News

മുതല്‍മുടക്കിലും നഷ്ടത്തിലും വര്‍ധന; 2025ല്‍ 530 കോടി രൂപ നഷ്ടമെന്ന് ഫിലിം ചേംബര്‍

By webdesk17

January 02, 2026

കൊച്ചി: 2025 വര്‍ഷം മലയാള സിനിമാ വ്യവസായത്തിന് വലിയ സാമ്പത്തിക തിരിച്ചടിയുണ്ടാക്കിയതായി ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍. ഈ വര്‍ഷം പുറത്തിറങ്ങിയ 185 മലയാള ചിത്രങ്ങളില്‍ 35 സിനിമകള്‍ക്ക് മാത്രമാണ് മുതല്‍മുടക്ക് തിരിച്ചുപിടിക്കാനായത്. ഫിലിം ചേംബര്‍ പ്രസിഡന്റ് അനില്‍ തോമസ് വ്യക്തമാക്കിയതനുസരിച്ച്, 2025ല്‍ 860 കോടി രൂപയാണ് സിനിമകളില്‍ മുതല്‍മുടക്കിയത്, എന്നാല്‍ 530 കോടി രൂപയോളം നഷ്ടമാണ് ഉണ്ടായത്. തിയേറ്ററുകള്‍ക്ക് ഉണ്ടായ നഷ്ടം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

185 ചിത്രങ്ങളില്‍ 150 സിനിമകളും സാമ്പത്തികമായി പരാജയപ്പെട്ടു. പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഒമ്പത് സിനിമകള്‍ മാത്രമാണ് ‘സൂപ്പര്‍ ഹിറ്റ്’ പട്ടികയില്‍ ഉള്‍പ്പെടുത്താനാകുക. തീയേറ്ററില്‍ പരാജയപ്പെട്ടെങ്കിലും OTT റിലീസിലൂടെ സാമ്പത്തിക വിജയം നേടിയ പത്ത് ചിത്രങ്ങളുമുണ്ടെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കി.

2024നേക്കാള്‍ മുതല്‍മുടക്കും നഷ്ടവും 2025ല്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ചില സിനിമകള്‍ 200 കോടി ക്ലബ്ബില്‍ ഇടം നേടിയെങ്കിലും, ദേശീയ തലത്തില്‍ ശ്രദ്ധ നേടിയ സിനിമകള്‍ ഉണ്ടായിരുന്നെങ്കിലും, മലയാള സിനിമാ വ്യവസായത്തിന് 2025 ഒരു മികച്ച വര്‍ഷമായിരുന്നില്ല എന്നാണ് വിലയിരുത്തല്‍. വിനോദ നികുതി ഒഴിവാക്കണമെന്ന ആവശ്യത്തെ സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നും, സംവിധായകന്‍ അനുരാജ് മനോഹറിന് ആക്ഷേപം ഉന്നയിക്കാന്‍ അവകാശമുണ്ടെന്നും അനില്‍ തോമസ് പറഞ്ഞു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇതുവരെ സിനിമകളുടെ വിശദമായ പട്ടിക പുറത്തുവിട്ടിട്ടില്ല.

സിനിമാ മേഖലയില്‍ പ്രഖ്യാപിച്ച സമര വിഷയം ഇന്നത്തെ ഫിലിം ചേംബര്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും പ്രസിഡന്റ് അറിയിച്ചു. നേരത്തെ തന്നെ നിര്‍മ്മാതാക്കളുടെ സംഘടന 300 കോടിയിലധികം രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്ന സാഹചര്യത്തിലാണ്, യഥാര്‍ത്ഥ സാമ്പത്തിക വ്യാപ്തി വ്യക്തമാക്കുന്ന ഈ കണക്കുകള്‍ ഫിലിം ചേംബര്‍ പുറത്തുവിട്ടിരിക്കുന്നത്.