News
പശ്ചിമേഷ്യന്‍ സംഘര്‍ഷം; നിരവധി സര്‍വീസുകള്‍ നിര്‍ത്തി സലാംഎയര്‍
കുവൈത്ത്, ഷാര്‍ജ, ദോഹ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ മാര്‍ച്ച് 20 വരെയും നിര്‍ത്തി.
മസ്കത്ത്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പല രാജ്യങ്ങളിലും പ്രാദേശിക വ്യോമാതിര്‍ത്തി അടച്ചിടല്‍ തുടരുന്നതിനാല്‍ സലാംഎയര്‍ നിരവധി സര്‍വീസുകള്‍ നിര്‍ത്തി. ഇറാഖ്, ലെബനന്, ഇറാന് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ മാര്‍ച്ച് 28 വരെ നിര്‍ത്തിവച്ചു. അതേസമയം കുവൈത്ത്, ഷാര്‍ജ, ദോഹ, ദമ്മാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ മാര്‍ച്ച് 20 വരെയും നിര്‍ത്തി.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്ന് എയര്‍ലൈന്‍ അറിയിച്ചു, സമയബന്ധിതമായ അപ്ഡേറ്റുകള് നല്‍കുമെന്നും അതിനായി സംഭവവികസനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. നടപടികള്‍ ബാധിക്കുന്ന എല്ലാ യാത്രക്കാരെയും നേരിട്ട് ബന്ധപ്പെടുമെന്നും വ്യക്തമാക്കി. +968 2427 2222 എന്ന നമ്പറിലൂടെയോ customercare@salamair.com എന്ന ഇമെയില്‍ വിലാസം വഴിയോ ഉപഭോക്താക്കള്‍ക്ക് സഹായം ലഭിക്കും.
main stories
‘പ്രത്യാക്രമണം തുടരും’; വെടിനിര്‍ത്തല്‍ ആവശ്യവുമായി വരേണ്ടെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
തങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടത് അനിവാര്യമാണെന്ന് എന്‍ബിസി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ അബ്ബാസ് അരാഗ്ചി വ്യക്തമാക്കി
പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായുള്ള അന്താരാഷ്ട്ര തലത്തിലുള്ള വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ പൂര്‍ണമായും തള്ളി ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. തങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടത് അനിവാര്യമാണെന്ന് എന്‍ബിസി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ എന്ന ആലോചനയേ ഇല്ലെന്ന് അരാഗ്ചി പറഞ്ഞു. ‘ഞങ്ങള്‍ വെടിനിര്‍ത്തലിന് അപേക്ഷിച്ചിട്ടില്ല. ചര്‍ച്ചകള്‍ക്ക് താല്പര്യവുമില്ല. യുദ്ധം നിര്‍ത്താന്‍ സമയം ആയിട്ടില്ല. ഇത് ഞങ്ങളുടെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ്’,
അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് തങ്ങളുടെ ജനങ്ങളെയും വിദ്യാര്‍ത്ഥിനികളെയും കൊന്നൊടുക്കുകയാണ്. ആശുപത്രികള്‍ ആക്രമിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ 12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്കയും ഇസ്രയേലും നേരത്തെ തന്നെ ലംഘിച്ചു. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു വെടിനിര്‍ത്തലിന് പ്രസക്തിയില്ലെന്നും യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
?അമേരിക്കന്‍ സൈനിക താവളങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും സ്ഥാനം കണ്ടെത്താന്‍ റഷ്യ ഇറാന് രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളോട് അരാഗ്ചി പ്രതികരിച്ചു. റഷ്യയുമായുള്ള സഹകരണം രഹസ്യമല്ലെന്നും പല മേഖലകളിലും അവര്‍ ഇറാനെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. എന്നാല്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. …
main stories
രാജസ്ഥാനില്‍ ഫ്രൂട്ടുകളുമായി പോവുന്ന ട്രക്ക് ഡ്രൈവര്‍ ആമിര്‍ ഖാനെ ഗോരക്ഷാസേനക്കാര് വെടിവെച്ചുകൊന്നു
കൊലയാളികള്‍ ഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആണെന്ന് ആമിറിന്റെ കുടുംബം ആരോപിച്ചു.
രാജസ്ഥാനില്‍ ഫ്രൂട്ടുകളുമായി പോവുന്ന ട്രക്ക് ഡ്രൈവറെ ഗോരക്ഷാസേനക്കാര് വെടിവെച്ചുകൊന്നു. ഹരിയാനയിലെ പാല്‍വല്‍ ജില്ലയിലെ 28-കാരനായ പിക്കപ്പ് ട്രക്ക് ഡ്രൈവറായ ആമിര്‍ ഖാന് മാര്‍ച്ച് 2-ന് പുലര്‍ച്ചെയോടെ രാജസ്ഥാനിലെ ഭിവാഡിക്ക് സമീപം ആക്രമികളുടെ വെടിയുണ്ടകളാല്‍ കൊല്ലപ്പെട്ടത്. കൊലയാളികള്‍ ഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആണെന്ന് ആമിറിന്റെ കുടുംബം ആരോപിച്ചു.
ബന്ധുക്കളുടെ വിവരമനുസരിച്ച്, ഡല്‍ഹിയിലെ ആസാദ്പൂര് പച്ചക്കറി പഴം മാര്‍ക്കറ്റിലേക്ക് പഴങ്ങള്‍ കൊണ്ടുപോകാന്‍ പുലര്‍ച്ചെ നാലുമണിയോടെ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു ആമിര്‍. ഏകദേശം ഒരു പതിറ്റാണ്ടായി പിക്കപ്പ് ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം കുടുംബത്തിന്റെ പ്രധാന ഉപജീവനമാര്‍ഗമായിരുന്നു.
പഴങ്ങള്‍ നിറച്ച വാഹനവുമായി യാത്ര ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ആമിറിന്റെ അമ്മാവന് സുബൈര്‍ മാധ്യമങ്ങളോട് പറഞ്ഞു. പഴങ്ങളുമായി നിറച്ച വാഹനവുമായി തന്റെ കൂട്ടുകാരനെ ഒരു പള്ളിക്കു സമീപം കാത്തുനില്ക്കുകയായിരുന്നു ആമിര്‍. അപ്പോഴാണ് ബജറംഗ് ദളുമായി ബന്ധപ്പെട്ട ആളുകള്‍ ബൊലേറോ കാറില്‍ എത്തി, മറ്റ് വാഹനങ്ങള്‍ കൂടി ചേര്‍ന്ന് ആമിറിന്റെ വാഹനത്തെ ഇടിച്ച ശേഷം വെടിവെക്കുന്നത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ആമിറിനെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
News
എപ്സ്റ്റീന് ഫയലുകള്‍ ഉപയോഗിച്ച് മോദിയെ ട്രംപ് നിയന്ത്രിക്കുന്നു -മല്ലികാര്‍ജുന്‍ ഖാര്‍ഗെ
ട്രംപ് ഒരു സ്വേച്ഛാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ അടിമയായി മാറിയിരിക്കുകയാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി.
വിവാദമായ എപ്സ്റ്റീന് ഫയലുകള്‍ ഉപയോഗിച്ച് ട്രംപ് മോദിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയും നിയന്ത്രിക്കുകയുമാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ട്രംപ് ഒരു സ്വേച്ഛാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ അടിമയായി മാറിയിരിക്കുകയാണെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. കര്‍ണാടകയിലെ ചിറ്റാപുരില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിന് ശേഷം നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി മോദി ഇന്ത്യയെ പണയം വെച്ചിരിക്കുകയാണെന്നും ഖാര്‍ഗെ ആരോപിച്ചു.
അമേരിക്കയുമായുള്ള വ്യാപാര കരാറുകള്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് തീരുവ ചുമത്താന്‍ കഴിയാത്ത വിധം ഇന്ത്യ കരാറുകളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും, അതേസമയം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ ഭരണകൂടം വലിയ തോതില്‍ തീരുവ ചുമത്തുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. ട്രംപുമായുള്ള സൗഹൃദം രാജ്യത്തെ നശിപ്പിക്കുകയാണെന്നും ഇന്ത്യയെ വീണ്ടും അടിമത്തത്തിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ലോകനേതാക്കളെ ഭീഷണിപ്പെടുത്തുന്ന അമേരിക്കന്‍ നയത്തെയും ഖാര്‍ഗെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇറാന്റെയും വെനിസ്വേലയുടെയും നേതാക്കള്‍ക്കെതിരെ നടക്കുന്ന നീക്കങ്ങള്‍ ലോകസമാധാനത്തിന് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യത്തിന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടാല്‍ ആ രാജ്യവും ലോകവും എങ്ങനെ സുരക്ഷിതമാകുമെന്ന് അദ്ദേഹം ചോദിച്ചു. അമേരിക്ക പറയുന്നതുപോലെ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ഭരണകൂടമാണ് നിലവില്‍ ഇന്ത്യയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
News1 day agoബഹ്റൈനിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു: മൂന്നുപേർക്ക് പരിക്ക്
-
kerala1 day agoപാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം
-
india1 day agoബിഹാറിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു
-
News1 day agoഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം
-
main stories1 day agoന്യൂയോർക്ക് മേയറുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തു എറിഞ്ഞു; ആറുപേർ അറസ്റ്റിൽ
-
News1 day ago‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
-
News1 day agoഒരു രൂപയ്ക്ക് ഷൂ ഓഫർ; മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ: കട ഉടമകൾക്കെതിരെ കേസ്
-
india24 hours ago‘ഇന്ത്യ വിദേശ ഉപദേശങ്ങൾ സ്വീകരിക്കാറില്ല’: ട്രംപിനോട് കമലഹാസൻ

