Connect with us

Video Stories

ലോക വേദികളില്‍ ഇന്ത്യയുടെ അന്തസ്

Published

on

എ.കെ ആന്റണി

ഇ. അഹമ്മദ് സാഹിബിന്റെ വേര്‍പാട് അദ്ദേഹത്തിന്റെ കുടുംബത്തിനോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിക്കോ കേരളത്തിനോ മാത്രമുണ്ടായ നഷ്ടമല്ല; മറിച്ച് രാജ്യത്തിനാകമാനമുണ്ടായ തീരാ നഷ്ടമാണ്. ഞാനോര്‍ക്കുകയാണ,് നിരവധി സന്നിഗ്ദ്ധ ഘട്ടങ്ങളില്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ ലോക രാജ്യങ്ങള്‍ക്ക് മുമ്പില്‍ ഉയര്‍ത്തിപിടിക്കാന്‍ രാജ്യം അഹമ്മദ് സാഹിബിനെയായിരുന്നു നിയോഗിക്കാറുണ്ടായിരുന്നത്. അത് കശ്മീര്‍ വിഷയമാകട്ടെ, മറ്റ് സങ്കീര്‍ണമായ പ്രശ്‌നങ്ങളാവട്ടെ, അവയെല്ലാം യുക്തിഭദ്രമായി ലോക വേദികളില്‍ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രത്യേകം എടുത്തുപറയേണ്ടതായുണ്ട്.

ചില വിഷയങ്ങളില്‍ അദ്ദേഹം വിയോജിപ്പുകള്‍ പ്രകടിപ്പിക്കാറുണ്ടായിരുന്നു. ഉദാഹരണത്തിന് കാലാകാലങ്ങളായി മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങള്‍ക്കായി കാര്യമായി ഒന്നും ചെയ്യുന്നില്ല എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. സച്ചാര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ ശുഷ്‌ക്കാന്തി പോരെന്ന് അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിക്കാറുണ്ടായിരുന്നു. എന്നാല്‍ ലോക വേദികളില്‍ അഹമ്മദ് സാഹിബ് ഇന്ത്യന്‍ താല്‍പര്യങ്ങളെ സമര്‍ത്ഥമായി അവതരിപ്പിക്കുമായിരുന്നു. അതിനി അദ്ദേഹത്തിനു വ്യക്തിപരമായി വിയോജിപ്പുള്ളതാണെങ്കിലും ശരി കൂട്ടായ തീരുമാനങ്ങളെ മാനിക്കാനുള്ള മാന്യത അദ്ദേഹം കാണിക്കുമായിരുന്നു.

ലോക നേതാക്കളുമായി പ്രത്യേകിച്ചു അറബ് രാഷ്ട്രത്തലവന്‍മാരുമായി അദ്ദേഹത്തിനു അടുത്ത ബന്ധമുണ്ടായിരുന്നു. ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ തിളങ്ങുന്ന മുഖമായിരുന്നു അദ്ദേഹം. പ്രതിരോധ മന്ത്രിയായിരിക്കെ അവിടങ്ങളിലെ ഉന്നത നേതൃത്വങ്ങള്‍ അദ്ദേഹത്തെ പറ്റി ചോദിക്കാറുള്ളത് ഞാന്‍ ഓര്‍ക്കുകയാണ്. ഗള്‍ഫ് രാജ്യ തലവന്‍മാരുമായുള്ള ചങ്ങാത്തം മറ്റാരേക്കാളും സഹായകമായത് മലയാളികള്‍ക്കാണ്. നൂറുകണക്കിനു അനുഭവങ്ങള്‍ എനിക്ക് ഓര്‍ത്തെടുക്കാന്‍ കഴിയും. ഞാന്‍ തന്നെ പലപ്പോഴും നാട്ടില്‍ നിന്നും പ്രവാസികളുമായി ബദ്ധപ്പെട്ട ഒഴിച്ചുകൂടാന്‍ കഴിയാത്ത വിഷയം വരുമ്പോള്‍ അഹമ്മദ് സാഹിബിനെ ബന്ധപ്പെടാറുണ്ടായിരുന്നു.

അതുപോലെ ഡല്‍ഹി മലയാളികളുടെ അഭയ കേന്ദ്രം കൂടിയായിരുന്നു അദ്ദേഹം. മലയാളികള്‍ ഡല്‍ഹിയില്‍ അനുഭവിച്ചിരുന്ന പല പ്രധാന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് ഞാനോര്‍ക്കുന്നു. 2004 ലെ ഇലക്ഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളില്‍ ജയിച്ചു കറിയത് ഇ. അഹമ്മദ് മാത്രമായിരുന്നു. കേരളത്തിലെ പ്രധാന രാഷ്ട്രീയ ശക്തിയാണ് മുസ്‌ലിം ലീഗ്. അതിന്റെ ശക്തിയില്‍ ആര്‍ക്കും സംശയമുണ്ടാകാനും വഴിയില്ല. അതിന്റെ ചരിത്രത്തിലെ നിര്‍ണായക സന്ദര്‍ഭമായിരുന്നു അഹമ്മദ് സാഹിബിന്റെ മന്ത്രി സ്ഥാനം. അത് പാര്‍ട്ടിക്കു മാത്രമല്ല, മഹാനായ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്കും അതോടപ്പം അഹമ്മദ് സാഹിബിനും കൂടിയുള്ള അംഗീകാരമായിരുന്നു.

മതേതര പാരമ്പര്യമുള്ള ഇന്ത്യാ രാജ്യത്ത് മതേതര സത്ത ഉയര്‍ത്തിപ്പിടിച്ച വലിയ മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തോട് കേന്ദ്ര ഗവണ്‍മെന്റ് കാണിച്ച അപമര്യാദയില്‍ അമര്‍ഷവുമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചില ആരോഗ്യ കാരണങ്ങളാല്‍ പരിപാടികളില്‍ അധികമായി പങ്കെടുക്കാറില്ല. അവര്‍ക്ക് കൊടും തണുപ്പത്ത് അര്‍ധരാത്രി ആര്‍.എം.എല്‍ ഹോസ്പിറ്റലില്‍ കുത്തിയിരിക്കേണ്ടിവന്നു. അഹമ്മദ് സാഹിബിന്റെ മക്കള്‍ക്ക് അദ്ദേഹത്തെ ഒരു നോക്കുകാണാന്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നുവെന്നത് എത്ര പ്രതിഷേധാര്‍ഹമാണ്. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്.

എങ്ങനെ സംഭവിച്ചു എന്നറിയാന്‍ അദ്ദേഹത്തിന്റെ കുടുംബത്തിനു അവകാശമുണ്ട്, കേരളത്തിനു അവകാശമുണ്ട്. അത് പുറത്ത്‌കൊണ്ട് വരിക എന്നത് അദ്ദേഹത്തിന്റെ പാവന സ്മരണയോടുള്ള നമ്മുടെ കടപ്പാടുകൂടിയാണ്. അഹമ്മദ് സാഹിബിനെ പറ്റി മണിക്കൂറുകളോളം സംസാരിക്കാന്‍ എനിക്കു കഴിയും. അഹമ്മദ് സാഹിബിന്റെ പാവന സ്മരണക്കുമുന്നില്‍ തലകുനിച്ചു ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. (ന്യൂഡല്‍ഹിയില്‍ ഇന്നലെ നടന്ന അനുസ്മരണ സമ്മേളനത്തില്‍ നടത്തിയ പ്രസംഗം.
തയ്യാറാക്കിയത്: ഷംസീര്‍ കേളോത്ത്)

Health

കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

Published

on

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പോണ്ടിച്ചേരിയില്‍ നടന്ന പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ കഴിഞ്ഞ ശനിയാഴ്ച്ചയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച ശേഷമാണ് കുട്ടിക്ക് രോഗലക്ഷണങ്ങളുണ്ടായത്.

അതേസമയം മറ്റൊരു കുട്ടി കൂടി അമീബിക് മസ്തിഷ്‌കജ്വര ലക്ഷണങ്ങളുമായി കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണ്. കോഴിക്കോട് സ്വദേശിയായ നാലു വയസ്സുകാരന്‍ ആണ് ചികിത്സയിലുള്ളത്. ഈ കുട്ടിയുടെ പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 14 വയസ്സുകാരന്‍ അഫ്നാന്‍ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂര്‍വമായാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തില്‍ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേര്‍ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തില്‍ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ സാധിച്ചത്.

വളരെ വിരളമായി കണ്ടുവന്നിരുന്ന അമീബിക് മസ്തിഷ്‌കജ്വരം കേരളത്തില്‍ ആശങ്കയാവുകയാണ്. റിപ്പോര്‍ട്ട് ചെയ്തശേഷം ഏഴുവര്‍ഷത്തിനിടെ ആറുപേര്‍ക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്.

മേയ് 21-ന് മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ചുവയസ്സുകാരിയും ജൂണ്‍ 16-ന് കണ്ണൂരില്‍ 13-കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടു വയസ്സുകാരനുമാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. ഇതില്‍ അഞ്ചുവയസ്സുകാരി കടലുണ്ടിപ്പുഴയിലും മറ്റുരണ്ടുപേരും കുളത്തിലും കുളിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.

Continue Reading

Health

നിപ, 8 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: വീണാ ജോര്‍ജ്

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്.

Published

on

എട്ടു  പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 2 പേരാണ് അഡ്മിറ്റായത്. ഇതോടെ ആകെ 8 പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളത്. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

Continue Reading

Video Stories

നിപ: 17 പേരുടെ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 460 പേര്‍: മന്ത്രി വീണാ ജോര്‍ജ്

ഐസൊലേഷനിലുള്ളവര്‍ ക്വാറന്റയിന്‍ പൂര്‍ത്തിയാക്കണം

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 23) പുറത്തു വന്ന 17 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഐസൊലേഷനില്‍ കഴിയുന്നവര്‍ 21 ദിവസത്തെ ക്വാറന്റയിനില്‍ തുടരണമെന്നും പ്രോട്ടോകോള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരമുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ 460 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. ഇതില്‍ 220 പേര്‍ ഹൈറിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഹൈ റിസ്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരില്‍ 142 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട 19 പേരാണ് വിവിധ ആശുപത്രികളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 17 പേരും തിരുവനന്തപുരത്ത് രണ്ടു പേരും.

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫീല്‍ഡ് തലത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാണ്ടിക്കാട്, ആനക്കയം ഗ്രാമപഞ്ചായത്തുകളിലായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇതുവരെ 18055 വീടുകള്‍ സന്ദര്‍ശിച്ചു. പാണ്ടിക്കാട് 10248 വീടുകളും ആനക്കയത്ത് 7807 വീടുകളും സന്ദര്‍ശിച്ചു. പാണ്ടിക്കാട് 728 പനി കേസുകളും ആനക്കയത്ത് 286 പനിക്കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗ ബാധയുമായി ബന്ധപ്പെട്ട് യാതൊരു ആശങ്കയുടെയും ആവശ്യമില്ല. സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതം പരിശോധിച്ച് ഒരാളെ പോലും വിട്ടു പോവാത്ത വിധം കുറ്റമറ്റ രീതിയിലാണ് സമ്പര്‍ക്ക തയ്യാറാക്കുന്നത്.

നിപ സ്രവ പരിശോധയ്ക്കായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ മൊബൈല്‍ ലബോറട്ടറി കോഴിക്കോട് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ സാംപിളുകള്‍ ഇവിടെ നിന്ന് പരിശോധിക്കാനാവും.

സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ക്കായി ശക്തമായ മാനസിക പിന്തുണയാണ് നല്‍കി വരുന്നത്. നിപ സംശയനിവാരണത്തിനായും മാനസിക പിന്തുണയ്ക്കായും ആരംഭിച്ച കാള്‍ സെന്റര്‍ വഴി 329 പേര്‍ക്ക് പിന്തുണ നല്‍കാനായി. നിപ ബാധിത മേഖലയിലെ സ്കൂളുകളില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് നടക്കുന്നുണ്ട്. സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ടതു മൂലം ക്ലാസുകളില്‍ ഹാജരാവാന്‍ സാധിക്കാത്ത, മറ്റു സ്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് ഓണ്‍ലൈനായി പഠനം നടത്താനുള്ള സംവിധാനം ഒരുക്കും. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ ക്ലാസുകളും പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്.

വവ്വാലുകളില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതിനായി പൂനെ എൻ.ഐ.വിയില്‍ നിന്നും ഡോ. ബാലസുബ്രഹ്‍മണ്യത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം രോഗബാധിത മേഖലയിലെത്തി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാല്‍ ഇവര്‍ ജനിതക പരിശോധന നടത്തും. വവ്വാലുകളുടെ സാന്നിദ്ധ്യം കണ്ടെത്താനായി രോഗ ബാധിത പ്രദേശങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. വൈറസ് സാന്നിദ്ധ്യമുണ്ടെങ്കില്‍ കണ്ടെത്തുന്നതിനായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളില്‍ നിന്നും വളര്‍ത്തുമൃഗങ്ങളില്‍ നിന്നുള്ള സാംപിള്‍ ശേഖരിച്ച് ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘത്തിന് കൈമാറുന്നുണ്ട്.

നിപരോഗ ബാധയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും വിദ്വേഷ പ്രചരണം നടത്തിയതിനും രണ്ടു കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

Continue Reading

Trending