Connect with us

Views

മതേതരത്വത്തിന് പാര പണിയരുത്

Published

on

 

മെയ്പന്ത്രണ്ടിന് കര്‍ണാടകനിയമസഭയിലേക്ക് നടക്കുന്ന വോട്ടെടുപ്പ് സംസ്ഥാനത്തെ വോട്ടര്‍മാര്‍ക്കുമുന്നിലെ നയപരമായ ഒരു തിരഞ്ഞെടുപ്പുകൂടിയാണ്. ഇക്കഴിഞ്ഞ നാലുവര്‍ഷക്കാലം രാജ്യം ചലിച്ച വഴികള്‍, നൂറ്റിമുപ്പതുകോടി ജനത നേരിട്ട ഇരുട്ടടികള്‍, വര്‍ഗീയലഹളകള്‍, ആള്‍ക്കൂട്ടകൊലപാതകങ്ങള്‍, സാംസ്‌കാരികനേതാക്കളുടെയും സാധാരണക്കാരുടെയും ഗളച്ഛേദങ്ങള്‍, ഭരണഘടനാസ്ഥാപനങ്ങളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും നേര്‍ക്കുള്ള അക്രമങ്ങള്‍, അതിക്രമങ്ങള്‍, നോട്ടുനിരോധനവും ചരക്കുസേവനനികുതിയും രൂപയുടെ മൂല്യം കൂപ്പുകുത്തിയതുമടക്കമുള്ള സാമ്പത്തികതലതിരിച്ചിലുകള്‍. പീഡിപ്പിക്കപ്പെടുകയും അരുംകൊല ചെയ്യപ്പെടുകയും ചെയ്യുന്നവന്റെ കുടുംബമോ കൂട്ടുകാരോ സമുദായമോ മതമോ പാര്‍ട്ടിയോ മാത്രമല്ല, രാജ്യത്തെ സകലമാനദേശസ്‌നേഹികളും ഈയൊരു രാഷ്ട്രീയ-ഭരണനേതൃത്വത്തിന്റ കീഴില്‍നിന്ന് ഏതുവിധേനയും രക്ഷനേടണമെന്ന് ആഗ്രഹിക്കുകയും പ്രതിഷേധിക്കുകയും സംഘടിക്കുകയും ചെയ്യുന്ന കാഴ്ചയാണെങ്ങും. കര്‍ണാടകത്തിലും സംസ്ഥാനത്തിന്റെ വികസനത്തിനപ്പുറം ചര്‍ച്ച ചെയ്യപ്പെടുന്നത് ഇതൊക്കെതന്നെയാണ്.

2014ല്‍ മതേതരവോട്ടുകളുടെ ഭിന്നിപ്പിലായിരുന്നു മൂന്നിലൊന്നുമാത്രം വോട്ടുകൊണ്ട് കാവിരാഷ്ട്രീയക്കാര്‍ക്ക് ഇന്ദ്രപ്രസ്ഥത്തില്‍ ചെന്നിരിക്കാന്‍ കഴിഞ്ഞത്. അതിനൊരുകൊല്ലം മുമ്പത്തെ കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയം അങ്ങനെയായിരുന്നില്ല. 36.6 ശതമാനമാണ് അവരുടെ വിജയം. ബി.ജെ.പിയുടേത് 19.9. ജനതാദളിന് ലഭിച്ചത് 20.2ലും താഴെ. ആദ്യരണ്ടു കക്ഷികള്‍ക്കും ഓരോശതമാനത്തിലധികം വോട്ടുകൂടിയപ്പോള്‍ കാവിപ്പാര്‍ട്ടിക്ക് കുറഞ്ഞത് 13 ശതമാനത്തിലധികം വോട്ടായിരുന്നു. ജയിലറക്കുള്ളിലായ തങ്ങളുടെ നേതാവ് മുന്‍മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അഴിമതിയുടെ കെട്ടുകണക്കിന് കേസുകളാല്‍ വേരറുക്കപ്പെട്ട ബി.ജെ.പിയുടെ കാവിരാഷ്ട്രീയത്തെ തിരിച്ചുകൊണ്ടുവരാനും തെക്കേഇന്ത്യയില്‍ അതുവഴി പുത്തന്‍കാവ്യോദയം തീര്‍ക്കാനുമാണ് പ്രധാനമന്ത്രിയുടെയും സംഘപരിവാറിന്റെയും ഒത്താശകളോടെ ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ആ യെദിയൂരപ്പയെതന്നെ വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് ആനയിച്ചാണ് ബി.ജെ.പി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. സംസ്ഥാനത്തെ 223 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് തന്നെയാണ് വിവിധ സര്‍വേകളില്‍ മുന്‍തൂക്കം. ഇതിനിടയില്‍ മതേതരവോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളെയും കാണാതിരുന്നൂകൂടാ.

കോണ്‍ഗ്രസിനെതിരെ പ്രചാരണം നടത്തുന്ന ജനതാദള്‍ സത്യത്തില്‍ മതേതരവോട്ട് ബാങ്കുകളെ തളര്‍ത്തി ബി.ജെ.പിയുടെ സാധ്യത വര്‍ധിപ്പിക്കുകയണ്. പുറത്ത് ജനതാദള്‍ പറയുന്നത്, തങ്ങള്‍ക്ക് അധികാരത്തില്‍ തിരിച്ചുവരാനാണെന്നാണെങ്കിലും യാഥാര്‍ത്ഥ്യം അതല്ലെന്ന് ഏത് കൊച്ചുകുട്ടിക്കും അറിയാം. തൂക്കുസഭ വരികയും രാഷ്ട്രീയവിലപേശലില്‍ ചില്ലറ മന്ത്രിപദവികള്‍ നേടുകയും മാത്രമാണവരുടെ ലക്ഷ്യം. ഇവര്‍ക്ക് കഴിഞ്ഞതവണ കിട്ടിയത് വെറും 29 സീറ്റുകള്‍ മാത്രമാണ്. 42 സീറ്റുകൊണ്ട് 122 സീറ്റ് കിട്ടിയ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ തലങ്ങുംവിലങ്ങും ശ്രമിക്കുകയും സംസ്ഥാനത്ത് സാംസ്‌കാരികപ്രവര്‍ത്തകരും സാധാരണക്കാരുമെന്നുവേണ്ട സകലരുടെയും നേര്‍ക്ക് തോക്കുകളുമായി പാഞ്ഞടുക്കുകയും ചെയ്യുന്ന ബി.ജെ.പിയുടെ കൈകളെ ബലപ്പെടുത്തുകയാണ് മുന്‍പ്രധാനമന്ത്രി ദേവെഗൗഡയുടെ കക്ഷി ചെയ്തുകൊണ്ടിരുന്നത്. കുടക് ഉള്‍പെടുന്ന ദക്ഷിണകന്നടയില്‍ 2014ല്‍ ബി.ജെ.പിയുടെ വിജയത്തിന് സഹായിച്ചത് കോണ്‍ഗ്രസ്-എസ്.ഡി.പി.ഐ വോട്ടുഭിന്നതയായിരുന്നുവെന്നത് മറ്റൊരുദാഹരണം. ഗ്രാമീണരുടെ ദാരിദ്ര്യവും മതവികാരവും ചൂഷണംചെയ്യുന്നവരാണ് കോണ്‍ഗ്രസിനെതിരെ കാവിരാഷ്ട്രീയക്കാര്‍ക്ക് വളംനല്‍കുന്നത്. അമ്പതിടത്താണ് ബി.ജെ.പിക്ക് ഗുണംചെയ്യുന്ന രീതിയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകവഴി തീവ്രരാഷ്ട്രീയക്കാരുടെ കാവിസേവ. ഇവര്‍ യു.പിയിലെ എസ്.പി-ബി.എസ്.പി കൂട്ടുകെട്ടുണ്ടാക്കിയ മതേതരവിജയം കണ്ടുപഠിക്കണം. പിന്‍വാതിലിലൂടെ ഭരണംപിടിച്ച ഗോവയും മണിപ്പൂരും മേഘാലയയുമാണ് മോദിയുടെ മനസ്സില്‍. കേട്ടാലറയ്ക്കുന്ന വാക്കസര്‍ത്തുകളാണ് ഗുജറാത്തിലേതുപോലെ ഇവിടെയും അദ്ദേഹം തട്ടിവിട്ടത്. കോണ്‍ഗ്രസ്അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും മാതാവ് സോണിയാഗാന്ധിയെയും വ്യക്തിപരമായി തേജോവധംചെയ്ത മോദിക്ക് സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് പറയാന്‍ ഒന്നുമില്ലായിരുന്നു. തന്റെ പാര്‍ട്ടിയുടെ കീഴിലെ റെഡ്ഡിസഹോദരന്മാരുടെ രാജ്യത്തെ കുപ്രസിദ്ധ ഖനിമാഫിയയെക്കുറിച്ച് ഒരക്ഷരം ഉരിയാടാനും അദ്ദേഹത്തിന് നാവ് പൊന്തിയില്ലെന്നതോ പോകട്ടെ, മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ജനപ്രിയതയുടെ നാലയലത്തുപോലും താനെത്തില്ലെന്ന് മോദി തന്റെ പ്രചാരണത്തിലുടനീളം തെളിയിക്കുകയും ചെയ്തു. ഒരു സര്‍വേയില്‍ മുഖ്യമന്ത്രിപദത്തിലേക്ക് ഏറ്റവും കൂടുതല്‍പേര്‍ പിന്തുച്ചത് സിദ്ധാരാമയ്യയെതന്നെയാണ്.

സംസ്ഥാനത്തെ പതിനാല് ശതമാനത്തോളംവരുന്ന മുസ്‌ലിംകളും പതിനേഴുശതമാനം ലിംഗായത്തുകളും 25 ശതമാനം പട്ടികജാതി -വര്‍ഗക്കാരും മറ്റുപിന്നാക്ക സമുദായങ്ങളും നേരെചൊവ്വെ ചിന്തിക്കുന്ന ഇതരനാനാജാതിമതസ്ഥരും തന്നെയാണ് മെയ് 15ലെ കന്നടഫലത്തില്‍ പ്രതിഫലിക്കുക. അതിലുള്ള വെപ്രാളമാണ് മോദിയുടെ വാക്കുകളില്‍ ഒളിഞ്ഞുകിടക്കുന്നത്. അദ്ദേഹത്തിന് താനിരിക്കുന്ന ഭരണഘടനാസ്ഥാപനത്തോടും ജുഡീഷ്യറിയോടും തെല്ലെങ്കിലും താല്‍പര്യമുണ്ടായിരുന്നെങ്കില്‍, സുപ്രീംകോടതി ആഴ്ചകള്‍ക്കുമുമ്പ് ഉത്തരവിട്ട കാവേരിനദീജലതര്‍ക്കപരിഹാരബോര്‍ഡ് രൂപീകരിക്കാതെ ഞഞ്ഞാപിഞ്ഞാ പറഞ്ഞ് നടക്കില്ലായിരുന്നു. തമിഴ്‌നാട് കൂടിയാണ് മോദിയുടെ വരുംകാല ഉന്നം. അവിടംകൂടി പിടിച്ചാല്‍ ആന്ധ്രയില്‍ ഏതിടത്തേക്കും മാറാവുന്ന നായിഡുവും കൂടിച്ചേര്‍ന്ന് തെക്കേഇന്ത്യയില്‍ വേരുപടര്‍ത്താം. ഇതാണ് മോദി-അമിത് ഷാ ദ്വയത്തിന്റെ ലക്ഷ്യം. മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന ലോക്‌സഭാതിരഞ്ഞെടുപ്പും പൗരന്റെ അവകാശത്തെ അട്ടിമറിക്കുന്ന ഫാസിസവും രാജ്യംഭരിച്ച ജനതാദള്‍പോലുള്ള പാര്‍ട്ടികള്‍ ഒരിക്കലും മറന്നുകൂടാത്തതാണ്. കോണ്‍ഗ്രസായിരിക്കണം തുടര്‍ന്നും കര്‍ണാടകവും രാജ്യവും ഭരിക്കേണ്ടതെന്ന ഉറച്ചവിശ്വാസത്തിലാണ് മതേതരചേരിയുടെ ശാക്തീകരണത്തിന് മുസ്‌ലിംലീഗ് അഹോരാത്രം പ്രവര്‍ത്തിക്കുന്നത്. ഇന്ന് പരസ്യപ്രചാരണത്തിന് തിരശ്ശീല വീഴുമ്പോള്‍ മുമ്പൊരുതവണ സംഭവിച്ച കൈപ്പിഴ ആവര്‍ത്തിക്കപ്പെടരുതെന്ന ബോധ്യം എല്ലാവര്‍ക്കും വേണം. ആവോളം അത് വോട്ടര്‍മാരിലുണ്ട്. പക്ഷേ കോണ്‍ഗ്രസിനെതിരെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മതേതരത്വത്തെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നവരെ നിലംപരിശാക്കേണ്ട ഉത്തരവാദിത്തം കൂടി മതേതരവോട്ടര്‍മാരില്‍ ഭരമേല്‍പിക്കപ്പെട്ടിരിക്കുകയാണ്. അവരുടെ വിജയമാകട്ടെ കര്‍ണാകത്തിന്റെ വിജയം. അതാണ് ദക്ഷിണേന്ത്യയുടെയും രാഷ്ട്രത്തിന്റെയും പാരമ്പര്യവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

Trending