Connect with us

Video Stories

പശ്ചിമേഷ്യക്കു മീതെ യുദ്ധ മേഘങ്ങള്‍

Published

on


കെ. മൊയ്തീന്‍കോയ
ഇറാന്‍ ആക്രമണ പദ്ധതി അവസാന നിമിഷം ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചതിന് പിന്നിലെ താല്‍പര്യം ദുരൂഹമാണ്. പ്രത്യാഘാതത്തെകുറിച്ച് പെന്റഗണ്‍ ഉന്നതര്‍ നല്‍കിയ മുന്നറിയിപ്പാണ് ആക്രമണം ഉപേക്ഷിച്ചത് എന്ന നിരീക്ഷണത്തിനാണ് മുന്‍ഗണന. ട്രംപിന് ഇടതും വലതുമിരിക്കുന്ന യുദ്ധ കൊതിയന്മാരായ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ദേശീയ സുരക്ഷാഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, സി.ഐ.എ മേധാവി ജിനാഹാസ്‌പെന്‍ എന്നിവരൊക്കെ യുദ്ധത്തിന് വാദിച്ചുവെങ്കിലും ട്രംപിന്റെ മനംമാറ്റം, അമേരിക്കക്കും പശ്ചിമേഷ്യയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്കും യുദ്ധം കനത്ത വില നല്‍കേണ്ടിവരുമെന്ന ആശങ്ക തന്നെയെന്ന് വിശ്വസിക്കുന്നവരാണ് നിരീക്ഷകര്‍.
ഇറാനെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ മെച്ചപ്പെട്ട ആണവ കരാര്‍ ഉണ്ടാക്കാനുള്ള അമേരിക്കയുടെ തന്ത്രമാണ് ആവര്‍ത്തിക്കുന്ന യുദ്ധ ഭീഷണി എന്നാണ് പശ്ചിമേഷ്യന്‍ നിരീക്ഷകരുടെ വിലയിരുത്തല്‍. ജപ്പാന്‍ പ്രധാനമന്ത്രി ആബേയുടെയും ഇപ്പോള്‍ ബ്രിട്ടീഷ് വിദേശമന്ത്രി ആന്‍ഡ്രു മറിഡന്റയും തെഹ്‌റാന്‍ സന്ദര്‍ശനവും ഇറാന്‍ നേതൃത്വവുമായി ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിക്കുന്ന അമേരിക്കയുടെ നിലപാടും നയതന്ത്രജ്ഞര്‍ കൗതുകപൂര്‍വം വീക്ഷിക്കുന്നു. അമേരിക്കന്‍ തിരിച്ചടിയില്‍ 150 പേര്‍ക്ക് ജീവഹാനി സംഭവിക്കുന്നതിനാല്‍ ട്രംപ് ആക്രമണ പദ്ധതി നിര്‍ത്തിയെന്നും ആളില്ലാ ഡ്രോണ്‍ നഷ്ടപ്പെട്ടതിന് ഇത്രയും പേര്‍ കൊല്ലപ്പെടുന്ന സ്ഥിതി ട്രംപ് ചിന്തിച്ചുവെന്നുമാണ് വൈറ്റ്ഹൗസ് നല്‍കുന്ന ആദ്യ വിശദീകരണം! പക്ഷേ, അമേരിക്കയുടെ യുദ്ധ ചരിത്രം അറിയുന്ന ആരും ഇത്തരമൊരു ‘ചിന്ത’ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. ഹിരോഷിമക്കും നാഗസാക്കിക്കും ശേഷം അമേരിക്കയുടെ മനസ്സാക്ഷി ഉണര്‍ന്നില്ല. അതിന് ശേഷവും എത്ര ലക്ഷങ്ങളെ കൊന്നൊടുക്കി. വിയറ്റ്‌നാം, കൊറിയ, കംബോഡിയ, ചിലി, ഇറാഖ്, സിറിയ, ഫലസ്തീന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സ്ഥിതിവിവരണമില്ല. അമേരിക്കയുടെ പിന്തുണയോടെ ഇറാഖിന്റെ പടയാളികള്‍ ഇറാനെതിരെ നടത്തിയ എട്ട് വര്‍ഷം നീണ്ടുനിന്ന യുദ്ധത്തില്‍ മാത്രം കൊല്ലപ്പെട്ടവര്‍ 10 ലക്ഷം. മൈക് പോംപിയോ, ജോണ്‍ ബോള്‍ട്ടണ്‍ പോലെ ആയുധ വില്‍പന കമ്പനിയുടെ ദല്ലാള്‍മാര്‍ കോടിക്കണക്കിന് ഡോളര്‍ അമേരിക്കയിലെത്തിക്കണമെന്ന് ആഗ്രഹിക്കുന്നു. ഈ യുദ്ധ കൊതിയന്മാര്‍ ട്രംപിനെ ഉപദേശിക്കുമ്പോള്‍ യുദ്ധം ക്ഷണിച്ച് വരുത്തേണ്ടതായിരുന്നില്ലേ? പിന്‍മാറ്റത്തിന് പിന്നാലെ ദുരൂഹതയെന്തെന്ന് വരാനിരിക്കുന്ന നാളുകളില്‍ പുറത്ത്‌വരും.
ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണ ടാങ്കുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന്പിന്നില്‍ ഇറാന്‍ എന്നാണ് ആരോപണം. അതോടൊപ്പം ജപ്പാന്‍ പ്രധാനമന്ത്രി ആബേ തെഹ്‌റാന്‍ സന്ദര്‍ശിക്കുന്ന ഘട്ടത്തിലാണ് ജപ്പാന്‍ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടത്. ആക്രമണങ്ങള്‍ക്ക്പിന്നില്‍ ഇറാന്‍ എന്ന പതിവ് പല്ലവി ആവര്‍ത്തിക്കുകയാണ് അമേരിക്ക. അത് സുഹൃദ് രാഷ്ട്രങ്ങള്‍പോലും വിശ്വസിക്കുന്നില്ല. തെറ്റായ ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇറാഖില്‍ അധിനിവേശം നടത്തിയ അമേരിക്ക പില്‍ക്കാലത്ത് തെറ്റ് സമ്മതിച്ചതാണ്. ജപ്പാന്‍ കടലില്‍ 1941-ല്‍ നടത്തിയ ആക്രമണവും തിരിച്ചടിയും വളര്‍ന്ന് ലോക യുദ്ധത്തിലെത്തിയ സംഭവ വികാസങ്ങള്‍ അമേരിക്കയുടെ ഗൂഢാലോചനയാണെന്ന് തെളിഞ്ഞതാണ്. ഇറാനെ ആക്രമിക്കാന്‍ പഴുതുകള്‍ തേടുകയാണ്. യമനില്‍ ഹൂഥി വിമതരുമായി അറബ് സഖ്യസേന നടത്തുന്ന യുദ്ധം തുടരുന്നു. ഇപ്പോള്‍ സംഘര്‍ഷം കനക്കുന്നുണ്ട്. യമനില്‍ സര്‍ക്കാര്‍ സംവിധാനം അട്ടിമറിച്ച് ഹൂഥി ശിയാ അനുകൂല ഭരണകൂടം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ അയല്‍ രാജ്യങ്ങള്‍ക്ക് ആശങ്ക ഉണര്‍ത്തുന്നു. ഇറാന്‍ പിന്തുണയോടെ തന്നെയാണ് സിറിയയില്‍ ഭൂരിപക്ഷ സുന്നി വിഭാഗത്തിന്റെ പോരാട്ടത്തെ പ്രസിഡണ്ട് ബശാറുല്‍ അസദ് അടിച്ചമര്‍ത്തുന്നത്. സിറിയ, യമന്‍ പ്രശ്‌നങ്ങളില്‍ മാധ്യസ്ഥ്യം വഹിക്കാന്‍ ഐക്യരാഷ്ട്ര സംഘടനയോ, മറ്റേതെങ്കിലും ലോക വേദികളോ മുന്നോട്ട്‌വരുന്നില്ല. എട്ട് വര്‍ഷമായി സിറിയയിലെ ആഭ്യന്തര യുദ്ധം ലക്ഷങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തി. യമനും തകര്‍ന്നടിയുന്നു. സിറിയയില്‍ നിന്ന് പലായനം ചെയ്തിരിക്കുന്നത് ജനസംഖ്യയില്‍ പകുതിയോളം പേരണ്. ഈ സാഹചര്യത്തില്‍ ഇറാനും അമേരിക്കയും തമ്മില്‍ യുദ്ധം ഉണ്ടായാല്‍ പശ്ചിമേഷ്യയുടെ സര്‍വനാശമായിരിക്കും. അതേസമയം, യുദ്ധം ആഗ്രഹിക്കുന്നതാകട്ടെ, പ്രധാനമായും ഇസ്രാഈല്‍. ഇറാന്റെ നാശമാണ് ഇസ്രാഈലിന്റെ ആഗ്രഹം. ‘ഇറാന് എതിരെ വെടിയുണ്ട തൊടുത്തുവിട്ടാല്‍, അവ യു.എന്നിനും സഖ്യകക്ഷികള്‍ക്കും ഗള്‍ഫ് മേഖലയിലെ താല്‍പര്യങ്ങള്‍ക്കും തീകൊളുത്തു’മെന്ന ഇറാന്‍ സൈനിക നേതൃത്വത്തിന്റെ മുന്നറിയിപ്പ് നിസ്സാരമല്ല. യുദ്ധ തയാറെടുപ്പിന്റെ ഭാഗമായി അമേരിക്കയും ഇറാനും യുദ്ധോപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഭീഷണി ഉയര്‍ത്തിയതാണ്.
സംഘര്‍ഷം മധ്യപൗരസ്ത്യ ദേശത്തെ ഭീതിയിലാക്കിയിട്ടുണ്ട്. യുദ്ധഭീതി ഒഴിഞ്ഞിട്ടില്ല. അറബ് ഉച്ചകോടി യുദ്ധം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഡൊണാള്‍ഡ് ട്രംപും ഇറാന്‍ നേതൃത്വവും യുദ്ധം ഒഴിവാക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട്. ആര്‍ക്കാണ് യുദ്ധം ഗുണം ചെയ്യുക? ‘പ്രൊപഗണ്ടാ വാറി’ലൂടെ ഇറാനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. 2015-ലെ ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറി ഇറാനെതിരെ കൂടുതല്‍ ഉപരോധം അമേരിക്ക ഏര്‍പ്പെടുത്തിയതാണ് രംഗം വഷളാക്കിയത്. കരാറിലെ പങ്കാളികളായ റഷ്യ, ചൈന, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, യൂറോപ്യന്‍ യൂണിയന്‍, ഐക്യരാഷ്ട്ര സംഘടന എന്നിവക്ക് ബാധ്യതയുണ്ടല്ലോ. ആണവ കരാറില്‍നിന്ന് മുഖ്യ കക്ഷി പിന്മാറുകയും കടുത്ത ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്യുമ്പോള്‍, ഇതര കക്ഷികള്‍ ഗ്യാലറിയിലിരുന്ന് കളി കാണുകയല്ല വേണ്ടത്. അത് സമാന നീതിയല്ല.
