Video Stories
വേണ്ടത് ‘ഇന്ത്യത്വ’മാണ്

കെ.എന്‍.എ ഖാദര്‍
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി മാത്രം മതവൈരം വളര്‍ത്തുന്ന തന്ത്രവുമായി ബി.ജെ.പി വീണ്ടും അരങ്ങ് തകര്‍ക്കുകയാണ്. ഏകീകൃത സിവില്‍ കോഡിന് വേണ്ടിയുള്ള കോലാഹലങ്ങള്‍ അതിന്റെ ഭാഗമാണ്. ബാബരി മസ്ജിദ് തകര്‍ത്ത നടപടിയും ഗുജറാത്ത് കലാപവും ബീഫ് വിരുദ്ധ ലഹളകളും ഗോ സംരക്ഷണ വാദവും എഴുത്തുകാരുടെ നേരെയുള്ള കയ്യേറ്റങ്ങളും ഉള്‍പ്പെടെ നൂറുതരം അഴിഞ്ഞാട്ടങ്ങള്‍ ആസൂത്രിതമായി അവര്‍ അഴിച്ചുവിടുന്നു. അധികാരവും പദവികളും ആര്‍ജ്ജിക്കാനും നിലനിര്‍ത്താനുമുള്ള അടങ്ങാത്ത ആര്‍ത്തികൊണ്ടവര്‍ തലമറന്ന് എണ്ണ തേക്കുകയാണ്. വിവിധ ജാതി മതസ്ഥര്‍ക്കിടയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന സൗഹാര്‍ദ്ദം തകര്‍ക്കാനും വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കാനും മാത്രമേ ഇതുകൊണ്ടൊക്കെ സാധിച്ചിട്ടുള്ളൂ. ബി.ജെ.പിയും സഖ്യകക്ഷികളും ആഗ്രഹിക്കുന്നതും അതുതന്നെയാണ്. ഈ വിഷയങ്ങളിലെല്ലാം വ്യത്യസ്ത അഭിപ്രായമുള്ളവര്‍ കാണും. അവയുടെ അകത്തളങ്ങളിലേക്ക് പ്രവേശിക്കാന്‍ ഇവിടെ ഉദ്ദേശിക്കുന്നില്ല.
ന്യൂനപക്ഷങ്ങളിലും ദലിതരിലും പിന്നാക്കക്കാരിലും ഭീതി പരത്താനും അസ്വസ്ഥതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനും രാഷ്ട്ര ജീവിതത്തിന്റെ പൊതു ധാരയില്‍ നിന്നവരെ മാറ്റി നിര്‍ത്താനും വലതുപക്ഷ സവര്‍ണ ശക്തികള്‍ ഈ മാര്‍ഗം സ്വീകരിക്കുന്നു. യഥാസമയത്ത് ഈ കുതന്ത്രങ്ങള്‍ തിരിച്ചറിയാതെ വലതുപക്ഷത്തിന്റെ ഈ ചൂണ്ടയില്‍ അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ ചെന്നു കൊത്തണ മെന്നാണ് വര്‍ഗീയ ശക്തികള്‍ ആഗ്രഹിക്കുന്നത്. ഏറെക്കുറെ അതിലവര്‍ വിജയിച്ചിട്ടുണ്ട്. മത കാര്യങ്ങളില്‍ കോലിട്ടിളക്കിയാല്‍ വികാര ഭരിതരാവുന്ന സാധാരണക്കാരായ മഹാഭൂരിപക്ഷത്തെ രാഷ്ട്രീയമായി സ്വാധീനിക്കാമെന്നും വികാര വിക്ഷോഭങ്ങളെ തെരഞ്ഞെടുപ്പ് വിജയമായി പരിവര്‍ത്തിപ്പിക്കാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ഈ ഇരുട്ടിന്റെ ശക്തികള്‍ രാജ്യത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ, ദാരിദ്ര്യം, കാര്‍ഷികത്തകര്‍ച്ച, ഭവനരാഹിത്യം, ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത, കുടിവെള്ളം, വൈദ്യുതി, സഞ്ചാര യോഗ്യമല്ലാത്ത പാതകള്‍ എന്നിവയില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ്, സ്ത്രീകളുടെയും കുട്ടികളുടെയും നേരെയുള്ള അതിക്രമങ്ങള്‍, ദലിത്-ആദിവാസി വിഭാഗങ്ങളുടെ അവശതകള്‍ എന്നിങ്ങനെയുള്ള ജീവല്‍പ്രശ്‌നങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനും വര്‍ഗീയത ഉത്തമ ഔഷധമാണ്. ഈ മേഖലകളില്‍ ബി.ജെ.പി സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കാനും എളുപ്പമുള്ള വഴി രാഷ്ട്രീയവും മതവും കൂട്ടിക്കുഴക്കലാണെന്ന് നേരത്തെ ബി.ജെ.പി പഠിച്ചുകഴിഞ്ഞു. ഈ ലാഭക്കച്ചവടത്തില്‍ നിന്ന് പിന്‍മാറാന്‍ അവര്‍ തയ്യാറാവുകയില്ല.
പാവപ്പെട്ടവരായ കോടാനുകോടി ഹൈന്ദവരുടെ മെച്ചപ്പെട്ട ജീവിതം ബി.ജെ.പിയുടെ ലക്ഷ്യമേയല്ല. തങ്ങള്‍ യഥാര്‍ത്ഥ ഹിന്ദുത്വത്തിന് വേണ്ടി ഭരിക്കുന്നവരാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുന്നതിലാണ് ഭരണ കക്ഷിയുടെ വിജയം. മനുഷ്യ ജീവിതത്തിന്റെ ദൈനംദിന പ്രശ്‌നങ്ങള്‍ ഈ പാര്‍ട്ടികളുടെ അജണ്ടയില്‍ തീരെയില്ല. മാനുഷിക പ്രശ്‌നങ്ങളെക്കുറിച്ച് രാജ്യത്ത് ഒരു ചര്‍ച്ചയും നടക്കരുതെന്നും തങ്ങളുടെ ഭരണ പരാജയം മൂടിവെക്കപ്പെടണമെന്നും ഈ കക്ഷികള്‍ ആഗ്രഹിക്കുന്നു. വേദങ്ങളും ഉപനിഷത്തുകളും ഇതര ഹൈന്ദവ മതഗ്രന്ഥങ്ങളും തങ്ങളുടെ മാനിഫെസ്റ്റോയാണെന്ന മട്ടിലാണവര്‍ പെരുമാറുന്നത്. വാസ്തവത്തില്‍ ഹൈന്ദവതയോ മതവിശ്വാസമോ ഈ ഭരണാധികാരികളെ തൊട്ടുതീണ്ടിയിട്ടില്ല.
ഇന്ത്യയിലിപ്പോള്‍ തൊഴില്‍ സമരങ്ങളോ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് കൊണ്ടുള്ള ബഹുജന പ്രക്ഷോഭങ്ങളോ നടക്കുന്നില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ കക്ഷികളും ട്രേഡ് യൂണിയനുകളും പൊതുവെ നിഷ്‌ക്രിയരാണ്. പ്രശ്‌നങ്ങളുടെ ശരിയായ പരിഹാരം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള യഥാര്‍ത്ഥ പോരാട്ടങ്ങളിലേര്‍പ്പെടലാണ്. വര്‍ഗീയതയുടെയും മതങ്ങളുടെയും മുഖംമൂടി ധരിച്ച് നടക്കുന്ന, ജനപക്ഷത്ത് നില്‍ക്കാത്ത ഭരണാധികാരികളുടെ മുഖാവരണം വലിച്ച് കീറാന്‍ ശക്തമായ ജനകീയ സമരങ്ങള്‍ ഏറ്റെടുക്കുകയാണ് വേണ്ടത്. അഭ്യന്തര – വിദേശ നയങ്ങളിലും കാര്‍ഷിക – വ്യാവസായിക-വിദ്യാഭ്യാസ- ആരോഗ്യ നയങ്ങളിലും വന്ന മാറ്റങ്ങള്‍ ജനജീവിതം ദുസ്സഹമാക്കുമ്പോള്‍ ചോദിക്കാനും പറയാനും ആരുമില്ലാതായി. രാഷ്ട്രത്തിന്റെ അഭിമാനമായി ലാഭത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ മിക്കതും സ്വകാര്യ മേഖലക്ക് തീറെഴുതി. ബാങ്കുകള്‍ ലയിപ്പിച്ച് വന്‍ കിടക്കാര്‍ക്ക് വായ്പനല്‍കാന്‍ ഉതകും വിധം കോര്‍പറേറ്റ് സ്ഥാപനങ്ങളാക്കി. സാധാരണക്കാര്‍ക്ക് മേലില്‍ ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നുപോലും ഒരു സഹായവും കിട്ടാനിടയില്ല. ആയിരങ്ങളുടെ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ പട്ടിണിക്കാരനെതിരെ ജപ്തി നടപടിയും ബില്യണ്‍ ഡോളര്‍ കുടിശ്ശിക വരുത്തുന്ന മുതലാളിയുടെ കടം എഴുതിത്തള്ളലുമായി ബാങ്കിങ് നയം. കാര്‍ഷിക മേഖല കേരളമുള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളിലും തകര്‍ന്നു.
അമേരിക്കയും ഇസ്രാഈലുമുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളുടെയും സാമ്രാജ്യത്വ ലോബിയുടെയും ദാസ്യവേല ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. ഭാരതവത്കരണമെന്ന പഴയ ബി.ജെ.പി മുദ്രാവാക്യം സാമ്രാജ്യത്വ വത്കരണവും പാശ്ചാത്യവത്കരണവുമായി മാറി. ചേരിചേരാനയം ഉപേക്ഷിച്ചു. നമ്മുടെ സൈനികത്താവളങ്ങളും തുറമുഖങ്ങളുമൊക്കെ ഏത് സമയത്തും ഉപയോഗിക്കാനും യുദ്ധങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്താനും അമേരിക്കക്ക് അനുവാദം നല്‍കിക്കഴിഞ്ഞു. മേലില്‍ തങ്ങള്‍ക്കിഷ്ടമുള്ള രാജ്യങ്ങളെ ആക്രമിക്കാന്‍ ഇന്ത്യക്കകത്തുള്ള താവളങ്ങളെ യഥേഷ്ടം ഉപയോഗിക്കാന്‍ അമേരിക്കക്കും സഖ്യശക്തികള്‍ക്കും അവകാശമുണ്ട്. അവരുടെ പട്ടാളവും ആയുധങ്ങളും ഇന്ത്യക്കകത്ത് നിലനിര്‍ത്താനുമാകും. ഇതൊന്നും ഇന്നുവരെ ഭാരതം അനുവദിച്ചിട്ടില്ലാത്ത കാര്യങ്ങളായിരുന്നു. ഇന്ത്യയുടെ അഭിമാനവും സുരക്ഷിതത്വവും വിറ്റ് ചൂതുകളിക്കുന്ന നരേന്ദ്ര മോദി ഇതിനൊന്നും സമാധാനം പറയാതെ മുത്തലാഖ് നിര്‍ത്തലാക്കാനും അതുവഴി മുസ്‌ലിം സ്ത്രീകളെ ‘സംരക്ഷി’ക്കാനുമുള്ള തിരക്കിലാണ്. പട്ടേലുമാരും മറാഠകളും ഉള്‍പ്പെടെയുള്ള ഇടത്തരം സമ്പന്നര്‍ക്ക് സംവരണ പ്രക്ഷോഭം നയിക്കാന്‍ വാതില്‍ തുറന്നുവെക്കുക വഴി യഥാര്‍ത്ഥ സംവരണ ജനവിഭാഗങ്ങളെ വഴിയാധാരമാക്കുന്നു.
ഭരിക്കുന്ന പാര്‍ട്ടിയുടെ അകത്തും പുറത്തും ജനാധിപത്യം അപ്രത്യക്ഷമായി വരുന്നു. ഏതാനും വ്യക്തികളുടെ മാത്രം പാര്‍ട്ടിയും ഭരണവുമെന്ന ഫാസിസ്റ്റ് സങ്കല്‍പ്പം വളരുന്നു. ഭാരതീയ ജനതാപാര്‍ട്ടിയും സഖ്യകക്ഷികളും നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇതുവരെ സ്ഥിരീകരിച്ച ഭരണ നടപടികളില്‍ മിക്കതും ഇന്ത്യയുടെ മഹത്തായ പൈതൃകങ്ങള്‍ കുഴിച്ചുമൂടുന്നവയാണ്. മതേതരത്വവും ജനാധിപത്യവും ബഹുസ്വരതയും ശരശയ്യയിലായിക്കഴിഞ്ഞു. സഹിഷ്ണുതയും സൗഹാര്‍ദ്ദവും പഴങ്കഥകളാക്കി മാറ്റാന്‍ ഭരണ കക്ഷികള്‍തന്നെ ശ്രമിക്കുന്നു. ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ഇന്ത്യയെയും നമ്മുടെ സംസ്‌കാരത്തെയും പാരമ്പര്യങ്ങളെയും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ ഉയര്‍ത്തിപ്പിടിക്കാനും സംരക്ഷിക്കാനും ഉത്തരവാദപ്പെട്ട മതേതര കക്ഷികളും കാര്യമായ ശ്രമങ്ങളൊന്നും ഇതുവരെ ഈ വഴിക്ക് നടത്താത്തത് എല്ലാ ഇന്ത്യക്കാരിലും രാജ്യസ്‌നേഹികളിലും ആശങ്കയുളവാക്കുന്നതാണ്. നരേന്ദ്ര മോദിയുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ നീണ്ട നിര ബി.ജെ.പിയെയും സഖ്യകക്ഷികളെയും നയിക്കുമ്പോള്‍ ജനപക്ഷത്തും രാഷ്ട്രപക്ഷത്തും നിലയുറപ്പിച്ച് കൊണ്ട് അതേ നാണയത്തില്‍ വലതുപക്ഷ വര്‍ഗീയ ശക്തികളെ നേരിടാന്‍ മതേതരകക്ഷികള്‍ക്ക് കഴിഞ്ഞിട്ടില്ല.
ഇടതുപക്ഷ പ്രസ്ഥാനങ്ങളും ഇതര മതേതര കക്ഷികളും ഭിന്നിച്ച് നിന്ന് പരസ്പരം പോരാടുന്ന സ്ഥിതി വിശേഷം ആപല്‍ക്കരമാണ്. ഭാരതം അഭിമുഖീകരിക്കുന്ന ഭീഷണിയെ അതിജീവിക്കാന്‍ രാഷ്ട്രീയമായി മതേതര കക്ഷികളോടൊപ്പം അണിനിരക്കുകയാണ് ന്യൂനപക്ഷങ്ങള്‍ ചെയ്യേണ്ടത്. അപ്പോള്‍ മാത്രമേ ന്യൂനപക്ഷ-ദലിത് – പിന്നാക്ക വിഭാഗങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം കൈവരിക്കാനും രാഷ്ട്ര ജീവിതത്തിന്റെ പൊതുധാരയില്‍ എത്തിച്ചേരാനും ആവുകയുള്ളൂ. ജനാധിപത്യവും ബഹുസ്വരതയും വ്യവസ്ഥാപിതമായ ഭരണഘടനയും നിയമ വ്യവസ്ഥയും രാജ്യത്തിന്റെ ജീവവായുവാണ്. അതിന്റെ കടക്കല്‍ കത്തിവെക്കുകയാണ് ഇപ്പോള്‍ ഭരിക്കുന്നവരുടെ ലക്ഷ്യം. ഹിന്ദുത്വം എന്താണെന്നും ഇസ്‌ലാമികത എന്താണെന്നും ചര്‍ച്ച ചെയ്യാനല്ല ഭരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ മെനക്കെടേണ്ടത്. ആ പണി ചെയ്യാന്‍ മത പണ്ഡിതരും അര്‍ഹതപ്പെട്ടവരും വേറെയുണ്ട്. ഇന്ത്യത്വം എന്താണെന്നറിഞ്ഞ് അത് നഷ്ടമാകാതെ നോക്കാനാണ് അവര്‍ ശ്രമിക്കേണ്ടത്. ഇന്ത്യത്വമെന്നത് സഹിഷ്ണുതയും സൗഹാര്‍ദ്ദവും ബഹുസ്വരതയും ജനാധിപത്യവും ഒക്കെയാണെന്ന് ആരും വിസ്മരിക്കരുത്.
Video Stories
ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍
ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.
kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കി; അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala3 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
-
india2 days ago
തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
-
kerala2 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