News

ബജറ്റില്‍ കേരളത്തിന് അവഗണന; 7 അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചു

By Manya

February 01, 2026

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് അതിവേഗ റെയില്‍വേ ഇല്ല. വന്‍ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പദ്ധതികളില്‍ നിന്നാണ് കേരളത്തെ ഒഴിവാക്കിയത്. ചെന്നൈ മുംബൈ നഗരങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റില്‍ രാജ്യത്ത് ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. എന്നാല്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ കേരളത്തെ ഉള്‍പ്പെടുത്താത്തത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കി. ബജറ്റ് പ്രസംഗത്തിനിടെ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ ”കേരളം… കേരളം…’ എന്ന് വിളിച്ചാണ് പാര്‍ലമെന്റില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

മുംബൈ-പൂനെ, പൂനെ-ഹൈദരാബാദ്, ഹൈദരാബാദ്‌ബെംഗളൂരു, ഹൈദരാബാദ്‌ചെന്നൈ, ചെന്നൈ-ബെംഗളൂരു, ദില്ലി-വാരാണസി, വാരാണസി-സിലിഗുരി എന്നിവയാണ് പ്രഖ്യാപിച്ച ഏഴ് ഹൈസ്പീഡ് റെയില്‍ കോറിഡോറുകള്‍. പട്ടികയില്‍ ദക്ഷിണേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ ഉള്‍പ്പെട്ടപ്പോഴും കേരളം പൂര്‍ണമായും ഒഴിവാക്കപ്പെട്ടതാണ് എംപിമാരുടെ പ്രതിഷേധത്തിന് കാരണമായത്.

അതേസമയം, ബജറ്റില്‍ പ്രഖ്യാപിച്ച 12 പുതിയ ജലപാത പദ്ധതികളിലും കേരളത്തെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നിലവില്‍ ധാതു ഇടനാഴി പദ്ധതിയിലാണ് മാത്രം കേരളത്തെ ഉള്‍പ്പെടുത്തി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. കേരളത്തെ വികസന പദ്ധതികളില്‍ തുടര്‍ച്ചയായി അവഗണിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ പ്രതിഷേധം തുടരുമ്പോഴും, ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം തുടരുകയാണ്.