടുക. അടുത്ത വർഷത്തോടെ സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.

നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏകദേശം ആറുമാസത്തോളം സമയം വേണ്ടിവരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോണ്ടർ ലെയ്‌നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കരാറുമായി ബന്ധപ്പെട്ട ഇന്ത്യ–യൂറോപ്യൻ യൂണിയൻ ചർച്ചകൾ ഇന്നലെ പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി.

സ്വതന്ത്ര വ്യാപാര കരാർ യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ സാമ്പത്തിക സംയോജനത്തിന് ശക്തി നൽകുമെന്നും, ഇരുകൂട്ടരുടെയും വ്യാപാരവും നിക്ഷേപവും കൂടുതൽ മുന്നോട്ട് നയിക്കാൻ ഇത് സഹായകരമാകുമെന്നും വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ അറിയിച്ചു.

Continue Reading

News

കൊടും ശൈത്യം അമേരിക്കയെ അനിശ്ചിതാവസ്ഥയിലാക്കി; 40 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ

ശൈത്യക്കെടുതിയിൽ നിരവധി പേർ മരിച്ചതായും റോഡ്, റെയിൽ, വൈദ്യുതി സംവിധാനങ്ങൾ വ്യാപകമായി തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

Published

on

വാഷിങ്ടൺ: അമേരിക്കയെ കടുത്ത അനിശ്ചിതാവസ്ഥയിലാക്കി കൊടും ശൈത്യം. ശൈത്യക്കെടുതിയിൽ നിരവധി പേർ മരിച്ചതായും റോഡ്, റെയിൽ, വൈദ്യുതി സംവിധാനങ്ങൾ വ്യാപകമായി തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ 40 സംസ്ഥാനങ്ങളിലായി 235 ദശലക്ഷത്തിലധികം ആളുകളെയാണ് അതിശൈത്യം ബാധിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച വിന്റർ സ്റ്റോം ഫേൺ ആണ് രാജ്യത്തെ ഗുരുതരമായ ശൈത്യാവസ്ഥയിലാഴ്ത്തിയത്. ന്യൂ മെക്സിക്കോ മുതൽ ന്യൂ ഇംഗ്ലണ്ട് വരെ വ്യാപകമായി കനത്ത മഞ്ഞുവീഴ്ച ഉണ്ടായി. ഇതിനെ തുടർന്ന് നിരവധി പ്രധാന റോഡുകളിലും റെയിൽ ഗതാഗതത്തിലും സ്തംഭനാവസ്ഥയാണ്. 20 സംസ്ഥാനങ്ങളിലും യുഎസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

റോഡുകളിൽ മഞ്ഞും ഐസും വേഗത്തിൽ അടിഞ്ഞുകൂടുന്നത് ശുചീകരണ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതായി അധികൃതർ അറിയിച്ചു. മഞ്ഞ് ഗണ്യമായി അടിഞ്ഞുകൂടുന്ന പ്രദേശങ്ങളിൽ യാത്രാ തടസ്സങ്ങളും വൈദ്യുതി വിതരണത്തിലെ തകരാറുകളും ആഴ്ച മുഴുവൻ തുടരുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ ഏകദേശം പത്ത് ലക്ഷത്തോളം വീടുകളിൽ വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്.

വരുന്ന ആഴ്ചകളിലും കനത്ത മഞ്ഞുവീഴ്ച തുടരുമെന്ന് നാഷണൽ വെതർ സർവീസ് അറിയിച്ചു. ന്യൂ മെക്സിക്കോയിൽ ചില പ്രദേശങ്ങളിൽ ഒരു അടിയിലധികം മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് ജനസംഖ്യയുടെ 40 ശതമാനത്തിലധികം പേർ ശൈത്യക്കെടുതിയിൽ വലയുന്നതായാണ് റിപ്പോർട്ട്.

മഞ്ഞ് ഉരുകാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. വാഹനയാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഹൈവേകളിൽ മണിക്കൂറിൽ 35 മൈൽ വേഗപരിധി നിർദേശിച്ചിട്ടുണ്ടെന്നും ന്യൂജേഴ്‌സി ഗവർണർ അറിയിച്ചു. ആളുകൾ അത്യാവശ്യമില്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

ജനുവരി 22ഓടെയാണ് കാലിഫോർണിയയുടെയും പടിഞ്ഞാറൻ മെക്സിക്കോയുടെയും തീരപ്രദേശങ്ങളിൽ അസാധാരണമായ രീതിയിൽ വിന്റർ സ്റ്റോം ഫേൺ രൂപംകൊണ്ടത്. ഇതിന്റെ ഫലമായി കനത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും അനുഭവപ്പെട്ടു. തുടർന്ന് ദിവസങ്ങളിൽ ശൈത്യക്കെടുതി തെക്കൻ മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നുവെന്ന് കാലാവസ്ഥാ വകുപ്പുകൾ അറിയിച്ചു.

Continue Reading

Trending