Connect with us

Video Stories

മൊസൂളില്‍ പോരാട്ടം കനത്തു; കൂട്ടപലായനം തുടങ്ങി

Published

on

ബഗ്ദാദ്: ഗ്രാമങ്ങള്‍ പിടിച്ചെടുത്തും തടസങ്ങള്‍ നീക്കിയും ഐ.എസ് ശക്തികേന്ദ്രമായ മൊസൂളിലേക്ക് ഇറാഖ് സേന മുന്നേറിക്കൊണ്ടിരിക്കെ ഏറ്റുമുട്ടല്‍ ഭയന്ന് ആയിരക്കണക്കിന് ആളുകള്‍ പലായനം ചെയ്തു തുടങ്ങി. കഴിഞ്ഞ ഒരാഴ്ചക്കിടെ 5000ത്തോളം പേര്‍ അതിര്‍ത്തി കടന്ന് സിറിയയില്‍ എത്തിയതായി യു.എന്‍ പറയുന്നു. അഭയാര്‍ത്ഥികളെക്കൊണ്ട് വീര്‍പ്പുമുട്ടുന്ന അല്‍ ഹോല്‍ ക്യാമ്പിലാണ് അവര്‍ എത്തിയിരിക്കുന്നത്. 15 ലക്ഷം ജനങ്ങളുള്ള മൊസൂളില്‍നിന്ന് വരുംദിവസങ്ങളില്‍ കൂട്ടപലായനം തന്നെയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഇവക്കുവേണ്ടി ഊര്‍ജിത തയാറെടുപ്പുകളാണ് ഐക്യരാഷ്ട്രസഭ നടത്തുന്നത്. മൊസൂളിന്റെ തെക്കും കിഴക്കും വടക്കും ഭാഗങ്ങളില്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്.

രണ്ടു ലക്ഷത്തോളം പേര്‍ വൈകാതെ എത്തുമെന്നാണ് യു.എന്‍ കണക്കാക്കുന്നത്. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണങ്ങളും യു.എന്‍ ഒരുക്കുന്നുണ്ട്. മൊസൂളിനു ചുറ്റുമുള്ള എണ്ണക്കിണറുകള്‍ക്ക് ഐ.എസ് തീവ്രവാദികള്‍ തീകൊടുത്തതായി ഇറാഖി വൃത്തങ്ങള്‍ പറയുന്നു. സൈനിക നടപടി പുരോഗമിക്കവെ നഗരത്തില്‍ തന്നെ തങ്ങാനാണ് ഇറാഖ് ഭരണകൂടം ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. തീവ്രവാദികള്‍ നഗരവാസികളെ മനുഷ്യകവചമായി ഉപയോഗിക്കാനും രാസായുധങ്ങള്‍ പ്രയോഗിക്കാനും സാധ്യതയുണ്ട്. ഇത് ജനജീവിതം വീണ്ടും ദുസ്സഹമാക്കും. നഗരം വിട്ടുപോകുന്നതില്‍നിന്ന് ഐ.എസ് ജനങ്ങളെ തടയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യോമാക്രമണ സാധ്യതയുള്ള കെട്ടിടങ്ങളിലേക്ക് മാറാനും അവരോട് നിര്‍ദേശിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു.

മൊസൂളിലെ ജനങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് യു.എസ് പ്രസിഡണ്ട് ബറാക് ഒബാമ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനക്ക് നിര്‍ദേശം നല്‍കി. ഇറാഖിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ മൊസൂള്‍ തിരിച്ചുപിടിക്കാന്‍ വളരെ സാവകാശമാണ് സൈന്യം മുന്നേറിക്കൊണ്ടിരിക്കുന്നത്. കാര്‍ബോംബ് സ്‌ഫോടനങ്ങളും ഷെല്ലാക്രമണങ്ങളും സൈനിക മുന്നേറ്റത്തിന് മാര്‍ഗതടസം സൃഷ്ടിക്കുന്നുണ്ട്. ചരിത്രപ്രധാന നഗരമായ ഹംദാനിയയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് സൈന്യം ഇപ്പോഴുള്ളത്.

ഇന്നലെ ഐ.എസ് അയച്ച 12 കാര്‍ബോംബുകളും ലക്ഷ്യത്തിലെത്തുന്നതിനു മുമ്പു തന്നെ തകര്‍ത്തതായി ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സേനയുടെ വ്യോമാക്രമണത്തില്‍ ഐ.എസിന്റെ അഞ്ച് വാഹനങ്ങള്‍ തകര്‍ന്നു. ഷെല്ലാക്രമണത്തില്‍ സൈനികരില്‍ ചിലര്‍ക്ക് പരിക്കേറ്റു. ശിയാ, കുര്‍ദിഷ് പോരാളികളടക്കം 25,000 പേരാണ് സൈനിക നടപടിയില്‍ പങ്കെടുക്കുന്നത്. സുന്നി ഭൂരിപക്ഷ പ്രദേശമായ മൊസൂളിലേക്ക് ശിയാ പോരാളികള്‍ കടക്കുന്നത് പുതിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കുമെന്നും ഇറാഖ് ഭയക്കുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending