Connect with us

Video Stories

ഭൂതകാലം മോദിക്ക് തിരിച്ചടിയാകുന്നു

Published

on

 

ഈ നശിച്ച തിരമാലകള്‍ കാരണം നേരേ ചൊവ്വേ കപ്പലോടിക്കാന്‍ കഴിയുന്നില്ല എന്നു പരിഭവിച്ച ഒരു നാവികന്റെ കഥയുണ്ട്. ഭൂതകാലത്തെ പഴിക്കുന്ന നരേന്ദ്രമോദിയുടെ ഗതികേട് പഴയ നാവികനെ ഓര്‍മ്മിപ്പിക്കുന്നു. കടലിരമ്പത്തെയും തിരമാലകളേയും നിയന്ത്രിക്കാനാവാത്ത കപ്പിത്താനെ പിന്നെയെന്തിന്. ഗുജറാത്തിന്റെ ഭൂതകാലം പ്രധാനമന്ത്രിയെ വേട്ടയാടി കൊണ്ടേയിരിക്കുകയാണ്. 2002ലെ കൂട്ടക്കുരുതിയല്‍ കൊല്ലപ്പെട്ട 2500 ലധികം പേരുടെ ബന്ധുക്കളുടെ രോദനങ്ങളായും ടീസ്റ്റ സെതല്‍വാദിന്റെ പോരാട്ടവീര്യമായും സക്കിയ ജാഫ്രിയുടെ ഇച്ഛാശക്തിയായും സഞ്ജീവ് രാജേന്ദ്ര ഭട്ടിന്റെ റീട്വീറ്റായും നരേന്ദ്രമോദിയെ അവ വരിഞ്ഞുമുറുക്കുകയാണ്.
കോണ്‍ഗ്രസ് നേതാവും രാജ്യസഭാംഗവുമായിരുന്ന ഇഹ്‌സാന്‍ ജാഫ്രിയുടെ ഭാര്യ സക്കിയ ജാഫ്രിയുടെ പരാതിയില്‍ സുപ്രീം കോടതി ജനുവരി മൂന്നാം വാരത്തില്‍ വീണ്ടും വാദം കേള്‍ക്കുകയാണ്. ഭര്‍ത്താവ് ഇഹ്‌സാന്‍ ജാഫ്രി 2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്നത്തെ മുഖ്യമ്ര്രന്തി നരേന്ദ്ര മോദിയെ കുറ്റവിമുക്തനാക്കിയ 2017 ഒക്ടോബര്‍ അഞ്ചിലെ ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരെ സക്കിയ സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് പുതിയ നടപടി. മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെ പരാതിയും അതേ കേസില്‍ നിലവിലുണ്ട്. 2002ല്‍ ആസൂത്രണം ചെയ്ത കലാപത്തില്‍ ഗുജറാത്തിലെ 19 ജില്ലകളിലായി മൂന്നു ദിവസത്തിനകം 2500 പേരാണ് എരിഞ്ഞടങ്ങിയത്.
സുപ്രീം കോടതി വിധി വരുന്നതിന്റെ ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് സഞ്ജീവ് ഭട്ടിനെ കാണാതാവുന്നത്. ഗുജറാത്ത് കലാപക്കാലത്ത്് ജുനഗഡില്‍ സ്റ്റേറ്റ് റിസേര്‍വ് പൊലീസ് ട്രൈനിങ് സെന്റര്‍ പ്രിന്‍സിപ്പലായിരുന്നു ഈ ഐ.പി.എസ് ഓഫീസര്‍. ന്യൂനപക്ഷ സമുദായങ്ങളെ ഭീകരമാംവിധം ആക്രമിക്കാന്‍ ആസൂത്രണം ചെയ്തതായിരുന്നു കലാപമെന്ന്, കലാപം അന്വേഷിച്ചിരുന്ന കമ്മീഷനുകള്‍ക്കുമുമ്പില്‍ ഭട്ട് തുറന്നടിക്കുകയുണ്ടായി. മുപ്പത്തിരണ്ടു കാര്യങ്ങളാണ് സഞ്ജീവ് ഭട്ട് നിരത്തിയത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു കലാപ സമയത്ത് മുഖ്യമന്ത്രി മോദി നടത്തിയ പ്രസ്താവന. 2002 ഫെബ്രുവരി 27 ന് മോദി തന്റെ ഔദ്യോഗിക വസതിയില്‍ ഡി.ജി.പി, ചീഫ് സെക്രട്ടറി, മറ്റു ഉന്നതരായ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിന്നു വിവാദ ഉത്തരവ്. ഹിന്ദുക്കളെ അവരുടെ പ്രതിഷേധം പ്രകടിപ്പിക്കാന്‍ അനുവദിക്കണം എന്ന് മോദി പറഞ്ഞത് ഭട്ട് കോടതിയിലും മൊഴി നല്‍കുകയുണ്ടായി. ഇതേയോഗത്തില്‍ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നതായി അന്വേഷണ കമ്മീഷനുമുമ്പില്‍ ഭട്ടിന്റെ ഡ്രൈവറും വ്യക്തമാക്കി. എന്നാല്‍ പിന്നീടെല്ലാം അട്ടിമറിക്കുകയായിരുന്നുവെന്ന് ഭട്ട് ആവര്‍ത്തിച്ചു പറയുന്നു. ഭട്ടിന്റെ വാദം അടിവരയിട്ടു പറഞ്ഞ ഗുജറാത്ത് മന്ത്രി ഹിരണ്‍ പാണ്ഡ്യ 2003 മെയ് 5ന് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
ഗുജറാത്തില്‍ ഇരകള്‍ക്കായുള്ള മനുഷ്യാവകാശ പോരാട്ടവും ബെസ്റ്റ്് ബേക്കറി കേസ് ജനമധ്യത്തിലെത്തിച്ചതും സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസ് സംഘടന മേധാവിയും പത്ര പ്രവര്‍ത്തകയുമായ ടീസ്റ്റയായിരുന്നു. ഗോധ്ര കലാപത്തിനുശേഷവും മോദി അവിടെ വിജയിച്ചു. 51 ശതമാനം പേര്‍ ബി.ജെ.പിക്കും 49 ശതമാനം പേര്‍ എതിരായിട്ടുമാണ് വോട്ടു ചെയ്തത്. ഈ 49 ശതമാനവും ന്യൂനപക്ഷമല്ല. പത്തോ പതിനൊന്നോ ശതമാനമാണ് ന്യൂനപക്ഷം. 38 ശതമാനം ഹിന്ദു സമുദായമാണ് മോദിയെ എതിര്‍ത്തതെന്ന് ടീസ്റ്റ പറയുന്നു. തെരഞ്ഞെടുപ്പു വേളയില്‍ മാത്രം ചര്‍ച്ച ചെയ്യേണ്ട ഒന്നല്ല മതേതരത്വം. മതേതരത്വത്തിനായി രക്തവും ജീവനും നല്‍കാന്‍ തയ്യാറാവണമെന്നാണ് ടീസ്റ്റയുടെ വാദം.
രാഷ്ടപതി അബ്ദുല്‍കലാമും മുഖ്യമന്ത്രി മോദിയും കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ പര്‍ദ്ദയിട്ട മസ്‌ലിം സ്ത്രി ടീസ്റ്റ കോ-എഡിറ്ററായുള്ള കമ്യൂണല്‍ കോംബാറ്റിന്റെ പതിപ്പ് കലാമിന്റെ കയ്യില്‍ കൊടുക്കുകയുണ്ടായി. കലാപത്തില്‍ മോദി സര്‍ക്കാറിന്റെ അനാസ്ഥ വരച്ചുകാട്ടുന്ന പ്രത്യേക ഫീച്ചറായിരുന്നു അതില്‍. ആ സ്ത്രീകള്‍ക്കതിനുള്ള ധൈര്യം പകര്‍ന്നുനല്‍കലായിരുന്നു ടീസ്റ്റയുടെ അക്കാലത്തെ ജോലി. കലാപാനന്തരം ട്രാന്‍സിറ്റ് ക്യാമ്പില്‍ നരക തുല്യരായി കഴിഞ്ഞിരുന്ന 23000ലധികം പേര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നേടിക്കൊടുക്കുന്നതിലും ടീസ്റ്റയുടെ നിയമ പോരാട്ടം വിജയം കണ്ടു. ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങളിലെ അധ്യാപകരുടെ മത തീവ്രമായ മനോഭാവത്തിനെതിരെ ഖോജ് എന്ന പുതിയ പാഠ്യ പദ്ധതിയും തയ്യാറാക്കി. വിരസമെന്നു തോന്നുന്ന ചരിത്ര വിഷയങ്ങളെ ആനുകാലിക സംഭവങ്ങളോടും വര്‍ത്തമാന സംഭവ ചരിത്രത്തോടും ബന്ധപ്പടുത്തി പഠിപ്പിക്കണമെന്ന് ഖോജ് വ്യാപകമായി പ്രചരിപ്പിച്ചു.
ഫിലോസഫി ബിരുദ പഠനത്തിനു ശേഷം ടീസ്റ്റഇന്ത്യന്‍ എക്‌സ്പ്രസില്‍ ചേരുകയുണ്ടായി. 1993ലെ മുംബൈ കലാപത്തില്‍ പൊലീസും ഉന്നതോദ്യോഗസ്ഥരും കൈക്കൊണ്ട ന്യൂനപക്ഷ വിരുദ്ധ മനോഭാവം വയര്‍ലെസ് സന്ദേശത്തിലൂടെ പുറത്തുകൊണ്ടുവന്നു ടീസ്റ്റ മതേതരത്വത്തിന്റെ പുതിയ പോരാളിയാവുകയായിരുന്നു. പിന്നീടുള്ള നാള്‍ വഴികളെല്ലാം ആ മേഖലയിലെ മിന്നുന്ന അധ്യായങ്ങളായിരുന്നുവെന്ന് വര്‍ഗീയ വെറിക്കെതിരെ ടീസ്റ്റ സ്വന്തമായി ആരംഭിച്ച കമ്യൂണല്‍ കോംബാറ്റ് മാഗസിന്‍ സാക്ഷ്യപ്പെടുത്തുന്നു.
2010ല്‍ പാറ്റ്‌നയില്‍ ചേര്‍ന്ന ബി.ജെ.പി ദേശീയ നേതൃയോഗത്തില്‍ മോദി ഭക്തരായ ചിലരാണ് മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ശ്രമം തുടങ്ങിയത്. അതിന്റെ ഭാഗമായി സാമ്പത്തിക, സാമൂഹിക, മേഖലകളില്‍ ഗുജറാത്തില്‍ മോദി നടപ്പാക്കിയ പദ്ധതികളെ പര്‍വതീകരിച്ചുകാണിക്കാന്‍ തുടങ്ങി. 2010 ഒക്‌ടോബറില്‍ നടന്ന ബീഹാര്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യു നേതാവ് നിതീഷ് കുമാര്‍ തെരഞ്ഞെടുപ്പ് റാലികളില്‍ നരേന്ദ്രമോദിയെ പങ്കെടുപ്പിച്ചില്ല. മോദി വന്നാല്‍ ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കില്ലായെന്നാണ് കാരണം പറഞ്ഞത്. ഇതേ വര്‍ഷം തന്നെ ഇന്ത്യയിലാദ്യമായി ഒരു മന്ത്രിയെ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റു ചെയ്യുകയുണ്ടായി. മോദിയുടെ വിശ്വസ്തനും അന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായിരുന്ന അമിത് ഷാ ആയിരുന്നു അത്്്. പറഞ്ഞതെല്ലാം വിഴുങ്ങിയ നിതീഷ് ഇന്ന് വീണ്ടും മോദിയുടെ കപ്പലിലെത്തിയിരിക്കുന്നു.
മോദിക്ക് ഗുജറാത്ത് ഹൈക്കോടതി നല്‍കിയ ക്ലീന്‍ ചിറ്റില്‍ എന്തോ പന്തികേടുണ്ടെന്നു സുപ്രീം കോടതിക്കു തോന്നിയപോലെയാണു കാര്യങ്ങള്‍. ഗുജറാത്തിലെ തീനാളങ്ങളില്‍ എരിഞ്ഞടങ്ങിയ ശവങ്ങളുടെ ഗന്ധം അങ്ങ് വടക്ക് ആരുടെയൊക്കെയോ നാസാരന്ധ്രങ്ങളെ അലോസരപ്പെടുത്തുന്നു എന്നിടത്തേക്കാണ് കാര്യങ്ങളുടെ പോക്ക്. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിച്ചതിനു പിന്നാലെ മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ താപ്പറുമായുള്ള ഒരഭിമുഖം ഇന്നും പ്രേക്ഷകര്‍ മറന്നുകാണില്ല. താങ്കളുടെ ഇപ്പോഴത്തെ പ്രതിച്ഛായ പ്രധാനമന്ത്രി പദത്തിന് ഭൂഷണാകുമോ എന്ന കരണിന്റെ ഒറ്റ ചോദ്യത്തിന് വിയര്‍ത്തൊലിച്ച് സ്തബ്ധനായ മോദിയെയാണ് കണ്ടത്. വെള്ളം എന്നു ചോദിക്കാന്‍ പോലും കഴിയാതെ ആംഗ്യം കാണിക്കുകയായിരുന്നു മോദി ചെയ്തത്. കുപ്പിവെള്ളം കുടിച്ചു കഴിഞ്ഞ മോദി അതു താഴെ വെക്കാതെ മടിയില്‍ തന്നെ വെക്കുകയായിരുന്നു. ഉടന്‍ വരുന്നു കരണിന്റെ അടുത്ത ചോദ്യം, എന്റെ ചോദ്യവും താങ്കളുടെ ദാഹവുമായി ബന്ധമില്ലെന്ന് ഞാന്‍ വിശ്വസിച്ചോട്ടെ. വീണ്ടും മോദിയുടെ മറുപടി വെള്ളം കുടിതന്നെയായിരുന്നു. അഭിമുഖം നിര്‍ത്താന്‍ ആംഗ്യം കാണിച്ചു മെല്ലെ പിറകിലോട്ട് മാറിമറിയുന്ന മോദിയെയാണ് കാണാനായത്. പിന്നെ കരണുമായുള്ള ഒരഭിമഖത്തിന് പ്രധാനമന്ത്രി പദമേറ്റെടുത്തതിനുശേഷവും മോദി ധൈര്യം കാണിച്ചിരുന്നില്ല.
പടിഞ്ഞാറന്‍ ചക്രവാളത്തിലെ ശാന്തത കിഴക്കന്‍ ചക്രവാളത്തില്‍ ഉരുണ്ടുകൂടുന്ന സംഘര്‍ത്തിന്റെ നാന്ദിയായിരിക്കാമെന്ന ആംഗലേയ കവിതാ ശകലത്തെ പുതിയ ഗുജറാത്ത് ഗന്ധം ഓര്‍മ്മിക്കുന്നു. മോദിയുടെ അമ്പത്താറിഞ്ച് നെഞ്ചളവിലെ ശൗര്യവും വീറും എങ്ങോ പോയ്മറഞ്ഞു. സര്‍ജിക്കല്‍ സ്‌ട്രൈക്കും യുദ്ധകാഹളം മുഴക്കലും പഴയപോലെ ഏല്‍ക്കുന്നില്ല. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു മുന്നോടിയായിരുന്നു ഇന്ത്യന്‍ ആര്‍മിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രചാരണം. അതു നുണയായിരുന്നുവെന്ന് പറഞ്ഞതിന് എന്‍.ഡി. ടി.വി. യോട് കേന്ദ്ര സര്‍ക്കാര്‍ മാനനഷടത്തിന് നൂറു കോടി രൂപയാണ് ആവശ്യപ്പെട്ടത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് പൊള്ളയായിരുന്നുവെന്ന് ബി.ജെ.പി മുന്‍ കേന്ദ്രമന്ത്രിയും ഇന്ത്യന്‍ എക്‌സ്പ്രസ് പത്രാധിപരുമായിരുന്ന അരുണ്‍ ഷൂരിയും തുറന്നടിക്കുകയുണ്ടായി. എന്നാല്‍ ഷൂരിക്കെതിരെ മാനവുമില്ല നഷ്ടവുമില്ല കേസുമില്ല. 2014ലെ തെതെഞ്ഞെടുപ്പില്‍ ഞങ്ങള്‍ ജയിക്കുമെന്നുറപ്പില്ലാത്തതിനാലായിരുന്നു സ്വിസ് ബാങ്കിലെ പണം തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞതെന്ന നിതിന്‍ ഗഡ്കരിയുടെ കമന്റിന് പി ചിദംബരത്തിന്റെ മറുപടി ജി.ഡിപി. ഉയര്‍ത്തുമെന്ന വാഗ്ദാനം മാത്രം മോദി പാലിച്ചു. അത് ഗ്യാസിന്റേയും ഡീസലിന്റേയും പെട്രോളിന്റേയും വില വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു എന്നതായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി.

Published

on

കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ അവധി. നാളെ 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും. കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Continue Reading

Video Stories

രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്; വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്

മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

Published

on

വീണ്ടും വര്‍ഗീയ പ്രസ്താവനയുമായി ബിജെപി നേതാവ് പി.സി ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണ്. ദൈവവിശ്വാസമില്ല എന്ന് പറഞ്ഞു നടന്നിരുന്ന നെഹ്‌റു വീട്ടിനകത്ത് അഞ്ചു നേരം നമസ്‌കരിച്ചിരുന്നെന്നും പി.സി ജോര്‍ജ് പറഞ്ഞു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്‌ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുന്നതായും പി.സി ജോര്‍ജ് വര്‍ഗീയ പ്രസ്താവന നടത്തി.

ഭാരതത്തോട് സ്‌നേഹമില്ലാത്ത ഒരുത്തനും ഇവിടെ ജീവിക്കുന്നത് ശരിയല്ല. ക്രിക്കറ്റ് മാച്ചില്‍ പാകിസ്താന്റെ വിക്കറ്റ് പോകുമ്പോള്‍ ചിലര്‍ അല്ലാഹു അക്ബര്‍ എന്ന് വിളിക്കുന്നു. ഇതിന്റെ പേരില്‍ പിണറായി ഒരു കേസ് കൂടിയെടുത്താലും തനിക്ക് പ്രശ്‌നമില്ല. ബാക്കി കോടതിയില്‍ തീര്‍ത്തോളാമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

‘അടിയന്തരാവസ്ഥക്ക് ആരംഭം കുറിച്ചത് നെഹ്‌റുവാണ്. നെഹ്‌റു ഭരണഘടന ഭേദഗതിയിലൂടെ രാജ്യത്തെ തകര്‍ത്തു. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കി. അതിന്റെ തുടര്‍ച്ചയാണ് ഇന്ധിരാ ഗാന്ധി ചെയ്തത്. ഇന്ത്യ എന്ന പേര് തിരുത്തേണ്ട സമയമായി. അത് സായിപ്പ് ഇട്ട പേരാണ്. അതും ചുമന്നു നടന്നാല്‍ ഒരു കാര്യവുമില്ല. ഋശീശ്വരന്മാരുടെമാരുടെ പൈതൃകം പേറുന്ന നാടാണ് നമ്മുടേത്. പേരിലും അത് ഉള്‍കൊള്ളാന്‍ തയ്യാറാകണം.’ പി.സി ജോര്‍ജ് പറഞ്ഞു.

എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ ഇടുക്കിയില്‍ സംഘടിപ്പിച്ച അടിയന്തരാവസ്ഥ അനുസ്മരണ പരിപാടിയിലാണ് പി.സി ജോര്‍ജിന്റെ വിജിത്രവാദങ്ങള്‍ ഉന്നയിച്ചത്.

Continue Reading

GULF

മാസങ്ങളായി ശമ്പളം നല്‍കിയില്ല, ആശുപത്രി ഉപകരണങ്ങള്‍ ലേലം ചെയ്യാം; ഉത്തരവിട്ട് കോടതി

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്.

Published

on

ദുബൈ : മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതില്‍ ആശുപത്രി ഉപകരണങ്ങള്‍ ലേലത്തില്‍ വില്‍ക്കണമെന്ന് ഉത്തരവിറക്കി ദുബൈ കോടതി.

ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് ദുബൈ കോടതി വിധി പറഞ്ഞത്. 3.07 ദശലക്ഷം ദിര്‍ഹമാണ് ശമ്പളമായി ജീവനക്കാര്‍ക്ക് നല്‍കാനുള്ളത്.

ശമ്പളം നല്‍കുന്നതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കോടതിക്കു ബോധ്യപ്പെട്ടതോടെ ആശുപത്രിയിലെ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിടുകയായിരുന്നു.

ജൂലൈ 8ന് റാസ് അല്‍ ഖോര്‍ പരിസരത്ത് വൈകിട്ട് അഞ്ച് മണിക്ക് ലേലം നടത്താനാണ് തീരുമാനം. നേരത്തെ ആശുപത്രി ഉപകരണങ്ങള്‍ കണ്ടു കെട്ടാന്‍ കോടതി ഉത്തരവിട്ടിരുന്നു.

എക്‌സ്-റേ മെഷീനുകള്‍, ഓട്ടോമേറ്റഡ് അനലൈസറുകള്‍, ബ്രോങ്കോസ്‌കോപ്പി ഉപകരണങ്ങള്‍, രോഗി കിടക്കകള്‍, ഇന്‍ഫ്യൂഷന്‍ പമ്പുകള്‍ എന്നിവയുള്‍പ്പെടെ മുഴുവന്‍ ഉപകരണങ്ങളും ലേലത്തിലൂടെ വില്‍ക്കും.

അതേസമയം ലേലത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് ലേലം നടക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വരെ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കാമെന്നും കോടതി അറിയിച്ചു.

Continue Reading

Trending