Health
പാർക്കിൻസൺസ് പുരുഷരോഗമോ? സ്ത്രീകളിലെ ലക്ഷണങ്ങളും ഡി.ബി.എസ് ചികിത്സയും
സ്ത്രീകളിൽ ഈ രോഗം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയോ അല്ലെങ്കിൽ രോഗനിർണ്ണയം വൈകുകയോ ചെയ്യുന്നു എന്നതാണ് സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി
പാർക്കിൻസൺസ് രോഗത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം തെളിയുന്നത് കൈകൾ വിറയ്ക്കുന്ന, കൂനി നടക്കുന്ന ഒരു വയോധികന്റെ ചിത്രമായിരിക്കും. പലരും ചോദിക്കാറുണ്ട്, “ഡോക്ടർ, ഇത് പുരുഷന്മാർക്ക് മാത്രം വരുന്ന രോഗമല്ലേ?”. എന്നാൽ ഈ ധാരണ തികച്ചും തെറ്റാണ് എന്തെന്നാൽ സ്ത്രീകളിൽ ഈ രോഗം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുകയോ അല്ലെങ്കിൽ രോഗനിർണ്ണയം വൈകുകയോ ചെയ്യുന്നു എന്നതാണ് സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഹോർമോണുകളും ഡോപാമിനും തമ്മിലുള്ള ബന്ധം
സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണിന് തലച്ചോറിലെ കോശങ്ങളെ സംരക്ഷിക്കാനുള്ള പ്രത്യേക കഴിവുണ്ട്. തലച്ചോറിലെ ഡോപമിൻ ഉത്പാദിപ്പിക്കുന്ന കോശങ്ങളെ നശിപ്പിക്കാതെ കാത്തുസൂക്ഷിക്കാൻ ഈസ്ട്രജൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ആർത്തവവിരാമം വരെ പല സ്ത്രീകളിലും പാർക്കിൻസൺസ് ലക്ഷണങ്ങൾ അത്ര പ്രകടമാകാറില്ല. എന്നാൽ ഇസ്ട്രോജന്റെ നില താഴുന്നതോടെ രോഗലക്ഷണങ്ങൾ തീവ്രമാകുന്നു. പുരുഷന്മാരിൽ കാണുന്ന വിറയലിനേക്കാൾ, സ്ത്രീകൾ പലപ്പോഴും പരാതിപ്പെടുന്നത് കഠിനമായ ശരീരവേദനയെക്കുറിച്ചും പേശികളുടെ കടുപ്പത്തെക്കുറിച്ചുമാണ്. വിറയൽ ഇല്ലാത്തതുകൊണ്ട് തന്നെ പലരും ഇത് വാദമാണെന്നോ അല്ലെങ്കിൽ സാധാരണ നടുവേദനയാണെന്നോ കരുതി ചികിത്സ വൈകിപ്പിക്കുന്നു. കൂടാതെ, കടുത്ത വിഷാദവും ഉത്കണ്ഠയുമാണ് സ്ത്രീകളെ ബാധിക്കുന്ന ചലനങ്ങളുമായി ബന്ധമില്ലാത്ത മറ്റ് പ്രധാന പ്രശ്നങ്ങൾ.
സ്ത്രീകൾക്കായി പ്രത്യേക ചികിത്സാ രീതികൾ ആവശ്യമാണോ?
സ്ത്രീകളുടെ ഹോർമോൺ ചക്രങ്ങളും ശാരീരിക ഘടനയും പുരുഷന്മാരുടേതിൽ നിന്ന് വ്യത്യസ്തമായതിനാൽ അവർക്ക് നൽകുന്ന മരുന്നിന്റെ അളവിലും ചികിത്സാ ക്രമത്തിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പുരുഷന്മാരെ അപേക്ഷിച്ച്, സ്ത്രീകളിൽ മരുന്നുകൾ വളരെ വേഗത്തിൽ പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. ഇവിടെയാണ് ഓരോ രോഗിയുടെയും ഹോർമോൺ വ്യതിയാനങ്ങളെയും ശരീര പ്രകൃതിയെയും അടിസ്ഥാനമാക്കി ചികിത്സ നിശ്ചയിക്കേണ്ടതിന്റെ പ്രാധാന്യം വർദ്ധിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇത്തരം സങ്കീർണ്ണമായ അവസ്ഥകൾക്ക് വളരെ ഫലപ്രദമായ പരിഹാരങ്ങൾ ഇന്ന് ലഭ്യമാണ്. മരുന്നുകൾക്ക് പരിമിതികളുള്ള ഇത്തരം സാഹചര്യങ്ങളിൽ, കൂടുതൽ മെച്ചപ്പെട്ട ഫലം നൽകുന്നു ഡി.ബി.എസ് (DBS) പോലുള്ള നൂതന ചികിത്സാരീതികൾ.
എന്താണ് ഡി.ബി.എസ്?
നാഡീചികിത്സ രംഗത്തെ ഏറ്റവും വിപ്ലവകരമായ ചികിത്സാ രീതികളിലൊന്നാണ് ഡി.ബി.എസ് (Deep Brain Stimulation). ലളിതമായി പറഞ്ഞാൽ, ഹൃദയമിടിപ്പ് ക്രമീകരിക്കാൻ പേസ്മേക്കർ ഉപയോഗിക്കുന്നത് പോലെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ക്രമീകരിക്കാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണിത്. തലച്ചോറിന്റെ ഉള്ളിലെ ചലനങ്ങളെ നിയന്ത്രിക്കുന്ന ഭാഗങ്ങളിൽ വളരെ നേർത്ത ഇലക്ട്രോഡുകൾ ശസ്ത്രക്രിയയിലൂടെ സ്ഥാപിക്കുകയും ചർമ്മത്തിനടിയിലൂടെ ഘടിപ്പിച്ചിട്ടുള്ള ഒരു പൾസ് ജനറേറ്റർ വഴി കൃത്യമായ ഇടവേളകളിൽ വൈദ്യുത സ്പന്ദനങ്ങൾ നൽകുകയും ചെയ്യുന്നു. ഇത് തലച്ചോറിലെ അസ്വാഭാവികമായ സിഗ്നലുകളെ നിയന്ത്രിക്കുകയും ശരീരത്തിന്റെ ചലനങ്ങളെ സാധാരണ നിലയിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഡി.ബി.എസും പാർക്കിൻസൺസ് രോഗവും
മരുന്നുകൾ കൊണ്ട് മാത്രം രോഗലക്ഷണങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത ഘട്ടത്തിലാണ് ഡി.ബി.എസ് ഒരു അനുഗ്രഹമായി മാറുന്നത്. ഇത് പേശികളുടെ കടുപ്പം കുറയ്ക്കാനും ചലനങ്ങളിലെ മന്ദത പരിഹരിക്കാനും വിറയൽ നിയന്ത്രിക്കാനും രോഗികളെ സഹായിക്കുന്നു. പ്രത്യേകിച്ചും സ്ത്രീകൾ നേരിടുന്ന കഠിനമായ ശാരീരിക വേദനകൾക്കും വിറയലിനും ഡി.ബി.എസ് ചികിത്സാരീതി ആശ്വാസം നൽകുന്നു. മരുന്നുകളുടെ പാർശ്വഫലങ്ങൾ അനുഭവിക്കുന്ന രോഗികൾക്ക് ഡി.ബി.എസ്സിലൂടെ ആശ്വാസം ലഭിക്കുന്നു. രോഗിയുടെ ചലനശേഷി വർദ്ധിക്കുന്നതോടെ അവരുടെ ആത്മവിശ്വാസം തിരിച്ചുവരികയും ദൈനംദിന കാര്യങ്ങൾ ആരുടെയും സഹായമില്ലാതെ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു.
ഡി.ബി.എസ് സാധ്യതകൾ
നൂതനമായ ഡി.ബി.എസ് സംവിധാനങ്ങളിൽ ഇന്ന് രോഗിയുടെ ആവശ്യാനുസരണം സ്റ്റിമുലേഷൻ ക്രമീകരിക്കാൻ സാധിക്കുന്നുണ്ട് (Adaptive DBS). ഇത് ശസ്ത്രക്രിയയ്ക്ക് ശേഷവും ഡോക്ടർക്ക് രോഗിയുടെ ലക്ഷണങ്ങൾക്കനുസരിച്ച് മാറ്റം വരുത്താവുന്ന ഒന്നാണ്. ശസ്ത്രക്രിയ കഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വീഴ്ചകൾ ഒഴിവാക്കാനും ശരീരത്തിന്റെ ബാലൻസ് നിലനിർത്താനും ഇത് സഹായിക്കുന്നു. ജീവിതകാലം മുഴുവൻ മരുന്നുകളെ മാത്രം ആശ്രയിച്ച് കഴിയുന്ന അവസ്ഥയിൽ നിന്ന് മാറി, ഊഷ്മളമായ ഒരു ജീവിതം നയിക്കാൻ പാർക്കിൻസൺസ് രോഗികളെ ഡി.ബി.എസ് പ്രാപ്തരാക്കുന്നു. ചികിത്സ തേടാൻ വൈകുന്നത് രോഗം സങ്കീർണ്ണമാകാൻ കാരണമാകും. അതിനാൽ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വിദഗ്ദ്ധമായ ഡി.ബി.എസ് ക്ലിനിക്കുകളുടെ സേവനം തേടുക എന്നതാണ് ഈ രോഗത്തെ ഫലപ്രദമായി നേരിടാനുള്ള മികച്ച വഴികളിലൊന്ന്.
Health
ഏപ്രിൽ 10; ആരോഗ്യത്തിന്റെ ഹോമിയോപ്പതി
രോഗലക്ഷണങ്ങളോട് സാമ്യമുള്ള സ്വഭാവം സൃഷ്ടിക്കാൻ കഴിയുന്ന വസ്തുക്കൾ തന്നെ മരുന്നായി ഉപയോഗിക്കുന്നതിലൂടെ, ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിയെ ഉണർത്തുകയാണ് ഹോമിയോപ്പതി ചെയ്യുന്നത്.
ഏപ്രിൽ 10 ഹോമിയോപ്പതി ദിനം. ഒരു ദിനത്തിന്റെ ഓർമ്മയെന്നതിലുപരി, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അതീവ സുന്ദരമായ ബന്ധത്തെ വീണ്ടും ഓർമ്മിപ്പിക്കുന്ന നിമിഷം കൂടിയാണ് ഇത്. ശരീരത്തെ യന്ത്രമെന്നോണം മാത്രം കാണാതെ, ഒരു സമഗ്ര ജീവവ്യവസ്ഥയായി കാണുന്ന ചികിത്സാരീതിയാണ് ഹോമിയോപ്പതി. അതുകൊണ്ടുതന്നെ, രോഗത്തെ മാത്രം ചികിത്സിക്കുന്നതല്ല, മനുഷ്യനെ മുഴുവനായി മനസ്സിലാക്കാൻ ശ്രമിക്കുന്ന ഒരു ശാസ്ത്രമാണ് ഇത്.
“സാദൃശ്യം സാദൃശ്യത്തെ ചികിത്സിക്കുന്നു” ഈ ഒരു ആശയമാണ് ഹോമിയോപ്പതിയുടെ അടിസ്ഥാനം. രോഗലക്ഷണങ്ങളോട് സാമ്യമുള്ള സ്വഭാവം സൃഷ്ടിക്കാൻ കഴിയുന്ന വസ്തുക്കൾ തന്നെ മരുന്നായി ഉപയോഗിക്കുന്നതിലൂടെ, ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷിയെ ഉണർത്തുകയാണ് ഹോമിയോപ്പതി ചെയ്യുന്നത്. ഇത് ഒരു ബാഹ്യ ഇടപെടൽ മാത്രമല്ല; ശരീരത്തിനുള്ളിലെ മറഞ്ഞുകിടക്കുന്ന ആരോഗ്യശക്തിയെ ഉണർത്തുന്ന ഒരു സഞ്ചാരമാണ്.
ഇന്നത്തെ അതിവേഗ ജീവിതത്തിൽ, രോഗങ്ങൾക്കും ചികിത്സയ്ക്കും എല്ലാം ഒരു വേഗതയേറിയ സമീപനം നമ്മൾ സ്വീകരിക്കാറുണ്ട്. എന്നാൽ, അതിനിടയിൽ നമ്മൾ പലപ്പോഴും മറക്കുന്നത്, ആരോഗ്യത്തിന്റെ യഥാർത്ഥ അർത്ഥമാണ്. രോഗമില്ലാത്ത അവസ്ഥ മാത്രമല്ല, മനസ്സിന്റെയും ശരീരത്തിന്റെയും സമതുലിതാവസ്ഥയാണ് യഥാർത്ഥ ആരോഗ്യം. ഈ സമതുലിതാവസ്ഥയെ ലക്ഷ്യമിടുന്ന ചികിത്സാരീതിയാണ് ഹോമിയോപ്പതി.ഹോമിയോപ്പതിയുടെ വലിയ പ്രത്യേകത അതിന്റെ വ്യക്തിപരമായ സമീപനമാണ്. ഒരേ രോഗത്തിന്, ഒരേ മരുന്ന് എല്ലാവർക്കും നൽകുന്ന രീതിയല്ല ഇത്. ഓരോരുത്തരുടെയും ശരീരഘടനയും, മാനസികാവസ്ഥയും, ജീവിതരീതിയും വ്യത്യസ്തമാണ്. അതിനനുസരിച്ചാണ് ചികിത്സയും. അതുകൊണ്ടുതന്നെ, ഒരു രോഗിയെ പരിശോധിക്കുമ്പോൾ, അദ്ദേഹത്തിന്റെ ശരീരലക്ഷണങ്ങൾ മാത്രമല്ല, ചിന്തകളും വികാരങ്ങളും ജീവിതശൈലിയുമെല്ലാം പരിഗണിക്കപ്പെടുന്നു.
മരുന്നുകളുടെ കാര്യത്തിൽ കൂടി ഹോമിയോപ്പതി വ്യത്യസ്തമാണ്. വളരെ ചെറുതായ അളവിൽ, ശക്തികരിച്ച രൂപത്തിൽ നൽകുന്ന മരുന്നുകൾ ശരീരത്തിൽ സുതാര്യമായ രീതിയിൽ പ്രവർത്തിക്കുന്നു. ദോഷഫലങ്ങൾ വളരെ കുറവാണ് എന്നത് ഇതിന്റെ വലിയ നേട്ടമാണ്. കുഞ്ഞുങ്ങളിൽ നിന്നും മുതിർന്നവരിലേക്കും, ഗർഭിണികളിലും വരെ സുരക്ഷിതമായി ഉപയോഗിക്കാനാകുന്ന ചികിത്സാരീതിയായതിനാൽ, പല കുടുംബങ്ങളും ഇന്ന് ഹോമിയോപ്പതിയെ വിശ്വാസത്തോടെ സ്വീകരിക്കുന്നു.
ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ, ഹോമിയോപ്പതിക്ക് വലിയ പ്രാധാന്യമുണ്ട്. പ്രമേഹം, ഹൈപ്പർടെൻഷൻ, അലർജികൾ, ചർമരോഗങ്ങൾ തുടങ്ങിയവയിൽ ദീർഘകാല പരിഹാരം കണ്ടെത്താൻ ഹോമിയോപ്പതി സഹായകരമാകുന്നു. രോഗത്തിന്റെ അടിസ്ഥാനം കണ്ടെത്തി, അത് ശാന്തമായി പരിഹരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ, ഉടനടി ഫലങ്ങൾക്കുപകരം, സ്ഥിരതയുള്ള ആരോഗ്യമാണ് ഇത് നൽകുന്നത്.
കേരളത്തിൽ ഹോമിയോപ്പതിക്ക് ലഭിക്കുന്ന സ്വീകരണം ശ്രദ്ധേയമാണ്. സർക്കാർ ആശുപത്രികളിൽ നിന്നും ഗ്രാമപ്രദേശങ്ങളിലെ ചെറിയ ക്ലിനിക്കുകളിലേക്കും, ഹോമിയോപ്പതി സേവനങ്ങൾ വ്യാപകമായി ലഭ്യമാണ്. കുറഞ്ഞ ചെലവിൽ ഫലപ്രദമായ ചികിത്സ ലഭ്യമാക്കാൻ കഴിയുന്നതും, ആളുകളുടെ വിശ്വാസം വർധിപ്പിക്കുന്ന ഒരു കാരണമാണ്. ആരോഗ്യസംരക്ഷണ രംഗത്ത്, ഹോമിയോപ്പതി ഒരു ശക്തമായ കൈത്താങ്ങായി മാറിയിരിക്കുകയാണ്.
എന്നാൽ, ഹോമിയോപ്പതിയെക്കുറിച്ച് ചില തെറ്റിദ്ധാരണകളും നിലനിൽക്കുന്നു. ഫലം ലഭിക്കാൻ സമയം എടുക്കും എന്ന വിമർശനം പലപ്പോഴും ഉയരാറുണ്ട്. എന്നാൽ, അത് ഒരു കുറവല്ല; മറിച്ച് ശരീരത്തെ സ്വാഭാവികമായി സുഖപ്പെടുത്തുന്ന പ്രക്രിയയുടെ ഭാഗമാണ്. വേഗതയേറിയ ഫലങ്ങൾക്കായി ശരീരത്തെ അമിതമായി സമ്മർദ്ദത്തിലാക്കുന്നതിനേക്കാൾ, മൃദുവായും സ്ഥിരതയോടെയും ചികിത്സ നൽകുന്നത് കൂടുതൽ ആരോഗ്യകരമാണ്.
ഹോമിയോപ്പതി നമ്മെ പഠിപ്പിക്കുന്നത്, ആരോഗ്യത്തിലേക്കുള്ള വഴി ക്ഷമയിലൂടെയും വിശ്വാസത്തിലൂടെയും പോകുന്നു എന്നതാണ്. ശരീരത്തിന്റെ ശബ്ദം കേൾക്കുക, പ്രകൃതിയോട് ചേർന്ന് ജീവിക്കുക, മനസ്സിനും ശരീരത്തിനും ഒരുപോലെ പ്രാധാന്യം നൽകുക ഇവയാണ് ഹോമിയോപ്പതിയുടെ സന്ദേശങ്ങൾ. ഇത് ഒരു ചികിത്സാരീതി മാത്രമല്ല, ഒരു ജീവിതദർശനവുമാണ്.
ഈ ഹോമിയോപ്പതി ദിനത്തിൽ, നമ്മൾ ഓരോരുത്തരും നമ്മുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. രോഗം വന്നാൽ മാത്രം ചികിത്സ തേടുക എന്ന ചിന്തയിൽ നിന്ന് മാറി, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.
ഭക്ഷണശീലങ്ങൾ, വ്യായാമം, മാനസികാരോഗ്യം ഇവയെല്ലാം സംരക്ഷിക്കുമ്പോഴാണ് യഥാർത്ഥ ആരോഗ്യം കൈവരുന്നത്.
ആരോഗ്യരംഗത്ത്, എല്ലാ ചികിത്സാരീതികൾക്കും അവരുടെ സ്ഥാനമുണ്ട്. എന്നാൽ, പ്രകൃതിയോട് ചേർന്നുനിൽക്കുന്ന ഒരു മൃദുസ്പർശമായി ഹോമിയോപ്പതി നമ്മെ ഓർമ്മിപ്പിക്കുന്നത്, ആരോഗ്യത്തിന്റെ യഥാർത്ഥ അർത്ഥമാണ്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം നിലനിർത്തുമ്പോഴാണ് ആരോഗ്യവും സന്തോഷവും ഉറപ്പുവരുന്നത്.
ഏപ്രിൽ 10 എന്ന ദിനം, ഒരു ആചരണമാത്രമല്ല, ഒരു ഓർമ്മപ്പെടുത്തലാണ് നമ്മുടെ ശരീരത്തെ മാനിക്കാനും, പ്രകൃതിയെ വിശ്വസിക്കാനും, ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള ചെറിയ ചുവടുകൾ എടുക്കാനും. ഹോമിയോപ്പതിയുടെ ഈ സന്ദേശം നമ്മുടെ ജീവിതത്തിലേക്ക് ഉൾക്കൊള്ളുമ്പോൾ, അത് നമ്മുടെ ആരോഗ്യത്തിനും മനസ്സിനും ഒരു പുതുവെളിച്ചമാകും.
ഈ ഹോമിയോപ്പതി ദിനം, ഓരോരുത്തർക്കും ഒരു പുതിയ തുടക്കമാകട്ടെ ആരോഗ്യത്തോടും സമതുലിതാവസ്ഥയോടും കൂടിയൊരു ജീവിതത്തിലേക്കുള്ള തുടക്കം.
എ.പി അബ്ദുള്ള ആരിഫ് ഹാശിമി കളത്തൂർ
Health
ഇയർഫോൺ ഉപയോഗം കേൾവിത്തകരാറിന് കാരണമാകുമോ?
ഡോ. ഷംന ശ്രീധരൻ
ഇ.എൻ.ടി കൺസൾട്ടന്റ്,
ആസ്റ്റർ മിംസ് കോഴിക്കോട്
ഡോ. ഷംന ശ്രീധരൻ
ഇ.എൻ.ടി കൺസൾട്ടന്റ്,
ആസ്റ്റർ മിംസ് കോഴിക്കോട്
ഇയർഫോണുകൾ ഇന്ന് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. ജോലി ആവശ്യങ്ങൾക്കോ വിനോദത്തിനോ വേണ്ടി മണിക്കൂറുകളോളം ഇവ ഉപയോഗിക്കുന്നവർ നമുക്കിടയിലുണ്ട്. സംഗീതം ആസ്വദിക്കാനും ദീർഘനേരം ഫോണിൽ സംസാരിക്കാനും ഇവ നൽകുന്ന സ്വകാര്യത ചെറുതല്ല. എന്നാൽ ഇയർഫോണിൻ്റെ ഉപയോഗം നമ്മുടെ കേൾവിശക്തിയെ എങ്ങനെ ബാധിക്കുന്നുവെന്നും ഈ ഡിവൈസുകൾ ഉപയോഗിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം.
അമിതമായ ഇയർഫോൺ ഉപയോഗം കേൾവിത്തകരാറിന് (Noise-Induced Hearing Loss) കാരണമാകുമെന്നത് ഗൗരവകരമായ ഒരു ആരോഗ്യപ്രശ്നമാണ്. ലോകാരോഗ്യ സംഘടനയുടെ പുതിയ കണക്കുകൾ പ്രകാരം ജനസംഖ്യയിൽ നാലിലൊരാൾക്ക് കേൾവി സംബന്ധമായ തകരാറുകൾ കണ്ടുവരുന്നുണ്ട്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഇത്തരം പ്രശ്നങ്ങൾ വർദ്ധിക്കാൻ പ്രധാന കാരണം ഇയർഫോണുകളുടെയും ഇയർബഡുകളുടെയും അമിതമായ ഉപയോഗമാണ്. ഇയർ ബഡ്സിന്റെയും ഇയർഫോണിന്റെയും ഉപയോഗം കാതുകൾക്കുള്ളിൽ നേരിട്ട് ശബ്ദം എത്തിക്കുമ്പോൾ കേൾവി സംബന്ധമായ തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു അതിനാൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.
ശബ്ദം വില്ലനാകുന്നത് എങ്ങനെ?
നമ്മൾ കേൾക്കുന്ന ശബ്ദം ചെവിക്ക് ഹാനികരമാകുന്നത് പ്രധാനമായും മൂന്ന് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. ഒന്നാമതായി ശബ്ദതീവ്രത അഥവാ എത്ര ഉച്ചത്തിലാണ് നാം കേൾക്കുന്നത് എന്നതിനെ സംബന്ധിച്ചാണ്. രണ്ടാമതായി ശബ്ദസ്രോതസ്സും ചെവിയും തമ്മിലുള്ള അകലം, മൂന്നാമതായി എത്ര സമയം തുടർച്ചയായി നാം കേൾക്കുന്നു. ഈ മൂന്ന് കാര്യങ്ങളിലുണ്ടാകുന്ന അശ്രദ്ധ കേൾവിശക്തിയെ എന്നെന്നേക്കുമായി തകരാറിലാക്കാം.
ഡെസിബെല്ലിന്റെ നിയന്ത്രിത അളവും കാതുകളുടെ ആരോഗ്യവും
ശബ്ദത്തിന്റെ തീവ്രത അളക്കുന്നത് ഡെസിബെൽ (dB) എന്ന യൂണിറ്റിലാണ്. സാധാരണ ശബ്ദ സംഭാഷണങ്ങൾ 30 മുതൽ 60 ഡെസിബെൽ വരെയാണെങ്കിൽ ഉച്ചത്തിൽ സംസാരിക്കുമ്പോൾ നമ്മുടെ സ്വരം 70 മുതൽ 90 ഡെസിബെല്ലായി ഉയരും. എന്നാൽ ഇയർഫോണുകളിൽ ഇത് 80 മുതൽ 110 ഡെസിബെൽ വരെ ഉയരാം. 120 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദം ചെവി വേദനകൾക്ക് കാരണമാവുകയും, ഇയർഫോണുകൾ കർണ്ണപടത്തോട് ചേർന്നിരിക്കുന്നതിനാൽ അവ ചെറിയ തരംഗങ്ങൾ പോലും ആന്തരിക കർണ്ണത്തിലെ കോക്ലിയയെ നേരിട്ട് സ്റ്റിമുലേറ്റ് ചെയ്യുന്നു. 85 ഡെസിബെല്ലിന് മുകളിലുള്ള ശബ്ദം തുടർച്ചയായി 8 മണിക്കൂറോളം കേൾക്കുന്നത് വരാനിരിക്കുന്ന വലിയ കേൾവി പ്രശ്നങ്ങളുടെ സൂചനയാണ്. പലപ്പോഴും ഈ അവസ്ഥയെത്തുന്നത് പോലും നമ്മൾ തിരിച്ചറിഞ്ഞു എന്ന് വരില്ല.
എങ്ങനെയാണ് കേൾവി തകരാറിലാകുന്നത്?
നമ്മുടെ ആന്തരിക കർണത്തിൽ കോക്ലിയ (Cochlea) എന്നൊരു ഭാഗമുണ്ട്. ഇതിനുള്ളിലെ ദ്രാവകവും സൂക്ഷ്മമായ രോമകോശങ്ങളുമാണ് ശബ്ദതരംഗങ്ങളെ തിരിച്ചറിഞ്ഞ് മസ്തിഷ്കത്തിലേക്ക് സന്ദേശങ്ങൾ എത്തിക്കുന്നത്. ഉയർന്ന ശബ്ദത്തിലുള്ള സംഗീതം ഇയർഫോണിലൂടെ നേരിട്ട് ചെവിയിലേക്ക് എത്തുമ്പോൾ ഈ രോമകോശങ്ങൾക്ക് അമിതമായ സമ്മർദ്ദം അനുഭവപ്പെടുന്നു. തുടർച്ചയായുള്ള ഈ ആഘാതം കോശങ്ങളെ നശിപ്പിക്കുകയും, ഒരിക്കൽ ഈ രോമകോശങ്ങൾ നശിച്ചുപോയാൽ അവ വീണ്ടും വളരില്ല എന്നത് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.
യാത്ര ചെയ്യുമ്പോൾ വാഹനങ്ങളിലെ (Ambient Noise) ശബ്ദം തന്നെ 70-80 dB ഉണ്ടാകും. അനാവശ്യം എന്ന് കരുതുന്ന ശബ്ദങ്ങൾ മറികടക്കാൻ നാം ഇയർഫോണിലെ വോളിയം 90 ഡെസിബെല്ലിന് മുകളിലേക്ക് പരമാവധി ഉയർത്താറുണ്ട്. ഇത് ചെവിക്ക് ഇരട്ടി ആഘാതമാണ് നൽകുന്നത്. യാത്രകളിലെ ഇത്തരം അശ്രദ്ധമായ ശീലങ്ങൾ പ്രായമാകുമ്പോൾ കേൾവിശക്തി പൂർണ്ണമായും നഷ്ടപ്പെടുന്ന ഗുരുതരമായ അവസ്ഥയിലേക്ക് നയിച്ചേക്കാം.
ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
കേൾവിശക്തി പെട്ടെന്നൊരു ദിവസം ഇല്ലാതാകുകയല്ല അവ പതിയെ നമ്മുടെ കേൾവി ശക്തിയെ ബാധിക്കുകയും തുടർന്ന് കേൾവി നഷ്ടമാകുന്ന അവസ്ഥയിൽ എത്തുന്നു. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഒരു ഇ.എൻ.ടി (ENT) വിദഗ്ധനെ കാണുക:
1 . ചെവിക്കുള്ളിൽ എപ്പോഴും മൂളലോ മണിമുഴക്കമോ കേൾക്കുന്ന അവസ്ഥ.
2 . മറ്റുള്ളവർ സംസാരിക്കുന്നത് അവ്യക്തമായി തോന്നുക.
3 . ശബ്ദമുള്ള ഇടങ്ങളിൽ വെച്ച് സംസാരം വേർതിരിച്ചറിയാൻ പ്രയാസം അനുഭവപ്പെടുക.
4 . ടിവി കാണുമ്പോഴോ പാട്ട് കേൾക്കുമ്പോഴോ വോള്യം അമിതമായി കൂട്ടിവെക്കാൻ തോന്നുക.
5 . ചെവിക്കുള്ളിൽ ഭാരമോ അടഞ്ഞതുപോലെയുള്ള അനുഭവമോ ഉണ്ടാവുക
ശ്രദ്ധിക്കേണ്ട നിർദ്ദേശങ്ങൾ:
കേൾവിശക്തി സംരക്ഷിക്കാൻ ആഗോളതലത്തിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഏറ്റവും ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണ് 60-60 റൂൾ. ഇതിൽ രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അതായത് നമ്മൾ പലപ്പോഴും ഉപയോഗിക്കുന്ന ഡിവൈസിന്റെ 60 ശതമാനത്തിൽ താഴെ ശബദം നിയന്ത്രിക്കാൻ ശ്രദ്ധിക്കണം. ഉയർന്ന ശബ്ദത്തിലാണ് ഡിവൈസ് പ്രവർത്തിക്കുന്നതെങ്കിൽ അത് നിർബന്ധമായും 60 ശതമാനമായോ അതിൽ കുറവായോ മാറ്റുക. ഇതിൽ രണ്ടാമത്തെ 60 സൂചിപ്പിക്കുന്നത് തുടർച്ചയായി 60 മിനിറ്റിൽ കൂടുതൽ ഇയർഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഈ ഇടവേളകൾ കോശങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കും.
ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ ജോലി ചെയ്യുന്നവരാണെങ്കിൽ ഇടയ്ക്ക് ശബ്ദത്തിൽ നിന്ന് മാറിനിൽക്കാൻ ശ്രമിക്കുക. ചിലർക്ക് ജോലി സംബന്ധമായി ഇയർഫോൺസ് ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യമുണ്ടെങ്കിൽ നോയ്സ് ക്യാൻസലേഷൻ (noise canceling headphones) ഫീച്ചറുള്ള ഹെഡ്സെറ്റുകൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ഇത് ചെവിക്ക് ഏൽപ്പിക്കുന്ന സമ്മർദ്ദം ഗണ്യമായി കുറയ്ക്കുന്നു.
കേൾവിക്കുറവ്, ചെവി അടഞ്ഞിരിക്കുക, ചെവിയിൽ മുഴക്കം (Tinnitus) തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഒട്ടും വൈകാതെ ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടുക. ഉയർന്ന ശബ്ദം മൂലമുണ്ടാകുന്ന കേൾവി തകരാറുകൾ തുടക്കത്തിലേ ചികിത്സിച്ചാൽ ഒരു പരിധിവരെ ഭേദമാക്കാൻ സാധിക്കുമെങ്കിലും, വൈകുംതോറും ഇത് ശാശ്വതമായ കേൾവി പരിമിധികളിലേക്കും നയിച്ചേക്കാം. അശാസ്ത്രീയമായ ചികിത്സാരീതികളും ഓൺലൈനിലെ വ്യാജ പ്രചാരണങ്ങളും പിന്തുടരുന്നത് നിങ്ങളുടെ സാമ്പത്തികനഷ്ടത്തിന് പുറമെ കേൾവിശക്തി തന്നെ ഇല്ലാതാക്കാനും കാരണമാകും. അതിനാൽ, ശാസ്ത്രീയമായ ചികിത്സയിലൂടെ നിങ്ങളുടെ കേൾവി സുരക്ഷിതമാക്കുക.”
Health
മാതാപിതാക്കൾ ശ്രദ്ധിച്ചാൽ ഓട്ടിസം നേരത്തെ തിരിച്ചറിയാം
ശ്രിനില.പി.
പീഡിയാട്രിക് സൈക്കോളജിസ്റ്റ്
ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അരീക്കോട്
ശ്രിനില.പി.
പീഡിയാട്രിക് സൈക്കോളജിസ്റ്റ്
ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റൽ അരീക്കോട്
“ഡോക്ടറേ…ഞാൻ എന്റെ കുഞ്ഞിനെ മാറോടു ചേർത്തുപിടിച്ച് എത്ര ലാളിച്ചാലും അവൻ ഒന്ന് ചിരിക്കുകയോ സ്നേഹത്തോടെ എന്റെ മുഖത്ത് തലോടുകയോ.. ഒന്നുമില്ല. എത്ര സ്നേഹത്തോടെ വിളിച്ചാലും വിളി കേൾക്കാൻ പോലും കുഞ്ഞ് തയാറല്ല”. കഴിഞ്ഞ ദിവസം ആശുപത്രിയിൽ വച്ച് നിറകണ്ണുകളോടെ സംസാരിച്ച ഒരമ്മയുടെ വാക്കുകൾ എന്റെ മനസ്സിൽ ഇപ്പോഴുമുണ്ട്. കുഞ്ഞിന്റെ അച്ഛൻ ഒന്നും മിണ്ടാനാകാതെ തങ്ങളുടെ രണ്ടര വയസ്സുകാരനായ മകനെ നോക്കി നിസ്സഹായനായി നിൽക്കുകയായിരുന്നു. ആ കുരുന്നാകട്ടെ അവിടെ നടക്കുന്നതൊന്നും ശ്രദ്ധിക്കാതെ നിലത്തിരുന്ന് അവന് കൊടുത്ത കളിപ്പാട്ടങ്ങൾ വരിവരിയായി അടുക്കിവെക്കുന്ന തിരക്കിലും. സ്വന്തം കുഞ്ഞിന്റെ കൊച്ചു ലോകത്തേക്ക് കടന്നുചെല്ലാനാകാതെ, അവനൊരുമ്മ നൽകാൻ പോലും കഴിയാതെ ആ ലോകത്തിന് പുറത്തുനിൽക്കേണ്ടി വരുന്ന മാതാപിതാക്കളുടെ നെഞ്ചുരുകുന്ന വേദന ഒരു ഡോക്ടർക്ക് എളുപ്പം മനസിലാക്കാൻ കഴിയും.
പലപ്പോഴും കുട്ടികളുടെ കുറുമ്പാണെന്നോ സംസാരം തുടങ്ങാനുള്ള കാലതാമസമാണെന്നോ കരുതി നമ്മൾ നിസ്സാരവൽക്കരിക്കുന്ന ഈ അകൽച്ച ഒരുപക്ഷേ ഓട്ടിസത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാകാം. കുഞ്ഞിന്റെ ആശയവിനിമയ ശേഷിയെയും ചുറ്റുപാടുകളോടുള്ള ഇടപെടലുകളെയും ബാധിക്കുന്ന ഒരു സങ്കീർണ്ണമായ അവസ്ഥയാണിത്. മൂന്ന് വയസ്സിന് മുൻപ് തന്നെ ഇതിന്റെ സൂചനകൾ പ്രകടമാകാറുണ്ട്. ഈ അവസ്ഥയെ എത്രയും വേഗം തിരിച്ചറിയുക എന്നതാണ് ആ കുരുന്നുകൾക്ക് നമുക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ കരുതലും സ്നേഹവും. കാരണം, കൃത്യസമയത്തുള്ള ഇടപെടലുകളിലൂടെ ആ കുഞ്ഞുങ്ങളുടെ അടഞ്ഞുകിടക്കുന്ന ലോകത്തിന്റെ വാതിലുകൾ മെല്ലെ തുറക്കാനും അവരെ കൈപിടിച്ചുയർത്താനും നമുക്ക് സാധിക്കും.
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ആദ്യകാല ലക്ഷണങ്ങൾ
രോഗനിർണ്ണയത്തിനും തുടർചികിത്സയ്ക്കും ലക്ഷണങ്ങൾ നേരത്തെ തന്നെ തിരിച്ചറിയുക എന്നത് അത്യാവശ്യമാണ്. മാതാപിതാക്കൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് കുട്ടികളുടെ ആശയവിനിമയത്തിലും പെരുമാറ്റത്തിലുമുള്ള വ്യതിയാനങ്ങളാണ്. ഒൻപത് മുതൽ പന്ത്രണ്ട് മാസം വരെ പ്രായമായിട്ടും പേര് വിളിച്ചാൽ പ്രതികരിക്കാതിരിക്കുക, മറ്റുള്ളവരോട് പുഞ്ചിരിക്കാൻ മടികാണിക്കുക, കണ്ണുകളിൽ നോക്കാതിരിക്കുക, അങ്ങോട്ടുമിങ്ങോട്ടും ആശയവിനിമയം നടത്താൻ ബുദ്ധിമുട്ട് കാണിക്കുക എന്നിവയൊക്കെ സാമൂഹിക ഇടപെടലുകളിലെ പോരായ്മകളുടെ സൂചനകളാണ്.
ഇതിനൊപ്പം തന്നെ സംസാരത്തിലും ഭാഷാശേഷിയിലുമുള്ള കാലതാമസവും പ്രത്യേകം ശ്രദ്ധിക്കണം. പന്ത്രണ്ട് മാസമായിട്ടും ബബ്ലിങ് ശബ്ദങ്ങൾ പുറപ്പെടുവിക്കാതിരിക്കുക, പതിനാറ് മാസമായിട്ടും വാക്കുകൾ പറയാതിരിക്കുക, വിരൽ ചൂണ്ടുകയോ കൈവീശി കാണിക്കുകയോ പോലുള്ള ആംഗ്യങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നിവ ഓട്ടിസത്തിന്റെ ലക്ഷണങ്ങളാകാം. ഇതിനെല്ലാം പുറമെ, കുട്ടി നേരത്തെ സംസാരിച്ചിരുന്ന വാക്കുകളോ നേടിയെടുത്ത കഴിവുകളോ പിന്നീട് നഷ്ടപ്പെട്ടുപോകുന്ന അവസ്ഥയും വളരെ ഗൗരവമായി തന്നെ കാണേണ്ടതുണ്ട്.
ചില പ്രത്യേകതരം പെരുമാറ്റങ്ങളും വിനോദങ്ങളോടുള്ള അമിതമായ താല്പര്യവും ഈ കുട്ടികളിൽ കാണാം. കൈകൾ പ്രത്യേക രീതിയിൽ ചലിപ്പിക്കുക, വട്ടം കറങ്ങുക, മുന്നോട്ടും പിന്നോട്ടും ആടുക, ഒരേ പ്രവൃത്തികളോ ശബ്ദങ്ങളോ തന്നെ ആവർത്തിച്ച് ചെയ്യുക തുടങ്ങിയവ ഇതിൽപ്പെടും. ഇവർക്ക് കൃത്യമായ ദിനചര്യകളോട് വലിയ താല്പര്യമായിരിക്കും. എന്നാൽ അതിൽ ചെറിയ മാറ്റങ്ങൾ വന്നാൽ പോലും അവർ വലിയ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യും. ചില പ്രത്യേക വസ്തുക്കളോടോ വിഷയങ്ങളോടോ ഇവർക്ക് അമിതമായ ആകർഷണവും ഉണ്ടാകാം.
അനുഭവങ്ങളോടുള്ള ഇവരുടെ പ്രതികരണവും തികച്ചും വ്യത്യസ്തമായിരിക്കും. ഉച്ചത്തിലുള്ള ശബ്ദം, തീവ്രമായ വെളിച്ചം, ചില പ്രത്യേകതരം സ്പർശനങ്ങൾ എന്നിവയോട് ഇവർ അമിതമായി പ്രതികരിച്ചേക്കാം. എന്നാൽ, വേദനയോട് ഇവർ വളരെ കുറഞ്ഞ രീതിയിലാകും പ്രതികരിക്കുക. കുട്ടികളുടെ കളികളിലും ഈ വ്യത്യാസം പ്രകടമാണ്. സാങ്കൽപ്പിക കഥാപാത്രങ്ങളായുള്ള കളികളിൽ ഇവർക്ക് താല്പര്യമുണ്ടാകില്ല. മറ്റുള്ളവരുമായി ചേർന്ന് കളിക്കുന്നതിന് പകരം ഒറ്റയ്ക്ക് കളിക്കാനാകും ഇവർക്കിഷ്ടം. കളിപ്പാട്ടങ്ങൾ വെറുതെ വരിവരിയായി അടുക്കിവെക്കുന്നത് പോലുള്ള ആവർത്തന സ്വഭാവമുള്ള കളികളിലാകും ഇവർ എപ്പോഴും ഏർപ്പെടുക.
ആദ്യകാല ഇടപെടലുകൾ അനിവാര്യം
വികാസത്തിൽ കാലതാമസം നേരിടുന്നതോ അല്ലെങ്കിൽ ഡെവലപ്മെന്റൽ ഡിസോർഡറുകൾ വരാൻ സാധ്യതയുള്ളതോ ആയ കുട്ടികൾക്ക് ജനനം മുതൽ ഏകദേശം ആറ് വയസ്സ് വരെ നൽകുന്ന ചിട്ടയായ തെറാപ്പികളും വിദ്യാഭ്യാസപരമായ പിന്തുണയുമാണ് ഏർളി ഇന്റർവെൻഷൻ എന്ന് അറിയപ്പെടുന്നത്. ഈ ഇടപെടലുകൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുട്ടിയുടെ ആശയവിനിമയ ശേഷിയും ഭാഷാ നൈപുണ്യവും വളർത്തിയെടുക്കുന്നതിലാണ്. ഇതിനൊപ്പം സാമൂഹിക ഇടപെടലുകൾ മെച്ചപ്പെടുത്താനും, വാശിയും ദേഷ്യവും പോലുള്ള സങ്കീർണ്ണമായ പെരുമാറ്റങ്ങളെ നിയന്ത്രിക്കാനും ഇത്തരം തെറാപ്പികൾ സഹായിക്കും. മറ്റുള്ളവരെ ആശ്രയിക്കാതെ ദൈനംദിന കാര്യങ്ങൾ സ്വയം ചെയ്യാനും സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനുള്ള കഴിവ് വളർത്താനും കുട്ടിയെ പ്രാപ്തനാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഓട്ടിസത്തിന് തെറാപ്പി അനിവാര്യം
ഓട്ടിസം എന്നത് മരുന്നുകൾ കൊണ്ട് പൂർണ്ണമായും ഭേദമാക്കാൻ കഴിയുന്ന ഒരു രോഗമല്ല എന്ന് മാതാപിതാക്കൾ ആദ്യം തന്നെ മനസ്സിലാക്കേണ്ടതുണ്ട്. മറിച്ച്, ഓരോ കുട്ടിയുടെയും വ്യക്തിപരമായ ബുദ്ധിമുട്ടുകൾ കണ്ടറിഞ്ഞുള്ള ഒരു കൂട്ടായ പരിശ്രമമാണ് ഇതിന്റെ ചികിത്സ. ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത് വിവിധ തെറാപ്പികളാണ്. കുട്ടികളുടെ ആശയവിനിമയ ശേഷിയും ഭാഷാശേഷിയും മെച്ചപ്പെടുത്താൻ സ്പീച്ച് തെറാപ്പികൾ സഹായിക്കുമ്പോൾ, ദൈനംദിന കാര്യങ്ങൾ സ്വയം ചെയ്യാനും പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാനും ഒക്യുപ്പേഷണൽ തെറാപ്പിയാണ് നൽകുന്നത്. കൂടാതെ, കുട്ടികളുടെ പെരുമാറ്റത്തിലെ പ്രശ്നങ്ങൾ നിയന്ത്രിക്കാനും നല്ല ശീലങ്ങൾ വളർത്തിയെടുക്കാനും ബിഹേവിയറൽ തെറാപ്പികൾ വളരെ ഫലപ്രദമാണ്. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ സ്പെഷ്യൽ എഡ്യൂക്കേഷന്റെ സഹായവും തേടാവുന്നതാണ്. ഓട്ടിസത്തിന് മാത്രമായി പ്രത്യേകിച്ച് മരുന്നുകൾ ഇല്ലെങ്കിലും, ഇതിനോടനുബന്ധിച്ച് കാണപ്പെടുന്ന അമിതമായ ദേഷ്യം, ഉറക്കമില്ലായ്മ, അമിത ശ്രദ്ധക്കുറവ് തുടങ്ങിയ അനുബന്ധ പ്രശ്നങ്ങൾക്ക് ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മരുന്നുകൾ നൽകേണ്ടി വന്നേക്കാം.
എപ്പോഴാണ് വിദഗ്ദ്ധ സഹായം തേടേണ്ടത്?
കുട്ടിയുടെ വളർച്ചയുടെ നാഴികക്കല്ലുകളിൽ എന്തെങ്കിലും കാലതാമസം നേരിടുന്നുണ്ടെങ്കിലോ, ആർജ്ജിച്ചെടുത്ത കഴിവുകൾ നഷ്ടപ്പെടുന്നുണ്ടെങ്കിലോ ഉടൻ തന്നെ മാതാപിതാക്കൾ പ്രൊഫഷണൽ സഹായം തേടേണ്ടതാണ്. സാമൂഹികമായോ ആശയവിനിമയപരമായോ എന്തെങ്കിലും ആശങ്കകൾ തോന്നിയാലും ഒട്ടും വൈകരുത്. ആദ്യകാല സ്ക്രീനിംഗ് ടൂളുകളുടെ സഹായത്തോടെ പീഡിയാട്രീഷ്യൻമാർ, സൈക്കോളജിസ്റ്റുകൾ, അല്ലെങ്കിൽ ഡെവലപ്മെന്റൽ സ്പെഷ്യലിസ്റ്റുകൾ എന്നിവർക്ക് കുട്ടിയെ പരിശോധിച്ച് നിങ്ങളുടെ ആശങ്കകൾ സ്ഥിരീകരിക്കാനും ആവശ്യമായ തുടർനടപടികൾ കൃത്യമായി നിർദ്ദേശിക്കാനും കഴിയും.
മാതാപിതാക്കളുടെ പങ്ക്
നേരത്തെയുള്ള ഇടപെടലുകൾ വിജയകരമാകണമെങ്കിൽ അതിൽ മാതാപിതാക്കളുടെയും പരിചരിക്കുന്നവരുടെയും പങ്ക് വളരെ വലുതാണ്. കുട്ടിയുടെ ഓരോ വികസന മാറ്റങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാണ് ആദ്യപടി. അർത്ഥവത്തായ ആശയവിനിമയങ്ങളിലൂടെയും കളികളിലൂടെയും കുട്ടിയുമായി നിരന്തരം ഇടപഴകുകയും അവർക്കായി കൃത്യമായ ഒരു ദിനചര്യ ചിട്ടപ്പെടുത്തുകയും വേണം. ഇതിനെല്ലാം ഉപരിയായി, തെറാപ്പിസ്റ്റുകളുമായും മറ്റ് പ്രൊഫഷണലുകളുമായും ചേർന്ന് പ്രവർത്തിക്കാൻ മാതാപിതാക്കൾ തയ്യാറാകുമ്പോഴാണ് ഏറ്റവും മികച്ച ഫലം ലഭിക്കുന്നത്.
-
News1 day agoകേരളം കുറിച്ചു; 78:27%
-
News1 day agoറെക്കോര്ഡ് ഭൂരിപക്ഷത്തിന് യു.ഡി.എഫ് അധികാരത്തിലെത്തും: സാദിഖലി തങ്ങള്
-
Health1 day agoഏപ്രിൽ 10; ആരോഗ്യത്തിന്റെ ഹോമിയോപ്പതി
-
News7 hours agoആര്ട്ടെമിസ് 2 ദൗത്യം വിജയം; ചന്ദ്രനെ വലംവെച്ച് പത്ത് ദിവസത്തിന് ശേഷം സംഘം ഭൂമിയില് തിരിച്ചെത്തി
-
kerala4 hours agoവീണ്ടും കുതിച്ച് സ്വര്ണവില; പവന് 360 രൂപയുടെ വര്ധന

