Connect with us

Video Stories

ജനാധിപത്യത്തിന്റെ വഴി ഇനിയും ഇണങ്ങാതെ സി.പി.എം

Published

on

മതേതര ഇന്ത്യയെ കെട്ടിപ്പടുക്കാന്‍ തങ്ങള്‍ക്കേ ആവൂ എന്ന് വീമ്പിളക്കുന്ന സിപിഎമ്മിന്റെ തനി രൂപമാണ് കഴിഞ്ഞ ദിവസം കണ്ടത്. മതേതര ഇന്ത്യയെ കെട്ടിപടുക്കാന്‍ സിപിഎം സ്വീകരിച്ച വഴി രാജ്യത്തെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതായിരുന്നു. ജനാധിപത്യത്തെ അട്ടിമറിച്ചാണോ മതേതര ഇന്ത്യയെ കെട്ടിപ്പടുക്കേണ്ടത് എന്ന വലിയ ചോദ്യം അവര്‍ക്കുമുന്നില്‍ നിലനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പുകളില്‍ ബൂത്ത് കയ്യടക്കി തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ജയിക്കുന്നത് സിപിഎം ഇക്കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ തുടങ്ങിയതല്ല. ഓരോ തെരെഞ്ഞടുപ്പുകളിലും സിപിഎം കേന്ദ്രങ്ങളില്‍ ഇത് തുടരുമ്പോള്‍ യുഡിഎഫ് പരാതിപ്പെടാറുണ്ടായിരുന്നു. എന്നാല്‍ അതെല്ലാം തള്ളികളയാറാണ് പതിവ്. സിപിഎം കേന്ദ്രങ്ങളില്‍ നടക്കുന്ന നഗ്നമായ നിയമലംഘനങ്ങള്‍ പുറംലോകത്തിന് കാണിച്ച് നല്‍കുകയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളില്‍ വ്യപകമായ കള്ളവോട്ട് നടന്നെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചിരുന്നു. ആ ആരോപണത്തെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. തോല്‍വി കണ്‍മുന്നില്‍ കണ്ടാല്‍ എന്ത് നെറിക്കെട്ട പണിയുമെടുക്കുന്നവരാണ് സിപിഎമ്മെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് അവരുടെ നേതൃത്വങ്ങള്‍. കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ ചെറുതാഴം 19-ാം നമ്പര്‍ ബൂത്തിലെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. മറ്റു പ്രദേശങ്ങളിലെ ദൃശ്യങ്ങള്‍ അടുത്ത ദിവസം തന്നെ പുറത്ത് വിടുമെന്ന് യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. ചെറുതാഴം പഞ്ചായത്തിലെ 19-ാം നമ്പര്‍ ബൂത്തായ പിലാത്തറ എയുപി സ്‌കൂളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചെറുതാഴം പഞ്ചായത്ത് വനിതാ അംഗവും വ്യാപാര വ്യവസായ സമിതി നേതാവും ഉള്‍പ്പെടെയുള്ളവര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. പിലാത്തറ എയുപി സ്‌കൂളിലെ 17-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ പഞ്ചായത്തംഗം എന്‍.പി സലീനയും അരത്തില്‍ വി.എം.യു.പി സ്‌കൂളിലെ 24-ാം നമ്പര്‍ ബൂത്തിലെ വോട്ടറായ ടി.പി സുമയ്യയും പിലാത്തറ എ.യു.പിയിലെ 19-ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്യുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രിസൈഡിംഗ് ഓഫീസറുടെ അനുമതിയോടെയാണ് കള്ളവോട്ടുകള്‍ നടന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാവുന്നു. സി.പി.എമ്മിന്റെ പ്രാദേശിക നേതാവ് ബൂത്തിലെത്തി പ്രിസൈഡിംഗ് ഓഫീസറുടെ സമീപത്ത് നിന്നാണ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയത്. വോട്ടു ചെയ്ത ശേഷം കാര്‍ഡ് തിരിച്ചു വാങ്ങുന്നതും ദൃശ്യത്തിലുണ്ട്. ഈ സ്‌കൂളിലെ മറ്റു ബൂത്തുകളിലും വ്യാപക കള്ളവോട്ടുകള്‍ രേഖപ്പെടുത്തിയതായാണ് വിവരം. 95 ശതമാനത്തിലധികം പോളിംഗ് നടന്ന 40 ബൂത്തുകളാണ് തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ മാത്രമുള്ളത്. കണ്ണൂര്‍ മണ്ഡലത്തില്‍ മാത്രം അയ്യായിരത്തോളം കള്ളവോട്ടുകള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ യു.ഡി.എഫ് ഇതിനകം ശേഖരിച്ചിട്ടുണ്ട്. ഇവ അടുത്ത ദിവസങ്ങളില്‍ പുറത്തു വിടുമെന്ന് നേതാക്കള്‍ അറിയിച്ചിരിക്കുകയാണ്.
പിലാത്തറയിലെ കള്ളവോട്ട് ആരോപണത്തില്‍ സിപിഎം പ്രതികരണം വിചിത്രമായിരുന്നു. ഓപ്പണ്‍ വോട്ട് ചെയ്ത ദൃശ്യങ്ങളാണ് കള്ളവോട്ടെന്ന പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഓപ്പണ്‍ വോട്ട് അഥവാ സഹായി വോട്ട് ചെയ്യാന്‍ ചില വ്യവസ്ഥകളുണ്ട്. വോട്ട് ചെയ്യാന്‍ എത്തുന്നയാള്‍ക്ക് ചിഹ്നം തിരിച്ചറിയാന്‍ സാധിക്കാത്തരീതിയില്‍ കാഴ്ചയ്ക്ക് പരിമിതിയുണ്ടെങ്കില്‍ സഹായം തേടാം. ബട്ടണ്‍ അമര്‍ത്താന്‍ സാധിക്കുന്ന വോട്ടറാണെങ്കില്‍ സഹായിക്ക് വോട്ടിങ് കംപാര്‍ട്ട്‌മെന്റ് വരെ അനുഗമിക്കാം. സഹായിയാണ് വോട്ടറുടെ വോട്ട് ചെയ്തതെങ്കില്‍ അത് രഹസ്യമായി സൂക്ഷിക്കണം. സഹായിക്ക് ഒരു ദിവസം ഒരു തവണ മാത്രമേ വോട്ട് ചെയ്യാനാകൂ, അതോടൊപ്പം വോട്ട് ചെയ്ത സഹായിയുടെ വലത്തെ ചൂണ്ടുവിരലിലായിരിക്കും മഷി പുരട്ടേണ്ടത്. തെരെഞ്ഞടുപ്പ് ജോലിയിലുള്ളവരെ സഹായിയായി പരിഗണിക്കില്ല. സിപിഎം ജില്ലാ സെക്രട്ടറിയുടെ ന്യായീകരണത്തെ പൊളിക്കാന്‍ ഒറ്റകാര്യം സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തമാകും 19-ാം നമ്പര്‍ ബൂത്തായ പിലാത്തറ എയുപി സ്‌കൂളില്‍ കള്ള വോട്ട് രേഖപ്പെടുത്തിയ സത്രീയുടെ ഇടത് വിരലിലാണ് മഷി പുരട്ടുന്നത്. സഹായി വോട്ടാണെങ്കില്‍ മഷി പുരട്ടേണ്ടത് വലത് കൈ വിരലിലാണ്.
വേട്ട് ചെയ്യാനായി പിലാത്തറയിലെത്തിയ പിലാത്തറ സിഎം നഗറിലെ കെജെ ഷാലറ്റ് അരമണിക്കൂര്‍ ക്യൂവില്‍ നിന്നാണ് ബൂത്തില്‍ കയറിയത്. ക്രമനമ്പര്‍ പറഞ്ഞപ്പോള്‍ അവരുടെ വോട്ട് നേരത്തെ ആരോ ചെയ്തതായി കാണുന്നതെന്ന് പോളിങ് ഓഫീസര്‍ പറഞ്ഞു. അല്‍പസമയം കാത്തിരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അരമണിക്കൂര്‍ കഴിഞ്ഞിട്ടും വിളിയൊന്നും കാണാത്തതോടെ കാര്യത്തെ കുറിച്ച് അന്വേഷിച്ചെങ്കിലും വോട്ട് രേഖപ്പെടുത്തിയതായി കാണുന്നത്‌കൊണ്ട് മറ്റു മാര്‍ഗമില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ടെന്‍ഡേഡ് വേട്ട് ചെയ്യാറാണ് പതിവ്. വോട്ടര്‍ ഉന്നയിക്കുന്ന പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ പ്രിസൈഡിങ് ഓഫീസര്‍ ടെന്‍ഡേഡ് ബാലറ്റ് പേപ്പര്‍ വഴി വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കണമെന്നാണ് ചട്ടം. അന്നാല്‍ അതിന് അവസരം പോലും ഷാലറ്റിന് ഉദ്യോഗസ്ഥര്‍ ഒരുക്കിയില്ല.
കള്ളവോട്ട് ശ്രദ്ധയിപ്പെടുത്തിയവര്‍ക്കെതിരെ ഗുണ്ടായിസത്തിനും സിപിഎം നേതൃത്വം തുനിഞ്ഞു. പിലാത്തറ എയുപി സ്‌കൂളിലെ യുഡിഎഫ് പോളിങ് ഏജന്റ് പി.വി. സഹദിനാണ് ആ അനുഭവം ഉണ്ടായത്. ബൂത്തില്‍ വോട്ടില്ലാത്ത സിപിഎം പ്രവര്‍ത്തകര്‍ ഇടക്കിടെ എത്തുന്നത് ചോദ്യം ചെയ്‌തെങ്കിലും ഉദ്യോഗസ്ഥരോ, പൊലീസോ അതൊന്നും ശ്രദ്ധിച്ചില്ല. പരാതി പറഞ്ഞതോടെ സിപിഎം പ്രവര്‍ത്തകരുടെ ഭീക്ഷണിയുമെത്തി. ഭയം കാരണം രാവിലെ 11 മണിക്ക് തന്നെ അദ്ദേഹം ബൂത്ത് വിട്ടു. പല ബൂത്തിലും സമാന കൈയ്യേറ്റം നടന്നു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ തളിപ്പറമ്പ്, കീഴാറ്റൂര്‍ സ്‌കൂളിലെ ബൂത്തില്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യം വയല്‍കിളികള്‍ നേതാവ് സുരേഷ് കീഴാറ്റൂര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ സോഷ്യല്‍ മീഡിയ വഴി പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിനു നേരെയും അക്രമം ഉണ്ടായിരുന്നു.
കള്ളവോട്ട് നടന്നെന്ന് തെളിഞ്ഞാല്‍ ആ ബൂത്തുകളില്‍ റീപോളിങ് നടത്തേണ്ടി വരും കള്ളവോട്ട് ചെയ്തവര്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ കക്ഷികളുടെ ബൂത്ത് ഏജന്റ്മാര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷ നിയമവും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ക്രിമിനല്‍ കേസായിരിക്കും എടുക്കുക. പാരാതി ലഭിച്ച സാഹചര്യത്തില്‍ വരാണാധികാരികളായ കലക്ടര്‍മാരോട് സിസിടിവി ദൃശ്യങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. റിപ്പോര്‍ട്ടും സിസിടിവിയും പരിശോധിച്ച് പരാതിയില്‍ കഴമ്പുണ്ടോയെന്ന് ഉറപ്പ് വരുത്തും. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യും. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം വരെ തടവും പിഴയും ലഭിക്കാം കള്ളവോട്ട് ചെയ്യാന്‍ കൂട്ടുനിന്ന ബൂത്ത് ചുമതലയുള്ള പ്രിസൈഡിങ് ഓഫിസറെയും മറ്റു ഉദ്യേഗസ്ഥരെയും സസ്‌പെന്റ് ചെയ്യാനും വകുപ്പ്തല അച്ചടക്കനടപടിക്കും സാധ്യതയുണ്ട്. അതോടൊപ്പം ജനപ്രതിനിധികള്‍ കള്ളവോട്ട് ചെയ്‌തെന്ന് തെളിഞ്ഞാല്‍ അവരെ അയോഗ്യരാക്കും.മോദി സര്‍ക്കാറിന്റെ ബാലറ്റ് മെഷീനിലെ കൃത്രിമകളെക്കുറിച്ചും തെരഞ്ഞെടുപ്പ് കൃത്രിമങ്ങളെക്കുറിച്ചു രായ്ക്കുരായ്മാനം ആശങ്ക പ്രകടിപ്പിക്കുന്ന സി.പി.എമ്മിന്റെ യഥാര്‍ത്ഥ മുഖമാണ് കഴിഞ്ഞ ഈ സംഭവത്തിലൂടെ തുറന്നു കാണിക്കപ്പെട്ടത്. അക്രമ രാഷ്ട്രീയത്തിലും മറ്റുമെല്ലാമെന്ന പോലെ തെരഞ്ഞെടുപ്പ് അട്ടിമറിയുടെ കാര്യത്തിലും ബി.ജെ.പിയുടെ പാതയില്‍ തന്നെയാണ് തങ്ങളെന്ന് ഇവര്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം

ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു

Published

on

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്‌കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന്‍ യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Trending