Connect with us

kerala

ഒന്നിച്ചുനിന്നാൽ നിഷ്പ്രയാസം മതേതരത്വം വീണ്ടെടുക്കാമെന്നു കർണ്ണാടക നമ്മളെ പഠിപ്പിച്ചു: ഇടി മുഹമ്മദ് ബഷീർ എം. പി

Published

on

കോഴിക്കോട്: രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചുനിന്നു കൃത്യമായ രാഷ്ട്രീയം പറയുകയും പ്രവർത്തിക്കുകയും ചെയ്‌താൽ വിദ്വേഷ രാഷ്ട്രീയത്തെ തുരത്താമെന്നും മതേതര ഭരണകൂടത്തെ തിരിച്ചു കൊണ്ടുവരാൻ കഴിയുകയും ചെയ്യുമെന്ന് കർണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നമ്മളെ പഠിപ്പിച്ചുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം. പി പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷറർ പിഎം ഹനീഫിൻ്റെ പത്താം ചരമ വാർഷികത്തിൽ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ഇന്ത്യൻ രാഷ്ട്രീയം: കർണ്ണാടകക്ക് ശേഷം’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ രാഷ്ട്രീയ കുതന്ത്രങ്ങൾ പ്രതിരോധിക്കാൻ ഗൗരവത്തോടെയുള്ള ജനാധിപത്യ മുന്നേറ്റങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂനപക്ഷ രാഷ്ട്രീയം ഭംഗിയായി കൈകാര്യം ചെയ്യുകയും ജനക്ഷേമ നടപടികൾ ആവിഷ്കരിക്കുകയും അത് ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തതിന്റെ ഫലമാണ് കർണ്ണാടകയിലെ ഉജ്ജ്വല വിജയത്തിന് കാരണമെന്ന് ശേഷം സംസാരിച്ച സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രഭാഷകനുമായ സി.പി ജോൺ പറഞ്ഞു. കർണ്ണാടക തെരഞ്ഞെടുപ്പ് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഇന്ധനമാണെന്നും വെറുപ്പിനെ പുറത്ത് കടത്താനുള്ള ജനങ്ങളുടെ ആഗ്രഹമാണ് കർണ്ണാടകയിൽ കോൺഗ്രസിന് അനുകൂലമായതെന്നും അത് തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ ശ്രമിക്കണമെന്നും മാധ്യമ പ്രവർത്തകനായ നിഷാദ് റാവുത്തർ പറഞ്ഞു.

പലരും മൃതപ്രായമാക്കാൻ ശ്രമിക്കുന്ന ജനാധിപത്യത്തിന് ഫലപ്രദമായ മരുന്ന് നൽകാനാണ് നമ്മൾ ശ്രമിക്കേണ്ടതെന്നും ജനാധിപത്യ മാർഗ്ഗത്തിൽ ന്യൂനപക്ഷങ്ങൾ സംഘടിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി പറഞ്ഞു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിലെ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി. ഇസ്മായില്‍ സ്വാഗതം പറഞ്ഞു.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം ഷാജി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌മാരായ ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍ സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, കോഴിക്കോട് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ശരീഫ് കുറ്റൂർ, പി. എം മുസ്തഫ തങ്ങൾ സംബന്ധിച്ചു.

ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം പ്രയോഗിച്ചിട്ടും കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജനം തൂത്തെറിഞ്ഞത് മതനിരപേക്ഷ കക്ഷികള്‍ക്ക് പ്രതീക്ഷപകരുന്നതാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. യോചിച്ച മുന്നേറ്റത്തിലൂടെ
മാറ്റം സൃഷ്ടിക്കാനാകുമെന്നതാണ് കര്‍ണാടക നല്‍കുന്ന പാഠമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പ് തോല്‍വിയോടെ ബി.ജെ.പി ഹിന്ദുത്വ അജണ്ട അതിതീവ്രമായി പ്രയോഗിക്കുമെന്ന് ഇ.ടി പറഞ്ഞു. അധികാരം നഷ്ടമാകുമോയെന്ന ആശങ്കയില്‍ ബി.ജെ.പി നേതൃത്വത്തിനുണ്ട്. ഇത് മറികടക്കാന്‍ എല്ലാപരിധിയും ലംഘിക്കാന്‍ അവര്‍ തയാറാകും. രാജ്യത്ത് വലിയ അപകടകരമായ സാഹചര്യമാണ് വരാനിരിക്കുന്നത്. പ്രതിപക്ഷകക്ഷികളുടെ ഒറ്റക്കെട്ടായുള്ള മുന്നേറ്റത്തിലൂടെ ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്ത്‌തോല്‍പ്പിക്കാനാകുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

പ്രചാരണം ക്ലൈമാക്‌സിലേക്ക്; ഇനി മണിക്കൂറുകള്‍, നാലുജില്ലകളില്‍ നിരോധനാജ്ഞ

പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.  

Published

on

ലോക്‌സഭ തെരഞ്ഞെടുപ്പിനായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ ആവേശകരമായ കലാശക്കൊട്ടിലേക്ക്. വൈകീട്ട് ആറുമണിയോടെ പരസ്യ പ്രചാരണങ്ങള്‍ സമാപിക്കും. പ്രചാരണ സമാപനം കൊഴുപ്പിക്കാനായി മൂന്ന് മുന്നണികളും 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി കൊണ്ടിരിക്കുകയാണ്.

സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിന് പുറമേ, കലാശക്കൊട്ട് കേന്ദ്രങ്ങളും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കുകയായിരുന്നു. മറ്റന്നാള്‍ നാളെ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

തിരുവനന്തപുരത്തിന് പുറമേ തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകീട്ട് ആറുമണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

Continue Reading

kerala

പാര്‍ലിമെന്റ് തെരഞ്ഞടുപ്പ്: മതേതര ഇന്ത്യയെ തിരിച്ചു പിടിക്കാനാവണം-എസ്.വൈ.എസ്

കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

മലപ്പുറം:രാജ്യം നിര്‍ണായക തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ മതേതര ഇന്ത്യയെ തിരിച്ചുപിടിക്കാനാണ് വോട്ട് ചെയ്യേണ്ടതെന്ന് എസ്.വൈ.എസ്. ഇന്ത്യ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയെന്ന ബഹുസ്വര ആശയത്തെയും അത് ഉറപ്പുതരുന്ന ഭരണഘടനയെയും അപ്രസക്തമാക്കുന്ന വിധത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ഫാസിസം രാജ്യത്തെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ നാനാ ഭാഗത്തുനിന്നും നിരന്തരം ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തെ മുസ്‌ലിംകളെ മാത്രം അധിക്ഷേപിച്ചുകൊണ്ട് കഴിഞ്ഞ ദിവസം പോലും പ്രധാനമന്ത്രി സംസാരിക്കുകയുണ്ടായി.

അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പില്‍ അഖണ്ഠതയുടെയും ചേര്‍ന്നുനില്‍പ്പിന്റെയും രാജ്യത്തെ തിരിച്ചുപിടിക്കാനും അതിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കാനും ഉപകരിക്കുന്നതാവണമെന്ന് എസ്.വൈ എസ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് അബ്ദുസമദ് പൂക്കോട്ടൂര്‍, ജന:സെക്രട്ടറി സലീം എടക്കര, ട്രഷറര്‍ ഖാദര്‍ ഫൈസി കുന്നുംപുറം എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

സമസ്തക്ക് പ്രത്യേകമായി രാഷ്ട്രീയ ബന്ധമില്ല. ഇതിനര്‍ത്ഥം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കാന്‍ അത് ഉദ്ദേശിക്കുന്നില്ല എന്നതാണ്. വ്യക്തികള്‍ക്ക് മതവിരുദ്ധമല്ലാത്ത രാഷ്ട്രീയപാര്‍ട്ടിയില്‍പ്രവര്‍ത്തിക്കാം. എന്നാല്‍ സംഘടനക്ക് രാഷ്ട്രീയമില്ല.
സമസ്തയിലും മുസ്‌ലിം ലീഗിലും മതപരമായും രാഷ്ട്രീയമായും ഒരേ ചിന്താഗതിക്കാരാണ് കൂടുതല്‍ ഉള്ളത്. ഈയടിസ്ഥാനത്തിലാണ് സമസ്തയും മുസ്‌ലിം ലീഗും എല്ലാ കാലത്തും പരസ്പര ബന്ധം നിലനിര്‍ത്തിപ്പോരുന്നത്. സമസ്തയുടെ കഴിഞ്ഞ കാല പണ്ഡിതന്മാര്‍ കാണിച്ചുതന്ന പാരമ്പര്യവും മാതൃകയുമാണത്. അത് എന്നും തുടര്‍ന്നുപോരുന്നതുമാണ്. പാണക്കാട് സാദാത്തുക്കളുമായുള്ള ബന്ധവും ഇവിടെ വളരെ പ്രധാനപ്പെട്ടതാണ്. സമസ്തയും പാണക്കാട് തങ്ങന്മാരും ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് കേരളത്തില്‍ ഇന്നു കാണുന്ന സൗഹാര്‍ദാന്തരീക്ഷത്തിന് വഴിതുറന്നിട്ടുള്ളത്.

പാണക്കാട് തങ്ങന്മാരും സമസ്തയും തമ്മിലുള്ള ബന്ധത്തെ വഷളാക്കാനും അതുവഴി കേരളീയ മുസ്‌ലിം സമൂഹത്തിന്റെ സംഘടിത ഭദ്രത നശിപ്പിക്കാനും ഇന്ന് സോഷ്യല്‍ മീഡിയയിലും പുറത്തും ചിലര്‍ ശക്തമായി ശ്രമിക്കുന്നുണ്ട്. കേരള മുസ്‌ലിംകളുടെ സംഘടിത കുതിപ്പില്‍ അസൂയ പൂണ്ട് ചിലര്‍ നടന്നത്തുന്ന ഈ പ്രചാരവേലകള്‍ക്കു പിന്നിലെ അജണ്ടകളെ പ്രാസ്ഥാനിക പ്രവര്‍ത്തകര്‍ തിരിച്ചറിയേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ സമസ്തയുടെ പേര് ദുരുപയോഗം ചെയ്ത് ഫോണ്‍ കാമ്പയിനുകളും സോഷ്യല്‍മീഡിയ പ്രചാരണങ്ങളും ചിലരുടെ പ്രസ്താവനകളും അരങ്ങേറുകയും സമസ്ത നേതാക്കളുടെ വ്യക്തമായ പ്രസ്താവനകള്‍ക്ക് ശേഷവും അത് തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വ്യക്തത വരുത്തല്‍ അനിവാര്യമായി വന്നതിനാലാണ് ഇക്കാര്യം ബോധ്യപ്പെടുത്തേണ്ടിവരുന്നത്.സമസ്ത നേതാക്കളും സമുദായ നേതാക്കളും കൂടിയിരുന്ന് പരിഹരിക്കേണ്ടവിഷയങ്ങള്‍’ തെരഞ്ഞെടുപ്പിന്റെ മുഖത്ത് ചര്‍ച്ചയാക്കുന്നത് സമുദായത്തിന്റെ കെട്ടുറപ്പ് തകര്‍ക്കാന്‍ ശത്രുവിന് വടി നല്‍കലായിരിക്കും.

രാജ്യത്തെ വെട്ടി മുറിക്കുന്ന വര്‍ഗീയ കക്ഷികളെ അധികാരത്തില്‍നിന്നു താഴെ ഇറക്കാനും രാജ്യത്തിന്റെ ബഹുസ്വരതയെ കാത്തുസൂക്ഷിക്കുന്ന മതേതര കക്ഷികളെ അധികാരത്തില്‍ കൊണ്ടുവരാനും ഈ തെരഞ്ഞെടുപ്പില്‍ ഓരോരുത്തരും തങ്ങളുടെ സമ്മതിദാനാവകാശം ഉപയോഗിക്കേണ്ടതുണ്ട്. രാജ്യത്തെ വളരെ നിര്‍ണായകമായ ഈ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം തിരിച്ചറിയാനും സാമുദായികവും സംഘടനാപരവുമായ ഛിദ്രതയുണ്ടാക്കി അതിനെതിരെ ഇറങ്ങിത്തിരിച്ചവരുടെ അജണ്ടകളെ മനസ്സിലാക്കാനും എല്ലാവരും തയ്യാറാവേണ്ടതുണ്ടന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Continue Reading

Trending