Video Stories
സെല്‍ഫി മാധ്യമ പ്രവര്‍ത്തനവും കുടം തുറന്ന് വന്ന ഭൂതവും
ശാരി പി.വി
തൂലികക്ക് പടവാളിനേക്കാളും മൂര്‍ച്ചയുണ്ടെന്ന് ആലങ്കാരികമായാണെങ്കിലും നോവലിസ്റ്റും നാടകകൃത്തുമായ എഡ്വാര്‍ഡ് ബല്‍വര്‍ ലിറ്റന്‍ 1839ല്‍ തന്റെ കര്‍ദിനാള്‍ റിശാലൂ അഥവാ ഗൂഢാലോചന എന്ന ചരിത്ര നാടകത്തിലൂടെ പറഞ്ഞ വാക്കുകളാണ്. എന്നാല്‍ നൂറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഈ വാക്ക് അര്‍ത്ഥവത്താണെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുകയാണ്.
ജനാധിപത്യത്തിന്റെ നാലാം തൂണ് എന്നു വിശേഷിപ്പിക്കുന്ന മാധ്യമങ്ങളെ എല്ലാ ഏകാധിപതികളും, സര്‍ക്കാറുകളും ഭയപ്പെടുന്നുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി വാര്‍ത്താ ചാനലായ എന്‍.ഡി.ടി.വിയോട് ഒരു ദിവസം സംപ്രേഷണം ചെയ്യരുതെന്ന് ആവശ്യപ്പെട്ടതിലൂടെ പുറത്തു വന്നത്. തങ്ങള്‍ക്കു വേണ്ടി ബ്ലാ..ബ്ലാ…ബ്ലാ എന്നു ബഹളം വെക്കുന്നതും സര്‍ക്കാറാണ് നൂറ് ശതമാനം ശരിയെന്നും കാണുന്നവനെയൊക്കെ വിളിച്ചിരുത്തി തീവ്രവാദിയാക്കി മുദ്രകുത്തി സമൂഹത്തിലൂടെ പറത്തി വിടുന്ന ഗ്വാ, ഗ്വാ സ്വാമിമാര്‍ മാത്രം നാട്ടിലുണ്ടായാല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാറും സര്‍വോപരി സംഘ്പരിവാറുകളും കരുതുന്നത്. എന്നാല്‍ നട്ടെല്ല് വളക്കാതെയും പേന പാര്‍ട്ടി ഓഫീസില്‍ പണയം വെക്കാതെയും രാജ്യത്ത് മാധ്യമ പ്രവര്‍ത്തനം സാധ്യമാണെന്ന് സെല്‍ഫി വിദ്വാനെ സ്റ്റേജിലിരുത്തിക്കൊണ്ട് ഗോയങ്കെ പുരസ്കാര വിതരണ ചടങ്ങില്‍ ഇന്ത്യന്‍ എക്സ്പ്രസ് ചീഫ് എഡിറ്റര്‍ രാജ് കമല്‍ ഝാ നടത്തിയ പ്രഖ്യാപനം തൊഴുതു നില്ക്കുമെന്നു വിചാരിച്ചവന് തൊഴിച്ചിട്ട പ്രതീതിയാണ് സൃഷ്ടിച്ചത്. നല്ല മാധ്യമ പ്രവര്‍ത്തനം എന്ന് നിര്‍വ്വചിക്കപ്പെടുന്നത് ഒരു റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ ഒരു എഡിറ്റര്‍ എഡിറ്റ് ചെയ്യുന്നതിലൂടെയാണ്. അല്ലാതെ സെല്‍ഫി ജേര്‍ണലിസത്തിലൂടെയല്ലെന്നായിരുന്നു പ്രധാനമന്ത്രിയെ വേദിയിലിരുത്തി ഝാ പറഞ്ഞത്.
ഇപ്പോഴത്തെ മാധ്യമ പ്രവര്‍ത്തനം പലര്‍ക്കും സെല്‍ഫി ജേര്‍ണലമാണെന്നും അദ്ദേഹം പറഞ്ഞു. സെല്‍ഫി ജേര്‍ണലിസത്തില്‍ വസ്തുതകളില്ലെങ്കിലും പ്രശ്നമില്ല. ഫ്രെയിമില്‍ ഒരു പതാകയിട്ടാല്‍ അതിനുള്ളില്‍ എല്ലാം ഒളിപ്പിച്ചുവെക്കാനാകുമെന്നും അദ്ദേഹം സധൈര്യം വിളിച്ചു പറഞ്ഞു. മോദിയെ ഇരുത്തിയാണ് പറഞ്ഞതെങ്കിലും രാജ്യത്തെ പൗരന്മാര്ക്ക് രാജ്യസ്നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ശീതീകരിച്ച മുറിയിലിരുന്ന് അടിച്ച് കൊടുക്കുന്ന ആര്‍ണബ് ഗ്വാസ്വാമിയെ പോലെയുള്ള നമോ ഭക്തര്‍ക്കാണ് ഇത് ഏറെ കൊണ്ടത്. പുതിയ സാങ്കേതിക വിദ്യയുടെയും സാമൂഹ്യമാധ്യമങ്ങളുടെയും കാലത്ത് മാധ്യമങ്ങളുടെ മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉള്ളതെന്നായിരുന്നു മോദി ചടങ്ങില്‍ പറഞ്ഞിരുന്നത്. വാര്‍ത്തകളേക്കാള്‍ അവയെ കുറിച്ചുള്ള മാധ്യങ്ങളുടെ അഭിപ്രായങ്ങളാണ് പൊതുജനങ്ങള്‍ക്ക് കിട്ടുന്നതെന്നായിരുന്നു ടിയാന്റെ കണ്ടു പിടുത്തം. മാധ്യമങ്ങളുടെ പണി വിവാദങ്ങള്‍ സൃഷ്ടിക്കാനാണെന്നും ഇപ്പോള്‍ വാര്‍ത്തകള്‍ അറിയാന്‍ വിവിധ സ്രോതസുകള്‍ ഉണ്ടെന്നും ഗ്രാമങ്ങളിലെ ഒരു കൃഷിക്കാരനു പോലും ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അടിച്ചിട്ടു. പക്ഷേ കൂട്ടത്തില്‍ ഒരു സത്യം അറിയാതെയാണെങ്കിലും മാന്യ ദേഹം പറഞ്ഞു. തന്നെ പ്രശസ്തനാക്കിയത് മാധ്യമങ്ങള്‍ ആണെന്നും അല്ലെങ്കില്‍ തന്നെയൊക്കെ ആരറിയാനാണെന്നും അദ്ദേഹം ചോദിച്ചു. അതിനു മാധ്യമങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ശരിയാണ്, മാധ്യമങ്ങള്‍ മാത്രമാണ് മേപ്പടിയാനെ പ്രശസ്തനാക്കിയത്. മാധ്യമ പരിലാളന ഒന്നു കൊണ്ട് മാത്രമാണ് മിക്ക സംഘി നേതാക്കളും ഉയര്‍ന്നതെന്നത് നഗ്നമായ സത്യമാണ്. എന്നാല്‍ മാധ്യമ പ്രവര്‍ത്തനമെന്നത് പി.ആര് ജോലിയല്ലെന്ന് അല്പ സമയത്തേക്കെങ്കിലും പ്രധാനമന്ത്രിക്ക് മനസിലാക്കിക്കൊടുക്കാന്‍ ഒരു ഝാ വേണ്ടി വന്നുവെന്നതാണ് അതിലേറെ വലിയ സത്യം. സാധാരണ വിക്കി പീഡിയ നോക്കി ആശംസകള്‍ എറിയാറുള്ള ആളെന്ന നിലയില്‍ ഇക്കാര്യത്തില്‍ നന്നായി ഇരുത്തിക്കൊണ്ട് തന്നെയാണ് ഝാ പറഞ്ഞത് വിക്കിപീഡിയയില്‍ ഒരുപക്ഷെ അങ്ങ് കണ്ടിട്ടുണ്ടാകില്ല, രാംനാഥ് ഗോയെങ്കയെ കുറിച്ചെന്ന്, ഇന്ത്യന്‍ എക്സ്പ്രസിന്റെ പത്രാധിപരായിരുന്ന അദ്ദേഹം ഒരു മാധ്യമ പ്രവര്‍ത്തകനെ പുറത്താക്കിയ ചരിത്രവും. താങ്കളുടെ ജേര്‍ണലിസ്റ്റ് നന്നായി ജോലി ചെയ്യുന്നു എന്ന് ഒരു മുഖ്യമന്ത്രി പറഞ്ഞതിന് ഒരു മാധ്യമപ്രവര്‍ത്തകനെ പുറത്താക്കിയെന്നതായിരുന്നു ആ സംഭവം.
റീട്വീറ്റുകളും ലൈക്കുകളും കണ്ട് വളരുന്ന ഒരു പുതിയ തലമുറ മാധ്യമപ്രവര്‍ത്തകര്‍ നമുക്കുണ്ട്. അവര്‍ക്ക് അറിയില്ല സര്‍ക്കാറില്‍നിന്നുള്ള വിമര്‍ശനമാണ് മാധ്യമ പ്രവര്‍ത്തനത്തിലെ അംഗീകാരത്തിന്റെ ഏറ്റവും വലിയ മുദ്രയെന്നത്. നല്ല മാധ്യമ പ്രവര്‍ത്തനം മരിക്കുന്നില്ല. അത് വലുതായിക്കൊണ്ടിരിക്കുകയുമാണ്. ദുഷിച്ച മാധ്യമ പ്രവര്‍ത്തനം അഞ്ച് വര്‍ഷം മുമ്പുണ്ടായതിനേക്കാളേറെ അലോസരപ്പെടുത്തുന്ന ബഹളം ഇപ്പോള്‍ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. ഇതേ ചടങ്ങില്‍ മോദിയില്‍ നിന്നും പുരസ്കാരം വാങ്ങാന്‍ താല്പര്യമില്ലെന്നറിയിച്ച് ടൈംസ് ഓഫ് ഇന്ത്യ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ അക്ഷയ് മുകുള്‍ പിന്‍വാങ്ങിയിരുന്നു. മോദിക്കൊപ്പം ഒരു ഫ്രെയിമില്‍ വരാന്‍ താല്പര്യമില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു അക്ഷയ് മുകുളിന്റെ പിന്മാറ്റം.
തങ്ങളുടെ മുന്നില്‍ ഓച്ചാനിക്കുകയും മറ്റുള്ളവരുടെ മുമ്പില്‍ ആക്രോശിക്കുകയും ചെയ്യുന്ന മാധ്യമ മേലാളന്മാരും ആര്.എസ്.എസുകാരല്ലാത്തവര്‍ മാധ്യമപ്രവര്‍ത്തകരാവേണ്ടെന്നു സര്‍ക്കുലര്‍ ഇറക്കിയ എം.പിമാരുമുള്ള പാര്‍ട്ടിക്കു ഝാ കൊടുത്തത് വെറും പണിയായിരുന്നില്ല. എട്ടിന്റെ പണിയിയായിരുന്നു. എന്നാല്‍ കൊണ്ടാലും കൊടുത്താലും ചിലര്‍ പഠിക്കില്ലെന്നതിന്റെ തെളിവായി ഉടനെ തന്നെ അടുത്ത തിട്ടൂരം പുറത്തു വന്നു. ഹിന്ദി വാര്‍ത്താ ചാനലായ എന്‍ഡിടിവി ഇന്ത്യക്ക് ഒരു ദിവസത്തെ വിലക്ക്. അടിയന്തരാവസ്ഥയ്ക്ക് സമാന സാഹചര്യം സൃഷ്ടിച്ച് മാധ്യമങ്ങളെ വേട്ടയാടുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും എന്‍ഡിടിവിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും എന്‍ഡിടിവി ഇന്ത്യക്കൊപ്പം ഓഫ്ലൈനാകുമെന്ന് പലരും പ്രഖ്യാപിച്ചു കഴിഞ്ഞു. വിരുദ്ധ അഭിപ്രായങ്ങള്‍ പാടില്ലെന്ന ഹിറ്റ്ലര്‍ നയത്തിന് ഇപ്പോഴും ജീവനുണ്ടെന്നാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ കവറേജിന്റെ പേരില്‍ എന്‍ഡിടിവി ഇന്ത്യയെ ഒരു ദിവസത്തേക്ക് വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തും കണക്കിന് വിമര്‍ശിച്ചും പ്രൈംടൈമില് എന്‍ഡിടിവി എഡിറ്റര്‍ രവിശ് കുമാര്‍ കുറിക്കുകൊള്ളുന്ന മറുപടി നല്‍കിക്കഴിഞ്ഞു. ഡല്‍ഹിയെ വിഴുങ്ങുന്ന മലിനവായുവില്‍ തുടങ്ങിയ ചര്‍ച്ച, ചോദ്യം ചോദിക്കുന്നതിനെ വിലക്കുന്ന കേന്ദ്രസര്‍ക്കാരിലേക്ക് കൊണ്ടെത്തിച്ചാണ് പ്രത്യേക െ്രെപംടൈം ഷോ എന്‍ഡിടിവി ഇന്ത്യ നടത്തിയത്.
ചോദ്യം ചോദിക്കാന്‍ പറ്റില്ലെങ്കില്‍ സംസാരിക്കാന്‍ കഴിയില്ലെങ്കില്‍ ഞങ്ങള്‍ വേറെന്ത് ചെയ്യണം എന്ന് എന്‍ഡിടിവി ജനാധിപത്യ രാജ്യത്തിലെ സര്‍ക്കാറിനോട് ആവര്‍ത്തിച്ച് ചോദിച്ചു. മൈമുകളെ ഉള്‍പ്പെടുത്തിയാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളെ ശക്തമായി രവീശ് കുമാര്‍ ഷോയിലൂടെ വിമര്‍ശിച്ചത്. വാര്‍ത്തകളുടെ വായ് മൂടിക്കെട്ടും തോറും കുടത്തില്‍ നിന്നും ഭൂതം പുറത്തു കടക്കുമെന്ന് ഇപ്പോഴെങ്കിലും സംഘികള്‍ക്കു മനസിലായിക്കാണും. ലോകത്തിന് മുന്നില്‍ അഭിനയിക്കുകയും അവരെ വഞ്ചിക്കുകയും ചെയ്ത അച്ഛനെ ചോദ്യം ചെയ്ത പഴയ പെണ്‍കുട്ടിയുടെ കഥ പറഞ്ഞ് രവീശ് കുമാര്‍ ഓര്‍മ്മിപ്പിച്ചത് ചെറുതല്ലാത്ത ചിലതാണ്. ദാനവും സത്കര്‍മ്മവും ചെയ്യുന്നു എന്ന പേരില്‍ മറ്റുള്ളവര്‍ക്ക് നാശമായത് മാത്രം നല്കി നല്ലവനെന്ന് അഭിനയിക്കുന്ന അച്ഛനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയെ പിതാവ് കാലന് ദാനം ചെയ്തു. എന്നാല്‍ ഒന്നോര്‍ക്കണം, ഇന്നും ഈ കഥ പ്രസക്തമാകുന്നതും ആളുകള്‍ ഓര്‍ക്കുന്നതും അച്ഛന്റെ പേരിലല്ല, അച്ഛനെ ചോദ്യം ചെയ്ത മകളുടെ പേരിലാണെന്നും രവീശ് തുറന്നടിച്ചു. രവീശ് ഒരു പ്രതീകമാണ്. ചോദ്യങ്ങള്‍ ചോദിക്കാനും സത്യങ്ങള്‍ പറയാനും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ചിലര്‍ക്കു മുമ്പില്‍ ഓച്ഛാനിച്ചു നില്ക്കുന്ന ഊള മാധ്യമപ്രവര്‍ത്തകരെ ഓര്‍മപ്പെടുത്താനുള്ള പ്രതീകം. വിചാരണ തടവുകാരെ വെടിവെച്ചു കൊന്ന പൊലീസ് നടപടിക്കെതിരെ ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകരോട് പൊലീസിനെ ചോദ്യം ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് പറഞ്ഞ കേന്ദ്രമന്ത്രിയെ ന്യായീകരിക്കുന്നവര്‍ക്കുള്ള ഓര്‍മപ്പെടുത്തല്‍.
…………………………………………………………………………
കേരളത്തില്‍ ഏറ്റവും മണ്ടന്മാര് ആരാണ്. ഈ ചോദ്യത്തിന് ഉത്തരം തേടുന്നവര്‍ക്ക് വണ്‍, ടൂ, ത്രീ മണിയും തൃശൂരിലെ ദേശീയ പാര്‍ട്ടിയും ചേര്‍ന്ന് ഉത്തരം കണ്ടെത്തിയിരിക്കുന്നു. സി.പി.ഐ മന്ത്രിമാര്‍ക്ക് ഇടുക്കി ജില്ലയെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്നാണ് മണിയാശാന് പറയുന്നത്. ജില്ലയുടെ കാര്യങ്ങളെക്കുറിച്ച് ധാരണയില്ലാതെ മണ്ടത്തരങ്ങള്‍ കാണിക്കുന്ന മന്ത്രിമാരാണത്രേ സി.പി.ഐ മന്ത്രിമാര്‍. ഇവര്‍ ഇരട്ടച്ചങ്കന് സര്‍ക്കാരിന് സര്‍വത്ര കുഴപ്പമുണ്ടാക്കുകയാണ് പോലും. സി.പി.ഐ മന്ത്രിമാര്‍ക്കെതിരെ ജനകീയ പ്രക്ഷോഭം വേണ്ടിവന്നാല്‍ നടത്തേണ്ടി വരുമെന്നാണ് ടിയാന് പറയുന്നത്. മണിയാശാന് കൊളുത്തിയ തിരി പക്ഷേ സംസ്ഥാനത്തുടനീളം കത്തുന്നുണ്ട്. സി.പി.ഐക്കാര്‍ എവിടെ പരിപാടി വെച്ചാലും അവിടെയെല്ലാം കണക്കിന് സി.പി.എമ്മുകാര്‍ കൊടുക്കുന്നുണ്ട്. തങ്ങളുടെ മന്ത്രിമാരെ മണ്ടന്മാരെന്ന് വിളിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം മണിക്ക് മറുപടിനല്കാന് തങ്ങള്‍ തന്നെ ധാരാളമാണെന്നാണ് സി.പി.ഐയുടെ ഇടുക്കി ജില്ലാകമ്മിറ്റി പറയുന്നത്. മണ്ടത്തരത്തിന്റെ കാര്യത്തില്‍ റെക്കോര്‍ഡിട്ടത് മണിയാശാനും ഇ.പി ജയരാജനുമാണെന്നാണ് സി.പി.ഐക്കാര്‍ പറയുന്നത്. സംഗതി ശ്ശി ശരിയുണ്ട് താനും. ബി.ബി.സിയിലും സി.എന്‍.എന്നിലുമെല്ലാം മുഹമ്മദലിയെ കേരളത്തിന്റെ മെഡല്‍ ജേതാവാക്കിയതു വഴി പ്രത്യക്ഷപ്പെടാന്‍ അപ്പറഞ്ഞ മഹാന്‍മാരിലൊരാള്‍ക്ക് പറ്റിയിട്ടുണ്ട്താനും.
പിന്നെ വണ്‍, ടൂ, ത്രീ താരത്തിന് കുശുമ്പാണെന്നും വല്ല്യേട്ടന്‍മാര്‍ക്കു മുന്നില്‍ കൊച്ചേട്ടന്മാര് പറയുന്നു. സംഗതി ഗതിമാറി ഒഴുകി എന്നു തോന്നിയതോടെ മണി മണിയായി ടിയാന് പ്ലേറ്റ് മാറ്റിയടിച്ചു. കൃഷി മന്ത്രി പൊന്നപ്പനല്ല, തങ്കപ്പനാണെന്നാണ് ഇപ്പോള്‍ പറയുന്നത്. പിന്നെ താന്‍ പറഞ്ഞത് എങ്ങനെ വാര്‍ത്തയായി എന്ന് അറിയില്ലെന്നാണ് പാവത്താന്‍ പറയുന്നത്. പക്ഷേ വെറുതെ വളാവളാന്നു മാപ്പു പറയാനൊന്നും പറ്റില്ല, കൃഷി മന്ത്രി ആണെങ്കിലും എം.എം.മണി ആണെങ്കിലും എല്ലാം തികഞ്ഞവരല്ല. കാര്യങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുന്ന വെറുമൊരു വിദ്യാര്‍ഥി മാത്രമാണെന്നാണ് മേപ്പടിയാന് പറയുന്നത്. പിന്നെ ഭാവങ്ങളെ കുറിച്ചും ആശാന് നല്ല അറിവുണ്ട്. ചിലരുടെ ഭാവം കണ്ടാല്‍ എല്ലാം തികഞ്ഞവരാണെന്നു തോന്നും, എന്നാല്‍ ടിയാന് അത്തരമൊരു ഭാവമേ ഇല്ലെന്നാണ് പറയുന്നത്. വിദ്യാര്‍ത്ഥിയായതോണ്ട് വേറെയും ചില ഗുണങ്ങളുണ്ട്. അറിയാന്‍ പാടില്ലാത്ത കാര്യങ്ങളെക്കുറിച്ചു വിദഗ്ധരുമായി സംസാരിച്ചു പുതിയ അറിവു നേടുകയാണ് ഇപ്പോ ആശാന്റെ പ്രധാന ഹോബി. ആശാനെ പോലെ ശിശ്യന്മാരും അറിയാത്തത് പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. ബലാത്സംഗ ഇരയുടെ പേര് നാട്ടുകാര്‍ക്ക് അറിയാത്തതിനാല്‍ സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറി തന്നെ അത് വിളിച്ചു പറഞ്ഞിരിക്കുകയാണ്. ആശാന് ഒന്നു പിഴച്ചാല്‍ അമ്പത്തൊമ്പത് പിഴക്കും ശിശ്യന്‍മാര്‍ക്കെന്നാണല്ലോ.
ലാസ്റ്റ്ലീഫ്:
ത്വലാഖും മുത്തലാഖും നിരോധിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്. ത്വലാഖ് എന്താണെന്ന് അറിയാത്തതിനാല്‍ അങ്ങനെ വിവാഹ മോചനം നിരോധിക്കണമെന്ന ആവശ്യത്തിലൂടെ ചരിത്രത്തില്‍ ഇടം നേടാനുമായി. മണ്ടത്തരം ആരുടേയും കുത്തകയല്ലല്ലോ.
Film
‘ജയിലര്‍2’ന്റെ സെറ്റിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍
‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ്..
ജയിലര്‍2 ന്റെ ഷൂട്ടിങ് ലോക്കെഷനിലേക്ക് ‘പറന്ന്’ മോഹന്‍ലാല്‍. ‘ദൃശ്യം 3’യുടെ ഷൂട്ട് കഴിഞ്ഞയുടനാണ് താരം ‘ജയിലര്‍2’ന്റെ സെറ്റിലേക്ക് പോയത്. മോഹന്‍ലാലിന്റെ പേഴ്സനല്‍ കോസ്റ്റ്യൂം ഡിസൈനറായ ജിഷാദ് ഷംസുദ്ദീനാണ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവച്ചു. മോഹന്‍ലാലിനൊപ്പം ഫ്ലൈറ്റില്‍ സഞ്ചരിക്കുന്ന ചിത്രം ‘ഓഫ് ടു ജെ2’ എന്ന അടിക്കുറിപ്പോടെയാണ് ജിഷാദ് പങ്കുവച്ചത്.
ഇന്നലെയാണ് ‘ദൃശ്യം 3’ സിനിമയുടെ മോഹന്‍ലാലിന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആയ വിവരം പങ്കുവച്ചുകൊണ്ടുള്ള വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചത്. ഇതിന് ശേഷമാണ് ജിഷാദ് ഫ്ലൈറ്റില്‍ നിന്നുള്ള ചിത്രം പങ്കുവയ്ക്കുന്നത്.
‘ജയിലര്‍’ സിനിമയില്‍ ശ്രദ്ധേയമായ മോഹന്‍ലാലിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് ജിഷാദ് ഷംസുദ്ദീന് ആണ്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ആരാധകരും ആവേശത്തിലാണ്. ‘ജയിലര്‍ 2’ സിനിമയിലും ലാലേട്ടന്റെ കോസ്റ്റ്യൂം ‘കത്തണം’ എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. മാത്യുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കുന്നു എന്നും ആരാധകര്‍ കുറക്കുന്നു.
Film
ദി റൈഡിന്റെ’ ട്രെയിലര്‍ പുറത്തിറക്കി; വെള്ളിയാഴ്ച തിയറ്ററുകളില്‍
ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍..
ഒരു കാര്‍യാത്രക്കിടയില്‍ എടുക്കുന്ന ഒരു കുറുക്കുവഴി ഒരു കൂട്ടം ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ത്രില്ലര്‍ ജോണറില്‍ കഥപറയുന്ന ‘ദി റൈഡ്’ എന്ന ചിത്രത്തിന്റെ ആകാംഷ ഉണര്‍ത്തുന്ന ട്രെയിലര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. നേരത്തെ പുറത്തിറങ്ങിയ ടീസറിനും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
ചിത്രം വെള്ളിയാഴ്ച്ച തീയേറ്ററുകളിലെത്താനിരിക്കേയാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ പുറത്തുവിട്ടത്. തങ്ങള്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന ഒരു കാറിലെ യാത്രക്കാരാണ് ട്രെയിലറിന്റെ കേന്ദ്രബിന്ദു. തങ്ങളുടെ പ്രിയപ്പെട്ടവരെപ്പോലും ചതിച്ചതിനെക്കുറിച്ച് അവര്‍ അജ്ഞാതനായ ഒരാളോട് തുറന്നു പറയുന്ന രംഗങ്ങളാണ് ട്രെയിലറില്‍ നിറയുന്നത്.
എന്നാല്‍ ഇതിലേറെയും പറയാനുണ്ടെന്നും ബാക്കി ആര്് പറയുമെന്നുമുള്ള അയാളുടെ ചോദ്യം പ്രേക്ഷകര്‍ക്ക് കൂടുതല്‍ ആകാംഷ സമ്മാനിക്കുന്ന നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.
ഡയസ്പോര്‍ എന്റര്ടെയ്ന്മെന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദര്‍പണ്‍ ത്രിസാല്‍ നിര്‍മ്മിച്ച് റിതേഷ് മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധി കോപ്പ, ആന്‍ ശീതള്‍, മാലാ പാര്‍വതി, ശ്രീകാന്ത് മുരളി, പ്രശാന്ത് മുരളി, ഗോപിക മഞ്ജുഷ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കഥ സുഹാസ് ഷെട്ടിയുടേതാണ്. റിതേഷ് മേനോന്, സുഹാസ് ഷെട്ടി എന്നിവരാണ് നിര്‍മ്മാതാക്കളും. ഇവര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. വിജേന്ദര്‍ സിംഗ്, ഹരീഷ് ലഖാനി, ജിതേന്ദ്രയാദവ്, വി.കെ ഫിലിംസ് ആന്റ് എന്റര്ടെയ്ന്മെന്റ് എന്നിവരാണ് ചിത്രത്തിലെ സഹ നിര്‍മ്മാതാക്കള്‍.
ക്രിയേറ്റീവ് പ്രൊഡ്യൂസറായി റീന ഒബ്റോയ്, ഹെഡ് ഓഫ് പ്രൊഡക്ഷനായി ശശി ദുബൈ എന്നിവരും പ്രവര്‍ത്തിക്കുന്നു. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ബാബ തസാദുഖ് ഹുസൈന് ആണ്. ഈ വര്‍ഷത്തെ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്കാരം കിഷ്കിന്ദകാണ്ഡത്തിലൂടെ നേടിയ സൂരജ് ഇഎസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വികാശ് ആര്യ, ലൈന്‍ പ്രൊഡക്ഷന്‍ ഒക്ടോബര്‍ സ്കൈ പിക്ചേഴ്സ്, കലാസംവിധാനം കിഷോര്‍ കുമാര്‍, സംഗീതം നിതീഷ് രാംഭദ്രന്‍, കോസ്റ്റിയും മേബിള്‍ മൈക്കിള്‍, മലയാളം അഡാപ്റ്റേഷന് രഞ്ജിത മേനോന്, സൗണ്ട് ഡിസൈന്‍ അരുണ്‍ വര്‍മ്മ, സൗണ്ട് മിക്സിംഗ് ഡാന്‍ ജോസ്, കളറിസ്റ്റ് ലിജു പ്രഭാകര്‍, ആക്ഷന്‍ ജാവേദ് കരീം, മേക്കപ്പ് അര്‍ഷാദ് വര്‍ക്കല, സൂപ്പര്‍വൈസിംഗ് പ്രൊഡ്യൂസര്‍ അവൈസ് ഖാന്, ലൈന്‍ പ്രൊഡ്യൂസര്‍ എ.കെ ശിവന്, അഭിലാഷ് ശങ്കരനാരായണന് എന്നിവര്‍ വിവിധ ചുമതലകള്‍ വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര് ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ മാനേജര്‍ റഫീഖ് ഖാന്, കാസ്റ്റിംഗ് നിതിന്‍ സികെ ചന്ദ്രന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു രഘുനന്ദന്, ചീഫ് അസോസിയേറ്റ് ക്യാമറാമാന് ജിയോ സെബി മലമേല്‍, അസോസിയേറ്റ് ഡയറക്ടര്‍ ശരത്കുമാര് കെ.ജി, അഡീഷണല്‍ ഡയലോഗ് ലോപസ് ജോര്‍ജ്, സ്റ്റില്‍സ് അജിത് മേനോന്, വിഎഫ്എക്സ് തിങ്ക് വിഎഫ്എക്സ്, അഡീഷണല്‍ പ്രമോ മനീഷ് ജയ്സ്വാള്‍, പബ്ലിസിറ്റി ഡിസൈന്‍ ആര്‍ഡി സഗ്ഗു, ടൈറ്റില്‍ ഡിസൈന്‍ ഹസ്തക്യാര, മാര്‍ക്കറ്റിംഗ് ഏജന്‍സി മെയിന്‍ലൈന്‍ മീഡിയ, ഫോര്‍വേഡ് സ്ലാഷ് മീഡിയ, പിആര്‍ഒ സതീഷ് എരിയാളത്ത്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ് വര്‍ഗീസ് ആന്റണി, വിതരണം ഫിയോക്ക് എന്നിവരാണ് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍.
Video Stories
പുതിയ മാറ്റത്തിനായി മെറ്റ; ഇന്‍സ്റ്റഗ്രാമില്‍ ഇനി ഒരു പോസ്റ്റിന് മൂന്ന് ടാഗുകള്‍ മാത്രം
ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍…
കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമില്‍ പുതിയ മാറ്റം പരീക്ഷിക്കാന്‍ ഒരുങ്ങി മെറ്റ. ഒരു പോസ്റ്റിന് മൂന്ന് ഹാഷ്ടാഗുകള്‍ മാത്രം എന്ന പരിധി അവതരിപ്പിനാണ്് മെറ്റ ഉടമസ്ഥതയിലുള്ള കമ്പനി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2011 മുതല്‍ ഇന്‍സ്റ്റഗ്രാം തുടര്‍ന്നുവന്നിരുന്ന നിയമത്തില്‍ നിന്നുള്ള മാറ്റമാണിത്. 2011 മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ ഉപയോക്കാള്‍ കണ്ടന്റ് കണ്ടെത്തുന്നതിന്റെ ഒരു പ്രധാന രീതിയാണ് ഹാഷ്ടാഗുകള്‍. ഒരു പോസ്റ്റില്‍ 30 ഹാഷ്ടാഗുകള്‍ വരെ ചേര്‍ത്തുകൊണ്ട് കണ്ടന്റ് ക്രിയേറ്റേഴ്സിന് അവരുടെ പോസ്റ്റുകളുടെ റീച്ച് വര്‍ധിപ്പിക്കാമായിരുന്നു.
എന്നാല്‍ ഇപ്പോള്‍ ഒരു പോസ്റ്റില്‍ മൂന്നില്‍ കൂടുതല്‍ ഹാഷ്ടാഗുകള്‍ ചേര്‍ക്കുമ്പോള്‍ ഒരു എറര്‍ സന്ദേശം കാണുന്നതായി ചില റെഡ്ഡിറ്റ് ഉപയോക്താക്കള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എങ്കിലും ഈ ഫീച്ചര്‍ നിലവില്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമല്ല. ഇത് സൂചിപ്പിക്കുന്നത് മെറ്റ പരിമിതമായ എണ്ണം ഉപയോക്താക്കളില്‍ ഹാഷ്ടാഗ് നിയന്ത്രണ ഫീച്ചര്‍ ഇത് പരീക്ഷിക്കുന്നുണ്ടെന്നും പിന്നീട് പ്ലാറ്റ്ഫോമില്‍ ഉടനീളം ഇത് നടപ്പിലാക്കും എന്നുമാണ്.
ഈ പരീക്ഷണത്തെക്കുറിച്ച് ഇന്‍സ്റ്റഗ്രാം ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തിറക്കിയിട്ടില്ല. മുമ്പ് ഘട്ടം ഘട്ടമായി പുറത്തിറക്കിയ നിരവധി ഫീച്ചറുകളെപ്പോലെ, ഈ മാറ്റവും ഒരേ പ്രക്രിയയുടെ ഭാഗമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ കാലക്രമേണ, ഇന്‍സ്റ്റഗ്രാമിന്റെ റെക്കമന്‍ഡേഷന്‍ സംവിധാനം മാറി. ഇപ്പോള്‍, എക്സ്പ്ലോര്‍ വിഭാഗം ഉള്ളടക്കം, അടിക്കുറിപ്പുകള്‍, ഉപയോക്തൃ പെരുമാറ്റം എന്നിവയ്ക്ക് മുന്‍ഗണന നല്കുന്നു. റീച്ച് വര്‍ധിപ്പിക്കുന്നതില്‍ ഹാഷ്ടാഗുകള്‍ ഇനി അത്ര ഫലപ്രദമല്ലെന്ന് ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ആവര്‍ത്തിച്ച് പ്രസ്താവിച്ചിട്ടുണ്ട്. ഹാഷ്ടാഗുകള്‍ ഇപ്പോള്‍ ഉള്ളടക്കത്തെ തരംതിരിക്കുന്നതിനുള്ള ഒരു മാര്‍ഗമായി മാത്രം മാറിയിരിക്കുന്നു എന്നാണ് അദേഹം പറയുന്നത്.
-
kerala2 days agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india3 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala12 hours agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News2 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
entertainment3 days agoമലയാള ചെറുചിത്രങ്ങള്‍ക്ക് ഗള്‍ഫിലും ദേശീയ തലത്തിലുമായി മാര്‍ക്കറ്റ് തുറക്കാന്‍ ശ്രമിക്കുന്നു: ദുല്‍ഖര്‍ സല്മാന്

