Connect with us

Video Stories

നീതി നിഷേധത്തിന്റെ നീണ്ട നാളിലും നീതിപീഠത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്

Published

on

വര്‍ത്തമാനകാല ഇന്ത്യയുടെ ബാക്കിപത്രമാണ് ബാബരി മസ്ജിദ്. മുഗള്‍ സാമ്രാജ്യ സ്ഥാപകന്‍ ബാബര്‍ ബാദുഷായുടെ പേരില്‍ അദ്ദേഹത്തിന്റെ ഗവര്‍ണര്‍ മീര്‍ബാഖി 1527ല്‍ പണികഴിപ്പിച്ച ബാബരി മസ്ജിദ് മതാന്ധത ബാധിച്ച വര്‍ഗീയക്കോമരങ്ങളുടെ ഒരു വന്‍വ്യൂഹം തച്ചുതകര്‍ത്തിട്ട് കാല്‍നൂറ്റാണ്ട് തികയുകയാണ്. ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ 1992 ഡിസംബര്‍ ആറിനു പട്ടാപ്പകല്‍ നടന്ന, മനുഷ്യകരങ്ങളാല്‍ അതിനീചമായി അരങ്ങേറിയ ദുരന്തത്തിന് അമരം പിടിച്ചവര്‍ രാജ്യം ഇന്ന് ഭരിക്കുന്ന കക്ഷികളുടെയും പോഷക പ്രസ്ഥാനങ്ങളുടെയും ഉന്നതരാണ് എന്നതും മസ്ജിദിനു പകരം ഇക്കാലം വരെയും ഇരകള്‍ക്ക് സാമാന്യനീതി തിരിച്ചുനല്‍കാന്‍ രാജ്യത്തെ ഭരണകൂടത്തിനും നീതിന്യായ സംവിധാനങ്ങള്‍ക്കും സാധ്യമായിട്ടില്ല എന്നതും മതേതര ജനാധിപത്യ വിശ്വാസികള്‍ക്കാകെ കടുത്ത നിരാശക്ക് ഇടനല്‍കിയിരിക്കുന്നു. മതകീയ രാഷ്ട്രത്തിന് ആളും അര്‍ഥവും നല്‍കി അക്രമികളെ പ്രോല്‍സാഹിപ്പിക്കുന്ന കേന്ദ്ര ഭരണകക്ഷിക്കും രാഷ്ട്രീയ-സര്‍ക്കാര്‍ മേല്‍ക്കോയ്മക്കും മുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് മതേതര ഇന്ത്യയുടെ പ്രതീകമായ ബാബരി മസ്ജിദിനുള്ള നീതി.
രാഷ്ട്രീയത്തില്‍ വോട്ടുതകര്‍ച്ച നേരിടുമ്പോഴെല്ലാം ബി.ജെ.പിക്ക് എടുത്തുപയറ്റാനുള്ള വജ്രായുധമാണ് രാമക്ഷേത്ര നിര്‍മാണം. പാര്‍ലമെന്റ്, നിയമസഭാതെരഞ്ഞെടുപ്പുകളിലെ വാഗ്ദാനമായി അത് കിടക്കുന്നു. നരേന്ദ്രമോദിയുടെ ഭരണത്തില്‍ സാമ്പത്തികമായും സാമൂഹികമായും പാപ്പരായിക്കൊണ്ടിരിക്കുന്ന ജനങ്ങളെ ശ്രദ്ധതിരിപ്പിച്ച് വോട്ടുബാങ്ക് നിറക്കാന്‍ കിട്ടുന്നതും അയോധ്യ തന്നെ. കോടതികളുടെ പരിഗണനയിലിരിക്കുന്ന വിഷയമെന്ന നിലക്ക് അതില്‍ സര്‍ക്കാരിനുള്ള പരിമിതികള്‍ മനസ്സിലാക്കി വല്ലപ്പോഴും അവര്‍ മറ്റു വിഷയങ്ങളിലേക്ക് പിന്തിരിയുന്നു. അതാണ് ചിലപ്പോള്‍ താജ്മഹലിനെതിരെയും മറ്റുചിലപ്പോള്‍ പശുവിനുവേണ്ടിയുമൊക്കെയുള്ള അട്ടഹാസങ്ങള്‍. രണ്ടര പതിറ്റാണ്ടിന്റെ വേപഥു തപ്ത ഹൃദയങ്ങളില്‍ കൊണ്ടുനടക്കേണ്ടിവരുന്ന, കോടതികളില്‍ നിന്ന് കോടതികളിലേക്ക് മാറിമറിഞ്ഞുകൊണ്ട് പശുവിന്റെ പേരിലും മറ്റും ന്യൂനപക്ഷങ്ങളുടെ മതകീയ നിലനില്‍പ്പുതന്നെ ശരശയ്യയില്‍ കിടന്നുപിടയുന്ന ഭീതിതാവസ്ഥ. രാമന്‍ ജനിച്ച സ്ഥലമെന്ന കേവല വിശ്വാസത്തിനുമേല്‍ നിയമത്തിന്റെയും അതിന്റെ പ്രയോഗത്തിന്റെയും മരവിപ്പ് നോക്കിയുള്ള നെടുങ്കന്‍ നെടുവീര്‍പ്പുകള്‍. ബാബരി മസ്ജിദിനകത്തെ വിഗ്രഹങ്ങളെത്തിയത് മനുഷ്യകരങ്ങളാലാണെന്ന് തിരിച്ചറിയാന്‍ അറുപത്തൊന്നു വര്‍ഷം എടുത്ത ജുഡീഷ്യറിയോട്, പകരം പള്ളി എപ്പോള്‍, എവിടെയെന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. നീതി വൈകുന്നതും നീതിനിഷേധത്തിന് തുല്യമാണല്ലോ. തികഞ്ഞ മതേതര വാദിയായ ഗാന്ധിജിയെ അതിന്റെ പേരില്‍ തന്നെ കൊല ചെയ്ത നാഥുറാമിന്റെ പിന്‍മുറക്കാരാണ് ബാബരി മസ്ജിദിന്റെ ദുരന്തവാര്‍ഷികദിനം സില്‍വര്‍ ജൂബിലിയായി ആഘോഷിക്കുന്നതെങ്കില്‍ കാല്‍നൂറ്റാണ്ടിനുശേഷം ഇതാദ്യമായി കരിദിനമാചരിക്കുന്ന ഇടതുപക്ഷമടക്കമുള്ളവര്‍ക്കുമുണ്ട് ഈ നോക്കിനില്‍പില്‍ ചെറുതല്ലാത്ത പങ്ക്. കാല്‍നൂറ്റാണ്ടിനുശേഷവും ഭരണഘടനയെയും സുപ്രീം കോടതി-ഹൈക്കോടതി വിധികളെയും സര്‍ക്കാര്‍ ഉറപ്പുകളെയും അപഹസിച്ചുകൊണ്ട് രാജ്യത്തിന്റെയും മതേതരത്തിന്റെയും നിറമകുടങ്ങള്‍ തകര്‍ക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞെങ്കില്‍ അതിന് പ്രായശ്ചിത്തമായി പോലും ഒരൊറ്റ പ്രതിയെയും നിയമത്തിന്റെ മുന്നില്‍കൊണ്ടുവന്ന് ശിക്ഷ നല്‍കാന്‍ ഇന്നും നമുക്കായിട്ടില്ല എന്നത് രാജ്യത്തെ നീതിയുടെ തുലാസു തട്ടുകള്‍ തുല്യമാകുന്നില്ലെന്ന ഉത്കണ്ഠ വര്‍ധിപ്പിക്കുന്നു. മത ന്യൂനപക്ഷങ്ങളും ദലിതുകളും മനുഷ്യാവകാശപ്രവര്‍ത്തകരുമൊക്കെ ഇരട്ട നീതിയെക്കുറിച്ച് ഉയര്‍ത്തുന്ന ശബ്ദങ്ങള്‍ പ്രതിധ്വനിക്കാന്‍ പോലും ഇടമില്ലാത്തവിധം അധികാരിവര്‍ഗം അമിതഭോജനത്തിന്റെ ഇരുമ്പുമറക്കുള്ളില്‍ ഉച്ചമയക്കത്തിലായിരിക്കുന്നു.
മുന്‍രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ വിശേഷിപ്പിച്ചതുപോലെ മഹാത്മാഗാന്ധിയുടെ വധത്തിന് ശേഷമുള്ള ഇന്ത്യയുടെ വലിയ ദുരന്തമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. ഉന്നതകോടതികള്‍ താക്കീത് നല്‍കുകയും ഒരു സംസ്ഥാന ഭരണകൂടം രേഖാമൂലം ഉറപ്പുനല്‍കുകയും ചെയ്തിട്ടും ഒന്നര ലക്ഷത്തോളം പേരെകൊണ്ട് തരിപ്പണമാക്കിയ ബാബരി മിനാരങ്ങളുടെ അവശിഷ്ടങ്ങള്‍ക്കുമേല്‍ രാമക്ഷേത്രത്തിന്റെ കല്‍തൂണുകള്‍ വിന്യസിക്കപ്പെടുന്നുവെന്നത് നിസ്സാരമല്ല. ഗാന്ധിവധം നടന്ന 1948 ജനുവരി മുപ്പതിനുശേഷം ആസൂത്രണം ചെയ്ത സംഘ്പരിവാര്‍ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു മാസങ്ങള്‍ക്കകം ബാബരി മസ്ജിദിനകത്ത് വിഗ്രഹങ്ങള്‍ എത്തിച്ചേര്‍ന്നത്. ഇതിനെത്തുടര്‍ന്ന് 1949 ഡിസംബര്‍ 23ന് പള്ളിയിലെ നമസ്‌കാരം നിര്‍ത്തിവെപ്പിച്ചത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവുള്‍പെടെയുള്ള നേതാക്കള്‍ ആര്‍.എസ്.