മധ്യപൗരസ്ത്യ ദേശത്ത് സംഘര്‍ഷം ഒഴിവാക്കാന്‍ അമേരിക്കയാണ് മുന്‍കയ്യെടുക്കേണ്ടത്. ഏഴ് പതിറ്റാണ്ട് കാലമായി നിലനില്‍ക്കുന്ന ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷം അവസാനിച്ചാല്‍ സമാധാന വീണ്ടെടുപ്പിന് വന്‍ കുതിച്ച് ചാട്ടമാകും. ബന്ധപ്പെട്ട കക്ഷികളുമായി ചര്‍ച്ച നടത്താതെ അമേരിക്ക തയാറാക്കുന്ന സമാധാന പദ്ധതി പ്രായോഗികമാകുമെന്ന് പ്രതീക്ഷയില്ല. ഈ ആഴ്ച ബഹ്‌റൈനിലെ മനാമയില്‍ അമേരിക്ക മുന്‍കയ്യെടുത്ത് വിളിച്ച് ചേര്‍ക്കുന്ന സമാധാന സമ്മേളനം ഫലസ്തീനും റഷ്യയും ചൈനയും ഉള്‍പ്പെടെ നിരവധി രാഷ്ട്രങ്ങള്‍ ബഹിഷ്‌കരിക്കും. യമന്‍, സിറിയ പ്രശ്‌നത്തില്‍, ശിയാ- സുന്നി വിഭാഗീയതയാണ് പ്രത്യക്ഷത്തില്‍ കാണുന്നതെങ്കിലും അമേരിക്ക, റഷ്യ ഉള്‍പ്പെടെ വന്‍ ശക്തികളുടെ ബലപരീക്ഷണ വേദിയാണ്. സിറിയയില്‍ ബശാറിനെ പിന്താങ്ങി റഷ്യയും ഇറാനും രംഗത്തുണ്ട്. ശിയാ വിഭാഗത്തിലെ അലവിയക്കാരനായ ബശാറിനെ താങ്ങിനിര്‍ത്താന്‍ ലബനാനിലെ ശിയാ സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയുമുണ്ട്. മറുവശത്ത് അമേരിക്ക, തുര്‍ക്കി, അറബ് രാഷ്ട്രങ്ങള്‍ എന്നിവയും. യമനിലെ സ്ഥിതിയും സമാനം. ഹൂഥി ശിയാക്കള്‍ക്ക് ആയുധം നല്‍കുന്നത് ഇറാനാണ്. യമന്റെ ഭൂരിപക്ഷ ഭൂപ്രദേശം കയ്യടക്കി, സന കേന്ദ്രമാക്കി ഹൂഥികള്‍ സമാന്തര ഭരണം നടത്തുന്നു. ഹൂഥികള്‍ക്കെതിരെ പത്ത് അറബ് രാഷ്ട്രങ്ങളുടെ സഖ്യസേന നിലവിലെ സുന്നി ഭരണകൂടത്തോടൊപ്പം. അബ്ദുറബ് മന്‍സൂര്‍ ഹാദി പ്രസിഡണ്ടായ ഭരണകൂടത്തിന്റെ തലസ്ഥാനം ഏദന്‍. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം.
മധ്യപൗരസ്ത്യ ദേശത്ത് സംഘര്‍ഷം അടുത്തൊന്നും അവസാനിക്കുന്നില്ല. എണ്ണയാണ് പ്രധാന പ്രശ്‌നം. അതിന്മേലാണ് വന്‍ ശക്തികളുടെ കണ്ണ്. ട്രംപിനെ സംബന്ധിച്ചിടത്തോളം രണ്ടാം തവണയും പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു. അമേരിക്കന്‍ ദേശീയ വികാരം ഉയര്‍ത്തുമ്പോള്‍ തന്നെ ഇറാന്‍ ഭീഷണി ആയാല്‍ വിജയം എളുപ്പമാകുമെന്ന് ട്രംപ് വിലയിരുത്തുന്നു. യുദ്ധം ഉണ്ടായാലും ഇല്ലെങ്കിലും മധ്യപൗരസ്ത്യ ദേശത്ത് ഇറാന്‍ വിരുദ്ധ നിലപാടുമായി പ്രസിഡണ്ട് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ട്രംപിന് മുന്നോട്ട് പോകേണ്ടിവരും. അതിനുള്ള അണിയറ നീക്കങ്ങളിലാണ് ട്രംപ്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending