Education
വിദൂര പഠനം നിര്‍ത്തലാക്കല്‍; അറബിക് കോളജുകള്‍ ആശങ്കയില്‍
കാലിക്കറ്റ് യൂണിവേഴ്സിറ്റികളിലെ വിദൂര പഠന വിഭാഗത്തിലേക്ക് പ്രവേശനം നടത്തേണ്ട എന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ തുടര്‍ന്ന് നൂറുകണക്കിന് അറബി കോളജുകള്‍ ആശങ്കയില്‍.
പി.എ അബ്ദുല്‍ ഹയ്യ്
മലപ്പുറം
കാലിക്കറ്റ് യൂണിവേഴ്സിറ്റികളിലെ വിദൂര പഠന വിഭാഗത്തിലേക്ക് പ്രവേശനം നടത്തേണ്ട എന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ തുടര്‍ന്ന് നൂറുകണക്കിന് അറബി കോളജുകള്‍ ആശങ്കയില്‍. ഓപ്പണ്‍ സര്‍വകലാശാലയില്‍ കോഴ്സ് തുടങ്ങിയില്ലെങ്കില്‍ മാത്രം സര്‍വകലാശാലകളിലെ ഡിസ്റ്റന്‍സ് എജ്യൂക്കേഷന്‍ വഴിയും പ്രൈവറ്റ് രജിസ്ടേഷന് വഴിയും കോഴ്സുകളില്‍ പ്രവേശനം നടത്തിയാല്‍ മതിയെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവില്‍ നൂറുകണക്കിന് സമാന്തര അറബി കോളജുകളുടെ ഈ വര്‍ഷത്തെ അഡ്മിഷനും പ്രതിസന്ധിയിലായി. ഒരു വര്‍ഷം ഏഴായിരത്തിലധികം കുട്ടികളാണ് ഇതു വഴി ബിരുദവും ബിരുദാനന്ത ബിരുദവും പൂര്‍ത്തീകരിച്ചിറങ്ങിയിരുന്നത്. ഉറുദു പഠനവും സമാന രീതിയില്‍ പ്രതിസന്ധിയിലാവുമെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴില്‍ ഗവണ്മെന്റ്, എയ്ഡഡ് മേഖലയിലായി പതിനഞ്ചോളം അംഗീകൃത അറബി കോളജുകളില്‍ മാത്രമാണ് നിലവിലുള്ളത്. ഇതില്‍ ആയിരത്തില്‍ താഴെ കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത്. എന്നാല്‍ ബാക്കി വരുന്ന കുട്ടികളെല്ലാം പഠിക്കുന്നത് അണ് എയ്ഡഡ് സ്ഥാപനങ്ങളിലാണ്. ഇത്തരം സ്ഥാപനങ്ങള്‍ വിവിധ മുസ്്ലിം സംഘടനകള്‍ക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴില്‍ ഡിസ്റ്റന്‍സ് – പ്രൈവറ്റ് രജിസ്ട്രേഷനിലൂടെയാണ് ബി.എ അഫ്സലുല്‍ ഉലമ, അഫ്സല് ഉലമ പ്രിലിമിനറി, എം.എ അഫ്സല് ഉലമ കോഴ്സുകള്‍ പഠിപ്പിച്ചിരുന്നത്. എല്‍.പി, യു.പി സ്കൂളുകളില്‍ അറബി അധ്യാപകരാവാന്‍ രണ്ടു വര്‍ഷ കോഴ്സായ അഫ്സലുല്‍ ഉലമ പ്രിലിമിനറി പൂര്‍ത്തിയാക്കിയാല്‍ മതിയായിരുന്നു. ഇത് പ്രൈവറ്റ് രജിസ്ട്രേഷനാണെന്നിരിക്കെ നൂറ് കണക്കിന് വിദ്യാര്‍ഥികളുടെ പ്രതീക്ഷയും അസ്ഥാനത്താകും.
ഓപ്പണ്‍ യുണിവേഴ്സിറ്റികളില്‍ നിന്നും ഇത്തരം കോഴ്സുകള്‍ തന്നെ എടുത്തുകളയാനുള്ള രഹസ്യമായ നീക്കങ്ങളാണ് നടക്കുന്നത്. ഇതു സംബന്ധിച്ച സിലബസ് ശ്രീനാരായണഗുരു ഓപ്പണ്‍ യുണിവേഴ്സിറ്റിക്ക് സമര്‍പ്പിച്ചിരുന്നുവെങ്കിലും പ്രസ്തുത സിലബസ് അവര്‍ യു.ജി.സി അംഗീകാരത്തിന് അയച്ചിട്ട് പോലുമില്ലെന്ന ആരോപണം ശക്തമാണ്. ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് ഒഴിഞ്ഞുമാറുന്നത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവിന്റെ പശ്ചാതലത്തില്‍ ഓപ്പണ്‍ സര്‍വകലാശാലക്ക് യു.ജി.സിയുടെ അംഗീകാരം കിട്ടുമോ ഇല്ലയോ എന്നറിയാന്‍ വളരെ വൈകുമെന്നാണ് കേള്‍ക്കുന്നത്. അംഗീകാരം കിട്ടിയില്ലെങ്കില്‍ മാത്രമേ വിവിധ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള ഡിസ്റ്റന്‍സ് വഴിയുള്ള കോഴ്സുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാനാകൂ. ഓപ്പണ്‍ സര്‍വകലാശാലയുടെ കോഴ്സുകള്‍ക്ക് അംഗീകാരം കിട്ടിയാല്‍ തന്നെ സര്‍വകലാശാലകളുടെ ഡിസ്റ്റന്‍സ് വഴിയുള്ള കോഴ്സുകളിലും പ്രവേശനം നല്കിയാല് ആയിരങ്ങള്‍ക്ക് ഇത് ഉപകാരപ്പെടും. ബിരുദ പഠനത്തിന് റെഗുലര്‍ മേഖലയില്‍ സീറ്റുകള്‍ കുറവ് അനുഭവപ്പെടുന്ന മലബാര്‍ മേഖലയിലെ ആയിരക്കണക്കായ വിദ്യാര്‍ഥികളുടെ ആശ്രയമായിരുന്നു വിദൂര വിദ്യാഭ്യാസം. ഇതാണ് ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ജോലിയോടൊപ്പം പഠനം എന്ന നിലയില്‍ വിദ്യാര്‍ഥികളുടെ പഠന മോഹങ്ങളെ അരക്കിട്ട് ഉറപ്പിച്ച് നിര്‍ത്തുന്ന മേഖലകൂടിയായിരുന്നു വിദൂര പഠന മേഖല.
Education
എസ്എസ്എല്‍സി പരീക്ഷ രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും
ഈ മാസം 30നകം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന് അറിയിച്ചു.
തിരുവനന്തപുരം: 2026 മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്ട്രേഷന് ഇന്ന് ആരംഭിക്കും. ഈ മാസം 30നകം രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന് അറിയിച്ചു. വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന സമയക്രമത്തില്‍ യാതൊരു തരത്തിലുള്ള മാറ്റവും അനുവദിക്കില്ലെന്നും പരീക്ഷാഭവന് സെക്രട്ടറി വ്യക്തമാക്കി.
പരീക്ഷാ ഫീസ് അടച്ചതിനു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന് ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാവുന്നതാണ്. നവംബര്‍ 21 മുതല്‍ 26 വരെ 10 രൂപ പിഴയോടെ ഫീസ് അടയ്ക്കാന്‍ സാധിക്കും. തുടര്‍ന്ന് 350 രൂപ പിഴയോടെ ഫീസ് അടയ്ക്കാനും അവസരം ഉണ്ടായിരിക്കും.
2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പ്രധാന പരീക്ഷകള്‍ നടക്കുക. ഐ.ടി. പരീക്ഷകള്‍ ഫെബ്രുവരി 2 മുതല്‍ 13 വരെ നടത്തും.
Education
പരീക്ഷയില്‍ പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പഠനപിന്തുണ നല്കാന് നിര്‍ദേശം
പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.
തിരുവനന്തപുരം: പാദവാര്‍ഷിക പരീക്ഷകള്‍ക്കു ശേഷം സ്കൂളുകള്‍ വീണ്ടും തുറന്ന സാഹചര്യത്തില്‍, പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ നല്കാന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പരീക്ഷയില്‍ 30 ശതമാനത്തില്‍ താഴെ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പ്രത്യേക പഠനസഹായം നല്‍കണമെന്നും ഇതിനായി സ്കൂളുകള്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനുമാണ് നിര്‍ദേശം.
ഈ മാസം 9-നകം മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി ഉത്തരക്കടലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം. ഇതിനുശേഷം സെപ്റ്റംബര്‍ 10നും 20നും ഇടയില്‍ ക്ലാസ് പി.ടി.എ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കണം. സബ്ജക്ട് കൗണ്‍സില്‍, സ്കൂള്‍ റിസോഴ്സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അധിക പഠനപിന്തുണ നല്‍കുന്നതിനുള്ള കാര്യങ്ങള്‍ ആലോചിച്ച് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കണം. താഴ്ന്ന ഗ്രേഡുകളിലുള്ള കുട്ടികളുടെ നിലവാരം മനസ്സിലാക്കി ഡയറ്റ്, എസ്.എസ്.കെ, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സ്കൂളുകളില്‍ നേരിട്ടെത്തി പഠനപിന്തുണ നല്‍കണം. ഈ പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ട് എസ്.എസ്.കെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം.
എ.ഇ.ഒ, ഡി.ഇ.ഒ. എന്നിവര്‍ തങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സെപ്റ്റംബര്‍ 25നകം ഡി.ഡി.ഇ.മാര്‍ക്ക് കൈമാറണം. ഡി.ഡി.ഇ.മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് സെപ്റ്റംബര്‍ 30നകം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കണം. നിരന്തര മൂല്യനിര്‍ണയം കുട്ടികളുടെ കഴിവുകള്‍ക്കനുസരിച്ച് മാത്രമാണ് നല്‍കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ അധ്യാപകര്‍ക്കും കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് (സി.ആര്.) രേഖപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അധ്യാപക സംഘടനകളുമായി ഇത് ചര്‍ച്ച ചെയ്യും. നിലവില്‍ പ്രധാനാധ്യാപകര്‍ക്ക് മാത്രമാണ് സി.ആര്. ബാധകമാക്കിയിട്ടുള്ളത്.
Education
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.
ഫലം എങ്ങനെ പരിശോധിക്കാം?
സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india23 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala22 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
Sports19 hours agoഎമേര്‍ജിങ് സ്റ്റാര്‍സ് ഏഷ്യ കപ്പില്‍ ഒമാനെ തകര്‍ത്ത് ഇന്ത്യ
-
kerala3 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

