News

അധ്യാപകര്‍ക്ക് പുതിയ ചുമതല; സ്‌കൂള്‍ പരിസരത്തെ തെരുവുനായ്ക്കളുടെ കണക്കെടുക്കണം

By webdesk18

January 07, 2026

പാറ്റ്ന: സെന്‍സസ് ജോലികള്‍, വോട്ടര്‍ പട്ടിക പുതുക്കല്‍, ജാതി സര്‍വേ തുടങ്ങിയ അനധ്യാപക ജോലികള്‍ക്കിടയില്‍ ബുദ്ധിമുട്ടുന്ന ബിഹാറിലെ അധ്യാപകര്‍ക്ക് പുതിയ ഉത്തരവ് കൂടി. രോഹ്താസ് ജില്ലയിലെ സാസാരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്‌കൂള്‍ പരിസരങ്ങളിലെ തെരുവുനായ്ക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അധ്യാപകരെ നിയോഗിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിച്ചു. ഇതോടെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നു.

മുനിസിപ്പല്‍ പരിധിയിലുള്ള എല്ലാ സ്‌കൂളുകളും ഓരോ അധ്യാപകനെ ‘നോഡല്‍ ഓഫീസര്‍’ ആയി നിയോഗിക്കണമെന്നാണ് ഉത്തരവിലുള്ളത്. സ്‌കൂളിനകത്തും പരിസരത്തുമുള്ള തെരുവുനായ്ക്കളുടെ എണ്ണം, അവയുടെ ആരോഗ്യസ്ഥിതി, നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ഈ അധ്യാപകര്‍ ശേഖരിച്ച് മുനിസിപ്പാലിറ്റിക്ക് കൈമാറണം. നഗരത്തില്‍ തെരുവുനായ്ക്കള്‍ക്കായി സംരക്ഷണ കേന്ദ്രം ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വിവരശേഖരണം നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സാസാരം മുനിസിപ്പല്‍ കമ്മീഷണര്‍ വികാസ് കുമാര്‍ വിശദീകരിച്ചു. കൃത്യമായ പ്രാദേശിക ഡാറ്റ ലഭിക്കുന്നത് നായ നിയന്ത്രണ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, അധ്യാപക സംഘടനകള്‍ ഈ തീരുമാനത്തിനെതിരെ കടുത്ത എതിര്‍പ്പാണ് രേഖപ്പെടുത്തുന്നത്. ക്ലാസ് റൂമുകളില്‍ പഠിപ്പിക്കാന്‍ സമയം ലഭിക്കാതെ അനധ്യാപക ജോലികള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് അധ്യാപകര്‍ ആരോപിക്കുന്നു. ‘പഠിപ്പിക്കാനെത്തിയ ഞങ്ങളെക്കൊണ്ട് തെരുവുനായ്ക്കളുടെ കണക്കെടുപ്പിക്കുന്നത് അധ്യാപകവൃത്തിക്ക് യോജിച്ചതല്ല’ എന്നാണ് പലരുടെയും പ്രതികരണം.