Connect with us

News

‘അത് അറിഞ്ഞപ്പോള്‍ ശരിയാണെന്ന് തോന്നി’; സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള കമല്‍ ഹാസെന്റ ഉപദേശം പങ്കുവച്ച് മണിക്കുട്ടന്‍

യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ അനുഭവം പങ്കുവച്ചത്.

Published

on

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടന്‍ മണിക്കുട്ടന്‍, സാമ്പത്തിക ഭദ്രതയെക്കുറിച്ച് കമല്‍ ഹാസന്‍ നല്‍കിയ ഉപദേശത്തെക്കുറിച്ച് മനസ്സുതുറന്നു. വരുമാനത്തേക്കാള്‍ അധികം ചെലവഴിക്കാതെ സാമ്പത്തിക അച്ചടക്കം പാലിക്കുന്നവരാണ് ജീവിതത്തില്‍ സ്ഥിരതയോടെയും വിജയത്തോടെയും മുന്നേറുന്നതെന്നാണ് കമല്‍ ഹാസെന്റ നിലപാടെന്ന് മണിക്കുട്ടന്‍ പറഞ്ഞു.

‘കായംകുളം കൊച്ചുണ്ണി’ എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ മണിക്കുട്ടന്‍, സിനിമയിലും മിനിസ്‌ക്രീനിലും സജീവമാണ്. ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ വിജയിയായി മാറിയ താരം, ‘കാര്യം സാമ്പത്തികമാണ്’ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ അനുഭവം പങ്കുവച്ചത്.

തമിഴില്‍ തന്റെ അടുത്ത സുഹൃത്തായ ഒരു തിരക്കഥാകൃത്ത് വഴിയാണ് കമല്‍ ഹാസെന്റ ഉപദേശം അറിഞ്ഞതെന്ന് മണിക്കുട്ടന്‍ പറഞ്ഞു. ലക്ഷ്വറി കാറുകള്‍ വാങ്ങാനുള്ള സാമ്പത്തികശേഷിയുണ്ടായിട്ടും അതിന് ഓടിയെത്താതെ, ആ പണം ജീവിതം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്നവരാണ് ദീര്‍ഘകാലത്തില്‍ സാമ്പത്തികമായി സ്ഥിരതയുള്ളവരാവുന്നതെന്നായിരുന്നു കമല്‍ ഹാസെന്റ അഭിപ്രായമെന്ന് അദ്ദേഹം വിശദീകരിച്ചു.

‘ഈ കാര്യം ഞാന്‍ അറിഞ്ഞപ്പോള്‍ ശരിയാണല്ലോ എന്ന് തോന്നി. സാമ്പത്തിക ബാധ്യത ഉണ്ടാക്കി വിലയേറിയ കാറുകള്‍ വാങ്ങുന്നതിന് പകരം, വില കുറഞ്ഞ ഒരു വാഹനം വാങ്ങി ബാക്കി പണം ലാഭകരമായ നിക്ഷേപങ്ങളിലേക്ക് മാറ്റുന്നതാണ് ഉചിതം,’ എന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക അച്ചടക്കവും ദീര്‍ഘകാല ആസൂത്രണവും ജീവിതവിജയത്തിന് അനിവാര്യമാണെന്ന കമല്‍ ഹാസെന്റ സന്ദേശം തനിക്കും പ്രചോദനമായെന്നാണ് മണിക്കുട്ടന്റെ വാക്കുകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല സ്വര്‍ണ്ണകൊള്ള; രണ്ടാം തവണയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യ ഹര്‍ജി തള്ളി കോടതി

രണ്ട് കേസുകളിലെയും ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്.

Published

on

ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി തള്ളി കൊല്ലം വിജിലന്‍സ് കോടതി. രണ്ട് കേസുകളിലെയും ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്. ആദ്യം അറസ്റ്റിലായ ആളാണെന്നും, റിമാന്‍ഡ് 90 ദിവസം ആകുന്നു എന്നുമാണ് പോറ്റി കോടതിയില്‍ വാദിച്ചത്.

എന്നാല്‍ ഇനിയും തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ ഉണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് ജാമ്യ ഹര്‍ജി തള്ളിയത്. രണ്ടാം തവണയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം നിഷേധിക്കുന്നത്. ആദ്യം സമര്‍പ്പിച്ച ജാമ്യപേക്ഷകള്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും വിജിലന്‍സ് കോടതിയെ സമീപിച്ചത്.

അതേസമയം ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും 14 ദിവസത്തേക്ക് ഇന്നലെ റിമാന്‍ഡ് ചെയ്തു. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കര്‍ദാസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കൊല്ലം ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും.

Continue Reading

News

കൊല്ലത്ത് പക്ഷിപ്പനി; എച്ച്9 എന്‍2 വൈറസ് സ്ഥിരീകരിച്ചു

എച്ച്9 എന്‍2 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്

Published

on

കൊല്ലം: കൊല്ലം ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആയൂര്‍ തോട്ടത്തറയിലെ മുട്ടക്കോഴി ഹാച്ചറിയിലാണ് രോഗതീവ്രതയോ വ്യാപനശേഷിയോ ഇല്ലാത്ത എച്ച്9 എന്‍2 വിഭാഗത്തില്‍പ്പെട്ട പക്ഷിപ്പനി വൈറസ് കണ്ടെത്തിയത്. ഭോപ്പാലിലെ ദേശീയ ഹൈ സെക്യൂരിറ്റി രോഗനിര്‍ണയ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

എച്ച്9 എന്‍2 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയില്‍ നിരീക്ഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ആയൂര്‍ തോട്ടത്തറ ഹാച്ചറി സ്ഥിതി ചെയ്യുന്ന ഇളമാട് പഞ്ചായത്തടക്കം 16 പഞ്ചായത്തുകളിലാണ് പ്രത്യേക നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്.

ഇളമാട്, ഇട്ടിവ, ഇടമുളയ്ക്കല്‍, കല്ലുവാതുക്കല്‍, ഉമ്മന്നൂര്‍, കടയ്ക്കല്‍, വെളിയം, വെളിനല്ലൂര്‍, വെട്ടിക്കവല, ചടയമംഗലം, നിലമേല്‍, പൂയപ്പള്ളി, അഞ്ചല്‍, അലയമണ്‍ എന്നീ പഞ്ചായത്തുകളിലും തിരുവനന്തപുരം ജില്ല അതിര്‍ത്തിയായ മടവൂര്‍, പള്ളിക്കല്‍ പ്രദേശങ്ങളിലുമാണ് നിരീക്ഷണം ശക്തമാക്കുന്നത്.

അതേസമയം, കുരീപ്പുഴ ടര്‍ക്കി ഫാം, കുര്യോട്ടുമല ഹൈടെക് ഫാം എന്നിവിടങ്ങളിലും സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി. ഷൈന്‍കുമാര്‍ അറിയിച്ചു.

Continue Reading

News

ബിഗ് ബാഷില്‍ ‘ടെസ്റ്റ് ശൈലി’; ട്വന്റി 20യെ അപമാനിക്കുന്ന റിസ്വാനും ബാബറും

ടൂര്‍ണമെന്റിലുടനീളം റിസ്വാന്റെ പ്രകടനവും നിരാശാജനകമാണ്.

Published

on

ബിഗ് ബാഷ് ലീഗില്‍ പാക്കിസ്ഥാന്‍ താരങ്ങളായ മുഹമ്മദ് റിസ്വാനും ബാബര്‍ അസമും കടുത്ത വിമര്‍ശനം നേരിടുന്നു. ട്വന്റി 20 ഫോര്‍മാറ്റിന് യോജിക്കാത്ത മന്ദഗതിയിലുള്ള ബാറ്റിങ് സമീപനമാണ് ഇരുവര്‍ക്കുമെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണം. സിഡ്ണി തണ്ടറിനെതിരായ മത്സരത്തില്‍ മെല്‍ബണ്‍ റെഗേഡ്‌സിന് വേണ്ടി ബാറ്റ് ചെയ്ത മുഹമ്മദ് റിസ്വാന്‍ 23 പന്തില്‍ 26 റണ്‍സ് മാത്രമാണ് നേടിയത്. സട്രൈക്ക് റേറ്റ് 113ല്‍ നില്‍ക്കുന്നതിനിടെയാണ് 18ാം ഓവറില്‍ നായകന്‍ വില്‍ സതര്‍ലന്‍ഡ് റിസ്വാനെ റിട്ടയേര്‍ഡ് ഔട്ടായി ഡഗൗട്ടിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചത്.

ട്വന്റി 20 മത്സരത്തില്‍ ആവശ്യമായ വേഗതയില്ലാത്ത ബാറ്റിങ്ങാണ് ഈ അപൂര്‍വ തീരുമാനത്തിന് കാരണം. ടൂര്‍ണമെന്റിലുടനീളം റിസ്വാന്റെ പ്രകടനവും നിരാശാജനകമാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 167 റണ്‍സ് മാത്രമാണ് നേടിയത്. ഒരു അര്‍ധസെഞ്ചുറി പോലും നേടാനായില്ല. സട്രൈക്ക് റേറ്റ് 101. 164 പന്തുകള്‍ നേരിട്ട റിസ്വാന്‍ ബിഗ് ബാഷില്‍ ഒരു സിക്‌സ് മാത്രമാണ് അടിച്ചത്. സമാന അവസ്ഥയിലാണ് സിഡ്‌നി സിക്‌സേഴ്‌സിനായി കളിക്കുന്ന ബാബര്‍ അസമും. 2025-26 ബിഗ് ബാഷ് സീസണിലെ ഏറ്റവും വിലയേറിയ വിദേശ താരമായി 4.2 ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 2.5 കോടി രൂപ) നല്‍കി ബാബറിനെ സിഡ്‌നി സ്വന്തമാക്കിയിരുന്നു.

എന്നാല്‍ എട്ട് മത്സരങ്ങളില്‍ നിന്ന് 164 റണ്‍സ് മാത്രമാണ് ബാബര്‍ നേടിയത്. സട്രൈക്ക് റേറ്റ് 104. രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും അവയും 38, 41 പന്തുകളില്‍ നിന്നാണ്-സീസണിലെ ഏറ്റവും മന്ദഗതിയിലുള്ള ഇന്നിങ്‌സുകളില്‍ ഉള്‍പ്പെടുന്നത്. ബിഗ് ബാഷില്‍ ഇതുവരെ ബാബര്‍ നേടിയത് 15 ബൗണ്ടറികള്‍ മാത്രം-12 ഫോറും മൂന്ന് സിക്‌സും. ബാറ്റിങ് വേഗതയുടെ അഭാവം ടീമിലെ മറ്റ് താരങ്ങള്‍ക്ക് അധിക സമ്മര്‍ദമുണ്ടാക്കുന്നുവെന്ന വിമര്‍ശനവും ശക്തമാണ്. ഓസ്‌ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് ഉള്‍പ്പെടെയുള്ളവര്‍ കമന്ററി ബോക്‌സില്‍ നിന്ന് ബാബറുടെ ശൈലിയെ തുറന്നടിച്ചിരുന്നു.

റിസ്വാനും ബാബറും ബിഗ് ബാഷില്‍ എത്തിയത് വന്‍ പ്രതീക്ഷകളോടെയായിരുന്നെങ്കിലും, ലീഗ് പുരോഗമിക്കുമ്പോള്‍ ഇരുവരുടെയും സംഭാവന നിരാശാജനകമാണെന്ന വിലയിരുത്തലാണ് ഉയരുന്നത്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ ടീമില്‍ പോലും ഇരുവരുടെയും സ്ഥാനം അനിശ്ചിതമാണെന്ന സൂചനകളാണ് നിലവിലെ പ്രകടനം നല്‍കുന്നത്. ട്വന്റി 20 ക്രിക്കറ്റ് അതിവേഗതയുടെയും ആക്രമണത്തിന്റെയും കാലഘട്ടത്തിലേക്ക് കടന്നിരിക്കെ, പഴയ ശൈലിയില്‍ പിടിച്ചുനില്‍ക്കുന്ന റിസ്വാനും ബാബറും ഫോര്‍മാറ്റിനോട് വഴങ്ങുന്നുണ്ടോയെന്ന ചോദ്യം ഇപ്പോള്‍ ക്രിക്കറ്റ് ലോകം ഉന്നയിക്കുന്നു.

Continue Reading

Trending