Connect with us

Video Stories

വത്സല പിതാവേ മാപ്പ്

Published

on

തെരഞ്ഞെടുപ്പ് പൂര്‍വ പ്രവചനങ്ങള്‍ പാളിയില്ല. കര്‍ണാടകയില്‍ കുമാരണ്ണ സി.എം മേക്കറല്ല, സി.എം ആയി. സത്യപ്രതിജ്ഞാ ചടങ്ങിനെ പ്രതിപക്ഷ കക്ഷികളുടെ മഹാസംഗമ വേദിയുമാക്കി. 2019 ലെ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ അവസാനത്തെ പൊതു തെരഞ്ഞെടുപ്പായിക്കൂടായ്കയില്ലെന്ന് ഏതാണ്ട് തിരിച്ചറിഞ്ഞതിന്റെ സൂചന ആ മഹാ കൈകോര്‍ക്കലില്‍ രാജ്യം കാണുന്നു. ബംഗളൂരു അങ്ങനെ രാജ്യത്തിന്റെ പ്രതീക്ഷയായി മാറുകയാണ്.
ഒന്നും അത്ര എളുപ്പമല്ലെന്ന് എല്ലാര്‍ക്കും അറിയാം. കേവലം രണ്ട് സീറ്റ് മാത്രമുള്ള മേഘാലയയില്‍ പോലും ഭരണം പിടിച്ച, സ്വന്തമായി രാഷ്ട്രപതിയും ഗവര്‍ണറും ബെല്ലാരി ട്രഷറിയും ഉള്ള ബി.ജെ.പി തല്‍ക്കാലം പിന്‍വാങ്ങിയെന്നേയുള്ളൂ. ഒന്നാഞ്ഞു വലിക്കാനുള്ള സമയം ശ്രീരാമുലുമാര്‍ക്ക് കിട്ടാത്തവിധം ചരിത്രപരമായ കോടതി ഇടപെടല്‍ തരപ്പെടുത്തിയതുകൊണ്ട് മാത്രമാവാം ഈ വിജയം. പക്ഷേ ഒന്നുണ്ട്. പണ്ട് ധരംസിങിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിട്ടതുപോലെ ആര്‍ക്കും തട്ടിപ്പിടഞ്ഞ് പിരിഞ്ഞുപോകാന്‍ കഴിഞ്ഞെന്നുവരില്ല. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് അതീവ താല്‍പര്യമുണ്ട് ബംഗളൂരുവിലെ സംഭവവികാസങ്ങളില്‍.
ക്രീഡാ തല്‍പരനാണ് ഹരന്തനഹള്ളി ദേവെഗൗഡ കുമാരസ്വാമി. 2004ല്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയ ധരംസിങ് മന്ത്രിസഭയെ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ കുത്തിമറിച്ചിട്ട് ബി.ജെ.പിയുടെ പിന്തുണ തേടിയാണ് കുമാരണ്ണ ആദ്യം ഈ കസേരയിലേറുന്നത്. 20 മാസം കഴിഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്കെന്ന് കരാറുണ്ടാക്കിയിരുന്നു. കാലാവധി തീരാനിരിക്കെ പറ്റില്ലെന്നായി കുമാരസ്വാമി. ബി.ജെ.പി കെറുവിക്കാതിരിക്കുമോ? അവര്‍ പിന്തുണ പിന്‍വലിച്ചിട്ട് പോയി. കുമാരസ്വാമിക്ക് മനംമാറ്റം വന്നപ്പോള്‍ യെദ്യൂരപ്പയെ മുഖ്യനാക്കി പിന്തുണ കൊടുത്തു. വിശ്വാസ വോട്ട് തേടിയപ്പോഴേക്കും മനം തിരിച്ചുമാറി. അങ്ങനെ യെദ്യൂരപ്പക്ക് ഏഴ് ദിവസത്തെ മുഖ്യമന്ത്രിയായി തുടക്കം കുറിക്കാന്‍ അവസരം നല്‍കിയ ആളാണ് കുമാരസ്വാമി. ധരംസിങിനെ മറിച്ചിട്ട് ബി.ജെ.പിയുമായി കൂടിയപ്പോഴേ വത്സല പിതാവ് മുന്‍ പ്രധാനമന്ത്രി ദേവഗൗഡ ഉപദേശിച്ചതാണ്, മോനേ ബി.ജെ.പിയോട് കൂടല്ലേയെന്ന്.
ഇപ്പോള്‍ മുഖ്യമന്ത്രിയായി സത്യവാചകം ചൊല്ലിക്കഴിഞ്ഞ ഉടനെ കുമാരസ്വാമി കുമ്പസരിച്ചു- ബി.ജെ.പിയോട് കൂടിയത് അച്ഛന് ഏറെ മനോവിഷമം ഉണ്ടാക്കിയതാണ്. അതില്‍ ഖേദമുണ്ട്. അച്ഛനോടും രാജ്യത്തോടും മാപ്പ് ചോദിക്കുന്നു. ശുദ്ധ മതേതരനായി പിതാവിനെപ്പോലെ ശിഷ്ടകാലം മുഖ്യമന്ത്രിയായി കഴിയാനാണ് ആഗ്രഹം എന്ന് തന്റെ വിനയം അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. അവിടെത്തന്നെയാണ് കോണ്‍ഗ്രസുകാര്‍ക്കും സംശയം. അഞ്ചു കൊല്ലവും കുമാരണ്ണ തന്നെയാണോ അണ്ണാ സി.എം?
സിനിമ പിടിത്തം, വിതരണം, പ്രദര്‍ശനം എന്നിവയിലാണ് കുമാരസ്വാമിയുടെ പ്രധാന താല്‍പര്യം. അച്ഛന്റെ പണി കാര്‍ഷികം കഴിഞ്ഞാല്‍ പിന്നെ രാഷ്ട്രീയമാണെന്നതിനാല്‍ അതുകൂടി ചെയ്യുന്നുവെന്ന് മാത്രം. ഭാര്യ അനിതക്ക് ജീവിതത്തില്‍ മാത്രമല്ല പാര്‍ട്ണര്‍ഷിപ്പ്, രാഷ്ട്രീയമടക്കം എല്ലാ ഇടപാടിലും ഉണ്ട്. സിനിമാ നിര്‍മാണത്തിലും വിതരണത്തിലും പങ്കാളിയാണ്. കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കെ നിയമസഭാംഗമായ അനിത അക്കാലത്തെ അഴിമതിക്കേസിലും കൂട്ടുപ്രതിയായി. വ്യാജരേഖ സമര്‍പ്പിച്ച കമ്പനിക്ക് മൈനിങ് കരാര്‍ നല്‍കിയ കേസിലും വിശ്വഭാരതി ഹൗസിങ് സഹകരണ സൊസൈറ്റിയുമായി സഹകരിച്ച കേസിലും. ഒരിടത്തു മാത്രം അനിതക്ക് പങ്കാളിത്തം കിട്ടിയില്ല. കന്നഡ, തമിഴ് പ്രസിദ്ധ നടി രാധികയുമായുള്ള കുമാരണ്ണയുടെ ഇടപാടില്‍. അതില്‍ ഷാമിക എന്ന മകള്‍ തെളിവായുണ്ടെങ്കിലും ബഹുഭാര്യാത്വം സംബന്ധിച്ച് കുമാരസ്വാമിക്കെതിരായ പരാതിയില്‍ ഹൈക്കോടതിക്ക് തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ല. രണ്ടിടത്ത് ജയിച്ച കുമാരസ്വാമി രാമനഗര വിടുകയാണ്. അവിടെ അനിതയാണ് ജനവിധി തേടുക.
1996ല്‍ കനകപുരയില്‍ നിന്ന് ലോക്‌സഭയിലേക്ക് കന്നി മത്സരം നടത്തിയ കുമാരസ്വാമി ജയിച്ചു. പക്ഷേ 1998ല്‍ ഇവിടെ എം.വി ചന്ദ്രശേഖരമൂര്‍ത്തിയോട് തോറ്റുവെന്ന് മാത്രമല്ല കെട്ടിവെച്ച കാശ് പോയി. 1999ല്‍ നിയമസഭയിലേക്ക് മത്സരിച്ചപ്പോഴും തോറ്റു. 2004, 2008, 2013 ഇപ്പോള്‍ 2018 രാമനഗര നിയമസഭാമണ്ഡലം കുമാരസ്വാമിയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു. 2009ല്‍ ബംഗളൂരു റൂറലില്‍നിന്ന് ലോക്‌സഭയിലുമെത്തി. രാമനഗര ഒരിക്കല്‍ കുമാരസ്വാമിക്ക് നല്‍കിയത് 40000 വോട്ടിന്റെ ഭൂരിപക്ഷമാണ്. ആ ഉറപ്പുകൊണ്ടുതന്നെയാണിപ്പോള്‍ ഭാര്യക്ക് വേണ്ടി രാനഗര നീക്കിവെക്കുന്നത്.
മാണ്ഡ്യ, ബംഗളൂരു റൂറല്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ ജെ.ഡി.എസ് തോറ്റത് കുമാരസ്വാമിക്ക് വലിയ ആഘാതമായി. പ്രതിപക്ഷ നേതൃസ്ഥാനവും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനവും രാജിവെക്കാന്‍ ഒരുങ്ങിയതാണ്. പാര്‍ട്ടി സമ്മതിച്ചില്ലെന്ന് മാത്രം. മൂന്നു തോല്‍വികളും അനേകം വിജയങ്ങളും സ്വന്തമാക്കിയ കുമാരസ്വാമിയും കര്‍ഷകര്‍ക്ക് വേണ്ടിയാണ് ആണയിടുന്നത്. ഗവര്‍ണര്‍ വാലയുടെ തിണ്ണബലത്തില്‍ മണിക്കൂറുകള്‍ മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പയും കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. കര്‍ഷകരെ സേവിക്കാന്‍ വേണ്ടി മാത്രമാണ് താനിത്രയും കഷ്ടപ്പെട്ടതെന്ന് തടിയൂരാന്‍ നേരത്തും യെദ്യൂരപ്പ പ്രഖ്യാപിച്ചതാണ്. ആ ആനുകൂല്യങ്ങള്‍ പിന്‍വലിച്ചാല്‍ പ്രക്ഷോഭമെന്നാണ് പ്രതിപക്ഷത്തിന്റെ ഭീഷണി. അവശേഷിക്കുന്ന രണ്ട് മണ്ഡലങ്ങളിലെ ഫലങ്ങളും രാമനഗര ഉപതെരഞ്ഞെടുപ്പും അതിലേറെ ഭൂരിപക്ഷം മന്ത്രിമാര്‍ ഉള്ള സഖ്യകക്ഷിയും എല്ലാം കുമാരസ്വാമിക്ക് വെല്ലുവിളിയാണ്. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പു വരെയെങ്കിലും ഈ സഖ്യം തുടരണമെന്ന് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിന് നിര്‍ബന്ധമുണ്ട്.

Video Stories

ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

Published

on

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.

കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.

കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.

Continue Reading

Video Stories

നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി

വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി.

Published

on

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.

നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന്‍ രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

യെമന്‍ പൗരന്‍ കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

Trending