എസിന്റെ കുല്‍സിത നീക്കത്തിനെതിരെ പ്രതികരിച്ചെങ്കിലും വര്‍ഗീയവാദികള്‍ തങ്ങളുടെ അജണ്ട നടപ്പാക്കുകതന്നെ ചെയ്തു. വിഗ്രഹങ്ങള്‍ പള്ളിക്കകത്ത് കൊണ്ടുവെച്ചതെന്ന് 2010 സെപ്തംബര്‍ മുപ്പതിനാണ്് അലഹബാദ് കോടതിക്ക് ബോധ്യപ്പെടുന്നത്. നീണ്ട മൂന്നു പതിറ്റാണ്ട് അടച്ചിട്ട പള്ളിയെചൊല്ലി സംഘ്പരിവാര സംഘടനകള്‍ ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ വര്‍ഗീയപ്പേക്കൂത്ത് ആരംഭിച്ചു. 1980ല്‍ ജനസംഘം പിരിച്ചുവിട്ടുണ്ടാക്കിയ ബി.ജെ.പിയുടെയും 1984ലെ വിശ്വഹിന്ദു പരിഷത്ത് രൂപവത്കരണത്തിലെയും മുഖ്യമുദ്രാവാക്യവുമായിരുന്നു ബാബരി മസ്ജിദ് നിലകൊള്ളുന്ന സ്ഥലം രാമജന്മസ്ഥാനാണെന്ന വ്യാജ പ്രചാരണം. 1986 ഫെബ്രുവരി ഒന്നിന് പള്ളി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള ഫൈസാബാദ് ജില്ലാജഡ്ജിയുടെ വിധിയാണ് പ്രശ്‌നത്തില്‍ വഴിത്തിരിവായത്. വിധി പ്രസ്താവം നടത്തിയ ആര്‍.എം പാണ്ഡേയുടെ ആത്മകഥയില്‍ ഒരു കുരങ്ങന്‍ വന്ന് തന്റെ വിധികേട്ട് നന്ദി പറഞ്ഞുവെന്ന് പറയുന്നുണ്ട്! ഇന്ത്യയിലെ ആയിരം പള്ളികള്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തുണ്ടാക്കിയെന്നായി ഇതിനകം വ്യാജ പ്രചാരണം. അതിന്റെ തുടര്‍ച്ചയായി നീണ്ട എട്ടുവര്‍ഷത്തെ കുല്‍സിത പ്രയത്‌നത്തെതുടര്‍ന്നായിരുന്നു 1990ലെ രഥയാത്രയും ’92ലെ ലക്ഷ്യസാത്കാരവും.
2010ലെ വിധിയുടെ അപ്പീല്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. അതിന്റെ അന്തിമ വിധിക്ക് മുമ്പ് ഇരുകക്ഷികളോടും അനുരഞ്ജനത്തിലൂടെ പരിഹാരം കാണാമെന്ന വിധിയുടെ ചുവടുപിടിച്ച് തരംതാണ രാഷ്ട്രീയം കളിക്കുകയാണ് ബി.ജെ.പിയും മോദി സര്‍ക്കാരും. അതിനായി പ്രധാനകക്ഷിയായ സുന്നി വഖഫ് ബോര്‍ഡിനെതിരെ ഷിയാവിഭാഗത്തെയും ഹിന്ദു സംഘടനകളെയും കയ്യിലെടുത്തിരിക്കുന്നു. പകരം പള്ളി അകലെ നിര്‍മിച്ചുതന്നാല്‍ മതിയെന്ന ഷിയാവിഭാഗത്തിന്റെ സമ്മതപത്രം കൊണ്ടുനടക്കുകയാണ് മാധ്യസ്ഥതയുടെ പേരുപറഞ്ഞ് ശ്രീശ്രീ രവിശങ്കര്‍. എന്നാല്‍ അതൊന്നും വേണ്ട, പള്ളിനിന്ന അതേസ്ഥലത്ത് രാമനുവേണ്ടി ഞങ്ങള്‍ ക്ഷേത്രം നിര്‍മിച്ചുകൊള്ളാമെന്ന വാശിയിലാണ് സംഘ്പരിവാരം. ഇതിനിടയില്‍ പലരും മറന്നുപോകുന്നതോ മറപ്പിക്കാന്‍ ശ്രമിക്കുന്നതോ ആയ സത്യമാണ് സര്‍വമതസ്വാതന്ത്ര്യമുള്ള നാട്ടിലെ ഒരു ആരാധനാലയം പൊളിച്ചുനീക്കപ്പെട്ടിട്ട് പകരമത് പുനര്‍നിര്‍മിച്ചുകൊടുക്കാന്‍ നടപടിയെടുക്കുന്നതിന് ഉത്തരവാദപ്പെട്ട ഭരണകൂടത്തിനോ ജുഡീഷ്യറിക്കോ കഴിയാതെ പോയി എന്നത്. ഏറെ വൈകിയെങ്കിലും കേസില്‍ ഇന്നലെ സുപ്രീംകോടതിയില്‍ ആരംഭിച്ച അന്തിമ വിചാരണ വെച്ചുനീട്ടുന്ന ഭരണഘടനാവകാശത്തിലും നീതിന്യാത്തിലും മാത്രമാണ് സാധാരണഇന്ത്യന്‍ പൗരന്റെ ആശയും പ്രതീക്ഷയും.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending