Connect with us

Video Stories

ദുരന്തമുഖത്തെ ജുമാമസ്ജിദും വഖഫ് ബോര്‍ഡും

Published

on


ഡോ. ഹുസൈന്‍ മടവൂര്‍

പ്രളയദുരന്തത്തിനുമുന്നില്‍ സംസ്ഥാനം വിറങ്ങലിച്ചുനിന്നപ്പോള്‍ മാതൃകാപ്രവര്‍ത്തനവുമായി മുന്നോട്ടുവന്ന മലപ്പുറം പോത്തുകല്ലിലെ ജുമാമസ്ജിദ് ഭാരവാഹികള്‍ തീര്‍ത്തത് വേറിട്ട അനുഭവം. ദുരന്തഭൂമിയില്‍നിന്ന് നിലമ്പൂരിലോ, മഞ്ചേരിയിലോ ഉള്ള സര്‍ക്കാര്‍ ആസ്പത്രികളിലേക്കെത്താന്‍ ദീര്‍ഘദൂരം യാത്ര ചെയ്യണം. അതിന് ഒരുപാട് സംവിധാനങ്ങളുമുണ്ടാക്കണം. ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി. ആ ഗ്രാമത്തില്‍ തന്നെ ഒരു പോസ്റ്റ്‌മോര്‍ട്ടം സംവിധാനമുണ്ടാക്കിയാല്‍ വലിയ സൗകര്യമാവും. പക്ഷേ, എവിടെയാണത് സൗകര്യപ്പെടുത്തുക. വീടുകളും വ്യാപാര സ്ഥാപനങ്ങളും ആരാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി വിട്ടുനല്‍കുക. അപ്പോഴാണ് കൂരിരുട്ടിലെ വെള്ളിവെളിച്ചം പോലെ പോത്തുകല്ല് ജംഇയ്യത്തുല്‍ മുജാഹിദീന്‍ എന്ന വഖഫ് സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ കടന്നുവരുന്നത്. ഇവിടെ മതിയെങ്കില്‍ എടുത്തുകൊള്ളൂ എന്നു പറഞ്ഞ് ജുമാമസ്ജിദിന്റെ വാതിലുകള്‍ തുറന്നുകൊടുത്തത്. മുസ്‌ലിംകള്‍ നമസ്‌കാരത്തിനുപയോഗിക്കുന്ന ആരാധനാലയമാണ് മുസ്‌ലിംകളുടെ മാത്രമല്ല, ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അവര്‍ വിട്ടുകൊടുത്തത്. അടുത്ത വെള്ളിയാഴ്ച പള്ളിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടക്കുമ്പോള്‍ അവര്‍ ജുമുഅ നമസ്‌കാരം നടത്താന്‍ ബസ്സ്റ്റാന്റില്‍ പന്തല്‍ കെട്ടുകയായിരുന്നു. ഈ മഹാ മനസ്‌കതയെ അഭിനന്ദിക്കാത്തവരായി ആരുമില്ല. മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഭാഷണത്തില്‍ പള്ളി കമ്മിറ്റിയെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രശംസിക്കുകയുണ്ടായി. രാജ്യത്തിന് തന്നെ മാതൃകയായിരിക്കുന്നു ഈ സല്‍പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയവും അന്തര്‍ദേശീയവുമായ മാധ്യമങ്ങള്‍ മതനിരപേക്ഷതയുടെയും മനുഷ്യ സ്‌നേഹത്തിന്റെയും ഈ ഉദാത്ത മാതൃകയെ ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു. മതത്തിന്റെയും ജാതിയുടെയും പേരില്‍ കലഹങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും അനുദിനം വാര്‍ത്തയാവുന്ന രാജ്യത്ത് ജീവിതരംഗത്ത് മാത്രമല്ല മരിച്ചാലും തങ്ങളൊന്നാണ് എന്നാണ് മലപ്പുറത്തെ മാപ്പിളമാര്‍ തെളിയിച്ചിരിക്കുന്നത്. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള കേരള സംസ്ഥാന വഖഫ് ബോര്‍ഡ് അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരും മലപ്പുറം പോത്തുകല്ല് മസ്ജിദുല്‍ മുജാഹിദീന്‍ ഭാരവാഹികളെ ആദരിക്കുകയാണ് നാളെ. എല്ലാവരാലും ആദരവ് പിടിച്ചുപറ്റിയ ദേവാലയത്തിന്റെ സേവനങ്ങളെ ആദരിക്കുന്ന സംസ്ഥാന വഖഫ് ബോര്‍ഡ് തികച്ചും ഉചിതമായ പ്രവര്‍ത്തനമാണ് ചെയ്യുന്നത്. അതിരുകളില്ലാത്ത മനുഷ്യ സ്‌നേഹത്തിന്റെ മന്ദമാരുതന്‍ അടിച്ചുവീശുന്ന പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിന്റെ കണ്ണിലുണ്ണിയും കേരളീയ സമൂഹത്തിന് പ്രിയങ്കരനുമായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നേതൃത്വം വഹിക്കുന്ന വഖഫ് ബോര്‍ഡ് മതവും മതേതരത്വവും ഒന്നിച്ച് കൊണ്ടുപോവുകയാണ് ചെയ്യുന്നത്. മുന്‍ഗാമികളായ സയ്യിദ് ഉമറലി ശിഹാബ് തങ്ങളും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും പൂക്കോയ തങ്ങളുമെല്ലാം അങ്ങനെത്തന്നെയാണല്ലോ മാതൃക കാണിച്ച് തന്നിട്ടുള്ളത്. മുസ്‌ലിംകളും അല്ലാത്തവരുമായുണ്ടാവുന്ന പല പ്രശ്‌നങ്ങളിലും ന്യായം അമുസ്‌ലിംകള്‍ക്കൊപ്പമാണെങ്കില്‍ അവര്‍ക്കനുകൂലമായ വിധികളാണ് അവരെല്ലാം നല്‍കിയിരുന്നത്. മുസ്‌ലിംകള്‍ക്കിടയില്‍ സംഘടനാപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം പള്ളിയോ, ഖബര്‍സ്ഥാനോ, നിഷേധിക്കുന്നതിനെതിരില്‍ ശക്തമായ വിധികളാണ് വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്ന ഉമറലി ശിഹാബ് തങ്ങള്‍ പുറപ്പെടുവിച്ച് നടപ്പിലാക്കിയിരുന്നത്. ഇപ്പോഴത്തെ ചെയര്‍മാന്‍ റഷീദലി തങ്ങളും ആ മാര്‍ഗം തന്നെയാണ് പിന്തുടരുന്നത്. മനുഷ്യരെല്ലാം ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കളാണെന്ന ഖുര്‍ആനിന്റെ പ്രഖ്യാപനവും അറബിക്ക് അനറബിയെക്കാളും വെളുത്തവന് കറുത്തവനെക്കാളും യാതൊരു ശ്രേഷ്ഠതയുമില്ലെന്ന നബി തിരുമേനിയുടെ വിശദീകരണവുമാണ് വഖഫ് സ്ഥാപനവും സംസ്ഥാന വഖഫ് ബോര്‍ഡും ഈ പ്രവര്‍ത്തനങ്ങളിലൂടെ വരച്ച്കാട്ടുന്നത്. ദുരന്ത ഭൂമിയില്‍ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ എല്ലാം മറന്ന് ഒന്നിക്കുന്ന നമുക്ക് ജീവിതത്തിന്റെ നാനാ മേഖലകളിലും ജാതിമത വ്യത്യാസങ്ങള്‍ നോക്കാതെ മനുഷ്യ നന്മക്കായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നത് കാലത്തിന്റെ ആവശ്യമാണ്. വര്‍ധിച്ചുവരുന്ന സാമുദായിക ധ്രുവീകരണത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാധിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ പള്ളികളിലും പിരിവ് നടത്തുകയും എല്ലാ മുസ്‌ലിം സംഘടനകളും സജീവമായി സേവന രംഗത്തുണ്ട് എന്നതും ശ്ലാഘനീയമായ കാര്യമാണ്.

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending