Connect with us

Video Stories

കോണ്‍ഗ്രസിന്റെ വീറും മോദിയുടെ ഒളിച്ചോട്ടവും

Published

on

 

കഴിഞ്ഞ നാലു വര്‍ഷത്തെ തേരോട്ടത്തിനൊടുവില്‍ മുഖം നഷ്ടപ്പെട്ട് മൂക്കുംകുത്തി വീണുകിടക്കുന്ന കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍നിന്ന് ഒളിച്ചോടാനുള്ള തത്രപ്പാടിലാണിപ്പോള്‍. കഴിഞ്ഞ ദിവസം ഭരണമുന്നണിയായ ദേശീയ ജനാധിപത്യ സഖ്യം വിട്ട് പുറത്തുവന്ന ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി നല്‍കിയ അവിശ്വാസപ്രമേയം ചര്‍ച്ചക്കെടുക്കാന്‍ അനുവദിക്കാതെ സര്‍ക്കാര്‍ ജനങ്ങളുടെ മുന്നില്‍ പരിഹാസ്യരാകുന്ന കാഴ്ചയാണ് കാണാനാവുന്നത്. ടി.ഡി.പിക്ക് പുറമെ ആന്ധ്രയിലെതന്നെ ഇവരുടെ എതിരാളി വൈ.എസ്.ആര്‍ കോണ്‍ഗ്രസും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും വെള്ളിയാഴ്ച മാറ്റിവെച്ച പ്രമേയചര്‍ച്ച ഇന്നലെയും സ്പീക്കര്‍ സുമിത്ര മഹാജന്‍ സര്‍ക്കാരിന് വേണ്ടി മാറ്റിവെച്ചിരിക്കുന്നു. സര്‍ക്കാരില്‍ അവിശ്വാസം രേഖപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തവും അവസരവുമാണ് ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. ജനാധിപത്യത്തിന്റെ പേരില്‍ അധികാരത്തിലേറിയ ഒരു ഭരണകൂടത്തിന് ഇത് ഭൂഷണമാണോ?
കോടികള്‍ ചര്‍ച്ച കൂടാതെ പാസാക്കിയെടുത്ത (ഗില്ലറ്റിന്‍) ബജറ്റ് സമ്മേളനത്തില്‍ ബഹളമയമായിരുന്നു ഇന്നലെയും ലോക്‌സഭയും രാജ്യസഭയും. രാവിലെ ഒന്‍പതിന് സഭകള്‍ സമ്മേളിച്ചപ്പോള്‍തന്നെ നേരത്തെ സ്പീക്കര്‍ നല്‍കിയ ഉറപ്പ് ഓര്‍മിപ്പിച്ചുകൊണ്ട് ടി.ഡി.പി അംഗങ്ങള്‍ അവിശ്വാസപ്രമേയ നോട്ടീസിന്മേല്‍ ചര്‍ച്ചാആവശ്യം ഉന്നയിക്കുകയുണ്ടായി. എന്നാല്‍ ഇതിനെതിരെ ഭരണ പക്ഷത്തെ ബി.ജെ.പി അംഗങ്ങള്‍ സ്വന്തം നില മറന്ന് രംഗത്തിറങ്ങുകയായിരുന്നു. ഈ അവിശ്വാസ പ്രമേയം പ്രതിപക്ഷം കാലേക്കൂട്ടി ആലോചിച്ചുറപ്പിച്ചതൊന്നുമായിരുന്നില്ലെന്നതാണ് വാസ്തവം. ആന്ധ്രപ്രദേശിന് പ്രത്യേക ഭരണഘടനാപദവി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഏറെക്കാലമായി തുടരുന്ന സംസ്ഥാനത്തെ കക്ഷികളുടെ രോദനമാണ് ഇത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങളെക്കൊണ്ടുചെന്നെത്തിച്ചത്. സംസ്ഥാനത്തെ പ്രമുഖ കക്ഷിയായ മുന്‍ കോണ്‍ഗ്രസ് നേതാവ് വൈ.എസ് രാജശേഖരറെഡ്ഡിയുടെ പേരിലുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ആണ് ഈ ആവശ്യം തുടരെത്തുടരെ കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിച്ചുവന്നത്. എന്നാല്‍ ഇത് അനുവദിച്ചുകൊടുക്കാന്‍ മോദി സര്‍ക്കാര്‍ ഇതുവരെയും തയ്യാറായില്ലെന്നുമാത്രമല്ല, കേന്ദ്രത്തിനും അതിനെ പിന്താങ്ങുന്ന ടി.ഡി.പിക്കും വലിയ രാഷ്ട്രീയ നഷ്ടം ഇതുണ്ടാക്കിയേക്കുമെന്ന സ്ഥിതി സംജാതമാകുകയുമായിരുന്നു. ഇവിടെയാണ് ടി.ഡി.പിയുടെ കളംമാറ്റിച്ചവിട്ടല്‍ ഉണ്ടാകുന്നത്. കഴിഞ്ഞ നാലു വര്‍ഷം മോദി സര്‍ക്കാരില്‍ അധികാരത്തിന്റെ അപ്പക്കഷണം ഭുജിച്ച് ബി.ജെ.പിയുടെ താന്തോന്നിത്തരങ്ങളെയെല്ലാം പിന്താങ്ങി നടന്ന ചന്ദ്രബാബുനായിഡുവിന് തെരഞ്ഞെടുപ്പ് അടുക്കവെ ഉണ്ടായ ബോധോദയം ശരാശരി ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകുമായിരുന്നു. പ്രത്യേക പദവിക്കുപുറമെ അമരാവതിയെ ലോകത്തെ മികച്ച തലസ്ഥാന നഗരിയായി വികസിപ്പിച്ചെടുപ്പിച്ചെടുക്കാന്‍ 3000 കോടി രൂപയുടെ സഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും അതില്‍ അയ്യായിരം കോടി മാത്രം അനുവദിച്ചതും ആന്ധ്രയിലെ ജനങ്ങളെ വല്ലാതെ നിരാശപ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം എന്ന നിലപാടിലേക്ക് വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ എത്തിച്ചത്.
പ്രമേയത്തെ കോണ്‍ഗ്രസ്, ഇടതുപക്ഷം, തൃണമൂല്‍കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, മുസ്‌ലിംലീഗ് തുടങ്ങിയ കക്ഷികള്‍ പിന്തുണച്ചതോടെ സര്‍ക്കാരിനെതിരായ ജനവികാരം കൂടുതല്‍ മൂര്‍ച്ചയോടെ പ്രതിഫലിക്കപ്പെട്ടിരിക്കുകയാണ്. ശിവസേന ഇതിനകംതന്നെ ബി.ജെ.പിയുമായി അകന്നു നില്‍ക്കുകയാണ്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ ഏറ്റ തുടര്‍ പരാജയങ്ങളും കൂടിയാകുമ്പോള്‍ ബി.ജെ.പി സര്‍ക്കാരിന്റെ നില അമ്പേ പരുങ്ങലിലാണ്. മൊത്തമുള്ള 543 അംഗങ്ങളില്‍ നിലവില്‍ 275 അംഗങ്ങളുടെ പിന്തുണ മാത്രമേ ഇനി സര്‍ക്കാരിനുള്ളൂ; കേവല ഭൂരിപക്ഷത്തില്‍നിന്ന് മൂന്നു പേര്‍ മാത്രം അധികം. അവിശ്വാസം വോട്ടിനിട്ടാലും സര്‍ക്കാരിന് അധികാരത്തില്‍ തുടരാനാകും. എങ്കിലും മോദി സര്‍ക്കാരിന്റെ കഴിഞ്ഞകാല ദുര്‍ഭരണത്തിനെതിരെ ആഞ്ഞടിക്കാനുള്ള സുവര്‍ണാവസരമാണ് പ്രതിപക്ഷത്തിന് ഇതിലൂടെ ലഭ്യമാകുക. മിക്കവാറുമെല്ലാ പ്രതിപക്ഷ കക്ഷികളും പ്രമേയത്തില്‍ ഒപ്പുവെക്കുകയും അണ്ണാ ഡി.എം.കെ, ശിവസേന പോലുള്ളവ സര്‍ക്കാരിനെതിരെ എന്തു നിലപാടെടുക്കുമെന്ന് വ്യക്തമാകാതിരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മോദി സര്‍ക്കാരിന് വഴങ്ങുകയേ നിവൃത്തിയുള്ളൂ.
അതേസമയം പ്രതിപക്ഷ ഐക്യം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യാശക്ക് വക നല്‍കുന്നു. കഴിഞ്ഞ ഒരാഴ്ചയായി വിവിധ കക്ഷികള്‍ ഒറ്റക്കും തെറ്റക്കും നടത്തിവരുന്ന ഐക്യ-സഖ്യശ്രമങ്ങള്‍ ജനങ്ങളില്‍ വലിയ പ്രതീക്ഷയാണ് ഉളവാക്കിയിരിക്കുന്നത്. പ്രതിപക്ഷ അനൈക്യം കാരണം കേവലം മൂന്നിലൊന്ന് വോട്ടര്‍മാരുടെ പിന്തുണകൊണ്ട് അധികാരത്തിലേറിയ മോദി സര്‍ക്കാരിനെ എത്രയും വേഗം കെട്ടുകെട്ടിക്കണമെന്ന ജനതയുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനാണ് രാജ്യം തയ്യാറായിരിക്കുന്നത്. പഞ്ചാബിലെ ഗുരുദാസ്പൂര്‍, രാജസ്ഥാനിലെ ആള്‍വാര്‍, അജ്മീര്‍, യു.പിയിലെ ഖോരഖ്പൂര്‍, ഫൂല്‍പൂര്‍, കേരളത്തിലെ മലപ്പുറം, ബീഹാറിലെ അറാറിയ, മധ്യപ്രദേശിലെയും ബീഹാറിലെയും ഒഡീഷയിലെയും നിയമസഭാസീറ്റുകള്‍ തുടങ്ങിയ വിവിധ മണ്ഡലങ്ങളില്‍ പ്രതിപക്ഷ ഐക്യംമൂലം ഉണ്ടായിരിക്കുന്ന കോണ്‍ഗ്രസ്- ബി.ജെ.പി ഇതര കക്ഷികളുടെ വന്‍ വിജയ പമ്പരകള്‍ അതേപടി അധികാരത്തില്‍ പ്രതിഫലിപ്പിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സമാപിച്ച കോണ്‍ഗ്രസിന്റെ ത്രിദിന പ്ലീനറി സമ്മേളനം പരമാവധി വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ട് ബി.ജെ.പി ഇതരകക്ഷികളുടെ ഐക്യത്തിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമ്മേളനത്തെ അഭിസംബോധന ചെയ്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ അഗ്നിജ്വലിക്കുന്ന വാക്കുകള്‍ ബി.ജെ.പി ഇതര കക്ഷി പ്രവര്‍ത്തകരുടെ ആവേശം വാനോളം ഉയര്‍ത്തിയിരിക്കുന്നു; ബി.ജെ.പിയുടെ ചങ്കിലേക്കാണ് അവ തറച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ സാമ്പത്തിക നയം പാവപ്പെട്ടവരെയും മുതലാളിമാരെയും ഒരുമിച്ചാണ് പുരോഗമിപ്പിച്ചതെങ്കില്‍ കുത്തകകള്‍ക്ക് വാനോളം സമ്പത്ത് കുന്നുകൂട്ടാനുള്ള അവസരമാണ് മോദി ഭരണത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന സാമ്പത്തിക പ്രമേയത്തിലെ വരികള്‍ സി.പി.എം പോലുള്ള കക്ഷികളുടെ കണ്ണ് തുറപ്പിക്കേണ്ടതുമാണ്.

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending