Connect with us

Culture

സിപിഐ എം.എല്‍.എയുടെ ശുപാര്‍ശയില്‍ ബിജെപി പ്രവര്‍ത്തകന് ജോലി; നടപടി പാര്‍ട്ടിയില്‍ വിവാദമാകുന്നു

Published

on

കൊല്ലം: കരുനാഗപ്പള്ളി കേരാഫെഡില്‍ ചുമട്ട് തൊഴിലാളി നിയമനത്തില്‍ സിപിഐ കരുനാഗപ്പള്ളി എംഎല്‍എ ആര്‍.രാമചന്ദ്രന്റെ ശുപാര്‍ശയില്‍ ബിജെപി പ്രവര്‍ത്തകനായ തൊടിയൂര്‍ വേങ്ങറ സ്വദേശി ബിനുവിന് ജോലി നല്‍കിയത് പാര്‍ട്ടിയില്‍ വിവാദമാകുന്നു. എ.ഐ.ടി.യു.സി യൂണിയനില്‍ ഒഴിവ് വന്ന ഏഴ് ഒഴിവുകളില്‍ അഞ്ചെണ്ണം മാത്രമാണ് പാര്‍ട്ടി ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബാക്കി വന്ന രണ്ട് ഒഴിവുകളില്‍ ഒരെണ്ണമാണ് ബിജെപി പ്രവര്‍ത്തകന് നല്‍കിയത്. ലക്ഷങ്ങള്‍ വാങ്ങിയാണ് നിയമനം നടത്തിയതെന്ന് കരുനാഗപ്പള്ളി എഐവൈഎഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. തുടര്‍ന്ന് മണ്ഡലം കമ്മിറ്റി പാര്‍ട്ടി കമ്മിറ്റിക്ക് പരാതി നല്‍കി.
എ.ഐ.ടി.യു.സി കേരാഫെഡ് യൂണിയന്‍ പ്രസിഡന്റും സിപിഐ കൊല്ലം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, സിപിഐ നിയന്ത്രണത്തിലുള്ള കരുനാഗപ്പള്ളി കാര്‍ഷിക സഹകരണ ബാങ്ക് പ്രസിഡന്റ്, കേരാഫെഡ് ബോര്‍ഡ് മെമ്പര്‍, കരുനാഗപ്പള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.സോമന്‍പിള്ളയും പാര്‍ട്ടി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പറായ ശശിധരന്‍പിള്ള, കേരാഫെഡ് പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ കുലശേഖരപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് നിരവധി പ്രവര്‍ത്തകരെ തഴഞ്ഞ് ബിജെപി പ്രവര്‍ത്തകന് ജോലി നല്‍കിയത്. സജീവ പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്നറിയിച്ചാണ് എംഎല്‍എയുടെ അടുത്ത അനുയായി കൂടിയായ പാര്‍ട്ടി മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പറായ ശശിധരന്‍പിള്ള ശിപാര്‍ശ കത്ത് വാങ്ങിയതെന്നാണ് സംഭവം വിവാദമായതോടെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. അര്‍ഹതപ്പെട്ട നിരവധി പ്രവര്‍ത്തകരെ ഒഴിവാക്കി നിയമനം നടത്തിയതില്‍ പ്രതിഷേധിച്ച് കുലശേഖരപുരം ലോക്കല്‍ കമ്മിറ്റി അംഗം പാര്‍ട്ടി വിട്ടിരുന്നു. വിഷയം വിവാദമായതോടെ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറിയായ മുന്‍ എംഎല്‍എ എന്‍.അനിരുദ്ധന്‍ ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സെക്രട്ടറി ഈ വിഷയത്തെ നിസാരവത്ക്കരിക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകന്‍ ബിനുവിന്റെ നിയമനം തൊടിയൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ ചര്‍ച്ചയായപ്പോള്‍ ബിനു ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍ ശശിധരന്‍പിള്ളി യോഗത്തില്‍ വിശദീകരിച്ചത്.
ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ ഇടപ്പെട്ട് കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ നിയമനത്തില്‍ ജോയിന്റ് കൗണ്‍സിലുകാരെ ഒഴിവാക്കി ബിജെപി അനുഭാവിയെ നിയമിച്ചതും വിവാദമായിരുന്നു. വരും ദിവസങ്ങളില്‍ കരുനാഗപ്പള്ളിയില്‍ ഈ വിഷയം കൂടുതല്‍ ചര്‍ച്ചയാകുകയാണ്. ഭരണത്തിന്റെ തണലില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗം സമുദായംഗങ്ങള്‍ക്ക് മാത്രം സ്ഥാനമാനങ്ങള്‍ നല്‍കുന്നുവെന്ന പരാതിയും ശക്തമാണ്.

