Connect with us

Video Stories

ആര്‍.എസ്.എസും രാമക്ഷേത്രവും

Published

on

എ.വി ഫിര്‍ദൗസ്‌

രാജ്യത്തെ 13 ശതമാനം മാത്രം വരുന്ന വിഭാഗത്തിനുവേണ്ടി ശേഷിച്ച 87 ശതമാനം ജനതയുടെ ജീവിതത്തെ മുച്ചൂടും മുടിപ്പിക്കുന്ന നയവൈകല്യങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഈ നയങ്ങള്‍ക്കെതിരെ എതിര്‍പ്പുയര്‍ത്തിയവരില്‍ ഗോവിന്ദാചാര്യയെയും എസ് ഗുരുമൂര്‍ത്തിയെയും പിന്‍പറ്റുന്ന ആര്‍.എസ്.എസ് നേതാക്കളും ഇടത്തരം ചുമതലക്കാരുമെല്ലാം ഉണ്ടായിരുന്നു. സ്വദേശി ശാസ്ത്ര പ്രസ്ഥാനം, സ്വദേശി ജാഗരണ്‍മഞ്ച്, ഭാരതീയ മസ്ദൂര്‍ സംഘ് തുടങ്ങിയ പരിവാറിന്റെ തന്നെ വിവിധ അനുബന്ധ ഘടകങ്ങളില്‍ നിന്നുള്ള ശക്തമായ എതിര്‍പ്പ് പിടിച്ചുപറ്റിയവയാണ് മോദി സര്‍ക്കാറിന്റെ മിക്കവാറും എല്ലാ നയങ്ങളും. ഇതെല്ലാം ഇന്ത്യയിലെ ജനങ്ങള്‍ ഏറെക്കുറെ മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്.
സര്‍ക്കാറിന്റെ പരാജയവും ജനങ്ങളില്‍ നിന്നുള്ള അകല്‍ച്ചയുമെല്ലാം വരുന്ന തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടികള്‍ക്കിടയാക്കുമെന്ന പാഠം ഉള്‍ക്കൊണ്ട് തന്നെയാണ് ഇപ്പോള്‍ സംഘ്പരിവാര്‍ അയോധ്യയിലേക്ക് തിരിഞ്ഞിരിക്കുന്നത്. സന്യാസിമാരെ രംഗത്തിറക്കി സര്‍ക്കാറിനെതിരെ സംസാരിപ്പിച്ചത് അമിത്ഷായും മോഹന്‍ ഭാഗവതും ആസൂത്രണം ചെയ്ത നാടകം മാത്രമായിരുന്നു. എന്നാല്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ ഇന്ത്യയിലെ ഹിന്ദുക്കളുടെ അനിവാര്യ ആവശ്യമായി ഉള്‍ക്കൊള്ളാന്‍ ഇന്ത്യയിലെ ഭൂരിപക്ഷം ഹിന്ദുക്കള്‍ തയ്യാറല്ല. അവര്‍ ഹിന്ദുക്കളെ മുന്‍നിര്‍ത്തി സംഘ്പരിവാര്‍ രാഷ്ട്രീയക്കാര്‍ കളിക്കുന്ന നാടകങ്ങള്‍ തിരിച്ചറിയുന്നുണ്ട്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ പെട്ടെന്ന് ഉണര്‍ന്ന് ഉത്തേജിതമാകുന്ന സംഘ്പരിവാറിന്റെ ഹിന്ദു സ്‌നേഹത്തിന്റെ തനിനിറം മനസ്സിലാക്കുന്ന ബഹുഭൂരിപക്ഷം ഹിന്ദുക്കളെ ഉപയോഗിച്ച് മോദി അധികാരത്തിലെത്തുന്നത് തടയാന്‍ ഇന്ത്യയിലെ മതനിരപേക്ഷ പ്രതിപക്ഷത്തിന് സാധിക്കുക എന്നതാണ് പ്രധാനം. മോദി ഗവണ്‍മെന്റിനെ തുറന്നുകാട്ടാനും താഴെയിറക്കാനും ആവശ്യമായ വസ്തുതകളും വിവരങ്ങളും ശേഖരിക്കുന്നതില്‍ ഇന്ത്യയിലെ പ്രതിപക്ഷം വളരെ പിറകില്‍ തന്നെയാണ് ഇപ്പോഴും. വ്യാപകമായി നിലനില്‍ക്കുന്ന അസംതൃപ്തിയെ രാഷ്ട്രീയമായി ഉപയോഗിച്ചുകൊണ്ട് വരുന്ന തെരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തില്‍ നിന്നിറക്കാന്‍ പ്രതിപക്ഷത്തിന് സാധിക്കുമോ എന്നതാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ നാലര വര്‍ഷക്കാലവും മോദി സര്‍ക്കാര്‍ സഞ്ചരിച്ചത് സ്വപ്‌നലോകത്തെ ബാലഭാസ്‌കരന്മാര്‍ക്കൊപ്പമാണ്. ഭരണ നേട്ടങ്ങളും സര്‍ക്കാറിനെ കൊണ്ടുള്ള പ്രയോജനങ്ങളുമെല്ലാം രാജ്യത്തെ കുത്തകകള്‍ക്കും സമ്പന്ന വിഭാഗത്തിനുമായി അടിയറ വെച്ചപ്പോള്‍ സാധാരണക്കാരും ദരിദ്രരും അവഗണിക്കപ്പെട്ടു. ഹിന്ദു രക്ഷകരെന്ന് വാദിക്കുന്നവര്‍ അധികാരത്തിലെത്തിയശേഷം ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കുവേണ്ടി അവര്‍ എന്തു ചെയ്തു എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ പോലും അവര്‍ക്കാവുന്നില്ല. ദലിതരെയും മുസ്‌ലിംകളെയും തല്ലിക്കൊന്നതും ഗോരക്ഷയുടെ പേരില്‍ ഗോഗോ വിളികള്‍ ഉയര്‍ത്തിയതുമാണ് ഹിന്ദുരക്ഷാ സേവനങ്ങള്‍ എങ്കില്‍ സാക്ഷാല്‍ യോഗി ആദിത്യനാഥിന്റെ നാട്ടില്‍ പോലും അതൊന്നും ജനങ്ങള്‍ അംഗീകരിക്കുന്നില്ല. ദാരിദ്ര്യത്തെയും പട്ടിണിയെയും വികസനത്തെയും കുറിച്ച് ചോദിക്കുമ്പോള്‍ ക്ഷേത്രത്തെയും അമ്പലത്തെയും വിശ്വാസത്തെയും കുറിച്ച് മുതലക്കണ്ണീരൊഴുക്കുന്ന വഞ്ചനാത്മക രാഷ്ട്രീയമാണ് ഉത്തര്‍പ്രദേശിലടക്കം സംഘ്പരിവാര്‍ പയറ്റിക്കൊണ്ടിരിക്കുന്നത് എന്ന് യോഗി ആദിത്യനാഥിന് വോട്ടു ചെയ്ത അന്നാട്ടുകാര്‍ പരിതപിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശിശുമരണം നടക്കുന്ന സംസ്ഥാനമാണിന്ന് ഉത്തര്‍പ്രദേശ്. ഒരൊറ്റ ഭരണമാറ്റം കൊണ്ട് യു.പി പതിറ്റാണ്ടുകള്‍ പിറകോട്ടുപോയി.
രാംലീലാ മൈതാനിയില്‍ പങ്കെടുത്ത മൂവായിരത്തോളം സന്യാസിമാരില്‍തന്നെ മോദി ഗവണ്‍മെന്റിനെ എതിര്‍ക്കുന്നവരുണ്ട് എന്നത് വസ്തുതയാണ്. എന്നാല്‍ ഇന്ത്യയിലെ യഥാര്‍ത്ഥ ആത്മീയ വ്യക്തിത്വങ്ങളില്‍ 97 ശതമാനം പേരും രാമക്ഷേത്ര നിര്‍മ്മാണത്തെ അജണ്ടയാക്കുന്ന പരിവാര്‍ രാഷ്ട്രീയത്തിന് പുറത്താണ് എന്നത് വസ്തുത മാത്രമാണ്. തെരഞ്ഞെടുപ്പ് കാലത്ത് സംഘ്പരിവാര്‍ സൃഷ്ടിക്കുന്ന സംഘര്‍ഷാന്തരീക്ഷത്തില്‍ അവരുടെ അഥവാ ബഹുഭൂരിപക്ഷ ഹിന്ദുക്കളുടെ ശബ്ദങ്ങള്‍ പുറത്തുവരാതിരിക്കുകയും സംഘ്പരിവാര്‍ കോലാഹലങ്ങള്‍ മാത്രം ഉയര്‍ന്നുകേള്‍ക്കുകയും ചെയ്യുന്നതുകൊണ്ടാണ് മൊത്തത്തിലുള്ള ‘ഹിന്ദുവികാര രൂപീകരണം’ എന്നൊരു വ്യാജപ്രതീതി ഉണര്‍ന്നുവരുന്നത്. ഇന്ത്യയില്‍ ആര്‍.എസ്.എസ് രൂപീകൃതമായ ശേഷം ഇവിടുത്തെ ഹിന്ദുക്കളുടെ രക്ഷക്കായി ഇന്നാള്‍ വരെ അവരെന്ത് ചെയ്തു എന്ന ചോദ്യം ഉത്തരമില്ലാതെ കിടക്കുന്നിടത്തേക്കാണ് സംഘ്പരിവാര്‍ ഹിന്ദുരക്ഷക വാദവുമായി രാഷ്ട്രീയ മുതലെടുപ്പിന് വരുന്നത് എന്നോര്‍ക്കണം. കേന്ദ്രത്തില്‍ മോദിയും യു.പിയില്‍ യോഗി ആദിത്യനാഥും അധികാരത്തില്‍ വന്നശേഷം എത്ര ഹിന്ദുധര്‍മ്മ സ്ഥാപനങ്ങള്‍ക്ക് സഹായം ലഭിച്ചു? എത്ര സ്ഥാപനങ്ങള്‍ പുതുതായി ആരംഭിച്ചു? എത്ര സന്യാസിമാര്‍ക്ക് കാല്‍ക്കാശിന്റെ ഉപകാരമുണ്ടായി? എത്ര ആശ്രമങ്ങള്‍ തകര്‍ച്ചയില്‍നിന്നു കരകയറി? എത്ര വേദ-ധര്‍മ്മ പാഠശാലകള്‍ ആരംഭിച്ചു? എത്ര ദരിദ്രരായ വേദജ്ഞാനികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കപ്പെട്ടു? എന്നിങ്ങനെ യഥാര്‍ത്ഥ ഹിന്ദു സംരക്ഷണവുമായി ബന്ധപ്പെട്ട നൂറുനൂറു ചോദ്യങ്ങളുണ്ട്. അവയില്‍ ഒന്നിനുപോലും മറുപടിയില്ല. ഒരു ഹിന്ദുവിനും അടിസ്ഥാനപരമായ ഒരു ഗുണവും ലഭിക്കാതെ, ഒരു ഹിന്ദു സ്ഥാപനത്തെയും മെച്ചപ്പെടുത്താതെ എങ്ങനെ, ഏതു രീതീയിലുള്ള ‘ഹിന്ദുരക്ഷയാണ് ഇന്ത്യയില്‍ സംഘ്പരിവാര്‍ നടപ്പിലാക്കിയത്?’ എന്നും, ഏതു ഹിന്ദുരക്ഷയുടെ പേരു പറഞ്ഞാണവര്‍ ഇന്ത്യയിലെ ഹിന്ദുക്കളോട് താമര ചിഹ്നത്തില്‍ വോട്ടു ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നത് എന്നുമുള്ള ചോദ്യങ്ങളെ ഈ തെരഞ്ഞെടുപ്പില്‍ സംഘ്പരിവാറിന് നേരിടേണ്ടിവരിക തന്നെ ചെയ്യും. ഇക്കാര്യം തിരിച്ചറിയുന്നതുകൊണ്ടു തന്നെയാണവര്‍ അയോധ്യയുടെ കാര്യത്തില്‍ കടുത്തതും അപകടകരവുമായ പ്രതികരണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതും. ഇത് ഒരുതരം കബളിപ്പിക്കല്‍ തന്നെയാണ്. ഇന്ത്യയിലെ വര്‍ഗീയ രാഷ്ട്രീയം എങ്ങനെയാണ് വഞ്ചനയുടെ രാഷ്ട്രീയമായി വര്‍ത്തിക്കുന്നത് എന്നതിന്റെ മികച്ച ഉദാഹരണം ഇതുതന്നെയാണ്. രാമഭക്തരല്ലാത്ത ആര്‍.എസ്.എസുകാര്‍ രാമക്ഷേത്രം വൈകാരിക വിഷയമാക്കി ദുരുപയോഗിക്കുമ്പോള്‍ വഞ്ചിക്കപ്പെടുന്നത് യഥാര്‍ത്ഥ ശ്രീരാമഭക്തരും യഥാര്‍ത്ഥ ഹിന്ദുക്കളും തന്നെയാണ് എന്ന വസ്തുത ഇന്ത്യയിലെ ഹിന്ദുക്കളെ ഓര്‍മ്മിപ്പിക്കുന്ന പ്രചാരണങ്ങള്‍ ആവശ്യമാണിന്ന്.
(തുടരും…..)

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending