Connect with us

News

വിജയ് ചിത്രം ‘ജനനായകന്‍’ റിലീസ് കേസ്: മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും

സെൻസർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി വിധി പ്രസ്താവിക്കുക

Published

on

ചെന്നൈ: നടൻ വിജയ് അഭിനയിച്ച ചിത്രം ജനനായകന്‍ റിലീസുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. സെൻസർ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി വിധി പ്രസ്താവിക്കുക. സുപ്രീംകോടതി നിർദേശപ്രകാരം ഈ മാസം 20ന് തന്നെ കേസിലെ വാദം പൂർത്തിയാക്കിയിരുന്നു.

രാവിലെ പത്ത് മണിക്ക് ആദ്യകേസായി ജനനായകന്‍ സംബന്ധിച്ച ഹർജി പരിഗണിച്ചേക്കുമെന്നാണ് സൂചന. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എം.എം. ശ്രീവാസ്തവ അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.

കൗണ്ടർ അഫിഡവിറ്റ് സമർപ്പിക്കാൻ സിംഗിൾ ബെഞ്ച് സമയം അനുവദിച്ചില്ലെന്നും, ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ട സിബിഎഫ്‌സി ചെയർമാന്റെ നിർദേശത്തെ നിർമ്മാതാക്കൾ ചോദ്യം ചെയ്തില്ലെന്നുമാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) വാദം.

അതേസമയം, സിബിഎഫ്‌സി നിർദേശിച്ച എല്ലാ മാറ്റങ്ങളും വരുത്തിയിട്ടും യാതൊരു വ്യക്തമായ കാരണവുമില്ലാതെ സെൻസർ സർട്ടിഫിക്കറ്റ് തടഞ്ഞുവെന്നാണ് നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് കോടതിയെ അറിയിച്ചത്. വിധി ചിത്രം റിലീസിനെ നിർണായകമായി ബാധിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ.

News

ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ഇന്ന് പ്രഖ്യാപിക്കും

കരാറുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ കരാറിൽ ഇരുകൂട്ടരും ഒപ്പിടുക

Published

on

ന്യൂഡൽഹി: ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. ഡൽഹിയിൽ നടക്കുന്ന ഇന്ത്യ–യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കുക. കരാറുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ പരിശോധിച്ച ശേഷമായിരിക്കും അന്തിമ കരാറിൽ ഇരുകൂട്ടരും ഒപ്പിടുക. അടുത്ത വർഷത്തോടെ സ്വതന്ത്ര വ്യാപാര കരാർ പ്രാബല്യത്തിൽ വരുമെന്നാണ് പ്രതീക്ഷ.

നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏകദേശം ആറുമാസത്തോളം സമയം വേണ്ടിവരുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോണ്ടർ ലെയ്‌നും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കരാറുമായി ബന്ധപ്പെട്ട ഇന്ത്യ–യൂറോപ്യൻ യൂണിയൻ ചർച്ചകൾ ഇന്നലെ പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി.

സ്വതന്ത്ര വ്യാപാര കരാർ യൂറോപ്യൻ യൂണിയനുമായുള്ള ഇന്ത്യയുടെ സാമ്പത്തിക സംയോജനത്തിന് ശക്തി നൽകുമെന്നും, ഇരുകൂട്ടരുടെയും വ്യാപാരവും നിക്ഷേപവും കൂടുതൽ മുന്നോട്ട് നയിക്കാൻ ഇത് സഹായകരമാകുമെന്നും വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ അറിയിച്ചു.

Continue Reading

News

കൊടും ശൈത്യം അമേരിക്കയെ അനിശ്ചിതാവസ്ഥയിലാക്കി; 40 സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ

ശൈത്യക്കെടുതിയിൽ നിരവധി പേർ മരിച്ചതായും റോഡ്, റെയിൽ, വൈദ്യുതി സംവിധാനങ്ങൾ വ്യാപകമായി തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

Published

on

വാഷിങ്ടൺ: അമേരിക്കയെ കടുത്ത അനിശ്ചിതാവസ്ഥയിലാക്കി കൊടും ശൈത്യം. ശൈത്യക്കെടുതിയിൽ നിരവധി പേർ മരിച്ചതായും റോഡ്, റെയിൽ, വൈദ്യുതി സംവിധാനങ്ങൾ വ്യാപകമായി തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ 40 സംസ്ഥാനങ്ങളിലായി 235 ദശലക്ഷത്തിലധികം ആളുകളെയാണ് അതിശൈത്യം ബാധിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച വിന്റർ സ്റ്റോം ഫേൺ ആണ് രാജ്യത്തെ ഗുരുതരമായ ശൈത്യാവസ്ഥയിലാഴ്ത്തിയത്. ന്യൂ മെക്സിക്കോ മുതൽ ന്യൂ ഇംഗ്ലണ്ട് വരെ വ്യാപകമായി കനത്ത മഞ്ഞുവീഴ്ച ഉണ്ടായി. ഇതിനെ തുടർന്ന് നിരവധി പ്രധാന റോഡുകളിലും റെയിൽ ഗതാഗതത്തിലും സ്തംഭനാവസ്ഥയാണ്. 20 സംസ്ഥാനങ്ങളിലും യുഎസ് തലസ്ഥാനമായ വാഷിങ്ടൺ ഡിസിയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

റോഡുകളിൽ മഞ്ഞും ഐസും വേഗത്തിൽ അടിഞ്ഞുകൂടുന്നത് ശുചീകരണ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതായി അധികൃതർ അറിയിച്ചു. മഞ്ഞ് ഗണ്യമായി അടിഞ്ഞുകൂടുന്ന പ്രദേശങ്ങളിൽ യാത്രാ തടസ്സങ്ങളും വൈദ്യുതി വിതരണത്തിലെ തകരാറുകളും ആഴ്ച മുഴുവൻ തുടരുമെന്നാണ് മുന്നറിയിപ്പ്. നിലവിൽ ഏകദേശം പത്ത് ലക്ഷത്തോളം വീടുകളിൽ വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്.

വരുന്ന ആഴ്ചകളിലും കനത്ത മഞ്ഞുവീഴ്ച തുടരുമെന്ന് നാഷണൽ വെതർ സർവീസ് അറിയിച്ചു. ന്യൂ മെക്സിക്കോയിൽ ചില പ്രദേശങ്ങളിൽ ഒരു അടിയിലധികം മഞ്ഞുവീഴ്ച രേഖപ്പെടുത്തിയിട്ടുണ്ട്. യുഎസ് ജനസംഖ്യയുടെ 40 ശതമാനത്തിലധികം പേർ ശൈത്യക്കെടുതിയിൽ വലയുന്നതായാണ് റിപ്പോർട്ട്.

മഞ്ഞ് ഉരുകാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. വാഹനയാത്രയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഹൈവേകളിൽ മണിക്കൂറിൽ 35 മൈൽ വേഗപരിധി നിർദേശിച്ചിട്ടുണ്ടെന്നും ന്യൂജേഴ്‌സി ഗവർണർ അറിയിച്ചു. ആളുകൾ അത്യാവശ്യമില്ലാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

ജനുവരി 22ഓടെയാണ് കാലിഫോർണിയയുടെയും പടിഞ്ഞാറൻ മെക്സിക്കോയുടെയും തീരപ്രദേശങ്ങളിൽ അസാധാരണമായ രീതിയിൽ വിന്റർ സ്റ്റോം ഫേൺ രൂപംകൊണ്ടത്. ഇതിന്റെ ഫലമായി കനത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും അനുഭവപ്പെട്ടു. തുടർന്ന് ദിവസങ്ങളിൽ ശൈത്യക്കെടുതി തെക്കൻ മേഖലകളിലേക്കും വ്യാപിക്കുകയായിരുന്നുവെന്ന് കാലാവസ്ഥാ വകുപ്പുകൾ അറിയിച്ചു.

Continue Reading

kerala

ദീപക് ആത്മഹത്യ കേസ്: ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്.

Published

on

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ ഷിംജിത നിലവിൽ റിമാൻഡിലാണ്.

ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രശസ്തി, പോസ്റ്റുകൾക്ക് കൂടുതൽ റീച്ച്, സാമ്പത്തിക ലാഭം എന്നിവ ലക്ഷ്യമിട്ടാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ലൈംഗികാതിക്രമം നേരിട്ടുവെന്ന പരാതി ഔദ്യോഗികമായി നൽകാതെ, വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതി പകർത്തി പ്രചരിപ്പിച്ച അപകീർത്തികരമായ വീഡിയോയല്ലാതെ ദീപക് ആത്മഹത്യ ചെയ്യാൻ മറ്റ് കാരണങ്ങളില്ലെന്നാണ് പൊലീസ് വാദം. ജാമ്യം ലഭിച്ചാൽ പ്രതി വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ടെന്നും, ഇത്തരം പ്രവണതകൾ മറ്റ് വ്‌ളോഗർമാരെയും പ്രേരിപ്പിച്ച് കൂടുതൽ ആത്മഹത്യകൾക്ക് ഇടയാക്കുമെന്നും പൊലീസ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഈ മാസം 21നാണ് വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തത്. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പിടികൂടിയത്. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു.

ദീപക്കിന്റെ കുടുംബത്തിന്റെ പരാതിയിലാണ് ഷിംജിതയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. അതേസമയം, ബസിൽ വച്ച് തനിക്ക് ലൈംഗികാതിക്രമം നേരിട്ടുവെന്ന മൊഴിയിൽ തന്നെ ഉറച്ചുനിൽക്കുകയാണെന്ന് ഷിംജിത ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

Trending