Connect with us

Video Stories

നരകം കേന ഗമ്യതേ

Published

on


സുകുമാര്‍ കക്കാട്
ഫാഷിസം ഒരാഗോള തിന്മയാണ്. തിന്മയെ എന്നെന്നേക്കുമായി നശിപ്പിക്കാന്‍ നമുക്ക് കഴിയില്ല. തല്‍ക്കാലത്തേക്ക് അടിച്ചമര്‍ത്താനേ കഴിയൂ. അതുകൊണ്ട് തിന്മയുടെ പത്തിക്കുമേല്‍ നമ്മുടെ ഒരു പാദം സദാ അമര്‍ന്നിരിക്കണം.
എന്താണ് ഫാഷിസമെന്ന ചോദ്യം പ്രസക്തമാണ്. ചിരകാലാര്‍ജ്ജിതമായ മൂല്യങ്ങളുടെയും നീതിബോധത്തിന്റെയും മാനവികതയുടെയും നിരാസമാണത്. അസഹിഷ്ണുതയാണ് അതിന്റെ മുഖമുദ്ര. മേധാവിത്വ ത്വരയാണ് അതിനെ ചലിപ്പിക്കുന്നത്.
മനുഷ്യനും മനുഷ്യനും തമ്മില്‍ തീര്‍ത്താല്‍ തീരാത്ത അന്തരമുണ്ടെന്നും അത് ദൈവഹിതമാണെന്നും അതുകൊണ്ട് യുദ്ധം അനിവാര്യമാണെന്നും ഫാഷിസ്റ്റുകള്‍ വിശ്വസിക്കുന്നു. മനുഷ്യര്‍ ഭിന്ന രുചികളാണെന്നത് ഒരു വസ്തുതയാണ്. അതു പോരാട്ടത്തിനുള്ള പ്രേരകമായിട്ടല്ല, ബഹുസ്വരതയുടെ സിംഫണിയായിട്ടാണ് ബുദ്ധിയുള്ളവര്‍ കാണേണ്ടത്.
ഫാഷിസത്തിന്റെ വിജൃംഭണത്തെ തടയാനുള്ള ലളിതമായ മര്‍ഗം യുക്തിസഹമായ ചോദ്യങ്ങളത്രെ. സ്വന്തം പിതാവിന്റെ പൊയ്മുഖം ചീന്തിയെറിഞ്ഞ് സത്യത്തിന്റെ വെളിച്ചം തേടിച്ചെന്ന നചികേതസിനോട് യമന്‍ അത് വ്യക്തമാക്കുന്നുണ്ട്. ആ മുനികുമാരനെ പോലെ നല്ല ചോദ്യങ്ങള്‍ ചോദിക്കുന്ന ചുണക്കുട്ടികള്‍ ഇനിയും ജനിക്കട്ടെയെന്നാണ് മൃത്യുദേവന്‍ ആശംസിച്ചത്.
യജ്ഞ സംസ്‌കാരം കൊടികുത്തി വാണിരുന്ന ഒരു കാലഘട്ടം ഭൂതകാലത്ത് ഇവിടെയുണ്ടായിരുന്നു. അശ്വമേധ യാഗം നിറവേറ്റുന്നതിന് നൂറുകണക്കിന് മിണ്ടാപ്രാണികളെ കൊന്ന് ചോരപ്പുഴ ഒഴുക്കണമായിരുന്നു. ഈ നിന്ദ്യമായ ആചാരാനുഷ്ഠാനത്തെ വിമര്‍ശിക്കാന്‍ ധൈര്യമുള്ളവര്‍ ജനിച്ച നാടാണ് നമ്മുടേത്.
‘വൃക്ഷാന്‍ഛിത്വ പശൂന്‍ഹത്വാ
കൃത്വാ തധിര കര്‍ദ്ദമം
യദ്യേവം ഗമ്യതേ സ്വര്‍ഗം
നരകം കേന ഗമ്യതേ…?’
വൃക്ഷങ്ങളെ വെട്ടിമുറിച്ചും മിണ്ടാപ്രാണികളെ കൊന്ന് ചോരപ്പുഴയൊഴുക്കിയുമാണ് സ്വര്‍ഗത്തിലേക്ക് പോകുന്നതെങ്കില്‍ നരകത്തിലേക്കുള്ള പോക്ക് പിന്നെ എങ്ങനെയാണ്? ആക്ഷേപ ഹാസ്യത്തിന്റെ കൂരമ്പ് തൊടുത്തുവിട്ട ഈ ബുദ്ധി ജീവിതം യാഥാസ്ഥിതികള്‍ എന്തു ചെയ്തു എന്നു അറിഞ്ഞു കൂടാ. ഒരു പക്ഷേ, വധിച്ചിരിക്കാം.
ജീര്‍ണ്ണിച്ച ആശയങ്ങളെയും വിശ്വാസങ്ങളെയും എതിര്‍ത്തും വിമര്‍ശിച്ചുമൊക്കെയാണ് പുതിയ മതങ്ങള്‍ രംഗപ്രവേശം ചെയ്യുന്നത്. സാര്‍വലൗകിക സാഹോദര്യമാണ് ഇസ്‌ലാം ലോകത്തിന് നല്‍കിയ വലിയ സംഭാവന. എന്നാല്‍ ആ മഹത്തായ ആശയം ജനങ്ങളിലെത്താന്‍ സമയമെടുത്തു.
ഇസ്്‌ലാമിക ചരിത്രത്തിലെ രോമാഞ്ച ജനകമായൊരു സംഭവം ഓര്‍മ്മവരുന്നു. മക്കാ വിജയത്തിനുശേഷം ബാങ്ക് വിളിക്കാന്‍ നിയോഗിക്കപ്പെട്ടത് വലിയ ശബ്ദത്തിനുടമയായ ബിലാല്‍ എന്ന നീഗ്രോ അടിമയെയായിരുന്നു. അദ്ദേഹം വിശുദ്ധ കഅ്ബയുടെ ഉത്തുംഗതയിലേക്ക് കയറിപ്പറ്റുമ്പോള്‍ ശുദ്ധ അറബികള്‍ ബഹളം കൂട്ടി.
‘ഓ… ഈ കറുത്ത നീഗ്രോ അടിമക്ക് നാശം… അവനതാ കഅ്ബയുടെ മോന്തായത്തില്‍ കയറി നില്‍ക്കുന്നു…’ ഇസ്്‌ലാം മതം സ്വീകരിച്ചിട്ടും അവരുടെ രക്തത്തില്‍നിന്ന് വര്‍ണ്ണ വിവേചനത്തിന്റെ വൈറസുകള്‍ ഇറങ്ങിപ്പോയിരുന്നില്ല. ‘ഹേ മനുഷ്യവര്‍ഗമേ നിങ്ങളെ ഞാന്‍ ഒരു സ്ത്രീയില്‍ നിന്നും പുരുഷനില്‍നിന്നും സൃഷ്ടിച്ചു…’ എന്നാരംഭിക്കുന്ന ഖുര്‍ആന്‍ സൂക്തം ഉദ്ധരിച്ചാണ് നബി അവരെ നിശബ്ദരാക്കിയത്.
തിരുനബിയുടെ പ്രബോധനം വമ്പിച്ച പരിവര്‍ത്തനമാണ് അറബികളില്‍ വരുത്തിയത്. കാപ്പിരികളും മനുഷ്യരാണെന്ന് തിരിച്ചറിയാന്‍ അവര്‍ പഠിച്ചു. ബിലാല്‍ ഇബ്‌നു റബാഹിനെ സ്‌നേഹിക്കാനും ആദരിക്കാനും മാത്രമല്ല, പവന്‍ പോലുള്ള തങ്ങളുടെ പെണ്‍കുട്ടികളെ അദ്ദേഹത്തിന് കെട്ടിച്ചുകൊടുക്കാനും അവര്‍ സന്നദ്ധരായി.
പ്രവാചകന്റെ മാനവ ദര്‍ശനം വാഴ്ത്തപ്പെടേണ്ടതാണ്. അദൈ്വതത്തിന്റെ ഈറ്റില്ലമാണ് ഭാരതം. സാധാരണജനങ്ങളിലേക്ക് അത് എത്തിച്ചേര്‍ന്നില്ല.
മാനവദര്‍ശനം ശക്തിയാര്‍ജ്ജിച്ചാല്‍ ഫാഷിസത്തിന് കടന്നുവരാന്‍ സാധ്യമല്ല. നന്മ എവിടെയുണ്ടെങ്കിലും അത് നമ്മില്‍ വന്നുചേരണമെന്നാണ് മുനിമാര്‍ പ്രാര്‍ത്ഥിച്ചിരുന്നത്. ഈ പ്രാര്‍ത്ഥനയുടെ പിന്‍ബലമുള്ളത് കൊണ്ടാവാം പ്രവാചകനെക്കുറിച്ച് ഞാന്‍ കുറച്ചു കവിതകളെഴുതിയിട്ടുണ്ട്. ഇസ്‌ലാമിക ജീവിതം പശ്ചാത്തലമാക്കി കുറെ നോവലുകളും. മതനിരപേക്ഷ നിലപാട് കൈമോശം വരാത്തത് കൊണ്ടാവാം ഇതെല്ലാം സാധിക്കുന്നത്. ഇസ്്‌ലാമിക കഥകളും കവിതകളും കൂടുതല്‍ എഴുതിയത് കൊണ്ട് മുഖ്യധാരാ മാധ്യമങ്ങളും എഴുത്തുകാരും അവഗണിക്കുന്നത് പ്രശ്്‌നമേ അല്ല.

