Article
അംബേദ്ക്കറെ ഓര്‍ക്കുമ്പോള്‍
കാലത്തിന് അതീതനായ മഹാവ്യക്തിതം.
ഇന്ന് ഏപ്രില്‍ 14. ഡോ.ഭീംറാവു അംബേദ്ക്കറുടെ ജന്മദിനം. കാലത്തിന് അതീതനായ മഹാവ്യക്തിതം. രാജ്യത്ത് കലാലയ വിദ്യാഭ്യാസം നേടിയ ആദ്യത്തെ അധ:സ്ഥിതി വര്‍ഗക്കാരനെ ഓര്‍ത്തെടുക്കാതെ രാജ്യത്തിന് മുന്നേറ്റമില്ല. പുതുയുഗത്തിലേക്ക് വലിയ പ്രതീക്ഷയോടെ കാെലടുത്തുവെക്കുന്ന യുവതയുടെ വിദ്യാഭ്യാസം കരിയറിസത്തിന് കൂടുതല്‍ പ്രാധാന്യം നല്കുമ്പോള് യഥാര്‍ത്ഥത്തില്‍ നേടിയെടുേക്കണ്ട മൂല്യങ്ങളും, ധാര്‍മിക ആേരാഗ്യവും നഷ്ടെപ്പട്ടുകൊണ്ടിരിക്കുന്നുണ്ടോ എന്ന് ഈ ദിനത്തില്‍ പരിശോധിക്കെപ്പേടണ്ടതുണ്ട്. ധാര്‍മിക ബോധവും മൂല്യബാധവും മനുഷ്യനെ ഉയര്‍ന്ന വ്യക്തിത്വത്തിനുടമയാക്കുന്നു.
വിദ്യാഭ്യാസത്തിന്റ കര്‍മ പ്രധാന ലക്ഷ്യംതന്നെ സ്വഭാവ രൂപീകരണമാണ്. സഹപാഠികളും, കൂട്ടുകാരും, കുടുംബാംഗങ്ങളും കൂടിക്കലര്‍ന്നുള്ള കളികള്‍ കുട്ടികള്‍ക്ക് ചെറുപ്പം മുതേല നഷ്ടപ്പെടുമ്പോള്‍ അവരുടെ ബുദ്ധിയേയും, ഓര്‍മശക്തിയേയും പഠന നിലവാരത്തേയും സഹായിക്കുന്ന ശാരീരികവും മാനസികവുമായ ആരോഗ്യം മാത്രമല്ല നഷ്ടപ്പെടുന്നത്, സാമൂഹിക ആരോഗ്യത്തയും ധാര്‍മിക ആരോഗ്യത്തയും സാരമായി ബാധിക്കുന്നുണ്ട്. പ്രീഡിഗ്രി സ്കൂള്‍ കടമ്പയിലേക്ക് കടന്നുവന്നേതാടുകൂടി പ്ലസ്.ടു മുതല്‍ തഴോട്ടുള്ള ക്ലാസുകളിലേക്ക് അതിന്റെ ദോഷങ്ങള്‍ ഗുണേത്തക്കാളേറെ അനുഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്.
പത്താം ക്ലാസ് മുതല്‍ പ്ലസ്.ടു വരെ കരിയറിസത്തിന്റെ അതിപ്രസരവും കളിസ്ഥലത്തിന്റെ അഭാവവും കാരണം സ്കൂളില്‍ കായിക വിനോദം അറിഞ്ഞോ അറിയാതയോ നഷ്ടപ്പെടുന്നു. മയക്കുമരുന്നുകള്‍ വ്യാപകമാകുന്നു. പ്രണയത്തിന്റെ അതിപ്രസരം താെഴ തട്ടിലേക്ക് വരെ പടരുമ്പോള്‍ അത് സ്കൂളിന്റെ അച്ചടക്കത്തെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. അധാര്‍മികതയും മൂല്യശോഷണവും ന്യൂജന്‍കുട്ടികളില്‍ ആളിപ്പടരുന്നുണ്ടോ എന്ന് ചോദിക്കുന്നവര്‍ തന്ത വൈബുകളാകുകയും സമൂഹത്തില്‍ ഒറ്റപ്പെടുകയും, സദാചാര പൊലീസായി മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. വിദ്യാര്‍ത്ഥികളെ ഉപദേശിക്കുകയോ, ശകാരിക്കുകയോ ചെയ്താല്‍ അധ്യാപകരെന്നോ മുതിര്‍ന്നവരെന്നോ വില കല്‍പ്പിക്കാതെ യാതൊരു ബഹുമാനവും കൂടാതെ ഭയപ്പെടുത്തുന്നു. വ്യാജ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
അധ്യാപകന് കുട്ടിയുടെ നല്ല സുഹൃത്തും, വഴികാട്ടിയും, തത്വചിന്തകനും, സോഷ്യല്‍ എഞ്ചിനിയറും, മെന്ററും ആയിരിക്കണെമന്നാണ്. എന്നാല്‍ ആത്മാര്‍ത്ഥത അല്പം കുറച്ചാല്‍ കുടുംബത്താെടാപ്പം സുഖമായി ജീവിക്കാം എന്ന് ചിന്തിച്ചു തുടങ്ങുന്ന അധ്യാപകരുടെ എണ്ണമാണ് ഇപ്പോള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. അംബേദ്കറുടെ ജീവിതവും ദൗത്യവും തന്നെ, വിദ്യാഭ്യാസം എങ്ങനെയാണ് ഒരു നേതാവിനെയും അദ്ദേഹം പ്രതിനിധീകരിച്ച അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ വിധിയെയും രൂപപ്പെടുത്തുന്നത് എന്നതിന്റെ ഉദാഹരണ ചരിത്രമാണ്. ഈ സാഹചര്യത്തില്‍, വിദ്യാഭ്യാസ മേഖലയില്‍ അംബേദ്കര്‍ നല്കിയ സംഭാവനകള്‍, അദ്ദേഹത്തിന്റെ ദര്‍ശനം, ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ തത്ത്വചിന്തയുടെ പ്രസക്തി എന്നിവ എടുത്തുകാണിക്കേണ്ടത് പ്രധാനമാണ്.
സാമൂഹിക വിമോചനത്തിനായുള്ള മതേതര വിദ്യാഭ്യാസത്തിന് അംബേദ്കര്‍ ഊന്നല്‍ നല്കി. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ തത്വശാസ്ത്രത്തിന്റെ അടിസ്ഥാന വിഷയം എല്ലാത്തരം ആണ്‍കുട്ടികളിലും പെണ്‍കുട്ടികളിലും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി, ധാര്‍മിക സ്വഭാവം എന്നിവയുടെ മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക എന്നതാണ്. സാമൂഹിക പുരോഗതിയെക്കുറിച്ചുള്ള അംബേദ്കറുടെ സങ്കല്പ്പത്തിലും നീതിയും സമത്വവുമുള്ള ഒരു സമൂഹത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദര്‍ശനത്തിലും വിദ്യാഭ്യാസത്തിന് വിപ്ലവകരമായ പങ്ക് നല്കി.
ജാതി അസമത്വത്തിന്റെയും പുരുഷാധിപത്യത്തിന്റെയും അടിച്ചമര്‍ത്തല്‍ ഘടനകളില്‍ നിന്നുള്ള മോചനത്തിനുള്ള ഒരു പ്രധാന ഉപകരണമായും ഒരു പുതിയ സാമൂഹിക ക്രമം നിര്‍മിക്കുന്നതിനുള്ള ഒരു ചാനലായും ഇത് തിരിച്ചറിഞ്ഞു. ഈ ദര്‍ശനാത്മക സമത്വവാദത്തില്‍ സ്ത്രീകള്‍ അവിഭാജ്യരായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ അംബേദ്കര്‍ നയിച്ച ദളിത് വിമോചന പ്രസ്ഥാനത്തില്‍ രാഷ്ട്രീയ അഭിനേതാക്കളായി ബോധപൂര്‍വം അണിനിരന്നു. ഔപചാരിക വിദ്യാഭ്യാസ രംഗത്ത് സ്ത്രീകളുടെ രാഷ്ട്രീയ ഇടപെടലിന് ഗണ്യമായ ഊന്നല്‍ നല്കി, രാഷ്ട്രീയ അധ്യാപകരായും വിദ്യാഭ്യാസ പ്രവര്‍ത്തകരായും അവര്‍ അടിസ്ഥാനപരമായ പങ്കുവഹിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
യുദ്ധത്തിന് വിനാശം എന്നു കൂടി അര്‍ത്ഥം നല്‍കാം. മനുഷ്യന് ദുരിതപെയ്ത്തുകള്‍ മാത്രമാണ് യുദ്ധങ്ങള്‍ സമ്മാനിക്കാറുള്ളത്. യുദ്ധം എന്ന് കേള്‍ക്കുമ്പോള്‍ ജപ്പാനിലെ ഹിരോഷിമ , നാഗസാക്കി എന്നി നഗരങ്ങളും വിയറ്റ്നാമിലെ ഒന്‍പത് വയസുകാരി ഫാന്‍ തി കിം ഫുക്കിന്റെ ചിത്രവുമാണ് പലരുടേയും മനസില്‍ ആദ്യം ഓടിയെത്താറുള്ളത്. അമേരിക്കയുടെ ബോംബിങ്ങില്‍ ഉടുത്തിരുന്ന വസ്ത്രങ്ങള്‍ എരിഞ്ഞു പോയ ശേഷം രണ്ടു കൈകളും ഉയര്‍ത്തി നിസഹായായി ഓടുന്ന വിയറ്റ്നാം പെണ്‍കുട്ടിയുടെ ചിത്രം മനുഷ്യസ്നേഹികളുടെയെല്ലാം ഉള്ളുലച്ചതാണ്. ലോകത്തിന്റെ ഉറക്കം കെടുത്തുന്ന രീതിയില്‍ അമേരിക്കയും ഇസ്രാഈലും ചേര്‍ന്ന് ഇറാനു നേരെ നടത്തുന്ന യുദ്ധത്തില്‍ ഇരകളായി തീരുന്നതും കൂടുതലും കുട്ടികളാണ്. തെക്കന്‍ ഇറാനില്‍ സ്ഥിതി ചെയ്യുന്ന മിനാബിലെ ഗേള്‍സ് എലിമെന്ററി സ്കൂളിന് നേരെയുണ്ടായ ബോംബിങ്ങില്‍ 165 കുട്ടികളാണ് കൊല്ലപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കണ്ടെത്തിയ കുട്ടികളുടെ മൃതദേഹങ്ങളും പുസ്തകങ്ങളും ബാഗുകളും മനുഷ്യത്വമുള്ള ഏതൊരാളെയും കരയിപ്പിക്കും. കുട്ടികള്‍ക്കായി ഒരുക്കിയ കൂട്ടകുഴിമാടങ്ങള്‍ കണ്ട ഞെട്ടലില്‍ നിന്നും ലോകം ഇപ്പോഴും മുക്തരായിട്ടില്ല.
ലോകത്ത് എവിടെ യുദ്ധം നടന്നാലും ക്രൂരത അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ കുട്ടികളും സ്ത്രീകളുമാണ്. യുദ്ധങ്ങളും സംഘര്‍ഷങ്ങളും കാരണം ഒരു വര്‍ഷം ഒരു ലക്ഷം കുട്ടികള്‍ വരെ കൊല്ലപ്പെടാറുണ്ട്. ഗസ്സവംശഹത്യയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഇരുപതിനായിരത്തോളം കുട്ടികളാണ് കൊല്ലപ്പെട്ടത്. 473 ദശലക്ഷം കുട്ടികള്‍ വിവിധ രാജ്യങ്ങളില്‍ സംഘര്‍ഷമേഖലകളിലാണ് ഉള്ളതെന്ന് യു.എന്‍ ഏജന്‍സിയായ യുനിസെഫ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലൈംഗിക പീഡനം, പഠനം മുടങ്ങല്‍, പോഷകാഹാര കുറവ്, മാനസിക പിരിമുറുക്കം തുടങ്ങിയ നിരവധി വെല്ലുവിളികളാണ് യുദ്ധങ്ങള്‍ കുട്ടികള്‍ക്ക് സമ്മാനിക്കാറുള്ളത്. പുരുഷന്മാര് ആസൂത്രണം ചെയ്യുന്ന യുദ്ധത്തില്‍ വലിയ രീതിയില്‍ ദുരിതം പേറുന്നവരാണ് സ്ത്രീകളും. വിധവകളായും ബലാത്സംഗത്തിന് ഇരകളായും മാറുന്ന സ്ത്രീകളുടെ ദയനീയ കഥകള്‍ ഓരോ യുദ്ധത്തിന്റെയും ബാക്കിപത്രങ്ങളാണ്.
യുദ്ധത്തില്‍ ആദ്യം മരിക്കുന്നത് സത്യമായിരിക്കും എന്ന ആപ്തവാക്യം ശരിവെക്കുന്ന വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ കണ്ണോടിക്കുമ്പോള്‍ കാണുന്നത്. ആണവായുധം നിര്‍മിക്കുന്നത് ലോകത്തിന് ഭീഷണിയാണെന്നും അതിനാലാണ് ഇറാനെ ആക്രമിച്ചതെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ പറച്ചില് തന്നെ അതിനുള്ള തെളിവുകളാണ്. 2025 ജൂണില്‍ 12 ദിവസത്തെ ആക്രമണത്തില്‍ ഇറാന്റെ ആണവശേഷി തകര്‍ത്തതായും അതിനാല്‍ ലോകം സുരക്ഷിതമാണെന്നും പ്രസ്താവിച്ചതും ഇതേ ട്രംപായിരുന്നു. ഇറാനില്‍ ആണവായുധ നിര്‍മാണപദ്ധതികള്‍ നടക്കുന്നു എന്നതിന് തെളിവില്ലെന്ന് അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ മേധാവി റാഫേല്‍ ഗ്രോസിയുടെ വെളിപ്പെടുത്തലും അമേരിക്ക ഇസ്രാഈല്‍ സഖ്യത്തിന്റെ ഇറാന് ആക്രമണവും കൂട്ടി വായിക്കുമ്പോള്‍ ഭരണകൂട അട്ടിമറിയും എണ്ണസമ്പത്തുമാണ് യുദ്ധ ലക്ഷ്യമെന്ന് ബോധ്യമാവും.
അമേരിക്കന്‍ ആധിപത്യത്തിന് വഴങ്ങാത്ത ഇറാഖിലും ലിബിയയിലും വെനസ്വേലയിലും നടത്തിയ അട്ടിമറികള്‍ക്ക് തുല്യമായി നുണകള്‍ നിരത്തിയും ഇസ്രാഈലിനെ കൂട്ടുപിടിച്ചും ഇറാനിലും ട്രംപിന്റെ നേതൃത്വത്തില്‍ ചോരപ്പുഴകള്‍ സൃഷ്ടിക്കുകയാണ്. യുദ്ധത്തിന്റെ കെടുതികള്‍ പലരൂപത്തില്‍ ലോകത്തെ ബാധിച്ചു തുടങ്ങി. മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം ലോകമഹായുദ്ധമായി മാറിയ പ്രതീതിയാണ്. മിഡില്‍ ഈസ്റ്റില്‍ കഴിയുന്ന നമ്മുടെ സഹോദരങ്ങളുടെ ജീവനും തൊഴിലും വ്യാപാരവും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഏറെ ആശങ്കയോടെയാണ് മലയാളികള്‍ ഓരോ ദിവസവും തള്ളി നീക്കുന്നത്. ജനങ്ങള്‍ തിങ്ങി താമസിക്കുന്ന ഇടങ്ങളിലേക്ക് മിസൈലും ഡ്രോണുകളും വിക്ഷേപിക്കുന്ന നടപടിയില്‍ നിന്ന് ഇറാന് പിന്മാറേണ്ടതുണ്ട്. ഗസ്സയിലെ വംശഹത്യയെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ ഇസ്രാഈലിന് അയിത്തം കല്പിക്കുമ്പോള് അവരെ വാരിപുണരുകയും അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തികൊണ്ടുള്ള ട്രംപിന്റെ യുദ്ധഭ്രാന്തിന് കുടചൂടുകയും ചെയ്യുന്ന മോദി സര്‍ക്കാരിന്റെ നിലപാടുകളും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
വിഖ്യാത ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് പറഞ്ഞ ഒരു വാചകമുണ്ട്. മൂന്നാം ലോകയുദ്ധത്തില്‍ ഏതെല്ലാം ആയുധങ്ങള്‍ കൊണ്ടാണ് പോരാടുകയെന്ന് തനിക്കറിയില്ല, പക്ഷേ നാലാം യുദ്ധം കല്ലും കട്ടകളും കമ്പുകളുമുപയോഗിച്ചാണ് പോരാടുകയെന്ന് തനിക്കുറപ്പുണ്ട്. സര്‍വം ചുട്ടുചാമ്പലാക്കുന്ന യുദ്ധത്തിന്റെ നശീകരണശക്തി മനസിലാക്കിയാണ് ആ മഹാശാസ്ത്രജ്ഞന് അപ്രകാരം പറഞ്ഞത്. ആയുധനിര്‍മാണ കമ്പനികള്‍ക്ക് കോടികള്‍ ലാഭം കൊയ്യാനും ഭരണവീഴ്ചകള്‍ മറച്ചുവെക്കാനും ഭരണകൂടങ്ങള്‍ ആസൂത്രണം ചെയ്യുന്നതാണ് ഓരോ യുദ്ധങ്ങളും. അംഗവൈകല്യവും മാരകരോഗങ്ങളും അഭയാര്‍ത്ഥി പ്രശ്നങ്ങളും മാനവരാശിക്ക് സമ്മാനിക്കുന്ന യുദ്ധത്തിനെതിരെ ഉറക്കെ ശബ്ദിക്കാന്‍ സമാധാന പ്രേമികള്‍ക്ക് കഴിയണം. മനുഷ്യര്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കാണ് സമാധാനം. മരുഭൂമിയില്‍ പെയ്യുന്ന മഞ്ഞുതുള്ളികള്‍ പോലെയാണത്. ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടി മനുഷ്യരക്തം ചിന്തുന്ന അവസ്ഥക്ക് അറുതിയുണ്ടാവാനായി നമുക്ക് കൈകള്‍ ഉയര്‍ത്താം.
Article
ആത്മാഭിമാനത്തിന്റെ 78 വര്‍ഷങ്ങള്‍
ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ന്യൂനപക്ഷ രാഷ്ട്രീയ പരിഹാരം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് മുസ്ലിംലീഗ് പിറവി കൊള്ളുന്നത്.
അഡ്വ.പി.എം.എ സലാം
ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ഇന്ന് സ്ഥാപകദിനം ആഘോഷിക്കുകയാണ്. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ന്യൂനപക്ഷ രാഷ്ട്രീയ പരിഹാരം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് മുസ്ലിംലീഗ് പിറവി കൊള്ളുന്നത്. സ്വതന്ത്ര ഇന്ത്യയില്‍ ജീവിക്കുന്ന സുസ്ഥിര ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ ഭാഗധേയം സംബന്ധിച്ച് കൃത്യമായ അജണ്ടകളില്ലാതെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് പോയപ്പോള്‍ അനിവാര്യതയുടെ രാഷ്ട്രീയം എന്ന നിലയിലാണ് സംഘടന മുന്നോട്ട് പോയത്. 1948 മാര്‍ച്ച് 10ന് മദ്രാസിലെ രാജാജി ഹാളില്‍ സ്ഥാപിതമായ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ ചരിത്രം അഭിമാനകരമാണ്. വിഭജനവും സ്വാതന്ത്ര്യവും ഒന്നിച്ച് വന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ഇനിയെന്ത് എന്നറിയാതെ വിഹ്വലതയില്‍ കഴിഞ്ഞ ഒരു ജനതക്ക് മുസ്ലിംലീഗ് ആത്മവിശ്വാസവും ധൈര്യവും നല്കി. രാഷ്ട്രീയ ബോധവും സുരക്ഷിതത്വ ബോധവും നല്കി. മതനിരപേക്ഷ ഇന്ത്യയില്‍ ഒരു സാമുദായിക രാഷ്ട്രീയ സംഘബോധം എങ്ങനെയായിരിക്കണം എന്ന് മുസ്ലിംലീഗ് അതിന്റെ പ്രവര്‍ത്തന പദ്ധതികളിലൂടെ തെളിയിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുക, ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുക, ന്യൂനപക്ഷ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുക, മതസാഹോദര്യം സംരക്ഷിക്കുക തുടങ്ങിയ സ്ഥാപിത ലക്ഷ്യങ്ങളുമായി പാര്‍ട്ടി ബഹുദൂരം മുന്നോട്ട് പോയി.
ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബ്, കെ.എം സീതി സാഹിബ്, സയ്യിദ് അബ്ദുറഹ്മാന് ബാഫഖി തങ്ങള്‍, ബി. പോക്കര് സാഹിബ്, ഉപ്പി സാഹിബ്, പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സി.എച്ച് മുഹമ്മദ് കോയ, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ തുടങ്ങി സമ്പന്നമായ ഒരു നേതൃനിരയുടെ ബലത്തില്‍ പാര്‍ട്ടി വലിയ മുന്നേറ്റം നടത്തി. ആദ്യകാലങ്ങളില്‍ ആക്ഷേപിച്ചവരും വിമര്‍ശിച്ചവരും മുസ്ലിംലീഗിനെ സ്വീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സമുദായ ഐക്യവും സമുദായങ്ങള്‍ തമ്മിലുള്ള ഐക്യവും അജണ്ടയാക്കിയ പാര്‍ട്ടി മതനിരപേക്ഷ ഇന്ത്യയിലെ അനിവാര്യമായ രാഷ്ട്രീയമായി മാറുകയായിരുന്നു. ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചകളിലും ഭരണഘടനാ നിര്‍മാണ വേളയിലെ സുപ്രധാന നിമിഷങ്ങളിലും മുസ്ലിംലീഗ് അംഗങ്ങളെല്ലാം ശ്രമിച്ചുകൊണ്ടിരുന്നത് ബഹുസ്വര ഇന്ത്യയെക്കുറിച്ച് ഓര്‍മപ്പെടുത്താനായിരുന്നു. ന്യൂനപക്ഷ, പിന്നോക്ക ജനതയുടെ അവകാശങ്ങള്‍ സ്ഥാപിക്കുന്നതിലും ആ അവകാശങ്ങള്‍ അംഗീകരിക്കുന്നതാണ് പരിഷ്കൃത ജനാധിപത്യത്തിന്റെ ദൗത്യമെന്ന് രാഷ്ട്രശില്പികളെ ബോധ്യപ്പെടുത്തുന്നതിലും മുസ്ലിംലീഗ് അംഗങ്ങള്‍ വിജയിച്ചു. ഇന്ത്യയിലെ പിന്നോക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന അവകാശങ്ങളില്‍ ഏറിയ പങ്കും മുസ്ലിംലീഗിന്റെ അംഗങ്ങള്‍ ഭരണഘടനാ അസംബ്ലിയില്‍ പോരാടി നേടിയതാണ് എന്നതില്‍ ഓരോ പാര്‍ട്ടി പ്രവര്‍ത്തകനും അഭിമാനിക്കാവുന്നതാണ്.
ചരിത്രപണ്ഡിതന്‍ ഡോ. എം. ഗംഗാധരന്റെ നിരീക്ഷണം പ്രസ്താവ്യമാണ്. അദ്ദേഹം എഴുതുന്നു. ‘എണ്ണത്തിലും സമ്പത്തിലും ന്യൂനമായ വിഭാഗങ്ങള്‍ക്ക് അരക്ഷിതബോധമുണ്ടാവുന്ന സാഹചര്യങ്ങള്‍ സെക്കുലര്‍ രാഷ്ട്രീയത്തിലുണ്ടാവാം. അങ്ങനെ വരുമ്പോള്‍ അവര്‍ സ്വരക്ഷക്കും ന്യായമായ അവകാശങ്ങള്‍ നേടാനും വേണ്ടി രാഷ്ട്രീയമായി സംഘടിക്കുമ്പോഴാണ് ന്യൂനപക്ഷ രാഷ്ട്രീയം രൂപം കൊള്ളുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസവും രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഫലപ്രദമായി പങ്കെടുക്കാനുള്ള ഉത്സാഹവും നല്കുന്നിടത്തോളം ഈ രാഷ്ട്രീയം നല്ലതാണ്’. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതിനും ന്യൂനപക്ഷ അവകാശങ്ങളുടെ കാവലിനും മുസ്ലിംലീഗ് മുന്‍ഗണന നല്കി. ആരുടെയും അവകാശങ്ങളില്‍നിന്ന് ഒരു മുടിനാരിഴ പോലും മുസ്ലിംലീഗ് ആവശ്യപ്പെട്ടില്ല. എന്നാല്‍, സമുദായത്തിന്റെ അവകാശങ്ങളില്‍നിന്ന് മുടിനാരിഴ പോലും വിട്ടുകൊടുത്തതുമില്ല. നാളിതുവരെയുള്ള മുസ്ലിംലീഗിന്റെ ചരിത്രത്തില്‍ എവിടെയും ഇതര സമുദായങ്ങളെ ദ്രോഹിച്ചതിന്റെയോ മറ്റു സമുദായങ്ങള്‍ക്കെതിരെ വിദ്വേഷം പ്രസംഗിച്ചതിന്റെയോ തെളിവുകള്‍ ലഭിക്കില്ല. സമുദായങ്ങള്‍ തമ്മിലുള്ള മൈത്രി ഭരണഘടനയില്‍ എഴുതിവെക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണിത്. മുസ്ലിംലീഗിനെതിരെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കേരളീയ പൊതുസമൂഹം അതിന് വിലകല്‍പിക്കാത്തതിന്റെ കാരണവും ഈ വിശ്വാസ്യതയാണ്. ന്യൂനപക്ഷങ്ങളുടെ മാത്രമല്ല, ഭൂരിപക്ഷ സമുദായങ്ങളുടെയും വിശ്വാസ്യതയും സ്നേഹവും സഹകരണവും ഏറ്റുവാങ്ങിയാണ് മുസ്ലിംലീഗ് അതിന്റെ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നത്.
2014ന് ശേഷം രാജ്യം അതിന്റെ മതനിരപേക്ഷ സ്വഭാവത്തില്‍നിന്ന് വ്യതിചലിച്ചുകൊണ്ടിരിക്കുകയാണ്. മതന്യൂനപക്ഷങ്ങളും ദളിത് സമൂഹവും വേട്ടയാടപ്പെടുന്ന വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ മാത്രം ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി മനുഷ്യര്‍ ആക്രമിക്കപ്പെട്ടു. മതത്തിന്റെ പേരിലായിരുന്നു ഈ അക്രമങ്ങളെല്ലാം. വൈവിധ്യങ്ങളെ ഇല്ലാതാക്കി ഏകത്വത്തെ സ്ഥാപിക്കാന്‍ ഭരണകൂടം അശ്രാന്ത പരിശ്രമം തുടരുന്നു. ഏകീകൃത സിവില്‍കോഡ്, വഖഫ് ഭേദഗതി ബില്‍ തുടങ്ങി പ്രതിലോമകരമായ നിയമങ്ങളുണ്ടാക്കി ന്യൂനപക്ഷ, പിന്നോക്ക ജനതയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ആത്മാവായ, ഭരണഘടനയുടെ ആത്മസത്തയായ മതേതരത്വം, സോഷ്യലിസം തുടങ്ങിയ ആശയങ്ങളുടെ മേല്‍ നിരന്തരം കത്തിവെച്ചുകൊണ്ടിരിക്കുന്നു. ഈ ദുരവസ്ഥ ഇല്ലാതാക്കാന്‍ മതേതര സമൂഹം ഒന്നിച്ച് നില്‍ക്കേണ്ട കാലമാണിത്.
ഈ പ്രത്യേക സാഹചര്യത്തില്‍ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ മുസ്ലിംലീഗ് നിലനില്‍ക്കേണ്ടത് കാലത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണ്. കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന സമയത്താണ് മുസ്ലിംലീഗ് സ്ഥാപകദിനം ആചരിക്കുന്നത്. 1957 ലെ ആദ്യ നിയമസഭ മുതല്‍ എല്ലാ നിയമസഭകളിലും സുസ്ഥിര പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് മുസ്ലിംലീഗ്. 10 വര്‍ഷമായി കേരളം ഭരിക്കുന്ന ഇടതുമുന്നണിയെ തൂത്തെറിയുന്ന ഒരു തിരഞ്ഞെടുപ്പ് ഫലമാണ് വരാനിരിക്കുന്നത്. ഇടത് ദുര്‍ഭരണത്തില്‍ പൊറുതിമുട്ടിയ ജനം ഒരു അവസരത്തിനായി കാത്തിരിക്കുകയാണ്. പതിറ്റാണ്ടുകളോളം പാര്‍ട്ടി നേതൃത്വത്തില്‍ പ്രശോഭിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഓര്‍മകളുമായാണ് കേരള സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി നാളെ കോഴിക്കോട്ട് സ്ഥാപകദിന പരിപാടി സംഘടിപ്പിക്കുന്നത്. സയ്യിദ് സാദഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. പ്രശസ്ത എഴുത്തുകാരന് കെ.പി രാമനുണ്ണി മുഖ്യാതിഥിയായിരിക്കും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. പ്രിയപ്പെട്ട പ്രവര്‍ത്തകരെ ഹൃദയപൂര്‍വ്വം ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. പച്ചപ്പതാകയുടെ തണലില്‍ അഭിമാനത്തോടെ നമുക്ക് മുന്നേറാം.
Article
സ്നേഹമന്ത്രം കൊണ്ട് ആശ്വാസം പകര്‍ന്ന ആറ്റാക്ക
കേരളത്തിലെ സാംസ്കാരിക പരിസരത്ത് എന്നും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന നാമമാണ് ആറ്റാക്കയുടേത്.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
തേടിയെത്തുന്നവരുടെ മനസ്സിലെ സൂക്ഷ്മഖിന്നത പോലും കണ്ടെടുത്ത് സ്നേഹമന്ത്രം കൊണ്ട് ലേപനം പുരട്ടി ആശ്വാസം നല്‍കിയിരുന്ന ഭിഷ്വഗ്വരനായിരുന്നു പ്രിയപ്പെട്ട സഹോദരന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കാരുണ്യത്തിന്റെ ആള്‍രൂപമെന്ന പ്രയോഗം ഏറ്റവുമധികം ഇണങ്ങുന്നൊരാള്‍. കഴിഞ്ഞ ദിവസം മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്കായി മുസ്ലിം ലീഗ് പണികഴിപ്പിച്ച വീടുകള്‍ കൈമാറിയപ്പോള്‍ ഏറ്റവുമധികം ആഗ്രഹിച്ച സാമീപ്യം അദ്ദേഹത്തിന്റേതായിരുന്നു. വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാര്‍ത്ഥം വീട് നിര്‍മിച്ചുനല്‍കുന്ന ബൈത്തുറഹ്മ പദ്ധതി നടപ്പിലാക്കിയ നേതാവിനെ. ശൂന്യമായ ആകാശത്തിന് കീഴില്‍നിന്നും വാടക വീടുകളില്‍നിന്നും ആളുകളെ തേടിയെടുത്ത് അടച്ചുറപ്പുള്ള ഭവനങ്ങളിലേക്ക് ആനയിച്ച പ്രിയപ്പെട്ടവരെ…
കേരളത്തിലെ സാംസ്കാരിക പരിസരത്ത് എന്നും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന നാമമാണ് ആറ്റാക്കയുടേത്. ലളിതമായ സംസാരംകൊണ്ടും ഹൃദ്യമായ പെരുമാറ്റംകൊണ്ടും മനുഷ്യരെ തങ്ങളിലേക്കാകര്‍ഷിക്കുന്ന മാന്ത്രികത അദ്ദേഹത്തിനുണ്ടായിരുന്നു. വേദനകളില്‍ ആശ്വാസം തേടിയെത്തുന്നവരെ ചേര്‍ത്തുനിര്‍ത്താനും അവരുടെ നോവുകള്‍ തീര്‍ക്കുന്നതിനും അവര്‍ക്ക് സാധിച്ചു. ആ ജീവിതചര്യ പകര്‍ത്തുകയാണ് എന്റെയും പിന്തലമുറയുടെയും ഉത്തരവാദിത്തം. അത് നിറവേറ്റാനുള്ള നിരന്തര പരിശ്രമത്തിലാണ് ഞങ്ങളെല്ലാം. അതിനായി ഇന്നും ഞങ്ങളുടെ മുറ്റം ജനങ്ങള്‍ക്കായി തുറന്നുനല്‍കിയിരിക്കുകയാണ്. അവിടെയിറങ്ങിനടക്കുന്നത് അവരാണ്. അവിടെ ഓടിക്കളിക്കുന്നത് അവരുടെ മക്കളാണ്. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ അവരുടേതാണ്. അത് ഞങ്ങള്‍ അവരുടെ വിഹാരത്തിനായി വിട്ടുനല്‍കിയതാണ്.
വളരെ ചെറുപ്പത്തില്‍തന്നെ പിതാവ് മരണപ്പെട്ടതോടെ സഹോദരങ്ങളുടെ മേല്‍നോട്ടത്തിലായിരുന്നു എന്റെ ബാല്യകാലം. മുഹമ്മദലി ശിഹാബ് തങ്ങളുടെയും ഉമറലി ശിഹാബ് തങ്ങളുടെയും ഹൈദരലി ശിഹാബ് തങ്ങളുടെയും ശിക്ഷണവും ശാസനയും വ്യക്തിത്വത്തെ പരുവപ്പെടുത്തി. പിന്നീട് ചുമതലകളോരോന്നും ഏല്പ്പിക്കപ്പെട്ടപ്പോള് മാര്‍ഗദര്‍ശിയായും അവരുണ്ടായിരുന്നു. സംഘടനകളുടെ നേതൃത്വത്തിലേക്ക് പരുവപ്പെടുത്തിയെടുക്കുന്നതിന് അവസാനം വരെ കൂടെയുണ്ടായിരുന്നതും പ്രിയപ്പെട്ട ആറ്റാക്കയായിരുന്നു. എസ്.കെ.എസ്.എസ്.എഫില്‍ തുടങ്ങിയ സംഘടനാ ജീവിതം മുസ്ലിം യൂത്ത് ലീഗ്, എസ്.വൈ.എസ്, മുസ്ലിംലീഗ് നേതൃത്വത്തിലെത്തുന്നതുവരെ അദ്ദേഹം കൂടെ നടന്നു. ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും അദ്ദേഹത്തില്‍നിന്നും പകര്‍ന്നുകിട്ടി. പ്രതിസന്ധിഘട്ടങ്ങളില്‍ കൂട്ട് അദ്ദേഹത്തിന്റെ മൊഴികളാണ്, പ്രവര്‍ത്തനങ്ങളും രീതിശാസ്ത്രവുമാണ്.
പിതാവ് മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പാണ് ആറ്റാക്ക പഠനം പൂര്‍ത്തിയാക്കി വരുന്നത്. ഞാനും അനുജന് അബ്ബാസലി ശിഹാബുമൊക്കെ ബാല്യത്തിലാണ്. മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി തങ്ങളുമൊക്കെ ബാപ്പാന്റെ പൊതു പ്രവര്‍ത്തനത്തിന്റെ ദൗത്യം ഏറ്റെടുത്ത് പ്രവര്‍ത്തന മണ്ഡലത്തില്‍. ഇതോടെ ആറ്റാക്ക പിതാവിനെ ശുശ്രൂഷിക്കാന്‍ കൂടെതന്നെ നിന്നു. ആറ്റപ്പൂ എന്നാണ് ബാപ്പ ഹൈദരലി തങ്ങളെ വിളിച്ചിരുന്നത്. ആറ്റാക്കക്കും ബാപ്പയെ അത്രയേറെ ഇഷ്ടമായിരുന്നു. ചെറുപ്പം മുതലേ ബാപ്പാക്കൊപ്പം കിടക്കുന്നത് ആറ്റാക്കയാണ്. ചെറുപ്പത്തിലേ ഉമ്മ മരിച്ചതോടെ ആ ഹൃദയ ബന്ധം ഊഷ്മളമായത്. ഞാനും അനിയന് അബ്ബാസലിയും ജനിക്കുന്നതിനുമുമ്പ് കുറെക്കാലം വാപ്പാന്റെ ചെറിയ കുട്ടിയായിരുന്നല്ലോ. ആ അടുപ്പം ബാപ്പാക്ക് വലിയ ആശ്വാസമേകി. മരുന്നും ഭക്ഷണവും കൊടുത്തു പരിചരിച്ച ആറ്റാക്ക, ബോംബെയിലേക്ക് ബാപ്പയെ ചികിത്സക്ക് കൊണ്ടു പോയപ്പോഴും കൂടെപ്പോയി. പാണക്കാട് അഹമ്മദാജിയും ചാക്കീരി അഹമ്മദ് കുട്ടി സാഹിബുമൊക്കെയാണ് കൂടെ പോയ മറ്റുള്ളവര്‍. അന്ന് രോഗത്തിന്റെ ഗൗരവമോ തീവ്രതയോ ഒന്നും എനിക്കറിയുമായിരുന്നില്ല. ബോംബെ ടാറ്റ ആശുപത്രിയിലെ ചികിത്സക്ക് ശേഷം തിരിച്ചെത്തി വീട്ടില്‍ തന്നെ കിടന്ന് ചികിത്സ ചെയ്യുമ്പോഴും എവിടേക്കും പോകാതെ ആറ്റാക്ക കൂടെ തന്നെയായിരുന്നു.
ആറ്റാക്കയുടെ പഠനകാര്യത്തിലും ബാപ്പാക്ക് വലിയ ശ്രദ്ധയുണ്ടായിരുന്നു. പാണക്കാട് സ്കൂളിലെ പ്രൈമറി പഠന ശേഷം മികച്ച വിദ്യാഭ്യാസം ലഭിക്കുന്ന കോഴിക്കോട് മദ്രസ്സത്തുല്‍ മുഹമ്മദിയ ഹൈസ്കൂളിലേക്ക് വിട്ടു. പിന്നീട് എം.എം ഹൈസ്കൂളില്‍ ചേര്‍ത്തു പഠിപ്പിച്ചു. എസ്.എസ്.എല്‍.സി പാസ്സായി തിരിച്ചെത്തി ദര്‍സിലും വൈകാതെ പൊന്നാനി മഊനത്തുല്‍ ഇസ്്ലാം അറബി കോളജിലും പഠനം. മഊനത്തില്‍നിന്ന് ബിരുദമെടുത്ത ശേഷമാണ്, പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളജില്‍ ചേരുന്നതും ഫൈസി ബിരുദവും കരസ്ഥമാക്കുന്നതും. ഇ. കെ അബൂബക്കര്‍ മുസ്്ലിയാര്‍, കോട്ടുമല ഉസ്താദ്, കുമരംപുത്തൂര്‍ മുഹമ്മദ് മുസ്ലിയാര് തുടങ്ങിയ മഹാഗുരുനാഥന്മാരുടെ ഇഷ്ട ശിഷ്യനായ അദ്ദേഹം ജീവിതത്തിലുടനീളം ആ ഔന്നിത്യം കാത്തു സൂക്ഷിച്ചു. ശംസുല്‍ ഉലമ തന്റെ ശിക്ഷ്യനായ ഹൈദരലി തങ്ങളെ കൊണ്ട് പല വേദികളിലും ദുആ ചെയ്യിപ്പിച്ചാണ് സ്നേഹം പ്രകടിപ്പിച്ചതും ആദരിച്ചതും. ബാപ്പയില്‍നിന്ന് നേരിട്ട് ലഭിച്ച ആത്മീയ ശിക്ഷണവും കരഗതമാക്കിയ വിജ്ഞാനവും ആര്‍ജ്ജിച്ചെടുത്ത നേതൃപാടവും പാണക്കാട് കുടുംബത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന നേതൃഗുണങ്ങളിലേക്ക് ഉയരാന്‍ അദ്ദേഹത്തെ പ്രാപ്തമാക്കി. പാണക്കാട് കുടുംബത്തില്‍നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന ആത്മീയവും രാഷ്ട്രീയവുമായുള്ള നേതൃത്വ സമന്വയത്തെ ശാന്തമായി അദ്ദേഹം പ്രതിഫലിപ്പിച്ചു.
ബാപ്പാന്റെ മരണത്തോടെ ശിഹാബ് തങ്ങള്‍ സംസ്ഥാന മുസ്ലിംലീഗിന്റെയും ഹൈദരലി തങ്ങള്‍ മലപ്പുറം ജില്ലാ മുസ്ലിം ലീഗിന്റേയും അമരത്തേക്ക് വന്നു. മുസ്ലിം ലീഗിനെയും സമസ്തയെയും ഹൃദയത്തിലേറ്റി അര്‍പ്പിത മനസ്സുമായി നയിച്ചു. എസ്.കെ.എസ്.എസ്.എഫിന് മുമ്പ് സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗമായിരുന്ന എസ്.എസ്.എഫ് പ്രഥമ പ്രസിഡന്റായിരുന്ന ഹൈദരലി തങ്ങള്‍, പിന്നീട് എസ്.വൈ.എസ് പ്രസിഡന്റുമായി. സമസ്ത ഉപാധ്യക്ഷനും നിരവധി മഹല്ലുകളുടെ ഖാസിയുമായിരിക്കുമ്പോള്‍ തന്നെ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷ സ്ഥാനവും പരാതിക്ക് ഇടയില്ലാത്ത വിധം അദ്ദേഹം മുന്നോട്ടു കൊണ്ടുപോയി. രണ്ട് പതിറ്റാണ്ടിലേറെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റായ ശേഷമാണ് അദ്ദേഹം ശിഹാബ് തങ്ങളുടെ വിയോഗ ശേഷം സംസ്ഥാന പ്രസിഡന്റാവുന്നത്. യു.ഡി.എഫ് രാഷ്ട്രീയത്തെ മുന്നില്‍നിന്നു നയിച്ച അദ്ദേഹം, മുസ്ലിംലീഗിന് ഏറ്റവുമധികം എം.എല്‍. എമാരെയും മന്ത്രിമാരെയും സംഭാവന ചെയ്ത പ്രസിഡന്റുകൂടിയാണ്. ഇന്ന് മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലാണ് നാം നില്‍ക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും മറ്റു രാഷ്ട്രീയ തീരുമാനത്തിലും ആറ്റാക്കയുടെ മാതൃകയുണ്ട്. പ്രതിപക്ഷ പാര്‍ട്ടിയെന്നതില്‍ നിന്നും ഭരണപക്ഷ പാര്‍ട്ടിയാകാനുള്ള ശ്രമത്തിലാണ് മുസ്ലിംലീഗ്. അതിനുള്ള പ്രവര്‍ത്തനോര്‍ജ്ജമായി അദ്ദേഹത്തിന്റെ ഓര്‍മകളുണ്ട്. ആറ്റാക്ക നയിച്ച വഴിയേ സമൂഹത്തെയും സമുദായത്തെയും നയിക്കാന്‍ നമുക്ക് കരുത്തുണ്ടാകണം. അതിന് അല്ലാഹു തൗഫീഖ് നല്കട്ടെ. മഹാനവര്‍കളുടെ ദറജ ഉയര്‍ത്തട്ടെ.
-
Health3 days agoപാർക്കിൻസൺസ് പുരുഷരോഗമോ? സ്ത്രീകളിലെ ലക്ഷണങ്ങളും ഡി.ബി.എസ് ചികിത്സയും
-
kerala2 days agoമുസ്ലിംലീഗ് മുന്‍ ജില്ലാ പ്രസിഡന്റ് പി.കുഞ്ഞി മുഹമ്മദ് മരണപ്പെട്ടു
-
News2 days agoയുഎഇയോട് ഐക്യദാർഢ്യം: 64 രാജ്യങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരെ ഒരു ബാനറിന് കീഴിൽ അണിനിരത്തി ഗിന്നസ് ലോക റെക്കോർഡ് നേടി ബുർജീൽ ഹോൾഡിങ്സ്
-
india2 days agoബിഎംഡബ്ല്യൂ കാറിന് മുകളിലേക്ക് കോണ്‍ക്രീറ്റ് മിക്സര്‍ ലോറി മറിഞ്ഞു, അഭിഭാഷകന് ദാരുണാന്ത്യം
-
kerala2 days ago‘ഇത്രനാളും പോരാടിയത് വെറുതെയായി, മറ്റൊരു കുട്ടിയുടെ ജീവന് നഷ്ടപ്പെടരുതെന്ന് ആഗ്രഹിച്ചു, അന്വേഷണം പുകമറ മാത്രം’; നിതിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കാനെത്തി സിദ്ധാര്‍ഥിന്റെ അമ്മ
-
News19 hours agoസോഷ്യൽ മീഡിയയിൽ ‘ഹണി ട്രാപ്പ്’ തട്ടിപ്പ് വർധിക്കുന്നു; ജാഗ്രത നിർദേശം
-
kerala18 hours agoകേരളത്തില്‍ 79.63% പോളിങ്; സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്

