Connect with us

Health

ഗുണനിലവാരമില്ല; രാജ്യത്തെ 76 മരുന്ന് നിര്‍മാണ കമ്പനികളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു

ആഫ്രിക്കയിലെ ഗാംബിയയിൽ ഇന്ത്യയിൽ നിന്നുള്ള കഫ് സിറപ്പ് കഴിച്ച് അറുപതിലധികം കുട്ടികൾ മരിച്ച സംഭവത്തിന് ശേഷമാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വ്യാപകമായി പരിശോധനകൾ നടന്നത്

Published

on

ഇന്ത്യയിൽ പ്രചാരത്തിലുള്ള 76 മരുന്ന് നിര്‍മാണ കേന്ദ്രങ്ങൾക്ക് ഉത്പാദനവിലക്ക്. നിലവാരമില്ലായ്മ ചൂണ്ടിക്കാണിച്ചാണ് പരിശോധന നടന്ന 237 കമ്പനികളിൽ 76 എണ്ണത്തിനും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ്‌സ് കണ്ട്രോൾ ഓർഗനൈസേഷൻ ഉത്പാദനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ മാസം മുതൽ നടന്നു വരുന്ന പരിശോധനകൾക്കൊടുവിലാണ് വിലക്കേർപ്പെടുത്തുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷനിൽ നിന്നും പുറത്ത് വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 76 മരുന്നു കമ്പനികൾക്ക്, ഉത്പാദനം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്. ഇതിൽ 15 കമ്പനികളുടെ ലൈസൻസ് മരവിപ്പിക്കും.

പരിശോധനയ്‌ക്കെടുത്ത സാമ്പിളുകളിൽ 15 ശതമാനം സാമ്പിളുകളും നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയിരുന്നു. അതിന്റെ ഭാഗമായി 35 മരുന്ന് നിർമ്മാണ കേന്ദ്രങ്ങൾക്ക് നിലവാരമില്ലായ്മ ചൂണ്ടിക്കാണിച്ച് നോട്ടീസ് അയച്ചിരുന്നു. നാലാംഘട്ട പരിശോധനകൾ ഇപ്പോൾ നടന്നു വരികയാണ്. ഈ ഘട്ടത്തിൽ പുതുതായി 51 കേന്ദ്രങ്ങളിൽ പരിശോധന നടന്നതായാണ് വിവരം.

ആഫ്രിക്കയിലെ ഗാംബിയയിൽ ഇന്ത്യയിൽ നിന്നുള്ള കഫ് സിറപ്പ് കഴിച്ച് അറുപതിലധികം കുട്ടികൾ മരിച്ച സംഭവത്തിന് ശേഷമാണ് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വ്യാപകമായി പരിശോധനകൾ നടന്നത്.
ഗാംബിയയിലെ കുട്ടികളുടെ മരണം ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കുന്ന മരുന്നുകളുടെ നിലവാരത്തിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. അപകട സാധ്യതകൂടുതലുള്ള മരുന്നുകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് പരിശോധന നടന്നത്. നാല് ഘട്ടങ്ങളിലായി 299 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. അതിൽ 72 സ്വകാര്യ പരിശോധന ലാബുകളും ഉൾപ്പെടും.
ജൂലൈ മുതൽ പരിശോധിക്കപ്പെട്ട 72 സർക്കാർ പരിശോധന കേന്ദ്രങ്ങളിൽ 39 എണ്ണത്തിനും കാരണം കാണിക്കൽ നോട്ടീസ് നൽകി. 9 കമ്പനികളോട് ഉല്പാദനം അവസാനിപ്പിക്കണമെന്നും, 5 സ്ഥാപനങ്ങൾക്ക് താക്കീത് നല്കിയതയുമുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.

മൊത്തം കണക്കെടുത്താൽ, പരിശോധന നടത്തിയതിൽ 218 സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. 76 സ്ഥാപനങ്ങളോട് ഉൽപ്പാദനം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും, 15 സ്ഥാപനങ്ങളുടെ ലൈസൻസ് അവസാനിപ്പിക്കുകയും, 40 സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തി വിതരണക്കാർ; ഗവ. മെഡിക്കൽ കോളജുകളിൽ പ്രതിസന്ധി

സർജിക്കൽ ഉപകരണങ്ങളുടെ വിതരണം ഏപ്രിൽ 1 മുതലാണ് കമ്പനികൾ നിർത്തിയത്.

Published

on

ഗവ. മെഡിക്കൽ കോളജുകളിലെ ഹൃദയ ശസ്ത്രക്രിയകൾ പ്രതിസന്ധിയിലേക്ക്. ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം വിതരണക്കാർ നിർത്തി. സർജിക്കൽ ഉപകരണങ്ങളുടെ വിതരണം ഏപ്രിൽ 1 മുതലാണ് കമ്പനികൾ നിർത്തിയത്.

2023 ഡിസംബർ 31 വരെയുള്ള കുടിശികയായ 143 കോടി രൂപ നൽകാത്തതിനെ തുടർന്നാണ് വിതരണം നിർത്തിയത്. മെഡി. കോളജുകളിൽ അവശേഷിക്കുന്നത് ഒരാഴ്ചത്തേക്ക് കൂടിയുള്ള സർജിക്കൽ ഉപകരണങ്ങൾ മാത്രമാണ്.

30 കോടി രൂപയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കമ്പനികൾക്ക് നൽകാനുള്ള കുടിശ്ശിക.സർക്കാർ ആശുപത്രികൾക്ക് ആരോഗ്യ ഇൻഷുറൻസ് ചികിത്സാസഹായ പദ്ധതികളിൽ നിന്നുള്ള ഫണ്ട് ലഭിക്കാത്തതാണ് തിരിച്ചടിയാകുന്നത്.

 

Continue Reading

Health

കോഴിക്കോട് ജില്ലയിൽ വിദ്യാർത്ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജ്ജിതമാക്കി

രോ​ഗബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു.

Published

on

കോഴിക്കോട് ജില്ലയിൽ വിദ്യാർത്ഥിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ എഴാം വാർഡിലെ പതിമൂന്നുകാരനായ വിദ്യാർത്ഥിക്കാണ് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചത്. രോ​ഗബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാൻ ആരംഭിച്ചു.

സാധാരണയായി മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂർവമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ. ക്യുലക്‌സ് ഇനത്തിൽപ്പെട്ട കൊതുകാണ് രോഗം പടർത്തുന്നത്. പനി, തലവേദന, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങൾ എന്നിവയാണ് പ്രധാന രോഗലക്ഷണം. ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രദേശത്ത് ആരംഭിച്ചു.

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

Trending