Connect with us

News

വായ്പ പലിശനിരക്കുകളിൽ മാറ്റമില്ല: ട്രംപിന്റെ സമ്മർദം അവഗണിച്ച് ഫെഡറൽ റിസർവ്

പലിശനിരക്ക് 3.5 ശതമാനത്തിനും 3.75 ശതമാനത്തിനുമിടയിൽ തുടരുമെന്ന് ഫെഡറൽ റിസർവ് യോഗത്തിന് ശേഷം ചെയർമാൻ ജെറോം പവൽ അറിയിച്ചു

Published

on

വാഷിങ്ടൺ: വായ്പ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ്. പലിശനിരക്ക് 3.5 ശതമാനത്തിനും 3.75 ശതമാനത്തിനുമിടയിൽ തുടരുമെന്ന് ഫെഡറൽ റിസർവ് യോഗത്തിന് ശേഷം ചെയർമാൻ ജെറോം പവൽ അറിയിച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത സമ്മർദങ്ങൾ അവഗണിച്ചാണ് തീരുമാനം പ്രഖ്യാപിച്ചതെന്നാണ് വിലയിരുത്തൽ.

വരാനിരിക്കുന്ന വായ്പ അവലോകന യോഗങ്ങളിലും പലിശനിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്ന സൂചനയും ഫെഡറൽ റിസർവ് നൽകിയിട്ടുണ്ട്. രാഷ്ട്രീയ ഇടപെടലുകൾക്ക് വഴങ്ങില്ലെന്ന നിലപാടാണ് ജെറോം പവൽ വീണ്ടും വ്യക്തമാക്കുന്നത്.

അതേസമയം, യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട് നടക്കുന്ന ഏറ്റുമുട്ടലുകളെ കുറിച്ച് പ്രതികരിക്കാൻ പവൽ തയ്യാറായില്ല. എന്നാൽ ഫെഡറൽ റിസർവിൽ ട്രംപ് നിയമിച്ച രണ്ട് ഗവർണർമാരായ സ്റ്റീഫൻ മിരാനും ക്രിസ്റ്റഫർ വാലറും പലിശനിരക്ക് കുറക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തുവെന്നാണ് റിപ്പോർട്ട്.

അടുത്ത ഫെഡറൽ റിസർവ് ചെയർമാനായി ട്രംപ് നോമിനിയെ ഉടൻ പ്രഖ്യാപിക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഇനി നടക്കുന്ന രണ്ട് വായ്പ അവലോകന യോഗങ്ങളിൽ കൂടി ജെറോം പവൽ തന്നെ അധ്യക്ഷത വഹിക്കും. ഈ യോഗങ്ങളിലും പലിശനിരക്കിൽ ഇളവ് പ്രതീക്ഷിക്കേണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പിന്നീട് ട്രംപിന്റെ നോമിനി ഫെഡറൽ റിസർവിന്റെ തലപ്പത്തെത്തിയാൽ പലിശനിരക്ക് കുറയ്ക്കാനുള്ള നീക്കമുണ്ടാകുമെന്നാണ് വിലയിരുത്തൽ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ആണവ കരാർ: വഴങ്ങിയില്ലെങ്കിൽ സൈനിക നടപടി; ഇറാനെതിരെ യു.എസ് കടുത്ത മുന്നറിയിപ്പ്

ഇറാനിലെ നിലവിലെ ഭരണകൂടം തകർന്നാൽ പകരം ആരെത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു.

Published

on

വാഷിങ്ടൺ: ആണവ പദ്ധതി സംബന്ധിച്ച പുതിയ കരാറിന് ഇറാൻ തയ്യാറായില്ലെങ്കിൽ സൈനിക നടപടി ഉണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പ് നൽകി. ഇറാനിലെ നിലവിലെ ഭരണകൂടം തകർന്നാൽ പകരം ആരെത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. ഏതൊരു ആക്രമണത്തിനും അസാധാരണവും വ്യാപകവുമായ തിരിച്ചടി ഉറപ്പാണെന്ന് ഇറാനും വ്യക്തമാക്കി.

വെനസ്വേലയിലേക്ക് അയച്ചതിനേക്കാൾ വലിയ നാവിക സേനയാണ് ഇറാനെ നേരിടാൻ സജ്ജമാക്കിയതെന്ന് ട്രംപ് പറഞ്ഞു. സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് പിന്തുണ നൽകുന്നതിന്റെ പേരിൽ ആരംഭിച്ച യു.എസ് സൈനിക സന്നാഹങ്ങളുടെ ലക്ഷ്യം, ഇറാനെ ആണവ കരാറിൽ ഒപ്പുവെക്കാൻ പ്രേരിപ്പിക്കുകയാണെന്ന് ഇതോടെ വ്യക്തമായതായി നിരീക്ഷകർ പറയുന്നു.

അതേസമയം, പരമോന്നത ആത്മീയ നേതാവ് ആയതുല്ല അലി ഖാംനഇയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് ശേഷം ഇറാനിൽ അധികാരം ആര് കൈകാര്യം ചെയ്യുമെന്നതിൽ വ്യക്തതയില്ലെന്ന നിലപാടിലാണ് യു.എസ്. മേഖലയിലെ ഇറാൻ സാന്നിധ്യവും റഷ്യ–ചൈന സ്വാധീനവും ചെറുക്കാൻ കഴിഞ്ഞ 20 വർഷത്തിനിടെ ഏറ്റവും ശക്തമായ നീക്കങ്ങളാണ് നടക്കുന്നതെന്നും മാർക്കോ റൂബിയോ ചൂണ്ടിക്കാട്ടി.

ഇറാൻ ഭരണകൂടത്തിന്റെ നാളുകൾ എണ്ണപ്പെട്ടതായി ജർമൻ ചാൻസിലർ ഫ്രെഡറിക് മെർസ് പ്രതികരിച്ചു. ഏതു സാഹചര്യവും നേരിടാൻ സേന സുസജ്ജമാണെന്നും പരിമിത ആക്രമണത്തിന് പോലും കനത്ത തിരിച്ചടി ഉണ്ടാകുമെന്നും ഇറാൻ വീണ്ടും മുന്നറിയിപ്പ് നൽകി. സമീപകാല പ്രക്ഷോഭങ്ങൾ ഇറാന്റെ ആന്തരിക ദൗർബല്യങ്ങളാണ് വെളിപ്പെടുത്തിയതെന്നും വിദേശ ശക്തികളെ മാത്രം കുറ്റപ്പെടുത്തുന്നത് പ്രയോജനകരമല്ലെന്നും പ്രസിഡന്റ് മസൂദ് പെഷസ്‌കിയാൻ തുറന്നടിച്ചു.

അതേസമയം, സംഘർഷം ലഘൂകരിക്കാൻ ഗൾഫ് രാജ്യങ്ങൾ സജീവ ഇടപെടലിലാണ്. ഇറാനെ ആക്രമിക്കാൻ തങ്ങളുടെ വ്യോമപാത അനുവദിക്കില്ലെന്ന് യുഎഇയ്ക്ക് പിന്നാലെ സൗദി അറേബ്യയും പ്രഖ്യാപിച്ചു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് നിലപാട് അറിയിച്ചത്. ഖത്തർ ഉൾപ്പെടെ മറ്റ് ഗൾഫ് രാജ്യങ്ങളും ഇറാൻ നേതൃത്വവുമായി ആശയവിനിമയം തുടരുകയാണ്.

Continue Reading

india

ബാരമതിയിലെ വിമാനാപകടം: അജിത് പവാറിന്റെ സംസ്കാരം ഇന്ന്

രാവിലെ 11 മണിക്കാണ് ഔദ്യോഗിക ചടങ്ങുകൾ

Published

on

ന്യൂഡൽഹി: ബാരമതിയിൽ ഉണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് ഔദ്യോഗിക ചടങ്ങുകൾ. പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം.

അതേസമയം, അജിത് പവാറിന്റെ മരണവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ വാദങ്ങൾ ശക്തമായി തള്ളി എൻസിപി അധ്യക്ഷൻ ശരദ് പവാർ രംഗത്തെത്തി. അപകടത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും സംഭവത്തിൽ യാതൊരു ഗൂഢാലോചനയും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ദൗർഭാഗ്യകരമായ ഒരു അപകടമാണെന്നും രാഷ്ട്രീയവുമായി ഇതിന് ബന്ധമില്ലെന്നും ശരദ് പവാർ പറഞ്ഞു.

വിമാനാപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് ഉൾപ്പെടെയുള്ള സാങ്കേതിക പരിശോധനകൾ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. അപകടകാരണം കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം തുടരുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

News

ടി20: ന്യൂസിലൻഡിന് 50 റൺസ് ജയം, ഇന്ത്യയ്ക്ക് പരമ്പരയിൽ തിരിച്ചടി

പരിക്കുമൂലം ഇഷാൻ കിഷൻ ടീമിൽ ഇല്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്.

Published

on

വിശാഖപട്ടണം: ന്യൂസിലൻഡിനെതിരായ നാലാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് 50 റൺസ് തോൽവി. കിവീസ് ഉയർത്തിയ 216 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 165 റൺസിൽ ഓൾ ഔട്ടായി. പരിക്കുമൂലം ഇഷാൻ കിഷൻ ടീമിൽ ഇല്ലാതെയാണ് ഇന്ത്യ മത്സരത്തിനിറങ്ങിയത്. മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ കിവീസ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറാണ് മത്സരത്തിലെ താരമായി തിളങ്ങിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് വിശാഖപട്ടണത്ത് തകർപ്പൻ തുടക്കമാണ് നേടിയത്. ഒമ്പത് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 100 റൺസ് കടന്ന കിവീസ് പിന്നീട് വിക്കറ്റുകൾ നഷ്ടപ്പെട്ടെങ്കിലും ഓപ്പണർ ടിം സെയ്‌ഫെർട്ടിന്റെ അർധസെഞ്ച്വറിയും പുറത്താകാതെ 39 റൺസ് നേടിയ ഡാരിൽ മിച്ചലിന്റെയും ബാറ്റിങ് മികവിൽ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 215 റൺസെന്ന മികച്ച സ്കോറിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഇന്നിങ്സിലെ ആദ്യ പന്തിൽ തന്നെ അഭിഷേക് ശർമ പുറത്തായി. പിന്നാലെ ക്യാപ്റ്റൻ സൂര്യകുമാർ യാദവും മടങ്ങിയതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. സഞ്ജു സാംസണും റിങ്കു സിങ്ങും ചേർന്ന് പോരാട്ടം നടത്തിയെങ്കിലും ഏഴാം ഓവറിൽ 24 റൺസ് നേടിയ സഞ്ജു മിച്ചൽ സാന്റ്നറുടെ പന്തിൽ പുറത്തായി. തുടർന്ന് ഹർദിക് പാണ്ട്യയും റിങ്കു സിങ്ങും മടങ്ങിയതോടെ 11ാം ഓവറിൽ ഇന്ത്യ 85 റൺസിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി.

15 പന്തിൽ 52 റൺസ് നേടി അർധസെഞ്ച്വറി പൂർത്തിയാക്കിയ ശിവം ദുബേ ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും 15ാം ഓവറിൽ റൺഔട്ടായി. തുടർന്ന് വിക്കറ്റുകൾ തുടർച്ചയായി വീണതോടെ ഇന്ത്യ 165 റൺസിൽ ഓൾ ഔട്ടാകുകയായിരുന്നു.

പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം ജനുവരി 31ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നടക്കുക.

Continue Reading

Trending