editorial
വര്‍ഗീയതയുടെ കാളകൂടവിഷം
നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പ്രചരണായുധം എന്തായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് മുതിര്‍ന്ന നേതാവ് എ.കെ ബാലന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പ്രചരണായുധം എന്തായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനയാണ് മുതിര്‍ന്ന നേതാവ് എ.കെ ബാലന് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന. മതേതര കേരളത്തെ മുഴുവന്‍ അപഹസിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലുള്ള വര്‍ഗീയതയുടെ ഈ കാളകൂട വിഷം തളിക്കല്‍ എ.കെ ബാലന്റെ വൈകാരിക പ്രകടനമായി തള്ളിക്കളയാനാവില്ലെന്നതിന് വര്‍ത്തമാനകേരളത്തില്‍ സി.പി.എം സ്വീകരിച്ചുവരുന്ന സമീപനങ്ങള്‍ തന്നെയാണ് സാക്ഷി.
തദ്ദേശ തിരഞ്ഞെടുപ്പിലേറ്റമാരകമായ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ഇനിയുള്ള ഏക പോംവഴി ധ്രുവീകരണ രാഷ്ട്രീയം മാത്രമാണെന്ന് തീരുമാനിച്ചുറപ്പിച്ചാണ് സി.പി.എം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. അധികാരത്തിനുവേണ്ടി വര്‍ഗീയതയെ തരാതരംപോലെ കൂട്ടുപിടിക്കാറുള്ള സി.പി.എം ഇപ്പോള്‍ അതിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള കരുനീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സംഘ്പരിവാര്‍ ശക്തികളെപോലും നാണിപ്പിക്കുന്ന രീതിയില്‍ ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണം സൃഷ്ടിച്ച് അധികാരത്തിലേക്ക് വിഭാഗീയതകൊണ്ട് പാലം തീര്‍ക്കാനുള്ള ശ്രമം നടത്തുമ്പോള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നല്കിയതിനേക്കാള് കനത്തപ്രഹരമായിരിക്കും കേരള ജനത സമ്മാനിക്കുകയെന്നതിന്റെ തെളിവാണ് എ.കെ ബാലന്റെ പ്രസ്താവനക്കെതിരെ മതേതരകേരളം ഒന്നടങ്കം രേഖപ്പെടുത്തിയിട്ടുള്ള അമര്‍ഷം.
തിരഞ്ഞെടുപ്പ് വിജയത്തിനും അധികാരത്തുടര്‍ച്ചക്കും ധ്രുവീകരണ രാഷ്ട്രീയത്തെ കൂട്ടുപിടിക്കുന്ന സി.പി.എം സമീപനം ഇന്നോ ഇന്നലെയോ തുടങ്ങിവെച്ചതല്ല. ഒന്നും രണ്ടും പിണറായി സര്‍ക്കാറുകളുടെ കാലത്ത് നടന്നിട്ടു ള്ളമുഴുവന്‍ തിരഞ്ഞെടുപ്പുകളിലും ഈ ഫോര്‍മുല തന്നെയാണ് അവര്‍ പയറ്റിയിട്ടുള്ളത്. ജനങ്ങളെ വര്‍ഗീകരിക്കാന്‍ ശ്രമിച്ചും ബി.ജെ.പിയുമായി പ്രത്യക്ഷവും പരോക്ഷവുമായി കൂട്ടുകെട്ടുകളുണ്ടാക്കിയുമാണ് ഈ നീക്കങ്ങള്‍ക്ക് അവര്‍ ചുക്കാന്‍ പിടിക്കുന്നത്.
രണ്ടാം പിണറായി സര്‍ക്കാറിന്റെ അധികാരാരോഹണത്തിന് ബി.ജെ.പി ബാന്ധവത്തെയാണ് കൂട്ടുപിടിച്ചിരുന്നതെങ്കില്‍ ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ ധ്രുവീകരണമെന്ന തന്ത്രമാണ് പയറ്റാന്‍ ശ്രമിച്ചത്. ന്യൂനപക്ഷ മേഖലകളില്‍ കാടടച്ചുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിക്കൊണ്ടിരിക്കുമ്പോള് തന്നെ മറുഭാഗത്ത് സംസ്ഥാനത്തെ ബി.ജെ.പിക്ക് ലോകസഭയിലേക്ക് അക്കൗണ്ട് തുറക്കാനുള്ള വഴിയൊരുക്കാനും പിണറായിക്കും കൂട്ടര്‍ക്കും ഒട്ടു മടിയുണ്ടായിരുന്നില്ല.
തൃശൂര്‍പൂരം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചനക്ക് വഴിയൊരുക്കിയായിരുന്നു സംഘപരിവാരത്തിനുള്ള ഈ മഹാദാനം ഇടതുസര്‍ക്കാറിന്റെ വകയായുണ്ടായത്. എന്നാല്‍ വേട്ടക്കാരനൊപ്പം നില്‍ക്കുകയും ഇരക്കൊപ്പം ഓടുകയും ചെയ്യുന്ന ഈ കപട രാഷ്ട്രീയത്തെ മതേതര കേരളം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിച്ചപ്പോള്‍ തങ്ങളുടെ തന്ത്രങ്ങള്‍ അടപടലം പാളുന്നതിനാണ് അവര്‍ക്ക് സാക്ഷ്യംവഹിക്കേണ്ടിവന്നത്.
തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനോ തിരുത്താനോ തയാറാകാതിരുന്ന ഇടതുസര്‍ക്കാര്‍ ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ മുഖത്തുവെച്ചും ഇതേ സമീപനം തന്നെയായിരുന്നു സ്വീകരിച്ചിരുന്നത്. യാഥാര്‍ത്ഥ്യങ്ങളോട് പുലബന്ധംപോലുമില്ലാത്ത ജന്മസിദ്ധ പഴമ്പുരാണങ്ങളുമായി വിദ്വേഷ പ്രചരണങ്ങളുമായി ഇറങ്ങിത്തിരിച്ചവരെ അടക്കിനിര്‍ത്തുന്നതിനു പകരം അവര്‍ക്ക് സര്‍വാത്മനാ പിന്തുണ നല്‍കുകയും അവരുടെ വാഹകരായി മാറു കയുമാണ് സര്‍ക്കാര്‍ ചെയ്തത്.
സ്വന്തം ഘടക കക്ഷികളുടെ എതിര്‍പ്പിനെ പോലും തൃണവല്‍ക്കരിച്ചുകൊണ്ടുള്ള ഈ നീക്കങ്ങള്‍ക്കു പിന്നില്‍ തിരഞ്ഞെടുപ്പ് നേട്ടംമാത്രമായിരുന്നു ലക്ഷ്യമെങ്കില്‍, ചരിത്രത്തിലില്ലാത്ത തിരിച്ചടി നല്‍കിക്കൊണ്ടാണ് കേരളം ആ നീക്കങ്ങളെ ചെറുത്തുതോല്‍പ്പിച്ചത്. അധികാരത്തുടര്‍ച്ചയുടെ അഹങ്കാര ത്തില്‍ ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും പര്യായമായി മാറിയ ഈ സര്‍ക്കാറിന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഗോദയിലും വികസനവും രാഷ്ട്രീയവും ഒരു കാരണവശാലും ചര്‍ച്ചയാകരുതെന്ന നിര്‍ബന്ധബുദ്ധിയുണ്ട്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും, പിടിപ്പുകേടിന്റെയുമെല്ലാം വിഴുപ്പുഭാണ്ഡവും പേറിനില്ക്കുന്ന പിണറായിക്കും കൂട്ടര്‍ക്കും അതിനേക്കാളെല്ലാം വലിയ നാണക്കേടായിത്തീര്‍ന്നിരിക്കുകയാണ് ശബരിമല സ്വര് ണക്കൊള്ള കേസ്.
ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്തുനടന്ന അതിഗുരുതരമായ സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര സര്‍ക്കാറുമായുള്ള ഒത്തുകളിയിലൂടെ മറികടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, ഹൈക്കോടതി മാത്രമല്ല, ഏറ്റവുമൊടുവില്‍ സുപ്രീംകോടതിപോലും ജാഗ്രതയോടെ നിലയുറപ്പിച്ച ശബരിമല ശാസ്താവിന്റെ സ്വത്ത് കൊള്ളയടിച്ച കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പഠിച്ചപണി പതിനെട്ടുപയറ്റിയിട്ടും കഴിയാത്ത സ്ഥിതിയാണുള്ളത്. ഈ സാഹചര്യത്തിലാണ് കേരളം തൂത്തെറിഞ്ഞ വര്‍ഗീയതയുടെ വിഴുപ്പുഭാണ്ഡവുമായി സി.പി.എം വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്.
editorial
കര്‍മ നിരതയുടെ ആള്‍രൂപം
അതിസാധാരണമായ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വളര്‍ന്നുവന്ന് കേരളത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും എന്നെ ന്നും അടയാളപ്പെടുത്തപ്പെടുന്ന നാമധേയമായി കര്‍മ മണ്ഡലമൊഴിയുമ്പോള്‍, അസാധാരണമായ നേതൃപാഠവവും അനന്യസാധാരണമായ ഇഛാശക്തിയും അനിതര സാധാരണമായ കര്‍മകുശലതയുമാണ് ആ രാജകീയ പ്രൗഢിയിലേക്ക് അദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തിയതെന്ന് നിസംശയം പറയാനാകും.
തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ കര്‍മ യോഗിയെയാണ് വി.കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തോടെ ജനാധിപത്യ കേരളത്തിന് നഷ്ടമായിരിക്കുന്നത്. അതിസാധാരണമായ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വളര്‍ന്നുവന്ന് കേരളത്തിന്റെ വളര്‍ച്ചയിലും വികാസത്തിലും എന്നെ ന്നും അടയാളപ്പെടുത്തപ്പെടുന്ന നാമധേയമായി കര്‍മ മണ്ഡലമൊഴിയുമ്പോള്‍, അസാധാരണമായ നേതൃപാഠവവും അനന്യസാധാരണമായ ഇഛാശക്തിയും അനിതര സാധാരണമായ കര്‍മകുശലതയുമാണ് ആ രാജകീയ പ്രൗഢിയിലേക്ക് അദ്ദേഹത്തെ കൈപിടിച്ചുയര്‍ത്തിയതെന്ന് നിസംശയം പറയാനാകും.
ജനിച്ചുവളര്‍ന്ന നാടിനോടും ജീവിച്ചുപോന്ന സാഹചര്യത്തോടും ഇത്രമേല്‍ നീതിപുലര്‍ത്തി, കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, വിദ്യാഭ്യാസ രംഗങ്ങളില്‍ ഒരുമഹാമേരുവിനെ പോലെ നിലയുറപ്പിച്ച കുഞ്ഞ് സാഹിബ് മാതൃകാപരമായ പൊതുപ്രവര്‍ത്തനമാണ് ബാക്കിയാക്കിയിട്ടുള്ളത്. പ്രോത്സാഹനങ്ങളുടെയും പിന്തുണയുടെയും പൂമാലകളെ മാത്രമല്ല, പ്രതിസന്ധികളുടെയും പ്രയാസങ്ങളുടെയും തീക്ഷ്ണാനുഭവങ്ങളെയും തന്മയത്വത്തോടെ നേരിടാന്‍ കഴിഞ്ഞത് ആ ജീവിത നൈര്മല്യത്തിന്റെ ബഹിസ്ഫുരണമാണ്. ഔന്നിത്യങ്ങളുടെ പ ടവുകള്‍ അടിവെച്ചടിവെച്ച് കയറുമ്പോഴും സ്വതസിദ്ധമായ നിഷ്കളങ്കതക്ക് കൂടുതല്‍ തിളക്കമുണ്ടാകുന്നത് പൊതുസമൂഹം കൗതുകത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. പതിഞ്ഞ സ്വരത്തിലും മിതമായ ഭാഷയിലുമുള്ള സംസാരംതന്നെ അദ്ദേഹത്തിലെ ലാളിത്യത്തെയും എളിമയെയും ഉടലോടെ വരച്ചുകാണിക്കുന്നതായിരുന്നു.
മുസ്ലിംലീഗിനെ സംബന്ധിച്ച് മധ്യകേരളത്തില്‍ വേരൂന്നി കേരളമാകെ പച്ചവിരിച്ചൊരു തണല്‍മരമായിരുന്നു ഇബ്രാഹിംകുഞ്ഞ്. തെക്കന്‍കേരളത്തിലെ ഹരിതരാഷ്ട്രീയത്തിന് വിശേഷിച്ചും ആ വന്മരം തണല്‍ വിരിച്ചുകൊണ്ടേയിരുന്നു. ആ തണുപ്പിലും തണലിലും പ്രസ്ഥാനം പടര്‍ന്നുപന്തലിച്ചുകൊണ്ടേയിരുന്നു. എം.എസ്.എഫില്‍ നിന്നാരംഭിച്ച് യൂത്തീഗിലൂടെ മുസ്ലിംലീഗിലേക്കുള്ള സഞ്ചാരം ഒരു നീര്ച്ചാല് അരുവിയായി പുഴയായി സമുദ്രത്തില്‍ പതിക്കുന്ന കണക്കെയുള്ള ശാന്തമായ ഒരൊഴുക്കായിരുന്നു.
മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതിലും വളര്‍ത്തുന്നതിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിസ്തുലമാണ്. പാര്‍ലമെന്ററി രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള തിരക്കുപിടിച്ച ജീവിതത്തിനിടയിലും പ്രാസ്ഥാനിക രംഗത്തെ അദ്ദേഹത്തി ന്റെ സജീവസാനിധ്യം എടുത്തുപറയേണ്ടതാണ്. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ഹൃദയത്തില്‍ ചേര്‍ത്തുവെക്കുമ്പോ ഴും ഇതര രാഷ്ട്രീയ പാര്‍ട്ടികളോടും നേതാക്കളോടും സ്വീ കരിച്ച സഹിഷ്ണുതാപരവും സ്നേഹമസ്രണവുമായ പെ രുമാറ്റം അദ്ദേഹത്തെ എല്ലാവരുടെയും പ്രിയങ്കരനാക്കിമാ റ്റി. കക്ഷിരാഷ്ട്രീയത്തിന്റെയോ വലിപ്പച്ചെറുപ്പങ്ങളുടെ യോ വേലിക്കെട്ടുകളില്ലാത്ത പെരുമാറ്റം ജനകീയന്‍ എന്ന പദപ്രയോഗത്തെ അക്ഷരാര്‍ത്ഥത്തില്‍ അന്വര്‍ത്തമാക്കു ന്നതായിരുന്നു.
ജനപ്രതിനിധിയെന്ന നിലയിലുള്ള ഇബ്രാഹിംകുഞ്ഞ് സാ ഹിബിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ക്കൊരു പാഠപുസ്തകമാണ്. ഭരണാധികാരിയെന്ന നിലയില്‍ അ ദ്ദേഹം ചാര്‍ത്തിയ കൈയ്യൊപ്പിന് കേരള രാഷ്ട്രീയത്തില്‍ സമാനതകള്‍ അപൂര്‍വമാണ്. വികസന രംഗത്തും ക്ഷേമ പ്രവര്‍ത്തനങ്ങളിലും ചരിത്രത്തില്‍ തുല്യതയില്ലാത്ത നേട്ടങ്ങള്‍കൊയ്ത ഉമ്മന്‍ചാണ്ടി സര്‍ക്കാറിലെ പൊതുമരാ മത്ത് വകുപ്പ് മന്ത്രിയെന്ന നിലയില്‍ തിളങ്ങുന്ന നക്ഷത്ര മായി അദ്ദേഹം നിലകൊണ്ടു. പൊതുമരാമത്ത് വകുപ്പിനെ അടിമുടി ഉടച്ചു വാര്‍ത്ത അദ്ദേഹം നാല് പതിറ്റാണ്ട് പഴ ക്കമുള്ള പി.ഡബ്ല്യു.ഡി മാനുവല്‍ പരിഷ്കരിച്ച് കാലഹര ണപ്പെട്ട പദ്ധതി പരിഷ്കരണത്തിനു തുടക്കമിട്ടു. കരാറു കാര്‍ക്കായി ഇ ടെണ്ടറും, ഇ പെയ്മെന്റും നടപ്പിലാക്കി. ചരിത്രത്തിലാദ്യമായി 400 ദിവസം കൊണ്ട് 100 പാലങ്ങള്‍ നിര്‍മിക്കാനുള്ള വെല്ലുവിളി വി.കെ ഏറ്റെടുത്തു. സംസ്ഥാ നത്തെ പാലങ്ങള്‍ക്കും റോഡുകള്‍ക്കും ഗ്യാരന്റി നടപ്പാ ക്കി.
സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും ചെലവ് വഹിച്ച് നിര്‍മിച്ച രാജ്യത്തെ ആദ്യ ദേശീയ പാതയായ കോഴിക്കോ ട് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കി. ശബരിമലയിലേക്ക് പി .ഡബ്ല്യു.ഡി റോഡ് നിര്‍മിച്ചത് പി.കെ.കെ ബാവയെങ്കില്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ റോഡുള്‍പ്പെടെ യുള്ള വികസനത്തിനു തിരികൊളുത്തിയത് ഇബ്രാഹിം കുഞ്ഞായിരുന്നു. മാലിന്യ ഭീഷണിയില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ അടക്കമുള്ള വ്യവസായ മേഖല പ്രതിസന്ധി നേരിട്ടപ്പോള്‍ പുതുജീവനേകിയതും അദ്ദേഹത്തിന്റെ ദീര് ഘവീഷണമായിരുന്നു. അങ്ങിനെ എണ്ണമറ്റ വികസനപ്രവര് ത്തന ങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസന രംഗത്ത് നീ ണ്ടുനിവര്‍ന്നു കിടക്കുകയാണാ കൈയ്യൊപ്പ്.
ചന്ദ്രികയെ സംബന്ധിച്ച് ഡയരക്ടര്‍ബോര്‍ഡ് അംഗം, കൊ ച്ചി ഗവേണിങ് ബോര്‍ഡ് ചെയര്മാന് എന്നീ ഔപചാരിക തകള്‍ക്കപ്പുറം പത്രത്തിന്റെ കരുത്തും പിന്‍ബലവുമായി രുന്നു അദ്ദേഹം. പ്രതിസന്ധികളുടെ കാര്‍മേഘങ്ങള്‍ തു റിച്ചുനോക്കിയപ്പോഴെല്ലാം പ്രതീക്ഷാ നിര്‍ഭരനായി അദ്ദേ ഹം നിലകൊണ്ടു. ന്യൂനപക്ഷ രാഷ്ട്രീയത്തിനു മാത്രമല്ല, ജനാധിപത്യ കേരളത്തിനും ഈ വിയോഗം സൃഷ്ടിച്ചിരി ക്കുന്നത് അപരിഹാര്യമായ വിടവാണ്. പ്രിയപ്പെട്ട ഡയര ക്ടറുടെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടു ത്തന്നതോടൊപ്പം പരലോക മോക്ഷത്തിനായി ആത്മാര് ത്ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
editorial
എസ്.ഐ.ആറില്‍ ജാഗ്രത കൈവിടരുത്
എസ്.ഐ.ആര് വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഭാഗത്തുനിന്നും വഞ്ചനാപരമായ സമീപനം തുടരുന്ന സാഹചര്യത്തില്‍ ജനാധിപത്യ വിശ്വാസികള്‍ കടുത്ത ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്.
എസ്.ഐ.ആര് വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ഭാഗത്തുനിന്നും വഞ്ചനാപരമായ സമീപനം തുടരുന്ന സാഹചര്യത്തില്‍ ജനാധിപത്യ വിശ്വാസികള്‍ കടുത്ത ജാഗ്രത പുലര്‍ത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്. തിരഞ്ഞടുപ്പ് കമ്മീഷണറുടെ നേതൃത്വത്തില്‍ നിരന്തരം സര്‍വകക്ഷി യോഗങ്ങള്‍ ചേരുന്നുണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശങ്ങള്‍ മുഖവിലക്കെടുക്കുകയോ, അവര്‍ ചൂണ്ടിക്കാണിക്കുന്ന പിഴവുകള്‍ തിരുത്താനോ തയാറാകാത്തതിലൂടെ വോട്ടര്‍മാരെ എങ്ങിനെ പട്ടികയില്‍ നിന്ന് ഒഴിവാക്കാം എന്ന ഗവേഷണത്തിലാണെന്നത് സുവ്യക്തമായിരിക്കുകയാണ്.
നിലവിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് 24,80,503 പേരെ ഒഴിവാക്കിയായിരുന്നു കരട് പട്ടിക പ്രസിദ്ധീകരിച്ചിരുന്നത്. ഒഴിവാക്കിയവരില്‍ 6,49,885 പേര് മരിച്ചവരായിരുന്നു. കണ്ടെത്താനാകാത്തവര്‍ 6,45,548, സ്ഥലം മാറിയവര്‍ 8,21,622 എന്നിങ്ങനെയായിരുന്നു ബാക്കിയുള്ളവരെ തരംതിരിച്ചിരുന്നത്. ഇത്രയും ഗുരുതരമാ സാഹചര്യം നിലിനില്ക്കുന്ന പശ്ചാത്തലത്തില്‍ എസ്.ഐ.ആര് വിഷയത്തില്‍ സജീവ ഇടപെടല്‍ നടത്താന്‍ പാര്‍ട്ടിപ്രവര്‍ത്തകരോട് ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തകസമിതി ആഹ്വാനം ചെയ്തിരിക്കുകയാണ്.
കമ്മീഷന് കണ്ടെത്താന്‍ കഴിയാത്തവര്‍ ഇവിടെത്തന്നെയുണ്ടെന്ന് തെളിവുസഹിതം രാഷ്ട്രീയപാര്‍ട്ടികള്‍ ചൂണ്ടിക്കാണിച്ചുവെങ്കിലും അതൊന്നും ചെവിക്കൊള്ളാനുള്ള മാനസികവസ്ഥയല്ല കമ്മീഷനെ നയിക്കുന്നത്. കണ്ടെത്താനാകാത്തവരെന്നും സ്ഥലം മാറിപ്പോയവരെന്നും കമ്മീഷന് പറയുന്നവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ ഇനി ഇടംപിടിക്കണമെങ്കില്‍ ഫോം 6 പൂരിപ്പിച്ച് നല്‍കുന്നതിനൊപ്പം സത്യവാങ്മൂലം സമര്പ്പിക്കേതുമുണ്ട്. അതേ സമയം വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചവരില്‍ തന്നെ 19 ലക്ഷം പേര് അന്തിമ പട്ടികയില്‍ ഉണ്ടാകണമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാ ക്കേണ്ട സാഹചര്യവും നിലനില്‍ക്കുകയാണ്. ഇതില്‍ പരാജയപ്പെട്ടാല്‍ ഇവര്‍ പട്ടികയില്‍ നിന്ന് പുറത്താകും. അതായത് പട്ടികയില്‍ നിന്ന് ഇനിയും വോട്ടര്‍മാര്‍ പുറത്തുപോകുമെന്ന് ചുരുക്കം. 2002 ലെ പട്ടികയില്‍ ഇല്ലാതിരുന്നവരും എന്യൂമറേഷന് ഫോമില്‍ രേഖപ്പെടുത്തിയ മാതാപിതാക്കളുടെ വിവരങ്ങളുമായി ഒത്തുപോകാത്തവരുമാണ് ഈ 19 ലക്ഷം പേര്. ഇവര്‍ ബി.എല്‍.ഒമാര്‍ മുഖേന ഹിയറിംഗിന് ഹാജരായി രേഖകള്‍ നല്കിയാല് മാത്രമേ ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കുന്ന അന്തിമ പട്ടികയില്‍ ഇടം പിടിക്കുകയുള്ളു
തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഗൂഢമായ നടപടികളെ തിരിച്ചറിഞ്ഞ് ശക്തമായ പ്രതിഷേധമാണ് സര്വകക്ഷിയോഗതില് മുസ്ലിംലീഗ്ഉ യര്ത്തിക്കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്നത് കടുത്ത അനീതിയാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വിളിച്ച് ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ മുസ്ലിംലീഗ് വ്യക്തമാക്കിയിരുന്നു. 1960 ലെ രജിസ്ട്രേഷന് ഓഫ് ഇലക്ടേഴ്സ് ചട്ടങ്ങളിലെ ചട്ടം 12 പ്രകാരം കരട് പ്രസിദ്ധീകരിച്ചു കഴിഞ്ഞാല്‍ നിര്‍ബന്ധമായും അവകാശം ഉന്നയിക്കാനും തര്‍ക്കങ്ങള്‍ നല്‍കാനും 30 ദിവസം നല്‍കണമെന്നിരിക്കെ വിദേശത്ത് ജനിച്ച അഞ്ച് ലക്ഷത്തോളം ഇന്ത്യന്‍ പൗരന്മാര്ക്ക് അപേക്ഷ നല്‍കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെടുകയുണ്ടായി. 30 ദിവസം കാലാവധിയില്‍ 12 ദിവസം പിന്നിട്ടിട്ടും വെബ്സൈറ്റില്‍ അപേക്ഷ നല്കാന് അനുവാദം നല്കപ്പെട്ടിരുന്നില്ല.
അതു കൊണ്ടുതന്നെ തന്നെ 20 ലക്ഷത്തോളം പ്രവാസികളില്‍ വളരെ തുച്ചം പേര് മാത്രമാണ് ഇതുവരെ അപേക്ഷ നല്‍കിയിരിക്കുന്നത്. ഈ അപാകതകള്‍ പരിഹരിച്ചതിന് ശേഷം 30 ദി വസം സമയം ലഭിക്കാന്‍ ചട്ടം 12 പ്രകാരം പ്രവാസികള്‍ക്ക് അവകാശമുണ്ടെന്നും ജനുവരി 22 ന് അവസാന ദിവസമായി തീരുമാനിക്കുന്നത് ചട്ടലംഘനമാണെന്നും നിയമവിരുദ്ധതയും അവകാശലംഘനവും ഇലക്ഷന് കമ്മീഷന് തുടര്‍ന്നാല്‍ അതിനെതിരെ പ്രക്ഷോഭം നടത്തേണ്ടി വരുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. നോണ്‍ മാപ്പിംഗ് എന്ന പേരില്‍ നോട്ടീസ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷം ആളുകളും ബി.എല്‍.ഒമാര്‍ വഴി രേഖകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും അവരെയും നോട്ടീസ് അയച്ച് വരുത്തുന്നത് ചട്ടം 18ന് വിരുദ്ധമാണെന്നും നോട്ടീസ് കൊടുക്കാതെ തന്നെ അവരുടെ പേരുകള്‍ അന്തിമ പട്ടികയില്‍ നിലനിര്‍ത്തണം എന്നും വൃദ്ധര്‍ക്കും രോഗികള്‍ക്കും പ്രതിനിധികള്‍ വഴി ഹിയറിംഗിന് ഹാജരാകാം എന്ന് ഉത്തരവിറക്കണമെന്നും ഇതേ ആനുകൂല്യം പ്രവാസികള്‍ക്ക് നല്‍കുകയും ഒപ്പം ഓണ്‍ലൈന്‍ ഹിയറിംഗ് അനുവദിക്കുകയും വേണമെന്നതും പാര്‍ട്ടിയുടെ ആവശ്യമായിരുന്നു.
ബി.ജെ.പിക്ക് സ്വാധീനമുണ്ടെന്ന് പറയപ്പെടുന്ന മണ്ഡലങ്ങളില്‍ നിന്ന് വലിയ തോതില്‍ അംഗങ്ങളെ കണ്ടെത്താനാവാത്തതും സി.പി.എം ശക്തികേന്ദ്രങ്ങളില്‍ നിന്ന് ശരാശരിക്കും താഴെ മാത്രം പുറത്തായതും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ താല്പര്യങ്ങള് അവരുടെ ബി.എല്‍.ഒമാരുടെ കൂടി സഹകരണത്തോടെ നടപ്പാക്കുന്നുണ്ടോയെന്ന ആശങ്കയും പാര്‍ട്ടി പങ്കുവെച്ചിട്ടുണ്ട്. എസ്.ഐ.ആര് പ്രകാരമുള്ള വോട്ടര്‍പട്ടികയായിരിക്കും നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുകയെന്ന പശ്ചാത്തലത്തില്‍ കരട് പട്ടിക വിശദമായി പരിശോധിച്ച് അര്‍ഹതപ്പെട്ട മുഴുവന്‍പേരും പട്ടികയില്‍ ഉള് പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയെന്ന ഉത്തരവാദിത്തത്തില്‍ മുഴുകേണ്ട നാളുകളാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇനിയുള്ളത്.
editorial
സാമ്രാജ്യത്വത്തിന്റെ നരനായാട്ട്
സാമ്രാജ്യത്വ അധിനിവേശങ്ങളുടെ കരളലിയിപ്പിക്കുന്ന കഥകളിലേക്ക് വെനസ്വേലയെന്ന തെക്കേ അമേരിക്കന്‍ രാഷഷ്ട്രം ചേര്‍ത്തു വെക്കപ്പെടുകയാണ്.
രാഷ്ട്രാന്തരീയ സമൂഹത്തെ നോക്കുകുത്തിയാക്കി വെനസ്വേലയില്‍ അമേരിക്ക നടത്തിയ നരനായാട്ടിനെ ലോകമനസാക്ഷിയോടുള്ള സാമ്രാജ്യത്വത്തിന്റെ വെല്ലുവിളിയായി മാത്രമേ കാണാന്‍ കഴിയൂ. സ്വാര്‍ത്ഥ താല്പര്യങ്ങള്ക്ക് വേണ്ടി, കെട്ടിച്ചമച്ച കഥകളുമായി ഒരു രാഷ്ട്രത്തിന്റെകൂടി പരമാധികാരത്തിനുമേല്‍ അമേരിക്കയുടെ കരാള ഹസ്തങ്ങള്‍ പതിയുമ്പോള്‍ സാമ്രാജ്യത്വ അധിനിവേശങ്ങളുടെ കരളലിയിപ്പിക്കുന്ന കഥകളിലേക്ക് വെനസ്വേലയെന്ന തെക്കേ അമേരിക്കന്‍ രാഷഷ്ട്രം ചേര്‍ത്തു വെക്കപ്പെടുകയാണ്.
വെനസ്വേലയില്‍ വലിയ ആക്രമണം നടത്തിയതായും പ്രസിഡന്റ് നിക്കോളാസ് മദുറോയെയും അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ളോറസിനെയും പിടികൂ ടിയതായും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെക്കുമ്പോള്‍ അമേരിക്ക വെല്ലുവിളിക്കുന്നത് അവരൊഴികെയുള്ള ലോകരാജ്യങ്ങളെ ഒന്നടങ്കമാണ്. വെനസ്വേലന്‍ തലസ്ഥാനമായ കാരക്കാസില്‍ ഉള്‍പ്പെടെ ഏഴിടങ്ങളില്‍ സ്ഫോടനങ്ങള്‍ നടത്തുകയും ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്യുമ്പോള്‍ ഇതിനൊക്കെ ആരാണ് അമേരിക്കക്ക് അവകാശം നല്‍കിയത് എന്ന ചോദ്യമാണ് ലോകം ഉയര്‍ത്തുന്നത്.
അധികാരത്തിലെത്തിയതുമുതല്‍ ‘അമേരിക്ക ആദ്യം’ എന്ന മുദ്രാവാക്യവുമായി ട്രംപ് നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍ ലോകത്തിന്റെ സന്തുലിതാവസ്ഥയെ തന്നെ തകിടംമറിക്കാന്‍ പര്യാപ്തമായതരത്തിലുള്ളതാണ്. അപകടകരമായ ആ നീക്കങ്ങള്‍ക്കു മുന്നില്‍ വന്‍ശക്തികള്‍ എ ന്നവകാശപ്പെടുന്നവര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്ന പ്രോത്സാഹനാജനകമായ മൗനംകൂടിച്ചേര്‍ന്നപ്പോള്‍ സാമ്രാജ്യത്വം അതിന്റെ ദംഷ്ട്രകള്‍ കൂടുതല്‍ പുറത്തുകാണിച്ചു കൊണ്ടരിക്കുകയാണ്.
അമേരിക്ക നടത്തിയിട്ടുള്ള അധിനിവേശങ്ങള്‍ക്കു പിന്നിലെല്ലാം ഒളിയജണ്ടകളുണ്ടായിരുന്നുവെന്നത് ചരിത്രപരമായ വസ്തുതയാണ്. വിയറ്റ്നാമിലായാലും, ഇറാഖിലായായാലും, അഫ്ഗാനിസ്താനിലായാലും, ഇസ്രാഈലിനെ മുന്നില്‍ നിര്‍ത്തി ഫലസ്തീനില്‍ നടത്തിക്കൊണ്ടിരിക്കുന്നതിലായാലും രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ താല്പര്യങ്ങള് അതിലെല്ലാം പ്രകടമാണ്. അവയില്‍ മഹാഭൂരിപക്ഷവുമാകട്ടേ എണ്ണയില്‍ കണ്ണുനട്ടുള്ള തും. സെപ്തംബര്‍ 11 ഭീകരാക്രമണത്തിന്റെ പേരില്‍ അഫ്ഗാനിസ്താനിലും സദ്ദാമിന്റെ രാസായുധത്തിന്റെ പേരില്‍ ഇറാഖിലും നടത്തിയ അധിനിവേശങ്ങളുടെയും ലക്ഷ്യം മറ്റൊന്നായിരുന്നില്ല. വെനസ്വേലയിലും സാഹചര്യങ്ങള്‍ സമാനമാണ്.
ഇവിടെ ഭീകരവാദത്തിനു പകരം ലഹരിയാണ് കാരണമായിക്കണ്ടെത്തിയതെന്ന മാറ്റംമാത്രമേയുള്ളൂ. വെനസ്വേലയുടെ എണ്ണയുടെ കരുതല്‍ ശേഖരം അമേരിക്കയുടേതിന്റെ അഞ്ചിരട്ടിയാണ്. കിഴക്കന്‍ മേഖലയിലെ ഒറിനോകോ മേഖലയില്‍ ഏകദേശം 55,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുകയാണ് രാജ്യത്തിന്റെ എണ്ണ സമ്പത്ത്. ഇത്രയും വലിയ എണ്ണശേഖരം നിയന്ത്രിക്കാന്‍ കഴിയുന്നവര്‍ക്ക് ആഗോള ഇന്ധന വിപണിയിയില്‍ വലിയ സ്വാധീനം ചെലുത്താനാകും. 1998 ല്‍ ഹ്യൂഗോ ഷാവേസ് ആണ് എണ്ണ വ്യവസായം ദേശസാല്‍ക്കരിച്ചത്. അതുവരെ വെനസ്വേലന്‍ എണ്ണസമ്പത്ത് അമേരിക്കന്‍ കമ്പനികള്‍ തുച്ഛവിലയ്ക്ക് കൊള്ളയടിക്കുകയായിരുന്നു.
ദേശസാത്കരിച്ചതോടെ ഈ മേഖലയില്‍ അമേരിക്കന്‍ കമ്പനികളുടെ സ്വാധീനം പാടേ ഇല്ലാതായി. ഷാവേസിന്റെ പിന്മുറക്കാരനായി 2013 ല്‍ മഡുറോ അധികാരത്തില്‍ വന്നപ്പോഴും ഇതേ നയം തുടരുകയായിരുന്നു. റഷ്യയുടെയും ചൈനയുടെയും സ്വാധീനം ലാറ്റിന്‍ അമേരിക്കയില്‍ കുറയ്ക്കുക എന്നതും അമേരിക്കയുടെ പ്രധാന ലക്ഷ്യമാണ്. വെനസ്വേലയെ വരുതിയിലാക്കിയാല്‍ മറ്റുരാജ്യങ്ങളുടെ വാണിജ്യ സാധ്യതകള്‍ തകര്‍ക്കാമെന്നും എണ്ണക്കുത്തക വി ണ്ടെടുക്കാമെന്നും ഡെണാള്‍ഡ് ട്രംപ് കരുതുന്നു. ഈ ലക്ഷ്യംമുന്‍ നിര്‍ത്തി മയക്കുമരുന്ന് കടത്ത് ആരോപിച്ച് പതിറ്റാണ്ടിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണ് ട്രംപ് ഭരണകൂടം കരീബിയന്‍ സമുദ്രത്തില്‍ നടത്തിയത്. വെനസ്വേലയുടെ കണക്കനുസരിച്ച്, കരീബിയന്‍ കടലിലും പസിഫിക് സമുദ്രത്തിലും വച്ച് 21 വെനസ്വേലന്‍ ബോട്ടുകള്‍ അമേരിക്കന്‍ സൈന്യം ആക്രമിക്കുകയും 87 പേര് കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ഈ ബോട്ടുകള്‍ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചതാണെന്ന് അമേരിക്ക അവകാശപ്പെടുന്നുണ്ടെങ്കിലും അതിന് തെളിവ് ഹാജരാക്കാനായിട്ടില്ല. അമേരിക്കന്‍ അധിനിവേശങ്ങളില്‍ പലതാല്‍പര്യങ്ങളുടെയും പേരില്‍ റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള വന്‍ശക്തികള്‍ സ്വീകരിച്ച സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് വെനിസ്വലെ. ഫലസ്തീനുള്‍പ്പെടെയുള്ള രാഷ്ട്രങ്ങളിലൊക്കെ ചെങ്ങാതിമാരെ കൂട്ടുപിടിച്ച് സാമ്രാജ്യത്വം നടത്തിയ നിയമലംഘനങ്ങളെ കൈയ്യുംകെട്ടി നോക്കിനിന്നവര്‍ ഇന്നു പക്ഷേ സ്വന്തക്കാര്‍ക്കുനേരെ അതിക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ നഖംകടിക്കുന്ന അവസ്ഥയി ലാണ്. വിധേയത്വം അവസാനിപ്പിച്ച് സാമ്രാജ്യത്വ വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കാനും ലോകത്ത് നീതി പുന സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ ഇനിയും വൈകിക്കൂടാ എന്ന് വന്‍ശക്തികളെ ഓര്‍മിപ്പിക്കുകയാണ് വെനസ്വേലയിലെ സാഹചര്യം.
-
kerala20 hours agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala21 hours ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala2 days ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
gulf2 days agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
india1 day agoഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേട്, നടക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കം; പ്രകാശ് രാജ്
-
kerala3 days agoവിദ്വേഷ പ്രചാരണം നിയന്ത്രിക്കണം, പ്രതിപക്ഷ വേട്ട അവസാനിപ്പിക്കണം: മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി
-
GULF3 days agoഅബുദാബിയിലെ വാഹനപകടം: നാലാമത്തെ കുട്ടിയും മരണത്തിന് കീഴടങ്ങി
-
kerala20 hours agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
