Agriculture
റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹി കീഴടക്കാൻ ട്രാക്ടറുകൾ; ഗുരുദ്വാരകളിലും ആഹ്വാനം
കോടതി വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ അമൃത്‌സറിൽനിന്ന് നൂറുകണക്കിന് ട്രാക്ടർ ട്രോളികളാണ് കിസാൻ മസ്ദൂർ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ ഡൽഹിയിലേക്കു തിരിച്ചത്. ജനുവരി ഇരുപതോടെ കൂടുതൽ ട്രാക്ടറുകൾ അയക്കാനാണ് കർഷകരുടെ തീരുമാനം.
ചണ്ഡിഗഡ്: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ശക്തമായ താക്കീതുമായ ട്രാക്ടർ പരേഡുമായി കർഷകർ മുന്നോട്ട്. സുപ്രീംകോടതിയുടെ താൽക്കാലിക സ്‌റ്റേ ഉണ്ടെങ്കിലും വിവാദ നിയമം തള്ളിക്കളയണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക്ക് ദിനത്തിൽ ഡൽഹിയിൽ ട്രാക്ടറുകൾ അണിനിരത്താനുറച്ചാണ് കർഷകർ. റിപ്പബ്ലിക്ക് ദിനത്തിലെ സമരപരിപാടികൾക്കായി പഞ്ചാബിൽ വൻ ഒരുക്കങ്ങളാണ് കർഷകർ നടത്തുന്നത്. കോടതി വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ അമൃത്‌സറിൽനിന്ന് നൂറുകണക്കിന് ട്രാക്ടർ ട്രോളികളാണ് കിസാൻ മസ്ദൂർ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ ഡൽഹിയിലേക്കു തിരിച്ചത്. ജനുവരി ഇരുപതോടെ കൂടുതൽ ട്രാക്ടറുകൾ അയക്കാനാണ് കർഷകരുടെ തീരുമാനം. വാഹനങ്ങൾ അയക്കാത്തവർക്ക് പഴ ഈടാക്കുമെന്ന വാർത്തകളുമുണ്ട്.
ഇപ്പോഴല്ലെങ്കിൽ പിന്നീടൊരിക്കലും ഉണ്ടാകില്ല, എന്ന സന്ദേശമാണ് സംസ്ഥാനത്താകെയുള്ള ഗുരുദാരകളിൽനിന്ന് ഉച്ചഭാഷിണി വഴി ആഹ്വാനം ചെയ്യുന്നത്. അവകാശങ്ങൾക്കു വേണ്ടിയുള്ള പോരാട്ടമാണിതെന്നും പിന്നീട് അവസരം കിട്ടില്ലെന്നും ഗുരുദ്വാരകൾ വഴി കർഷകർക്ക് അറിയിപ്പുകൾ നൽകുന്നത്. കേന്ദ്രസർക്കാർ പാസാക്കിയ മൂന്നു കാർഷിക നിയമങ്ങളും നടപ്പാക്കുന്നത് സ്റ്റേ ചെയ്ത സുപ്രീംകോടതി വിഷയം പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. എന്നാൽ സമതിയുമായി സഹകരിക്കില്ലെന്ന നിലപാടിലാണു കർഷകർ. കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവരെയാണു സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കർഷകർ ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് ജനുവരി 26ന് ട്രാക്ടർ പരേഡുമായി മുന്നോട്ടു പോകാൻ കർഷകർ തീരുമാനിച്ചത്.
എല്ലാ ഗ്രാമങ്ങളിൽനിന്നും 100 ട്രാക്ടറുകൾ എങ്കിലും ജനുവരി 20ന് അയയ്ക്കാനുളള ഒരുക്കങ്ങളാണു പുരോഗമിക്കുന്നത്. പ്രാദേശിക ഗുരുദ്വാരകളിൽ യോഗങ്ങൾ ചേർന്നാണു തീരുമാനങ്ങൾ എടുക്കുന്നത്. സംഘാടകർ തെരുവുകൾ തോറുമെത്തി കർഷകരെ ഡൽഹിയിലേക്കു ക്ഷണിക്കും. ട്രാക്ടർ അയക്കാൻ കഴിയാത്തവർ സമരസഹായ നിധിയിലേക്ക് നിർബന്ധിത സംഭവന നൽകണം. ഗ്രാമങ്ങളിൽനിന്നു വിദേശത്തു പോയവരും സംഭാവന നൽകണമെന്നാണ് നിർദ്ദേശം. ഭൂവുടമകളും സംഭാവന നൽകുന്നുണ്ടെന്ന് കർഷക നേതാക്കൾ പറഞ്ഞു. ചാണകവറളികൾ കത്തിച്ച് ലോഹ്രി ഉത്സവം ആഘോഷിക്കുന്ന പഞ്ചാബിലെ വിവിധ ഗ്രാമങ്ങളിൽ ഇക്കുറി കാർഷിക ബില്ലുകളുടെ പകർപ്പുകൾ കത്തിച്ച് പ്രതിഷേധം രേഖപ്പെടുത്തുമെന്നും സംഘടനകൾ അറിയിച്ചു. റിപ്പബ്ലിക് ദിനത്തിലെ പ്രതിഷേധം വൻ സംഭവമായി മാറുമെന്നാണ് വിലയിരുത്തൽ.
Agriculture
കരിഞ്ഞുണങ്ങി കൃഷിയിടങ്ങൾ; 1,000 ത്തോളം കർഷകർ കടക്കെണിയിൽ
ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്.
കടുത്ത വേനലിൽ ജില്ലയിൽ വ്യാപക കൃഷിനാശം. ഇതിനകം ആയിരത്തോളം കർഷകരുടെ അപേക്ഷകൾ കൃഷിഭവനുകളിൽ ലഭിച്ചിട്ടുണ്ട്. അതത് കൃഷി ഓഫീസർമാരുടെ പരിശോധനയ്ക്ക് പുറമെ വ്യാപകമായ തോതിൽ കൃഷി നശിച്ച ഇടങ്ങളിൽ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ദ്ധസംഘം പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പെരുമ്പടപ്പ് ബ്ലോക്കിലായിരുന്നു സന്ദർശനം. രണ്ട് ദിവസത്തിനകം റിപ്പോർട്ട് സർക്കാരിലേക്ക് സമർപ്പിക്കും.
ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ജില്ലയിൽ രണ്ടര കോടിയോളം രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയത്. ഏപ്രിലിലെ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.വേനൽ മഴ ഇനിയും വൈകിയാൽ കാർഷിക നഷ്ടം പെരുകുമെന്ന ആശങ്ക ശക്തമാണ്. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്ത് കൃഷിയിറക്കിയവർ ഇനി എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ്. വിള ഇൻഷ്വറൻസിലും സർക്കാരിന്റെ സാമ്പത്തിക സഹായത്തിലും പ്രതീക്ഷയർപ്പിക്കുകയാണ് കർഷകർ.
ജില്ലയിൽ വാഴക്കൃഷിയ്ക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. 2.40 കോടി രൂപയുടെ നഷ്ടം. മറ്റ് കൃഷികൾക്കെല്ലാമായി പത്ത് ലക്ഷത്തോളം രൂപയാണ് നഷ്ടം. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്ക് പ്രകാരം കുലച്ച വാഴകൾ മാത്രം 80,000 എണ്ണം നശിച്ചിട്ടുണ്ട്. ഇതിന്റെ തോത് ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ കണക്ക്. 20,000 വാഴകളുമായി കൊണ്ടോട്ടി ബ്ലോക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം. ജില്ലയിൽ ഏറ്റവും കൂടുതൽ വാഴക്കൃഷിയുള്ളത് വാഴക്കാട് മേഖലയിലാണ്. വാഴക്കൃഷിക്ക് ഏറെ പ്രശസ്തി നേടിയ ഇവിടം സ്ഥിരമായ നാശനഷ്ടം മൂലം കർഷകർ മറ്റ് വിളകളിലേക്ക് തിരിഞ്ഞിട്ടുണ്ട്.
കാളികാവ്, മഞ്ചേരി ബ്ലോക്കുകളിൽ 15,000 വീതം വാഴകളും വണ്ടൂർ ബ്ലോക്കിൽ 5,000ത്തോളം കുലച്ച വാഴകളുമാണ് ഒടിഞ്ഞുതൂങ്ങി കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കിയത്. കടുത്ത വേനലിൽ കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കുളങ്ങൾ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകൾ വറ്റിയതാണ് വാഴക്കർഷകർക്ക് തിരിച്ചടിയായത്. വെള്ളം ലഭിക്കാതെ വന്നതോടെ വാഴകൾ കൂമ്പൊടിഞ്ഞ് വീഴുകയാണ്.
കടുത്ത ചൂടിൽ നെൽപ്പാടങ്ങൾ വിണ്ടുകീറിയതോടെ കതിരിട്ട നെല്ലുകൾ അടക്കം കരിഞ്ഞുണങ്ങി. തിരൂരങ്ങാടി, പെരുമ്പടപ്പ്, തവനൂർ മേഖലകളിലാണ് നെൽ കൃഷിക്ക് കാര്യമായ നഷ്ടം സംഭവിച്ചത്. ഇവിടങ്ങളിൽ 40 ഏക്കറിലായി 5.67 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കുന്നത്. കൃഷിവകുപ്പ് അധികൃതരുടെ കണക്കെടുപ്പ് പൂർത്തിയാവുന്നതോടെ നഷ്ടത്തിന്റെ തോത് ഉയരും.
Agriculture
ഹരിതാഭം, മനോഹരം ഈ ‘തണല്‍’ മുറ്റം
ഫൈസല്‍ മാടായി
കണ്ണൂര്‍: അടുക്കും ചിട്ടയുടെ അടയാളമാണ് ‘തണല്‍’ വീടെന്ന ഈ ഗൃഹാങ്കണം. പുറത്തെ പച്ചപ്പ് അകത്തളങ്ങളിലും ഊഷ്മളത തീര്‍ക്കുന്നുണ്ട്. തികച്ചും ആരോഗ്യപരമായ അന്തരീക്ഷം. പാരിസ്ഥിതിക സൗഹാര്‍ദത്തിലേക്ക് നയിക്കുന്നതാണ് നസീമയെന്ന വീട്ടമ്മയുടെ അധ്വാനം.
തൈകളും ചെടികളും വെറുതെ നട്ടുപിടിപ്പിക്കുകയല്ല ഇവര്‍. കൃത്യമായ പരിചരിക്കും. വെട്ടിത്തെളിച്ച് മനോഹരമാക്കും മുറതെറ്റാതെ. ആദ്യ കാഴ്ചയില്‍ തന്നെ അനുഭവിച്ചറിയാനാകും നസീമയുടെ അധ്വാന മികവ്. പ്രവാസജീവിതം അവസാനിപ്പിച്ച ഭര്‍ത്താവ് അബ്ദുല്‍ സലാമിന്റെ കൂട്ടുമായതോടെ ഈ വീട്ടമ്മയുടെ പ്രയത്‌നത്തിന് തിളക്കമേറെയാണ്. അലങ്കാര ചെടികള്‍ മുതല്‍ ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങള്‍ വരെയുണ്ട് വിശാലമായ വീട്ടുമുറ്റത്ത്.
വീടിന്റെ ചുറ്റുവട്ടവും ഹരിതാഭമാക്കും മനോഹാരിതയ്ക്ക് സൗന്ദര്യമേകുന്നതാണ് വിവിധ വര്‍ണ പൂക്കളും. മനം കുളിര്‍പ്പിക്കും മാട്ടൂല്‍ റോഡില്‍ മാടായി സിഐസി ശ്മശാനത്തിന് സമീപത്തെ പി.കെ നസീമയുടെ വീട്ടങ്കണ കാഴ്ച. വര്‍ഷങ്ങളോളം ഭര്‍ത്താവിനൊപ്പം പ്രവാസ ലോകത്തായിരുന്ന നസീമ നേരമ്പോക്കിനാണ് ചെടികള്‍ വെച്ചുപിടിപ്പിച്ച് തുടങ്ങിയത്. മുളക് ഉള്‍പ്പെടെ ചെറിയ തൈകള്‍ നട്ട് ഫലം കണ്ട് തുടങ്ങിയതോടെ അതൊരു ലഹരിയായി. തൊട്ടുപിന്നാലെ പലതരം കായ്കനികളുടെ തൈകളും വ്യത്യസ്ത ചെടികളും തേടിപ്പിടിച്ച് നട്ടുവളര്‍ത്തി വീട്ടുമുറ്റം ഉദ്യാനമാക്കി മാറ്റാനായി ശ്രമം.
ഇന്ന് വിദേശയിനങ്ങള്‍ ഉള്‍പ്പെടെ ചെടികളും ഫലൃവൃക്ഷങ്ങളും ഉള്‍പ്പെടെ നൂറുകണക്കിന് തൈകളുണ്ട് ഈ വീട്ടുമുറ്റത്ത്. ഓര്‍ക്കിഡ് ഇനങ്ങളായ ആന്തൂറിയം വിറ്റാറിഫോലിയം, ഫിലോഡെന്‍ഡ്രോണ്‍ വിഭാഗത്തിലെ പിങ്ക് പ്രിന്‍സസ്, ഫ്‌ലോറിഡ ബ്യൂട്ടി, സ്‌ട്രോബറി ഷേക്ക്, ഗ്ലോറിസം, സില്‍വര്‍ സ്വോര്‍ഡ്, ബര്‍ള് മര്‍ക്‌സ് തുടങ്ങി റഫിഡൊപ്പൊറ ടെട്രാസ്‌പെര്‍മ, അലോകാസിയ അല്‍ബോ, ആന്തൂറിയം ക്രിസ്റ്റാലിനം, അഡന്‍സോണില്‍, അലോകാസിയ ഡ്രാഗണ്‍ സ്‌കൈല്‍, കെര്‍സെസ്റ്റിസ് മിറാബിളിസ്, ഫിലോഡെന്‍ട്രോണ്‍ പരെയ്‌സോ വെര്‍ഡ് എന്നിവയുടെ ശേഖരമേറെയുണ്ട് ഈ വീട്ടുമുറ്റത്തെ തോട്ടത്തില്‍.
എട്ടിനം ചീരകളും വിയറ്റ്‌നാം ഉള്‍പ്പെടെ മൂന്നിനം ചക്കകളും മാങ്കോസ്റ്റിന്‍, മിറാക്ള്‍ ഫ്രൂട്ട്, റംബൂട്ടാന്‍ തുടങ്ങി തക്കാളി, പയര്‍, വഴുതന, കാബേജ്, കോണ്‍ഫ്‌ളവര്‍, ചേന, ചേമ്പ് തുടങ്ങി പഴവര്‍ഗങ്ങളും പച്ചക്കറികളും കറിവേപ്പിലയും വേപ്പും ഉള്‍പ്പെടെ ഔഷധ ചെടികളുമുണ്ട് ഇവരുടെ വീട്ടുമുറ്റത്തെ തോട്ടത്തില്‍. നല്ലയിനം നാടന്‍ കോഴികളെയും പേര്‍ഷ്യന്‍ പൂച്ചയെയും ഇവര്‍ വളര്‍ത്തുന്നുണ്ട്. ഭര്‍ത്താവ് ഏണ്ടിയില്‍ അബ്ദുല്‍ സലാമിന്റെയും മക്കള്‍ ഫര്‍ഹാന്‍, ഫര്‍സാന, ഫര്‍ഷാദ് എന്നിവരുടെയും പിന്തുണയുമാണ് വീടങ്കണം ഉദ്യാനമാക്കി മാറ്റാന്‍ നസീമയ്ക്ക് സാധിച്ചത്. മാടായി പഞ്ചായത്ത് കൃഷി വകുപ്പിന്റെ പിന്തുണയുമായതോടെ കൃഷിയില്‍ തന്റേതായ ഇടമുറപ്പിക്കാനുള്ള പരിശ്രമിത്തിലാണ് ഈ വീട്ടമ്മ.
Agriculture
മന്ത്രിമാരെ വേദിയിലിരുത്തി കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് നടന്‍ ജയസൂര്യ
ഈ കാര്യം അധികാരികളുടെ കണ്ണിലേക്ക് എത്തിക്കാന്‍ വേണ്ടിയാണെന്നും അവര്‍ക്ക് വേണ്ടിയാണ് താന്‍ ഇവിടെ സംസാരിക്കുന്നതെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.
കൃഷിമന്ത്രി പി പ്രസാദ് അടക്കമുളള മന്ത്രിമാരെ വേദിയിലിരുത്തി കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് നടന്‍ ജയസൂര്യ. സപ്ലൈകോയില്‍ നെല്ല് നല്‍കിയ കര്‍ഷര്‍ക്ക് ഇതുവരെ പണം നല്‍കിയിട്ടില്ലെന്നും തിരുവോണ ദിവസം അവര്‍ ഉപവാസ സമരമിരിക്കുകയാണെന്നും ജയസൂര്യ പറഞ്ഞു. ഈ കാര്യം അധികാരികളുടെ കണ്ണിലേക്ക് എത്തിക്കാന്‍ വേണ്ടിയാണെന്നും അവര്‍ക്ക് വേണ്ടിയാണ് താന്‍ ഇവിടെ സംസാരിക്കുന്നതെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു. കളമശേരി കാര്‍ഷികോത്സവത്തില്‍ സംസാരിക്കുകയായിരുന്നു ജയസൂര്യ.
പുതിയ തലമുറയിലുള്ള ചെറുപ്പക്കാര്‍ കൃഷിയിലേക്ക് മടിക്കുന്നത് അവരുടെ മാതാപിതാക്കളുടെ അവസ്ഥ കണ്ടാണെന്നും ഇതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു വലിയ നടപടി ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും ജയസൂര്യ പറഞ്ഞു .
കര്‍ഷകരുടെ സഹായം ഒരു ദിവസം മൂന്ന് നേരം വെച്ച് വേണം എന്നത് നമ്മള്‍ അനുഭവിച്ചറിയുന്ന കാര്യമാണ്. അവരുടെ സഹായമില്ലാതെ നമുക്ക് ഒരു ദിനം കടന്നുപോകാന്‍ കഴിയില്ല. എന്റെ ഒരു സുഹൃത്തുണ്ട്. കൃഷ്ണപ്രസാദ് എന്നാണ് അദ്ദേഹത്തിന്റെ പേര്. നടനാണ്. കൃഷികൊണ്ട് ജീവിക്കുന്ന വ്യക്തി. അഞ്ച്, ആറ് മാസമായി അദ്ദേഹത്തിന് സപ്ലൈക്കോയില്‍ നിന്ന് നെല്ലിന്റെ വില കിട്ടിയിട്ട്.
തിരുവോണ ദിവസം അവര്‍ ഉപവാസ സമരമിരിക്കുകയാണ്. ഒന്നാലോചിച്ചു നോക്കൂ, നമ്മുടെ കര്‍ഷകര്‍ അവര്‍ക്കായി തിരവോണ ദിവസം പട്ടിണിയിരിക്കുകയാണ്. ഉപവാസം എടുക്കുന്നത് കാര്യം നടത്തിത്തരുന്നതിന് വേണ്ടി മാത്രമല്ല, അധികാരികളുടെ കണ്ണിലേക്ക് ഇതെത്തിക്കാന്‍ വേണ്ടിയിട്ടാണ്. അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഇവിടെ സംസാരിക്കുന്നത്.
പുതിയ തലമുറയിലുള്ള ചെറുപ്പക്കാര്‍ക്ക് ഷര്‍ട്ടില്‍ ചെളി പുരളുന്നതില്‍ ഇഷ്ടമല്ല എന്നാണ് മന്ത്രി പറഞ്ഞത്. എനിക്ക് പറയാനുള്ളത്, തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കണ്ട് എങ്ങനെയാണ് സര്‍ ഇതിലേക്ക് വീണ്ടും ഒരു തലമുറ വരുന്നത്. ഒരിക്കലും വരില്ല. കാരണം, അവര്‍ ആഗ്രഹിക്കുന്നത് അവരുടെ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ നടന്നു പോകുന്ന, ഒരു കൃഷിക്കാരനാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയന്നതില്‍ തന്റെ അച്ഛനും അമ്മയും ഉണ്ട് എന്നത് ഒരുദാഹരണമായി കാണിക്കാനുണ്ടാകുമ്പോഴാണ്, ഒരു പുതിയ തലമുറ കൃഷിയിലേക്ക് എത്തുന്നത്. അപ്പോള്‍ അതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു വലിയ നടപടി ഉണ്ടാകണമെന്ന് എനിക്ക് അഭ്യര്‍ത്ഥിക്കാനുണ്ട്.
നമ്മള്‍ പച്ചക്കറികള്‍ കഴിക്കുന്നില്ല എന്നാണ് അദ്ദേഹം രണ്ടാമത് പറഞ്ഞത്. ഇന്നത്തെ സ്ഥിതിവെച്ച് പച്ചക്കറികള്‍ കഴിക്കാന്‍ തന്നെ നമുക്ക് പേടിയാണ് സര്‍. വിഷമടിച്ച പച്ചക്കറികളാണ് അന്യ സംസ്ഥാനത്ത് നിന്ന് ഇവിടെ വന്നുകൊണ്ടിരിക്കുന്നത്. ഞാന്‍ പാലക്കാട് ഒരു സ്ഥലത്ത് അരി മില്ലില്‍ പോവുകയുണ്ടായി. അവിടെ ഞാന്‍ കാണാത്ത ബ്രാന്‍ഡ് ആയിരുന്നു.
ഈ ബ്രാന്‍ഡ് ഇവിടെ കണ്ടിട്ടില്ലല്ലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതിവിടെ വില്‍പ്പനയ്ക്കില്ല എന്നാണ് അവര്‍ പറഞ്ഞത്. കാരണം ചോദിച്ചപ്പോള്‍, ഇത് പുറത്തേക്കുള്ള ഫസ്റ്റ് ക്വാളിറ്റി അരിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതെന്താ കേരളത്തിലുള്ള നമുക്കാര്‍ക്കും ഫസ്റ്റ് ക്വാളിറ്റി കഴിക്കാനുള്ള യോഗ്യതിയില്ലേ? നമ്മള്‍ പൈസ കൊടുത്ത് അത് വാങ്ങിക്കില്ലെ? അദ്ദേഹം പറയുന്നത് കേരളത്തില്‍ ക്വാളിറ്റി ചെക്കിംഗ് ഇല്ല എന്നാണ്. എന്തെങ്കിലും കൊടുത്താല്‍ മതി. ക്വാളിറ്റി ചെക്കിംഗ് ഇല്ലാതെ വിടും.
വിഷപ്പച്ചക്കറികളും സെക്കന്‍ഡ് ക്വാളിറ്റി, തേര്‍ഡ് ക്വാളിറ്റി പച്ചക്കറികളും അരിയും കഴിക്കേണ്ട ഗതികേട് വരികയാണ് നമുക്ക്. ഇവിടെ കോടികളുടെ പദ്ധതികളൊക്കെ വരുന്നെന്ന് പറഞ്ഞു. അതില്‍ ഏറ്റവും കൂടുതല്‍ അഭിമാനം കൊള്ളുന്നയാളുകളാണ് നമ്മള്‍. പക്ഷെ, ക്വാളിറ്റി ചെക്കിങ്ങിന് വേണ്ടിയുള്ള അടിസ്ഥാന കാര്യമാണ് ആദ്യമിവിടെ വരേണ്ടത് എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെയാണെങ്കില്‍ വെഷപ്പച്ചക്കറികള്‍ കഴിക്കാതെ ക്വാളിറ്റിയുള്ള ഭക്ഷണം നമുക്കിവിടെ കഴിക്കാന്‍ സാധിക്കും
-
india3 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
india3 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
News20 hours agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india22 hours agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala3 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

