Culture

ഒറ്റപ്പെട്ട് ബിജെപി; വിജയിയുടെ മെര്‍സലിന് പിന്തുണ കൂടുന്നു

By chandrika

October 22, 2017

ചെന്നൈ: ഇളയ ദളപതി വിജയിയുടെ പുതിയ ചിത്രം മെര്‍സലിന് പിന്തുണച്ച് പ്രമുഖര്‍ രംഗത്തെത്തിയതോടെ ബിജെപി ഒറ്റപ്പെടുന്നു. ജനോപകാരപ്രദം എന്ന വ്യാജേന മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ചരക്ക് സേവന നികുതി (ജിഎസ്ടി), ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ സിനിമാ സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് ബിജെപിക്ക് തിരിച്ചടിയായത്. സിങ്കപൂരില്‍ ഏഴു ശതമാനം മാത്രം ജിഎസ്ടിയുള്ളപ്പോള്‍ ഇന്ത്യയിലത് 28 ശതമാനമാണ്. കുടുംബബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജി.എസ്.ടിയില്ല. എന്നാല്‍ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്. ഈ സംഭാഷണമാണ് ബിജെപിയെ ചൊടിപ്പിച്ചത്. സിനിമയുടെ പേര് ഉള്‍പ്പെടെ നിരവധി വിവാദങ്ങളെ മറി കടന്നാണ് മെര്‍സല്‍ ദീപാവലി ചിത്രമായി തിയറ്ററുകളിലെത്തിയത്. ഇതിനു പിന്നാലെ പരാതിയുമായി രംഗത്തുവന്ന ബിജെപി നേതൃത്വത്തിനെതിരെ തമിഴ് സിനിമലോകം ഒറ്റക്കെട്ടായി അണി നിരന്നു. നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും തമിഴ് സിനിമാ നിര്‍മാതാക്കളുടെ സംഘടനാ പ്രസിഡന്റുമായ വിശാല്‍, അഭിനേതാക്കളായ കമല്‍ഹാസന്‍, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ശ്രീപ്രിയ, സംവിധായകന്‍ പാ രഞ്ജിത് തുടങ്ങിയവര്‍ മെര്‍സലിനെതിരെ നീക്കത്തെ അപലപിച്ച് രംഗത്തുവന്നു. സെന്‍സറിങിനു ശേഷമാണ് ചിത്രം തിയറ്ററുകളിലെത്തിയതെന്നും സിനിമയില്‍ ഉയരുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ട് നേരിടണമെന്ന് കമല്‍ഹാസന്‍ വ്യക്തമാക്കി.