News

‘അടിമയുടെ സമാധാനം വേണ്ട, ഒരിക്കലും അടിമയാവില്ല’: ട്രംപിന്റെ അന്ത്യശാസനത്തിന് പിന്നാലെ തിരിച്ചടിച്ച് വെനസ്വേലന്‍ പ്രസിഡന്റ്

ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

Published

on

വാഷിംഗ്ടണുമായുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍, വെനിസ്വേല ‘ഒരു അടിമയുടെ സമാധാനം ആഗ്രഹിക്കുന്നില്ല’ എന്ന് കാരക്കാസിലെ ആയിരക്കണക്കിന് പിന്തുണക്കാരോട് പറഞ്ഞുകൊണ്ട്, വര്‍ദ്ധിച്ചുവരുന്ന യുഎസ് സമ്മര്‍ദ്ദത്തിന് വെനിസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ മറുപടി നല്‍കി. ആഴ്ചകളായി അമേരിക്കയുടെ വര്‍ദ്ധിച്ചുവരുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം മാര്‍ച്ചുകളെ അഭിസംബോധന ചെയ്ത മഡുറോ, 22-ാം ആഴ്ചയിലേക്ക് കടന്ന നാവിക വിന്യാസത്തിലൂടെ വാഷിംഗ്ടണ്‍ വെനിസ്വേലയെ ‘പരീക്ഷിക്കുകയാണെന്ന്’ ആരോപിച്ചു. ബലപ്രയോഗത്തിലൂടെ രാഷ്ട്രീയ മാറ്റം അടിച്ചേല്‍പ്പിക്കാനുള്ള ഏതൊരു ശ്രമത്തെയും രാജ്യം ചെറുക്കുമെന്ന് മുന്നറിയിപ്പ് നല്‍കി.

‘നമുക്ക് സമാധാനം വേണം, പക്ഷേ പരമാധികാരം, സമത്വം, സ്വാതന്ത്ര്യം എന്നിവയുള്ള സമാധാനം! അടിമയുടെ സമാധാനമോ കോളനികളുടെ സമാധാനമോ നമുക്ക് വേണ്ട!’ വെനിസ്വേലന്‍ ജനതയോട് ‘സമ്പൂര്‍ണ വിശ്വസ്തത’ പ്രതിജ്ഞയെടുക്കുന്നതിന് മുമ്പ് അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു. കഴിഞ്ഞ മാസം ഒരു അപൂര്‍വ ഫോണ്‍ കോളിനിടെ ഡൊണാള്‍ഡ് ട്രംപ് മഡുറോ ഉടന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അന്ത്യശാസനം പുറപ്പെടുവിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വന്നത്.

മഡുറോയെ ഉടന്‍ തന്നെ വിട്ടുപോകാന്‍ ട്രംപ് സമ്മര്‍ദ്ദം ചെലുത്തിയതായും, അദ്ദേഹം ഉടന്‍ തന്നെ രാജിവച്ചാല്‍ മാത്രമേ കുടുംബത്തിന് ഉറപ്പ് നല്‍കൂ എന്നും മഡുറോ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ആഗോള പൊതുമാപ്പ്, രാഷ്ട്രീയ അധികാരം ഉപേക്ഷിച്ചാലും സായുധ സേനയുടെ നിയന്ത്രണം നിലനിര്‍ത്താനുള്ള കഴിവ് എന്നിവയുള്‍പ്പെടെയുള്ള എതിര്‍ ആവശ്യങ്ങള്‍ മഡുറോ മുന്നോട്ടുവച്ചതായും റിപ്പോര്‍ട്ടുണ്ട്. വെനിസ്വേലന്‍ വ്യോമാതിര്‍ത്തി ‘പൂര്‍ണ്ണമായും അടച്ചുപൂട്ടി’ എന്ന് ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം രണ്ടാമത്തെ കോള്‍ നേടാന്‍ മഡുറോ ശ്രമിച്ചിട്ടും, പിന്നീട് കൂടുതല്‍ ആശയവിനിമയം നടന്നിട്ടില്ലെന്ന് റിപ്പോര്‍ട്ട്.

അന്തിമ റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടില്ല, നിഷേധിക്കുന്നില്ല, പക്ഷേ ട്രംപ് സൈനിക സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. കരീബിയന്‍ മേഖലയില്‍ യുഎസ് നാവികസേനയുടെ വിപുലമായ സന്നാഹം തുടരുകയാണ്, വ്യോമാതിര്‍ത്തി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്, മയക്കുമരുന്ന് കൊണ്ടുപോകുന്ന ബോട്ടുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്, ഇവ വാഷിംഗ്ടണില്‍ ഉഭയകക്ഷി പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്. മഡുറോയുടെ സര്‍ക്കാരുമായി ബന്ധപ്പെട്ട മയക്കുമരുന്ന് ശൃംഖലകളെ ലക്ഷ്യം വച്ചാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് അവകാശപ്പെടുന്നു. വെനിസ്വേലയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ട്രംപ് ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരെ കാണുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു, എന്നാല്‍ ‘പ്രസിഡന്റിന്റെ പരിഗണനയിലുള്ള ചില ഓപ്ഷനുകള്‍ മേശപ്പുറത്തുണ്ട്’ എന്ന് മാത്രം പറഞ്ഞുകൊണ്ട് അടിസ്ഥാന ഓപ്ഷനുകള്‍ തള്ളിക്കളഞ്ഞില്ല.
ഭരണമാറ്റം തേടാന്‍ വാഷിംഗ്ടണ്‍ ശ്രമിക്കുന്നുവെന്ന് കാരക്കാസ് ആരോപിക്കുന്നു.

മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കാനും വെനിസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുമുള്ള വിശാലമായ പ്രചാരണത്തിന്റെ ഭാഗമാണ് യുഎസ് വിന്യസിക്കല്‍ എന്ന് മഡുറോയുടെ സര്‍ക്കാര്‍ വാദിക്കുന്നു. ഒപെക്കിന് അയച്ച കത്തില്‍, വാഷിംഗ്ടണ്‍ ‘സൈനിക ബലപ്രയോഗത്തിലൂടെ വെനിസ്വേലയുടെ വിശാലമായ എണ്ണ ശേഖരം – ലോകത്തിലെ ഏറ്റവും വലിയത് – കൈവശപ്പെടുത്താന്‍’ ശ്രമിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. വെനിസ്വേലന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടുവെന്ന് ആദ്യമായി സമ്മതിച്ചതിന് ശേഷം വെനിസ്വേലയുടെ ദേശീയ അസംബ്ലി ഇപ്പോള്‍ യുഎസ് ആക്രമണങ്ങളെക്കുറിച്ച് സ്വന്തം അന്വേഷണം പ്രഖ്യാപിച്ചു. അതേസമയം, കൊളംബിയയുടെ പ്രസിഡന്റ് ഗുസ്താവോ പെട്രോയോ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വേദിയായി കാര്‍ട്ടജീനയെ വാഗ്ദാനം ചെയ്തു. എന്നിരുന്നാലും കാരക്കാസോ വാഷിംഗ്ടണോ പ്രതികരിച്ചിട്ടില്ല.

Continue Reading

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

Trending