Connect with us

Video Stories

ന്യൂനപക്ഷ രാഷ്ട്രീയത്തിന് പ്രതീക്ഷയേകി ദേശീയ കെ.എം.സി.സി

Published

on

സി.പി സദഖത്തുള്ള

മുസ്‌ലിംലീഗിന്റെ പ്രവാസി വിഭാഗമായ കേരള മുസ്‌ലിം കള്‍ച്ചറല്‍ സെന്റര്‍ ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ ദേശീയമായി സംഘടിച്ചത് ന്യൂനപക്ഷ രാഷ്ട്രീയത്തിന് ഏറെ ഗുണകരമാണ്. അതത് സംസ്ഥാനങ്ങളിലെ തദ്ദേശീയരില്‍ മുസ്‌ലിം ലീഗിന്റെ സന്ദേശവുമായി ഇറങ്ങിച്ചെല്ലാന്‍ കെ.എം.സി.സി ദേശീയമായി രൂപം പ്രാപിച്ചത് പ്രസ്ഥാനത്തിന് വന്‍ കുതിച്ചുചാട്ടത്തിനുള്ള വഴിയാണൊരുക്കുക. ഗള്‍ഫ് പ്രവാസം ആരംഭിക്കുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്നേ മലയാളികള്‍ ഉപജീവനത്തിന് ചേക്കേറിയത് മുംബൈയിലും ചെന്നൈയിലും ബംഗളൂരുവിലും കൊല്‍ക്കത്തയിലും ഹൈദരാബാദിലുമൊക്കെ ആയിരുന്നു. ഇവിടങ്ങളിലൊക്കെ എത്തിപ്പെട്ട മുസ്‌ലിംലീഗ് അനുയായികള്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പല പേരുകളില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി തങ്ങളുടെ അടങ്ങാത്ത പാര്‍ട്ടി പ്രണയം പ്രകടിപ്പിച്ചു പോന്നിരുന്നു. മുംബൈ കേരള മുസ്‌ലിം വെല്‍ഫെയര്‍ ലീഗും ബാംഗ്ലൂര്‍ കേരള മുസ്‌ലിം വെല്‍ഫെയര്‍ ലീഗും ചെന്നൈ കേരള മുസ്‌ലിം അസോസിയേഷനും അതില്‍ സജീവമായി സംഘടനാ പ്രവര്‍ത്തനം നടത്തിയവയായിരുന്നു. മുസ്‌ലിം ലീഗിലെ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പ് പ്രവാസ സംഘടന രംഗത്തും വീറും വാശിയും സൃഷ്ടിച്ചിരുന്നു. ലയന ശേഷം ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും ഗള്‍ഫ് പ്രവാസം ശക്തമായപ്പോള്‍ നേതൃ നിരയില്‍പെട്ടവര്‍ അധികവും ഗള്‍ഫില്‍ എത്തിപ്പെട്ടു. അതോടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു. പിന്നീട് കുറെ വര്‍ഷങ്ങള്‍ മുംബൈയിലും ബാംഗ്ലൂരിലും ചെന്നൈയിലും ഒഴികെ മറ്റൊരിടത്തും സംഘടനാപ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നില്ല. ആ കാലഘട്ടങ്ങളില്‍ മുംബൈയില്‍ മുസ്‌ലിംലീഗ് നേതാക്കള്‍ക്ക് സ്വീകരണ സമ്മേളനങ്ങള്‍ ഒരുക്കി പാര്‍ട്ടി ഊര്‍ജസ്വലത പുലര്‍ത്തി പോന്നിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വ്യാപാരികളായ ഏറെപേര്‍ അവിടങ്ങളില്‍ സംഘടനക്ക് തണലായി ശക്തമായി നിലകൊണ്ടപ്പോള്‍ സാധാരണ പ്രവര്‍ത്തകര്‍ സംഘടനയെ നെഞ്ചേറ്റി പ്രവര്‍ത്തിച്ചു.

കര്‍ണാടകയില്‍ പല ഭാഗങ്ങളിലും മലയാളി സാന്നിധ്യമുണ്ടായിരുന്നെങ്കിലും ബാംഗ്ലൂര്‍, മൈസൂര്‍, ബെല്ലാരി എന്നിവിടങ്ങളിലാണ് അക്കാലത്ത് സംഘടനാപ്രവര്‍ത്തനം കാര്യമായി നടന്നത്. ബെല്ലാരി നഗരത്തില്‍ ബാഫഖി തങ്ങളും സീ എച്ചും പങ്കെടുത്ത കൂറ്റന്‍ റാലിയും സമ്മേളനവും ആ കാലങ്ങളില്‍ നടന്നിരുന്നു. അബ്ദുല്‍ അസീസ് മേമന്‍ സേട്ടു പ്രസിഡന്റായ മുസ്‌ലിംലീഗ് കര്‍ണാടക സംസ്ഥാന കമ്മിറ്റിയില്‍ ജ്യേഷ്ഠ സഹോദരന്‍ സി.പി ലത്തീഫ് ഹാജി സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഖമറുല്‍ ഇസ്‌ലാം ജനറല്‍ സെക്രട്ടറിയായ കമ്മറ്റിയില്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ എനിക്കും ഭാഗ്യമുണ്ടായി.

ബാംഗ്ലൂര്‍ നഗരം കേന്ദ്രീകരിച്ചാണ് ബാംഗ്ലൂര്‍ കേരള മുസ്‌ലിം വെല്‍ഫെയര്‍ ലീഗ് പ്രവര്‍ത്തിച്ചിരുന്നത്. നഗരത്തില്‍ മലയാളികളുടെ ഒഴുക്ക് വര്‍ധിച്ചപ്പോള്‍ അവരുടെ ആവലാതികളും വര്‍ധിച്ചു. ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ തദ്ദേശീയരായ സാമൂഹിക വിരുദ്ധര്‍ ശല്യം ചെയ്യുന്ന സാഹചര്യങ്ങളില്‍ അവര്‍ക്കു താങ്ങായി മാറാന്‍ സംഘടനക്കായി. കേരളത്തിലെ നേതാക്കളെ സംഘടിപ്പിച്ചു വന്‍ സമ്മേളനങ്ങള്‍ നടത്തി. അറബ് പ്രവാസം ശക്തിപ്പെട്ടപ്പോള്‍ മുംബൈ പോലെ ബാംഗ്ലൂരിലും സംഘടന പ്രവര്‍ത്തനം മന്ദീഭവിച്ചു. പ്രധാന പ്രവര്‍ത്തകര്‍ ഗള്‍ഫില്‍ ചേക്കേറി തുടങ്ങിയപ്പോള്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തനങ്ങള്‍ നിലച്ച അവസ്ഥയുണ്ടായി. പിന്നീട് ലീഗ് ലയനശേഷം ഇരുസംഘടനകളും വീണ്ടും ഒന്നിച്ചു പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി. നാട്ടിലെ നേതാക്കളെ പങ്കെടുപ്പിച്ചു വന്‍ സമ്മേളനങ്ങളിലൂടെയും റിലീഫ് വസ്ത്ര വിതരണ പരിപാടികളിലൂടെയും പ്രവര്‍ത്തനം നടത്തിവന്നെങ്കിലും പ്രധാന പ്രവര്‍ത്തകരുടെ ഗള്‍ഫ് പ്രവാസവും നാട്ടിലേക്കുള്ള തിരിച്ചുപോക്കും പ്രവര്‍ത്തനങ്ങള്‍ നിലക്കാന്‍ ഇടവന്നു.
പിന്നീട് ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് 1997 ല്‍ എ.ബി ഖാദര്‍ ഹാജി പ്രസിഡന്റും ഈ ലേഖകന്‍ ജനറല്‍ സെക്രട്ടറിയും കഴിഞ്ഞ ദിവസം മരണപ്പെട്ട എ.ബി അബ്ദുല്ല കുഞ്ഞി ഖജാഞ്ചിയുമായി ഇന്ത്യയില്‍ പ്രഥമമായി കെ.എം.സി. സി എന്ന പേരില്‍ മുസ്‌ലിം ലീഗിന്റെ പോഷക സംഘടന പുനര്‍ നാമകരണത്തോടെ പ്രവര്‍ത്തനം തുടങ്ങി. മുംബൈ, ചെന്നൈ എന്നീ ഘടകങ്ങളും കെ.എം.സി.സി എന്ന പേരില്‍ പുനര്‍ നാമകരണം ചെയ്യപ്പെടുകയാണുണ്ടായത്.

ബാംഗ്ലൂരില്‍ വളരെ ഊര്‍ജസ്വലരായ നേതൃത്വവും അതിനേക്കാള്‍ പ്രവര്‍ത്തന സമര്‍പ്പണ ബോധവുമുള്ള പ്രവര്‍ത്തകരും സംഘടനയെ നഗരത്തിലെ ഏറ്റവും വലിയ സാമൂഹിക സംഘടനയാക്കി മാറ്റി. 2003ലും 2010ലും മുസ്‌ലിം ലീഗിന്റെ രണ്ട് ദേശീയ സമ്മേളനങ്ങള്‍ക്കു വേദിയൊരുക്കി ബാംഗ്ലൂര്‍ കെ.എം.സി.സി പാര്‍ട്ടിയുടെ യശസ്സിന് പൊന്‍തൂവല്‍ ചാര്‍ത്തി. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സമ്മേളനത്തിനും വേദിയൊരുക്കാന്‍ ബാംഗ്ലൂര്‍ കെ.എം.സി.സിക്കായതു പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി തന്നെ കാണണം. ജീവകാരുണ്യ മേഖലയില്‍ വേറിട്ട പ്രവര്‍ത്തനമാണ് ഉദ്യാന നഗരിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കാഴ്ചവെക്കുന്നത്. ഉന്നത ചികിത്സക്കായി നഗരത്തിലെ ആതുരാലയങ്ങളില്‍ എത്തിപ്പെടുന്ന പാവപ്പെട്ട രോഗികള്‍ക്കുള്ള സഹായ ഹസ്തം ആയിരങ്ങള്‍ അനുഭവിച്ചു കഴിഞ്ഞു. വാഹന അപകടങ്ങളില്‍പെടുന്നവര്‍ക്ക് സമാശ്വാസമായി ഏതു പാതിരാവിലും കെ.എം.സി.സി വളണ്ടിയര്‍മാര്‍ ഓടിയെത്തി വേണ്ടത് ചെയ്യുന്നു. സാമൂഹ്യദ്രോഹികളുടെ ആക്രമത്തില്‍പെടുന്ന മലയാളി യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും സംരക്ഷണ വലയം തീര്‍ക്കാന്‍ സംഘടന പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു.

പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ നഗര ഹൃദയ ഭാഗത്തു നിംഹാന്‍സ് ആസ്പത്രിക്കു സമീപം പത്തു കോടി മുടക്കി നിര്‍മിക്കുന്ന ശിഹാബ്തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യൂമാനിറ്റി എന്ന പേരിലുള്ള എട്ടു നിലകളുള്ള കാരുണ്യ സമുച്ചയം മുസ്‌ലിം ലീഗിന്റെ കേരളത്തിന് പുറത്തുള്ള പ്രഥമ സംരംഭമായിരിക്കും. ഏതാനും മാസങ്ങള്‍ക്കകം നിര്‍മാണം പൂര്‍ത്തിയാകുന്ന സംരംഭത്തിന്റെ ഫണ്ട് ഭൂരിഭാഗവും സ്വരൂപിച്ചത് മൈക്രോ ഫൈനാസ് മോഡലില്‍ മാസാന്ത കളക്ഷനിലൂടെ മുപ്പതോളം ഏരിയ കമ്മിറ്റികള്‍ വഴി നഗരത്തിലെ സാധാരണക്കാരായ വ്യാപാരികളായ പ്രവര്‍ത്തകരില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും ആണെന്നതും പ്രത്യേകതയാണ്.

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ചെയര്‍മാനായ പ്രത്യേക കമ്മിറ്റിയാണ് സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.
തമിഴ്‌നാട്ടില്‍ പ്രളയ ദുരന്ത മുഖത്ത് ചെന്നൈ കെ.എം.സി.സി നടത്തിയ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുന്ന വിധമായിരുന്നു. ഉടുതുണിക്ക് മറുതുണിയില്ലാത്ത ആയിരങ്ങള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചു നല്‍കി ചെന്നൈ കെ.എം.സി.സി ചരിത്രം സൃഷ്ടിച്ചിരുന്നു. ഡല്‍ഹിയിലും പോണ്ടിച്ചേരിയിലും മറ്റിടങ്ങളിലും കെ.എം.സി.സി പ്രവര്‍ത്തന രംഗത്ത് സജീവമായി വരുമ്പോള്‍ ഇവിടങ്ങളിലെ തദ്ദേശീയരില്‍ മുസ്‌ലിം ലീഗിന്റെ സന്ദേശവും കാരുണ്യ പ്രവര്‍ത്തനങ്ങളും എത്തിക്കാന്‍ വഴി തുറക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല .

കര്‍ണാടകയും തമിഴ്‌നാടും പാര്‍ട്ടിക്ക് വളക്കൂറുള്ള മണ്ണാണ്. ഇവിടങ്ങളിലെ തദ്ദേശീയരില്‍ ഇറങ്ങിച്ചെന്നു പ്രവര്‍ത്തിക്കാനുള്ള വഴിയായി കെ.എം.സി.സി ദേശീയ കമ്മിറ്റി പ്രവര്‍ത്തനം മാറ്റിയെടുക്കാന്‍ നേതൃത്വം ജാഗ്രത കാണിക്കണം. ദേശീയ തലത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗും എം.എസ്.എഫും ശക്തമായ സാന്നിധ്യമറിയിക്കാന്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന് ഇതര സംസ്ഥാനങ്ങളില്‍ കെ.എം.സി.സിയും പ്രവര്‍ത്തന പാതയില്‍ മുതല്‍ കൂട്ടാകുമെന്ന കാര്യം തീര്‍ച്ചയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

india

പ്രജ്വലിനെ തിരഞ്ഞ് കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.

Published

on

ബെംഗളൂര്‍; ലൈംഗിക പീഡനക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യംവിട്ട ജനതാദള്‍ എംപി പ്രജ്വല്‍ രേവണ്ണയെ കണ്ടത്താന്‍ കര്‍ണാടക പൊലീസ് ജര്‍മനിയിലേക്ക്.ഇതിന് മുന്നോടിയായി കര്‍ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച വൈകിട്ടോ, തിങ്കാളാഴ്ച രാവിലെയോ പ്രജ്വല്‍ പൊലീസിന് മുന്നില്‍ കീഴടങ്ങിയേക്കുമെന്നായിരുന്നു പൊലീസിന്റെ നിഗമനം.

ബംഗളൂരു, മംഗളൂരു, ഗോവ വിമാനത്താവളങ്ങളില്‍ പൊലീസ് ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.അശ്ലീല വിഡിയോകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നയതന്ത്ര പാസ്‌പോര്‍ട്ട് ഉപയോഗിച്ച് പ്രജ്വല്‍ രാജ്യം വിട്ടത്.തുടര്‍ന്ന് രണ്ട് തവണ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടും പ്രജ്വല്‍ കീഴടങ്ങാത്ത സാഹചര്യത്തിലാണ് ഇത്തരത്തിലുളള നടപടികല്‍ പൊലീസ് സ്വകരിച്ചത്.ബ്ലൂകോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ച ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് എട്ടംഗ അന്വേഷണ സംഘം വിദേശത്തേക്കു പോകുക.

പ്രജ്വലിനെ സ്ഥാനാര്‍ഥിയാക്കും മുന്‍പു തന്നെ അശ്ലീല വിഡിയോകളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും അറിയാമെന്ന് മുന്‍എംപിയും ബിജെപി നേതാവുമായ എല്‍.ആര്‍.ശിവരാമെഗൗഡ വെളിപ്പെടുത്തി.പ്രജ്വലിന്റെ ഹമാസിലെ വീടായ എംപി ക്വാര്‍ട്ടേഴ്‌സ് പൊലീസ് മുദ്രവച്ചു.വിവാദ വിഡിയോയിലുള്ള സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പിതാവും ദള്‍ എംഎല്‍എയുമായ രേവണ്ണയുടെ ബെംഗളൂരുവിലെ വീട്ടിലും ഇന്നലെ പരിശോധന നടത്തി.

Continue Reading

Health

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്.

Published

on

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പത്തുപേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരികരിച്ചു. രോഗബാധയുള്ള 4 പേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളയാളുടെ നില ഗുരുതരമാണ്. ക്യൂലക്‌സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല.

പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, കൈകാല്‍ തളര്‍ച്ച, ബോധക്ഷയം, എന്നിവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലാബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന സംശയം ഉടലെടുത്തത്. തുടര്‍ന്ന് സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ച് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ഈ രോഗത്തിന്റെ ലക്ഷണങ്ങളും മസ്തികജ്വരത്തിന്റെ ലക്ഷണങ്ങളും സമാനമാണ്. അതിനാല്‍ രോഗം ബാധിച്ച ചിലര്‍ക്ക് മസ്തികജ്വരത്തിനുള്ള ചികിത്സ നല്‍കിയതായും ആക്ഷേപമുണ്ട്. ഈ രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്പോഴാണ് രോഗവ്യാപനം ഉണ്ടാകുന്നത്. രോഗത്തിന് ചികിത്സയുണ്ടെങ്കിലും പ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം കൂടുതല്‍ അപകരമാകും.

Continue Reading

Trending