Film

നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്മിങ് വിവാദം: ‘മാപ്പ് പറയില്ല’ യൂട്യൂബര്‍ ആര്‍.എസ് കാര്‍ത്തിക്

തന്റെ ചോദ്യത്തില്‍ തെറ്റില്ലെന്നും അത് ഒരു പിആര്‍ സ്റ്റണ്ട് ആണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Published

on

ചെന്നൈ: നടി ഗൗരി കിഷനെതിരായ ബോഡി ഷെയ്മിങ് പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന്, ചോദ്യം ഉന്നയിച്ച യൂട്യൂബര്‍ ആര്‍.എസ് കാര്‍ത്തിക് മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി. തന്റെ ചോദ്യത്തില്‍ തെറ്റില്ലെന്നും അത് ഒരു പിആര്‍ സ്റ്റണ്ട് ആണെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വാര്‍ത്താ സമ്മേളനത്തിനിടെ ഗൗരി കിഷനോട് ”ഭാരം എത്രയാണ്?” എന്ന യൂട്യൂബറുടെ ചോദ്യത്തിന് ‘ഇത് സിനിമയുമായി ബന്ധപ്പെട്ട ചോദ്യം അല്ല. ഒരു നടനോടും ഇത്തരമൊരു ചോദ്യം ചോദിക്കുമോ?” എന്ന് മറുപടി നല്‍കി.

സംഭവം വ്യാപകമായ വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്. യൂട്യൂബര്‍ പിന്നീട് പ്രതികരിക്കുമ്പോള്‍ ”നായിക നായകനെ എടുത്തത് എങ്കില്‍ നായകന്റെ ഭാരം കുറിച്ച് ചോദിച്ചേനെ” എന്നായിരുന്നു ന്യായീകരണം. ”ട്രംപിനെ കുറിച്ചോ, മോദിയെ കുറിച്ചോ സ്റ്റാലിനേ കുറിച്ചോ ഇവരോട് ചോദിക്കാന്‍ ആകുമോയെന്നും യൂട്യൂബര്‍ ചോദിക്കുന്നു.

നടിയെ പിന്തുണയ്ക്കാതിരുന്ന സംവിധായകന്‍ അബിന്‍ ഹരിഹരനും നടന്‍ ആദിത്യ മാധവനുമെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്.

അദേഴ്‌സ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചെന്നൈയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം.

ഗൗരിക്ക് പിന്തുണയായി ഗായിക ചിന്മയി, നിരവധി സിനിമാതാരങ്ങളും ആരാധകരും രംഗത്തെത്തി. ”ആരാണെങ്കിലും, എവിടെയാണെങ്കിലും ബോഡി ഷെയ്മിങ് തെറ്റാണ്” എന്നും ഗൗരിക്കൊപ്പമെന്നും അമ്മ സംഘടനയും വ്യക്തമാക്കി.

Continue Reading

Film

നടി ലക്ഷ്മി ആർ മേനോൻ പ്രതിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ് ഹൈക്കോടതി റദ്ദാക്കി

Published

on

കൊച്ചി: നടി ലക്ഷ്മി മേനോന്‍ പ്രതിയായ കിഡ്‌നാപ്പിങ് കേസ് റദ്ദാക്കി ഹൈക്കോടതി. തീരുമാനം നടിക്കെതിരെ പരാതിയില്ലെന്ന് യുവാവ് ഹൈക്കോടതിയെ അറിയിച്ചതോടെ. കൊച്ചിയിലെ ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചെന്നായിരുന്നു കേസ്.

നേരത്തെ കേസ് ഒത്തു തീര്‍പ്പാക്കുന്നതിന് ലക്ഷ്മി മോനോന്റെ സുഹൃത്തുക്കള്‍ ഇടപെടല്‍ നടത്തിയിരുന്നു. വെലോസിറ്റി എന്ന ബാറില്‍ നിന്നാണ് തര്‍ക്കമുണ്ടായത്. ഈ തര്‍ക്കം റോഡിലേക്ക് നീങ്ങുകയും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള പാലത്തിന് താഴെവച്ച് യുവാവിനെ തട്ടിക്കൊണ്ടു പോയെന്നായിരുന്നു കേസ്.

പരാതിയെ തുടര്‍ന്ന് ലക്ഷ്മി മേനോന്‍ ഒളിവില്‍ പോയിരുന്നു. ഇവര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുകയും ചെയ്തിരുന്നു.

കാറില്‍ നിന്ന് ഇറങ്ങിയ ഐടി ജീവനക്കാരനും സുഹൃത്തുക്കളും ചേര്‍ന്ന് ബിയര്‍കുപ്പി കൊണ്ട് ആക്രമിച്ചെന്നും ഇത് കണ്ടപ്പോഴാണ് തന്റെ സുഹൃത്തുക്കള്‍ പ്രതികരിച്ചതെന്നും കേസിലെ കൂട്ടുപ്രതിയായ സോന മോള്‍ നേരത്തെ പ്രതികരിച്ചിരുന്നു.

ഈ പ്രശ്‌നം പരിഹരിക്കാന്‍ വന്ന ഐടി ജീവനക്കാരനെ ആലിംഗനം ചെയ്താണ് കാറില്‍ കയറ്റിയത്. തട്ടിക്കൊണ്ടുപോകാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും, സംഭവം വളച്ചൊടിച്ച് കേസ് കൊടുക്കുകയുമാണ് ചെയ്തതെന്നും സോന വ്യക്തമാക്കി.

Continue Reading

Film

‘ബോഡി ഷെയ്മിങ്’ നടത്തിയ മാധ്യമപ്രവർത്തകന് ശക്തമായ മറുപടി നൽകിയ ഗൗരി കിഷനെ പിന്തണച്ച് ‘അമ്മ’

Published

on

കൊച്ചി: വാർത്താസമ്മേളനത്തിൽ ബോഡി ഷേമിങ് നടത്തിയ യൂട്യൂബർക്കെതിരെ ശക്തമായി പ്രതികരിച്ച നടി ​ഗൗരി കിഷന് പിന്തുണയുമായി താരസംഘടനയായ അമ്മ. ‘ഞങ്ങൾക്ക് മനസിലാകുന്നു ഗൗരി, ആരായാലും എപ്പോൾ ആയാലും എവിടെ ആയാലും ബോഡി ഷേമിങ് ചെയ്യുന്നത് തെറ്റാണെന്ന് ഞങ്ങളും ഉറച്ചുവിശ്വസിക്കുന്നു’- അമ്മ പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് താരസംഘടന പിന്തുണ അറിയിച്ചത്.

തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു സംഭവം. തന്റെ ശരീരഭാരം എത്രയെന്ന് ചോദിച്ച യൂട്യൂബർക്കാണ് താരം രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയത്. ചോദ്യം തന്നെ മണ്ടത്തരമാണെന്നും യൂട്യൂബർ മാപ്പ് പറയണമെന്നും നടി ആവശ്യപ്പെട്ടു. ഇതോടെ പ്രസ്മീറ്റ് വലിയ തർക്കത്തിലേക്ക് പോവുകയായിരുന്നു. ഗൗരിക്ക് നേരെ യൂട്യൂബർ അടക്കമുള്ളവർ വലിയ ശബ്ദം ഉയർത്തിയെങ്കിലും സംവിധായകനും നായകനും പിന്തുണച്ചതുമില്ല.

ചിത്രത്തിലെ ഗാനരംഗത്തിൽ നായകൻ ഗൗരിയെ എടുത്തുയർത്തുന്ന രംഗമുണ്ട്. ഈ സീൻ ചെയ്തപ്പോൾ ഗൗരിക്ക് നല്ല ഭാരമുണ്ടെന്ന് തോന്നിയിരുന്നോ എന്നാണ് യൂട്യൂബർ നായകനോട് ചോദിച്ചത്. എന്നാൽ ഈ ചോദ്യത്തിന് സിനിമയുമായി യാതൊരു ബന്ധവുമില്ലെന്നും ബോഡി ഷേമിങ് ആണെന്നും നടി മറുപടി നൽകി. താൻ ചോദിച്ചതിൽ തെറ്റില്ലെന്നും സാധാരണയായി എല്ലാവരും ചോദിക്കുന്നതുപോലെ ചോദിച്ചതാണെന്നുമായിരുന്നു യൂട്യൂബറുടെ വാദം.

യൂട്യൂബർ ഇപ്പോൾ ചെയ്യുന്നത് ജേണലിസമല്ലെന്നും നടി തുറന്നടിച്ചു. ആദ്യഘട്ടത്തിൽ പ്രതികരിക്കാൻ സാധിക്കാതിരുന്ന ഗൗരി, പിന്നീട് നടന്ന പ്രീ – റിലീസ് അഭിമുഖത്തിൽ തനിക്ക് പ്രസ്തുത ചോദ്യം അസ്വസ്ഥത ഉണ്ടാക്കിയെന്നും വ്യക്തമാക്കി. തുടർന്ന് സിനിമയുടെ പ്രസ് മീറ്റിനു ശേഷം നടന്ന ചോദ്യോത്തരവേളയിൽ ഈ ചോദ്യം ഉന്നയിച്ച യൂട്യൂബർ ഈ വിഷയം ന്യായീകരിച്ച് വീണ്ടും ശബ്ദമുയർത്തിയതോടെ ഗൗരി തുറന്നടിക്കുകയായിരുന്നു.

‘എന്‍റെ ശരീരഭാരം നിങ്ങൾക്ക് എന്തിനാണ് അറിയേണ്ടത്? ഈ സിനിമയുമായി അതിന് എന്ത് പ്രസക്തിയാണുള്ളത്? ഓരോ സ്ത്രീക്കും വ്യത്യസ്ത ശരീരപ്രകൃതിയാണ് ഉള്ളത്. എന്‍റെ കഴിവ് സംസാരിക്കട്ടെ. ഞാൻ ഇതുവരെ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ അംഗീകാരം എനിക്ക് ആവശ്യമില്ല’- ഗൗരി പറഞ്ഞു. ‘ഇതൊരു തമാശയായി എനിക്ക് തോന്നിയില്ല. ബോഡി ഷേമിങ് സാധാരണവത്കരിക്കരുത്, എന്നോട് ചോദിച്ച ചോദ്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് അവകാശമുണ്ട്’- ഗൗരി വ്യക്തമാക്കി.

Continue Reading

Trending