Connect with us

Video Stories

നീതിക്കായുള്ള കാത്തിരിപ്പ് ഇനിയെത്ര നാള്‍-കെ.പി.എ മജീദ്

Published

on

ബാബരി മസ്ജിദ് ധ്വംസനത്തിന് ഇന്നേക്ക് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. ഇന്ത്യന്‍ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും ഭീകര-വര്‍ഗീയ ശക്തികള്‍ തകര്‍ത്തെറിയാന്‍ ശ്രമിച്ച ദിനം കൂടിയാണ് 1992 ഡിസംബര്‍ ആറ്. ഗാന്ധി വധത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പാതകമാണ് ബാബരി പള്ളിയുടെ തകര്‍ച്ചയെന്നാണ് മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞുവെച്ചത്. ഈയടുത്ത് പുറത്തിറങ്ങിയ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആത്മകഥയുടെ രണ്ടാം ഭാഗമായ ‘ദ ടര്‍ബുലന്റ് ഇയേഴ്‌സ് 1980-96’ ല്‍ പറയന്നത്, ‘ബാബരി മസ്ജിദ് സംരക്ഷിക്കാന്‍ കഴിയാതെ പോയത് മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണെന്നാണ്. ബാബരി മസ്ജിദിന്റെ ധ്വംസനം വിശ്വാസ വഞ്ചനയും ഇന്ത്യക്ക് നാണക്കേടുമായി. പള്ളി തകര്‍ക്കപ്പെട്ടത് രാജ്യത്തെ മുസ്‌ലിംകളുടെ വികാരത്തെ വളരെയധികം വ്രണപ്പെടുത്തി. നൂറ്റാണ്ടുകളായി സംഘര്‍ഷം നിലനില്‍ക്കുന്ന ജറുസലേമില്‍ പോലും ഇത്തരത്തില്‍ സംഭവിക്കില്ലെന്ന് ഒരു പ്രമുഖ മുസ്‌ലിം രാഷ്ട്രത്തിലെ വിദേശകാര്യമന്ത്രി തന്നോട് പറഞ്ഞിരുന്നുവെന്നും’ പ്രണബ് പറയുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന് ബി.ജെ.പി ഭരിക്കുന്ന യു.പി സംസ്ഥാന ഭരണകൂടം നല്‍കിയ ഉറപ്പുകള്‍ ലംഘിക്കപ്പെടുകയും കര്‍സേവകര്‍ ബാബരി മസ്ജിദിന്റെ താഴികക്കുടങ്ങള്‍ നാമാവശേഷമാക്കുകയും ചെയ്തപ്പോള്‍ രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന വിവിധ മതങ്ങളില്‍ വിശ്വസിക്കുന്ന മതേതര സമൂഹവും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രണേതാക്കളായ ലോക സമൂഹവും ഞെട്ടിത്തരിച്ചു. വിഷയത്തിന്റെ ഗൗരവം ഉള്‍കൊണ്ട്, ബാബരി പള്ളി അവിടത്തന്നെ പുനര്‍നിര്‍മ്മിക്കുമെന്ന് കേന്ദ്ര ഭരണകൂടവും പ്രധാനമന്ത്രി റാവുവും രാജ്യത്തോട് പ്രഖ്യാപിച്ചു. ബാബരി പള്ളി തര്‍ത്ത ക്രിമിനല്‍ കേസിന്റെ വിചാരണ ഉള്‍പ്പെടെ 25 വര്‍ഷങ്ങള്‍ക്കിപ്പുറം വിചാരണ തുടങ്ങുന്നേയുള്ളൂവെന്നതാണ് കൗതുകകരം. വഖഫ് സ്വത്തിന്റെ ഉടമാവകാശം സംബന്ധിച്ച കൗതുകകരമായ ഇടക്കാല വിധിയാവട്ടെ, നിയമത്തെ വ്യാഖ്യാനിക്കുന്നതിന് പകരം ഒത്തുതീര്‍പ്പിന്റെ ഫോര്‍മുലയായാണ് കണ്ടത്. ബാബരിയുടെ ഭൂമി ഉടമക്കും കൈയേറ്റക്കാരനും കാഴ്ചക്കാരനുമിടയില്‍ മൂന്നായി പകുത്തു നല്‍കുന്ന തികച്ചും വിചിത്രമായ കാഴ്ച. അവകാശ തര്‍ക്കവും ക്രിമിനല്‍ കേസുമെല്ലാം കോടതിയുടെ പരിഗണനയിലാണ്. രാജ്യത്തെ നിയമത്തിന്റെ ഏതെങ്കിലുമൊരു അളവുകോല്‍കൊണ്ട് നീതി ഓഹരി വെക്കുമ്പോള്‍ തര്‍ക്കമന്ദിരം എന്ന പദത്തിന് പോലും പ്രസക്തിയില്ല.
1948 അടിസ്ഥാന വര്‍ഷമായെടുത്ത് ആരുടെ ആരാധനാലയമാണോ അതതേപടി നിലനിര്‍ത്തുകയെന്ന നിയമമാണ് ബാബരി പള്ളിയുടെ കാര്യത്തിലും നിലനില്‍ക്കുന്നത്. ആ സത്തയിലൂന്നിയുള്ള ചര്‍ച്ചയും നിയമ പോരാട്ടവുമാണ് കരണീയം. 1528 ല്‍ യു.പിയിലെ അയോധ്യയില്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ നിര്‍ദേശ പ്രകാരം പണിത പള്ളിയില്‍ നൂറ്റാണ്ടുകളോളം പ്രശ്‌നങ്ങളൊന്നുമില്ലാതെയാണ് ആരാധന നടത്തിയിരുന്നത്. 1800 കളില്‍ ചില വര്‍ഗീയ വാദികള്‍ രാമന്റെ ജന്‍മസ്ഥലത്താണ് പള്ളി പണിതതെന്ന വാദമുയര്‍ത്തുന്നതോടെയാണ് വിവാദം തല പൊക്കിയത്. 1859 ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ വേലി കെട്ടി മുസ്‌ലിംകള്‍ക്കും ഹിന്ദുക്കള്‍ക്കുമായി വെവ്വേറെ ആരാധനാചടങ്ങുകള്‍ക്കനുമതി നല്‍കി. ഇക്കാലത്ത് മുസ്‌ലിംകള്‍ പള്ളിക്കകത്തും ഹിന്ദുക്കള്‍ പുറത്തും ആരാധനക്കായി സഹകരണ മനോഭാവത്തോടെ ഉപയോഗിച്ചു. പിന്നീട് പ്രശ്‌നം ഉടലെടുക്കുന്നത് സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷം രണ്ട് കഴിഞ്ഞ ശേഷമാണ്. 1949 ഡിസംബര്‍ 22 ന് ബാബരി മസ്ജിദില്‍ വിഗ്രഹം പ്രതിഷ്ഠിച്ച വാര്‍ത്ത കേട്ടപാടെ പള്ളിയില്‍ നിന്ന് അതെടുത്തുമാറ്റാന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഉത്തരവിട്ടത് ഉള്‍പ്പെടെ രാഷ്ട്ര ശില്‍പികളും നേതൃത്വവും കാണിച്ച വിശാല കാഴ്ചപ്പാടുകളുടെ ഉദാഹരണങ്ങളുണ്ട്.
പക്ഷെ, 1964 ല്‍ വിശ്വഹിന്ദു പരിഷത്ത് രൂപീകരിച്ച് രാമജന്‍മഭൂമി വിഷയത്തെ രാഷ്ട്രീയ ആയുധമാക്കിയതോടെയാണ് രാജ്യത്ത് അത് മുറിപ്പാടുണ്ടാക്കിയത്. അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി രാമക്ഷേത്രത്തെയെടുത്ത് ബി.ജെ.പി നേതാവ് ലാല്‍ കൃഷ്ണ അദ്വാനി രാജ്യത്താകമാനം രഥയാത്ര നടത്തിയതോടെ കലാപത്തിന്റെ തീക്കാറ്റ് പൊടിഞ്ഞു. എന്നാല്‍, പള്ളി തകര്‍ക്കാന്‍ രാഷ്ട്രീയ പിന്‍ബലമായി മുന്നില്‍ നിന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഇന്നനുഭവിക്കുന്ന അവഗണന കാവ്യനീതിയാണ്. 1992 ഡിസംബര്‍ ആറിന് അയോധ്യയിലെ തര്‍ക്കഭൂമിയില്‍ കര്‍സേവ തുടങ്ങുമെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രഖ്യാപിക്കുന്നതിനും പത്തു മാസം മുമ്പ് അതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി രണ്ടു ലക്ഷത്തോളം കര്‍സേവകര്‍ അയോധ്യയിലെത്തി. പ്രതിപക്ഷ നേതാവ് അദ്വാനിയാണ് നേതൃത്വം നല്‍കിയിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ഒത്തുതിര്‍പ്പ് അസാധ്യമാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളും ഭരണഘടനയുടെ 138ാം വകുപ്പനുസരിച്ച് സുപ്രീം കോടതിയുടെ തീര്‍പ്പിന് വിടണമെന്നാണ് നിര്‍ദേശിച്ചത്. വിധി എല്ലാവരും അംഗീകരിക്കണമെന്ന് മുഴുവന്‍ മതേതര സംഘടനകളും ഒന്നിച്ചാവശ്യപ്പെട്ടു. തര്‍ക്കഭൂമിയില്‍ നിലവിലുള്ള അവസ്ഥയില്‍ മാറ്റം വരുത്തരുതെന്ന് സുപ്രീം കോടതിയും നിര്‍ദേശിച്ചതിനെ കാറ്റില്‍ പറത്തിയതോടെ ബാബരി ധ്വംസകര്‍ രാജ്യത്തെ പരമോന്നത കോടതിയെയാണ് ധിക്കരിച്ചത്. ആ അര്‍ത്ഥത്തില്‍ അതിനെയെടുത്ത് വേഗത്തില്‍ വിചാരണയും തീര്‍പ്പും ഉണ്ടാക്കാനായില്ല.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിടത്ത് കെട്ടിടം പണിത് ഒരു നില ഹിന്ദുക്കള്‍ക്കും ഒന്ന് മുസ്‌ലിംകള്‍ക്കും നല്‍കണമെന്ന് പറഞ്ഞ ഇ.എം.എസ് നമ്പൂതിരിപ്പാട് മുതല്‍ പലരും വിഷയത്തെ വളച്ചൊടിക്കാനും നിയമത്തിന്റെ അന്തസത്ത മറച്ചു പിടിക്കാനുമാണ് ശ്രമിച്ചത്. സംഘ്പരിവാറിന്റെ അത്തരം കുതന്ത്രങ്ങള്‍ കാല്‍ നൂറ്റാണ്ടായിട്ടും നടന്നില്ലെന്നതും പ്രത്യാശയാണ്. രാജ്യത്തെ നീതിയിലും ന്യായത്തിലും വിശ്വാസമുള്ളതുകൊണ്ടാണ് കോടതി വിധി അംഗീകരിക്കുമെന്നും നിയമ പോരാട്ടം തുടരുമെന്നും മുസ്‌ലിംകള്‍ നിലപാട് സ്വീകരിച്ചത്. ബാബരി മസ്ജിദ് ധ്വംസനം അന്വേഷിച്ച് മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ട ലിബര്‍ഹാന്‍ കമീഷന്‍, കോടതി പലവുരു ആവശ്യപ്പെട്ടിട്ടും 17 വര്‍ഷത്തിന് ശേഷം 2009 ല്‍ മാത്രമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്; 48 പ്രാവശ്യം അധിക അന്വേഷണ കാലാവധി നീട്ടി നല്‍കിയ ശേഷം. 1959 മുതല്‍ ബാബരി വിഷയത്തില്‍ നിയമ പോരാട്ടത്തിലായിരുന്ന അയോധ്യ സ്വദേശി മുഹമ്മദ് ഫാശിം അന്‍സാരി (96) ഉള്‍പ്പെടെ നീതിയുടെ വെളിച്ചം കാണാനാവാതെ മരണപ്പെട്ടവര്‍ എത്ര.
ബാബരി മസ്ജിദ് യഥാസ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കണമെന്ന് പ്രമേയം പാസ്സാക്കിയ രാജ്യത്തെ ഒരേയൊരു നിയമനിര്‍മ്മാണ സഭ കേരളത്തിലേതാണ്. നിയമസഭയില്‍, അന്നത്തെ കേരള സംസ്ഥാന ചീഫ് വിപ്പായിരുന്ന താനാണ് ആ പ്രമേയം അവതരിപ്പിച്ചത്. കാല്‍ നൂറ്റാണ്ടിന് ഇപ്പുറവും ആ പ്രമേയത്തിന്റെ പ്രസക്തി നിലനില്‍ക്കുക തന്നെയാണ്. വൈകാരികമായി വിഷയത്തെ സമീപിക്കാനും കലാപത്തിന്റെ തീനാളമേറ്റ് ബാബരിപള്ളി വേട്ടക്കാര്‍ ഇരകളായ സമൂഹത്തെ വേട്ടയാടുന്നതും കണ്ടു. അന്ന് രാഷ്ട്രീയ ലാഭ നഷ്ടങ്ങള്‍ക്കപ്പുറം വിവേകത്തിന്റെ മാര്‍ഗം സ്വീകരിച്ച മുസ്‌ലിംലീഗ് നേരിട്ട പ്രതിസന്ധി തുല്യതയില്ലാത്തതാണ്. ഉന്നത രാഷ്ട്രീയ വ്യക്തിത്വങ്ങള്‍ക്ക് പോലും ആ സാഹചര്യത്തിന്റെ ഊഷ്മാവ് താങ്ങാനായില്ല. ആത്മബലത്തിന്റെ മഹാഭ്യാസിയായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സംയമനത്തിന്റെ ആജ്ഞാപനം ശിരസാവഹിക്കാന്‍ മുന്നോട്ടുവന്ന കേരളീയ സമൂഹത്തിന് പില്‍ക്കാലത്ത് എന്നും ഓര്‍മ്മിക്കാനുള്ള നിലപാട്തറയായി അതെന്നതും ചേര്‍ത്തു വായിക്കണം. ഇതിന്റെ പേരില്‍ തെരുവിലിറങ്ങിയപ്പോഴും നഷ്ടം ഏകപക്ഷീയമായിരുന്നു. മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് അഞ്ഞൂറിലേറെ സ്ഥലങ്ങളിലാണ് കലാപമുണ്ടായത്. 1992 ഡിസംബറിലെയും 1993 ജനുവരിയിലെയും കലാപത്തില്‍ രണ്ടായിരത്തോളം മുസ്‌ലിംകളാണ് കൊല്ലപ്പെട്ടത്. ആയിരത്തഞ്ഞൂറ് കോടിയിലേറെ രൂപയുടെ സ്വത്തുകള്‍ നശിപ്പിക്കപ്പെട്ടു. നൂറുകണക്കിന് സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. ആയിരത്തിലേറെ പേര്‍ മരിച്ചത് പൊലീസ് വെടിവെപ്പിലാണെന്ന് മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ വാജ്‌പേയിയാണ് വ്യക്തമാക്കിയത്. ചെറുതും വലുതുമായ നിരവധി കലാപങ്ങളുടെയും വര്‍ഗീയ ലഹളകളുടെയും ഇരകളും പ്രതികളായി മുദ്രകുത്തി ജയിലില്‍ തള്ളപ്പെട്ടവരുമെല്ലാം മുസ്‌ലിംകളായിരുന്നു. ബോംബെ-കോയമ്പത്തൂര്‍ കലാപങ്ങളുടെ ജീവിക്കുന്ന എത്രയോ രക്തസാക്ഷികളെയും ബാബരി ദിനത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. എല്ലാ വിഭാഗങ്ങളെയും ഒന്നായി കാണുന്ന ഒരു ഭരണഘടനയും മഹത്തായ ജനാധിപത്യവും നിലനില്‍ക്കുന്ന രാജ്യത്ത് ആത്മവിശ്വാസവും നീതിയുടെ പ്രത്യാശയുമാണ് പരമപ്രധാനം. ഭയചികിതരാക്കാനും നിരാശരാക്കാനുമുള്ള വര്‍ഗീയ-ഭീകര സംഘങ്ങളുടെ തന്ത്രങ്ങള്‍ക്കെതിരായ ജാഗ്രതയാണ് മുസ്‌ലിംലീഗ് ഈ ദിനത്തില്‍ മുന്നോട്ടുവെക്കുന്ന സന്ദേശം. ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങളുടെ നിലനില്‍പിന് വേണ്ടിയുള്ള പ്രതിജ്ഞ പുതുക്കലും ഹിംസയുടെ വക്താക്കളായ ഭീകരതക്കും വംഗീയതക്കുമെതിരായ പോരാട്ടത്തിന് ദിശ നിര്‍ണ്ണയിക്കലും ഡിസംബര്‍ ആറിന്റെ സമകാലിക പ്രസക്തിയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending