kerala
സൂര്യാഘാതമേറ്റു എന്ന് തോന്നിയാല്‍ ഉടനടി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ ഒറ്റനോട്ടത്തില്‍
സൂര്യാഘാതം
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകുകയും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്ത് കളയുന്നതിന് തടസം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളേയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം.
ലക്ഷണങ്ങള്‍
വളരെ ഉയര്‍ന്ന ശരീരതാപം, വറ്റിവരണ്ട ചുവന്ന ചൂടായ ശരീരം, ശക്തമായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസിക അവസ്ഥയില്‍ ഉള്ള മാറ്റങ്ങള്‍ എന്നിവയോടൊപ്പം ചിലപ്പോള്‍ അബോധാവസ്ഥയും കാണപ്പെടാം. ഈ ലക്ഷണങ്ങള്‍ കാണുകയാണെങ്കില്‍ ഡോക്ടറുടെ സേവനം ഉടനടി ലഭ്യമാക്കേണ്ടതാണ്.
സൂര്യാതപം
സൂര്യാഘാതത്തെക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപം. കൂടുതല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്നവരില്‍ നേരിട്ട് വെയില് ഏല്ക്കുന്ന ശരീരഭാഗങ്ങള്‍ സൂര്യാതപമേറ്റ് ചുവന്നു തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാവുകയും ചെയ്യാം. ഇവര്‍ ഉടനടി ചികിത്സ തേടേണ്ടതാണ്. പൊള്ളലേല്‍ക്കുന്ന ഭാഗത്തുണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കാന്‍ പാടില്ല.
ലക്ഷണങ്ങള്‍
ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞനിറം ആവുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങ ള്‍.
സൂര്യാഘാതമേറ്റു എന്ന് തോന്നിയാല്‍ ഉടനടി സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍
സൂര്യാഘാതം സൂര്യാതപം എന്നിവയേറ്റതായി സംശയം തോന്നിയാല്‍ വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.
ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങള്‍ നീക്കുക.
തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടയ്ക്കുക
ഫാന്‍, എസി അല്ലെങ്കില്‍ വിശറി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക
ധാരാളം പാനീയങ്ങള്‍ കുടിക്കാന്‍ നല്‍കണം
ഫലങ്ങളും സാലഡുകളും കഴിക്കുവാന്‍ നല്‍കുക
ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ ബോധക്ഷയം ഉണ്ടാവുകയോ ചെയ്താല്‍ ഉടനടി അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കേണ്ടതാണ്.
പ്രതിരോധമാര്‍ഗങ്ങള്‍
വേനല്‍ക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം.
ധാരാളം വിയര്‍ക്കുന്നവര്‍ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തന്, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
ശരീരം മുഴുവന്‍ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.
വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ ഉച്ചയ്ക്ക് 11 മണി മുതല്‍ 3 മണി വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക
കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയില്‍ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക
വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക
കുട്ടികളെയും, പ്രായമായവരെയും, ഗര്‍ഭിണികളെയും, ഹൃദ്രോഗം മുതലായ ഗുരുതര രോഗം ഉള്ളവരെയും പ്രത്യേകം ശ്രദ്ധിക്കുക. ഇവര്‍ക്ക് ചെറിയ രീതിയില്‍ സൂര്യാഘാതം ഏറ്റാല്‍ പോലും ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകാം.
കൂടാതെ വെള്ളം കുറച്ചു കുടിക്കുന്നവര്‍, വെയിലത്ത് ജോലി ചെയ്യുന്നവര്‍, പോഷകാഹാര കുറവുള്ളവര്‍, തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താല്‍ക്കാലിക പാര്‍പ്പിടങ്ങളും താമസിക്കുന്ന അഗതികള്‍, കൂടുതല്‍ സമയം പുറത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികള്‍, മദ്യപാനികള്‍ എന്നിവരും അപകടസാധ്യത കൂടിയവരില്‍ ഉള്‍പ്പെടുന്നു. ഇത്തരക്കാരില്‍ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുന്നു എങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്.
kerala
ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസ്: ഒത്തുതീർപ്പിന് പണം വാങ്ങിയ നാല് പൊലീസുകാർ സസ്പെൻഷനിൽ
ഗ്രേഡ് എസ്ഐ റൗഫ്, സിപിഒമാരായ ഷഫീക്ക്, ഷക്കീർ, സഞ്ജു എന്നിവർക്കെതിരെയാണ് നടപടി.
കൊച്ചി: ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒത്തുതീർപ്പിനായി പ്രതികളിൽ നിന്ന് പണം വാങ്ങിയെന്ന പരാതിയിൽ എറണാകുളം കുറുപ്പുംപടി പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ഗ്രേഡ് എസ്ഐ റൗഫ്, സിപിഒമാരായ ഷഫീക്ക്, ഷക്കീർ, സഞ്ജു എന്നിവർക്കെതിരെയാണ് നടപടി.
ഗുജറാത്ത് കേന്ദ്രീകരിച്ച് നടന്ന ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലാണ് സംഭവം. അന്വേഷണത്തിന്റെ ഭാഗമായി ഗുജറാത്തിലെ രണ്ട് പൊലീസുകാർ കൊച്ചിയിലെത്തി കേരള പൊലീസിനോട് സഹായം തേടിയിരുന്നു. തുടർന്ന് പ്രതികളെ കണ്ടെത്തുന്നതിൽ കുറുപ്പുംപടി പൊലീസ് നിർണായക പങ്ക് വഹിച്ചു.
എന്നാൽ, കേസിൽ നിന്ന് ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികളിൽ നിന്ന് ഏകദേശം ആറുലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന പരാതി. ഈ തുക നാല് ഉദ്യോഗസ്ഥരും തമ്മിൽ വീതിച്ചെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി.
പരാതിയെ തുടർന്ന് വിജിലൻസ് കൊച്ചി യൂണിറ്റ് നടത്തിയ പരിശോധനയിൽ നിർണായക തെളിവുകൾ ശേഖരിച്ചതോടെയാണ് സസ്പെൻഷൻ നടപടി ഉണ്ടായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസുകാർക്കെതിരെ തുടർനടപടികൾ ഉണ്ടാകുമെന്ന സൂചനയും അധികൃതർ നൽകി.
kerala
ചികിത്സാ വീഴ്ച; വേണുവിന്റെ മരണം സര്‍ക്കാര്‍ ആശുപത്രികളുടെ ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ഡി.എം.ഇ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ചവറ സി.എച്ച്.സി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിവരെ ഉണ്ടായ ചികിത്സാ പിഴവുകള്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്.
കൊല്ലം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മതിയായ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ വേണു മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ ഗുരുതര വീഴ്ചകള്‍ അക്കമിട്ട് നിരത്തി അന്വേഷണ റിപ്പോര്‍ട്ട്. ഡി.എം.ഇ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ചവറ സി.എച്ച്.സി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിവരെ ഉണ്ടായ ചികിത്സാ പിഴവുകള്‍ വിശദമായി രേഖപ്പെടുത്തിയിരിക്കുന്നത്.
ഹൃദ്രോഗബാധയുമായി അടിയന്തര ചികിത്സ തേടിയെത്തിയ വേണുവിന് ആവശ്യമായ ചികിത്സ ലഭിച്ചില്ലെന്ന കുടുംബത്തിന്റെ പരാതിയും വേണുവിന്റെ ശബ്ദ സന്ദേശങ്ങളും ശരിവയ്ക്കുന്നതാണ് റിപ്പോര്‍ട്ട്. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കാതെ മെഡിക്കല്‍ വാര്‍ഡിലാക്കിയതും ചികിത്സ തുടങ്ങുന്നതില്‍ ഉണ്ടായ താമസവും നിര്‍ണായക വീഴ്ചകളായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ചവറ സി.എച്ച്.സിയില്‍ രോഗം കൃത്യമായി കണ്ടെത്താനായില്ലെങ്കിലും മുന്‍ രോഗാവസ്ഥ കണക്കിലെടുത്ത് സി.ടി സ്കാന്‍ സൗകര്യമുള്ള കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ ചവറയില്‍ തന്നെ രണ്ട് മണിക്കൂറോളം സമയം നഷ്ടമായി. ജില്ല ആശുപത്രിയില്‍ ഹൃദയാഘാതം സ്ഥിരീകരിച്ചെങ്കിലും സി.ടി സ്കാന്‍ എടുക്കുന്നതിനും റിപ്പോര്‍ട്ട് ലഭിക്കുന്നതിനും റഫര്‍ ചെയ്യുന്നതിനും വൈകിയതായും അന്വേഷണ സംഘം കണ്ടെത്തി. ആംബുലന്‍സ് ലഭിക്കാന്‍ പോലും താമസമുണ്ടായി.
മെഡിക്കല്‍ കോളജില്‍ ഹൃദയാഘാതം സ്ഥിരീകരിച്ച റിപ്പോര്‍ട്ടുമായി എത്തിയ വേണുവിനെ കാര്‍ഡിയോളജി ഐ.സി.യുവിലോ വാര്‍ഡിലോ പ്രവേശിപ്പിക്കാതെ ആളുകള്‍ നിറഞ്ഞ മെഡിക്കല്‍ വാര്‍ഡിലാണ് പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ കാര്‍ഡിയോളജി ഡോക്ടര്‍ പരിശോധിച്ചെങ്കിലും വാര്‍ഡില്‍ ചികിത്സ ആരംഭിക്കാന്‍ വൈകിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൃദയാഘാതം ഉണ്ടായാല്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ആന്‍ജിയോപ്ലാസ്റ്റി നല്‍കേണ്ടതുണ്ടെങ്കിലും വൈകി എത്തിച്ചതിനാലാണ് അടിയന്തരമായി ശസ്ത്രക്രിയ നടത്താനായില്ലെന്നായിരുന്നു മെഡിക്കല്‍ കോളജിന്റെ വിശദീകരണം. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ ആന്‍ജിയോപ്ലാസ്റ്റി നടത്താമെന്ന് അറിയിച്ചിരുന്നുവെന്നാണ് വേണുവിന്റെ ഭാര്യ സിന്ധു നല്കിയ മൊഴി. ഇതില്‍ വ്യക്തമായ ആശയവിനിമയക്കുറവുണ്ടായതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
മെഡിക്കല്‍ കോളജില്‍ സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോകോള്‍ പാലിച്ചതായി റിപ്പോര്‍ട്ട് പറയുമ്പോഴും, കൊല്ലം ജില്ലാ ആശുപത്രിയില്‍ തന്നെ സമയബന്ധിതമായി ആന്‍ജിയോപ്ലാസ്റ്റി നടത്തിയിരുന്നെങ്കില്‍ വേണുവിന്റെ ജീവന് രക്ഷിക്കാനാകുമായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയിട്ടും ജീവനക്കാര്‍ക്കെതിരെ നടപടികള്‍ ശിപാര്‍ശ ചെയ്തിട്ടില്ല; പരിശീലനം നല്‍കണമെന്ന് മാത്രമാണ് നിര്‍ദ്ദേശം.
kerala
‘വര്‍ഗീയതയെ താലോലിക്കുന്ന നേതാവാണ് പിണറായി വിജയന്’: കെ.സി വേണുഗോപാല്‍
തിരുവനന്തപുരം: വര്‍ഗീയ സംഘടനകള്‍ക്ക് വഴങ്ങുന്ന നിലപാടാണ് യുഡിഎഫിന്റേതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആക്ഷേപങ്ങള്‍ തള്ളി കോണ്‍ഗ്രസ്. മുഖ്യമന്ത്രിയുടേത് പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പരിഹസിച്ചു. വര്‍ഗീയതയെ താലോലിക്കുന്ന നേതാവാണ് പിണറായി വിജയന്. ഇപ്പോഴത്തെ പ്രതികരണങ്ങള്‍ ഭൂരിപക്ഷ സമുദായങ്ങളുടെ പിന്തുണ നേടാനാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.
ഒരു യുദ്ധം വീറോടെ ജയിച്ച് പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപ കാവ്യം പോലെയാണ് പ്രതികരണം. തദ്ദേശ തെരഞ്ഞടുപ്പില്‍ ജനം കടുത്ത ശിക്ഷ കൊടുത്തു. ഇതില്‍ തകര്‍ന്നു നില്ക്കുന്ന ആള് തന്റെ സ്ഥാനമോ പദവിയോ നോക്കാതെ നടത്തിയ ഏറ്റവും അപകടകരമായ പ്രസ്താവനയാണ് മുഖ്യമന്ത്രിയില്‍ നിന്നുണ്ടായത് എന്നും കെ സി കുറ്റപ്പെടുത്തി. എങ്ങനെയും പത്ത് വോട്ട് കിട്ടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തോടെ എകെ ബാലന്റെ പ്രതികരണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
-
kerala2 days agoതിരുവനന്തപുരം കോര്പറേഷന് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്; BJP കൗണ്‍സിലര്‍ ആര് ശ്രീലേഖയുടെ വോട്ട് അസാധു
-
kerala2 days ago‘കെ.ടി ജലീല്‍ സിപിഎമ്മിന്റെ വര്‍ഗീയ പ്രീണന നയങ്ങളെക്കുറിച്ച് ആത്മപരിശോധന നടത്തണം’: സന്ദീപ് വാര്യര്‍
-
kerala2 days ago‘400 ദിവസം കൊണ്ട് 100 പാലങ്ങള്‍’; വികസന വിപ്ലവത്തിന്റെ ‘ഇബ്രാഹിം കുഞ്ഞ് മോഡല്‍’
-
india2 days agoഇന്ത്യന്‍ കോടതികള്‍ രാജ്യത്തിന് നാണക്കേട്, നടക്കുന്നത് ഒരു വംശഹത്യക്കുള്ള ഒരുക്കം; പ്രകാശ് രാജ്
-
gulf2 days agoഅബുദാബിയിലെ വാഹനപകടം: കണ്ണീരില്‍ കുതിര്‍ന്ന നിമിഷങ്ങളെ സാക്ഷിയാക്കി നാല് അരുമ സന്താനങ്ങളെ ആറടി മണ്ണ് ഏറ്റുവാങ്ങി
-
kerala2 days agoചന്ദ്രിക ഫോട്ടോഗ്രാഫര്‍ കെ. ഗോപകുമാറിന്റെ വിയോഗത്തില്‍ അനുശോചിച്ച് സണ്ണി ജോസഫ്
-
kerala3 days agoമുന്‍ മന്ത്രിയും മുസ്ലീം ലീഗ് വൈസ് പ്രസിഡന്റുമായ വി.കെ ഇബ്രാഹിം കുഞ്ഞ് വിടവാങ്ങി
-
kerala3 days agoമുൻ മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു
