Connect with us

india

അയോധ്യയില്‍ ബി.ജെ.പി വിരുദ്ധര്‍ക്കും പഞ്ഞമില്ല

നോട്ടു നിരോധനവും കോവിഡ് കാലത്തെ പ്രയാസങ്ങളും സാധാരണക്കാരെയും കൂലിവേലക്കാരെയും ഹിന്ദുത്വപാര്‍ട്ടി ക്ക് എതിരാക്കിയിരിക്കുന്നു. ഓട്ടോറിക്ഷക്കാര്‍, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ ബി.ജെ.പി അയോധ്യയില്‍ പരാജയപ്പെട്ടാലും അത്ഭുതപ്പെടേണ്ടെന്ന് ചന്ദ്രികയോട് പറഞ്ഞു.

Published

on

കെ.പി.ജലീല്‍
അയോധ്യ

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണയിച്ച ഉത്തര്‍പ്രദേശിലെ ബാബരിമസ്ജിദ് തകര്‍ച്ചക്ക് ശേഷം അയോധ്യയില്‍ ഹിന്ദുത്വ പാര്‍ട്ടിക്ക് എല്ലാം ശുഭകരമാണോ ? അല്ലെന്നാണ് അവിടെ നിന്ന് ലഭിക്കുന്ന ഗ്രൗണ്ട് റിപ്പോര്‍ട്ട്. ഫൈസാബാദ്, അയോധ്യ എന്നീ ഇരട്ട നഗരങ്ങളില്‍ ബി.ജെ.പിക്കെതിരെ സംസാരിക്കുന്നവരുടെ സംഖ്യ ഒട്ടും കുറവല്ല. നോട്ടു നിരോധനവും കോവിഡ് കാലത്തെ പ്രയാസങ്ങളും സാധാരണക്കാരെയും കൂലിവേലക്കാരെയും ഹിന്ദുത്വപാര്‍ട്ടി ക്ക് എതിരാക്കിയിരിക്കുന്നു. ഓട്ടോറിക്ഷക്കാര്‍, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ എന്നിവര്‍ ബി.ജെ.പി അയോധ്യയില്‍ പരാജയപ്പെട്ടാലും അത്ഭുതപ്പെടേണ്ടെന്ന് ചന്ദ്രികയോട് പറഞ്ഞു. പത്രപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ഓം പ്രകാശ് സാഹ്നിക്കും പറയാന്‍ മറ്റൊന്നില്ല .എന്നാല്‍ എന്തു സംഭവിച്ചാലും ഹിന്ദുവിന്റെ പാര്‍ട്ടിക്കേ വോട്ടു ചെയ്യൂവെന്ന് കര്‍സേവകനെന്നവകാശപ്പെട്ട വഴിയോര കച്ചവടക്കാരന്‍ രാം പുലാവ് പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷം വലിയ ബുദ്ധിമുട്ടാണ് അനുഭവിച്ചത്. കേന്ദ്രത്തിലെയും സംസ്ഥാനത്തെയും സര്‍ക്കാരുകള്‍ക്ക് ഇതില്‍ ഉത്തരവാദിത്തുമുണ്ടെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ തന്‍വാര്‍ പറഞ്ഞു. ‘ഹം കോ ബഹുത് പരേശാന്‍ ഹേ. ഹം ക്യാ കര്‍ ലോ’ കഷ്ടതകള്‍ തുറന്നു പറയുകയാണ് സാധാരണക്കാരിലധികം പേരും .അഞ്ചു കിലോമീറ്റര്‍ വ്യത്യാസമുണ്ട് ഫൈസാബാദ്, അയോധ്യ ഇരട്ടനഗരങ്ങള്‍ക്ക്. രണ്ടിടത്തുമായി 2 ലക്ഷത്തോളം മുസ്്‌ലിംകളും 2000 ഓളം പള്ളികളുമുണ്ട്. എങ്കിലും 54 പള്ളികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പലതും പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് അടച്ചിട്ടിരിക്കുകയാണ്. 10 ശതമാനം പേര്‍ മാത്രമാണ് മുസ്്‌ലിംകളില്‍ വിദ്യാഭ്യാസവും സ്ഥിര വരുമാനവുമുള്ളവര്‍. ബി.ജെ.പിയെ മുസലിംകളിലെ 99 ശതമാനം പേരും എതിര്‍ക്കുന്നുണ്ട്. സമാജ് വാദി പാര്‍ട്ടിയെയാണ് അവര്‍ പിന്തുണക്കുന്നത്. എന്നാല്‍ അവര്‍ക്ക് ഞങ്ങളുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് മുസ്‌ലിം ലീഗ് അയോധ്യ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാലും എഞ്ചിനീയര്‍ ആരിഫും പറഞ്ഞു. ഫൈസാബാദ് ജില്ലയുടെ പേര് മൂന്നു വര്‍ഷം മുമ്പാണ് അയോധ്യയെന്ന് യോഗി സര്‍ക്കാര്‍ മാറ്റിയത്.

രാമക്ഷേത്ര നിര്‍മാണം നടക്കുന്നിടത്ത് ഭക്തരുടെ വലിയ നിര കണ്ടു. (ശീരാം ലല്ല സര്‍ക്കാര്‍ കീ ജയ് വിളികള്‍ അവിടെയും മുഴങ്ങുന്നു. തറപ്പണിയാണ് ഇപ്പോള്‍ അകത്ത് നടക്കുന്നത്. തണുപ്പു കാലം മാറിയതോടെ തീര്‍ത്ഥാടകര്‍ കൂട്ടമായി എത്തുന്നു. അകത്ത് പ്രവേശിക്കാന്‍ പക്ഷേ നാല് ചെക്കിങ് കേന്ദ്രങ്ങള്‍ കടക്കണം. അകത്തും പുറത്തുമായി നൂറുകണക്കിന് പൊലീസുകാരാണ് കാവല്‍ നില്‍ക്കുന്നത്. യു.പി പൊലീസിന് പുറമെ കുപ്രസിദ്ധമായ യു.പി. സര്‍ക്കാരിന്റെ പി.എ.സി ബറ്റാലിയനും കാവലിനുണ്ട്. ചിത്രമെടുക്കാനോ വസ്തുക്കള്‍ കൊണ്ടുപോകാനോ അനുവാദമില്ല. ശതകോടികള്‍ രാമക്ഷേത്ര നിര്‍മാണത്തിനായി ചെലവിടുമ്പോഴും റോഡ്, ശുചീകരണം, തൊഴില്‍ തുടങ്ങിയവയില്‍ സര്‍ക്കാറുകള്‍ ശ്രദ്ധിക്കുന്നില്ലെന്ന പരാതി പരക്കെയുണ്ട്. ഭാവിയില്‍ വന്‍ തീര്‍ത്ഥാടന കേന്ദ്രമാകുമ്പോള്‍ സൗകര്യം ഇത് മതിയാവില്ല.

സുപ്രീം കോടതി ബാബരി മസ്ജിദ് നിന്ന സ്ഥലത്തിന് പകരം അനുവദിച്ച ധനിപൂരിലെ 5 ഏക്കറില്‍ പള്ളിക്കും ആശുപത്രി സമുച്ചയത്തിനും കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ തറക്കല്ലിട്ടിരുന്നു. അയോധ്യയ്ക്ക് തൊട്ടടുത്താണ് മുഖ്യമന്ത്രി ആദിത്യ നാഥിന്റെ ഗോരഖ്പൂര്‍ മണ്ഡലം. രണ്ടിടത്തും 27 നാണ് വോട്ടെടുപ്പ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നോയിഡയിൽ മൂടൽമഞ്ഞ് അപകടം: കനാലിൽ കാർ വീണ് 27കാരൻ മരിച്ചു

വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

Published

on

നോയിഡ: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ടുണ്ടായ കാറപകടത്തിൽ 27കാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം.

മരിച്ചത് യുവരാജ് മെഹ്തയെയാണ്. മൂടൽമഞ്ഞ് മൂലം നിയന്ത്രണം നഷ്ടപ്പെട്ട യുവരാജ് സഞ്ചരിച്ച കാർ, രണ്ട് ഡ്രെയിനേജുകളെ വേർതിരിക്കുന്ന ഉയർന്ന പ്രതലത്തിൽ ഇടിച്ച് എഴുപത് അടി താഴ്ചയുള്ള കനാലിലേക്ക് പതിച്ചു.

യുവരാജിന്റെ നിലവിളി കേട്ട് വഴിയാത്രക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കാർ പൂർണമായും മുങ്ങിപ്പോയി. അപകടത്തിനിടെ യുവരാജ് പിതാവിനെ ഫോണിൽ വിളിച്ച് താൻ മുങ്ങുകയാണെന്നും രക്ഷിക്കണമെന്നും ജീവൻ നഷ്ടപ്പെടാൻ ആഗ്രഹമില്ലെന്നും പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.

വിവരം ലഭിച്ച മിനിറ്റുകൾക്കകം പൊലീസ്, മുങ്ങൽ വിദഗ്ധർ, ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. യുവരാജിന്റെ പിതാവും അപകടസ്ഥലത്തെത്തി.

ഏകദേശം അഞ്ച് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ യുവരാജിനെയും കാറിനെയും കനാലിൽ നിന്ന് പുറത്തെടുത്തെങ്കിലും മരണം സ്ഥിരീകരിച്ചു.

റോഡിൽ റിഫ്ലക്ടറുകൾ സ്ഥാപിച്ചിരുന്നില്ലെന്നും സർവീസ് റോഡിലെ ഡ്രെയിനേജ് മൂടിയിട്ടില്ലെന്നുമാണ് അപകടകാരണമെന്ന ആരോപണം. ഇതുസംബന്ധിച്ച് ബന്ധുക്കൾ പ്രാദേശിക ഭരണകൂടത്തിനെതിരെ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി പ്രദേശവാസികളും രംഗത്തെത്തി.

Continue Reading

india

വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി: ഇൻഡിഗോക്ക് ഡിജിസിഎ 22.2 കോടി രൂപ പിഴ

വിമാനക്കമ്പനിയുടെ പ്രവർത്തനത്തിലുണ്ടായ ഗുരുതര വീഴ്ചകളാണ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കി.

Published

on

ന്യൂഡൽഹി: വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതും വ്യാപകമായ വൈകിപ്പിക്കലുകളും ഉണ്ടായ സംഭവത്തിൽ ഇൻഡിഗോ എയർലൈൻസിന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി രൂപ പിഴ ചുമത്തി. വിമാനക്കമ്പനിയുടെ പ്രവർത്തനത്തിലുണ്ടായ ഗുരുതര വീഴ്ചകളാണ് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറിൽ ഏകദേശം 15 ദിവസത്തോളം ഇൻഡിഗോയുടെ സർവീസുകൾ താറുമാറായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ ഡിജിസിഎ നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ഒരു മാസത്തിന് ശേഷമാണ് പിഴ ചുമത്തിയത്. ഈ കാലയളവിൽ ഇൻഡിഗോയുടെ 2,507 വിമാന സർവീസുകൾ റദ്ദാക്കുകയും 1,852 സർവീസുകൾ വൈകുകയും ചെയ്തതായി ഡിജിസിഎ അറിയിച്ചു.

കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് അന്വേഷണം നടത്തിയത്. ഇൻഡിഗോ ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് പ്ലാനിങ്, റോസ്റ്ററിങ്, സോഫ്റ്റ്‌വെയർ സംവിധാനങ്ങൾ എന്നിവയെ അന്വേഷണസംഘം വിശദമായി വിലയിരുത്തി. പ്രവർത്തനങ്ങളുടെ അമിതമായ ഒപ്റ്റിമൈസേഷൻ, മതിയായ തയ്യാറെടുപ്പുകളുടെ അഭാവം, സിസ്റ്റം സോഫ്റ്റ്‌വെയർ സപ്പോർട്ടിലെ കുറവുകൾ, മാനേജ്‌മെന്റ് ഘടനയിലെയും പ്രവർത്തനപരമായ നിയന്ത്രണത്തിലെയും പോരായ്മകൾ എന്നിവയാണ് സർവീസുകൾ താറുമാറാകാൻ കാരണമായതെന്ന് സമിതി കണ്ടെത്തി.

പിഴയ്ക്ക് പുറമേ, ഇൻഡിഗോയ്ക്ക് 50 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടിയും ഡിജിസിഎ നിർബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിൽ യാതൊരു വീഴ്ചയും അനുവദിക്കാനാവില്ലെന്നും, ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കർശന നടപടി തുടരുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നൽകി.

Continue Reading

india

വോട്ടർ പട്ടികയിൽ പേരില്ല; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ) രത്തൻ യു. ഖേൽക്കർ ശനിയാഴ്ച ഹിയറിങ്ങിന് ഹാജരായി

രാവിലെ പത്തിന് കവടിയാർ വില്ലേജ് ഓഫീസിലായിരുന്നു ഹിയറിങ് നടന്നത്.

Published

on

തിരുവനന്തപുരം: 2002 ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ (സി.ഇ.ഒ) രത്തൻ യു. ഖേൽക്കർ ശനിയാഴ്ച ഹിയറിങ്ങിന് ഹാജരായി. രാവിലെ പത്തിന് കവടിയാർ വില്ലേജ് ഓഫീസിലായിരുന്നു ഹിയറിങ് നടന്നത്.

കർണ്ണാടക സ്വദേശിയായ രത്തൻ യു. ഖേൽക്കറുടെ പേര് എസ്‌.ഐ.ആർ പട്ടികയിലും ഉൾപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ രക്ഷിതാക്കളുടെയും പേരുകൾ കർണ്ണാടകയിലെ പട്ടികയിൽ ഉണ്ടായിരുന്നില്ല. നിലവിൽ കേരളത്തിലെ വോട്ടർ പട്ടികയിൽ പേര് ഉണ്ടെങ്കിലും, 2002 ലെ കേരള പട്ടികയിലോ കർണ്ണാടകയിലെ എസ്‌.ഐ.ആർ പട്ടികയിലോ പേര് ഇല്ലാത്തതിനാൽ മാപ്പിങ് സാധ്യമാകാത്ത അവസ്ഥയായിരുന്നു. എൻയൂമറേഷൻ ഫോം പൂരിപ്പിക്കുന്നതിനിടെ ഈ വിവരം സി.ഇ.ഒ തന്നെ രേഖപ്പെടുത്തിയിരുന്നു. പാസ്‌പോർട്ടിന്റെ പകർപ്പും എൻയൂമറേഷൻ ഫോമിനൊപ്പം സമർപ്പിച്ചിരുന്നു.

തുടർന്ന് ബി.എൽ.ഒ വഴി ഇ.ആർ.ഒ ഹിയറിങ്ങിന് നോട്ടീസ് നൽകിയതിനെ തുടർന്നാണ് അദ്ദേഹം കവടിയാർ വില്ലേജ് ഓഫീസിൽ എത്തിയത്. തിരിച്ചറിയൽ രേഖയായി പാസ്‌പോർട്ടിന്റെ പകർപ്പ് ഹാജരാക്കിയതോടെ ഇ.ആർ.ഒ പരിശോധന നടത്തി. ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ നടപടി പൂർത്തിയാക്കി.

2002-ൽ താൻ സർവീസിലായിരുന്നില്ലെന്നും ആ സമയത്ത് കർണ്ണാടകയിലായിരുന്നുവെന്നും രത്തൻ യു. ഖേൽക്കർ മാധ്യമങ്ങളോട് പ്രതികരിച്ചു. നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നേരിട്ട് ഹിയറിങ്ങിന് എത്തിയതെന്നും, വളരെ എളുപ്പത്തിൽ നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

ഇവിടത്തെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്താനാണ് എത്തിയതെന്നും, ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ എല്ലാ നടപടിക്രമങ്ങളും വേഗത്തിലാക്കുമെന്നും സി.ഇ.ഒ വ്യക്തമാക്കി. ആവശ്യമെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം സമയം നീട്ടുമെന്നും, പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആളുകൾ മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി ഏഴിനകം ഹിയറിങ്ങുകൾ പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും, ആവശ്യമെങ്കിൽ ഒഴിവാക്കൽ പട്ടികയിലെ പേരുകൾ കൂടുതൽ സ്ഥലങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും രത്തൻ യു. ഖേൽക്കർ അറിയിച്ചു.

Continue Reading

Trending