More
ദ്വീപുകാര്‍ പറയുന്നു-ദൈവത്തിനു സ്തുതി; ഞങ്ങള്‍ ഇപ്പോള്‍ സുരക്ഷിതര്‍

ബഷീര്‍ കൊടിയത്തൂര്‍
കോഴിക്കോട്: ‘ദൈവത്തിന് സ്തുതി. ഇപ്പോള്‍ ഞങ്ങള്‍ ഇവിടെ സുരക്ഷിതരാണ്. എല്ലാം അവസാനിച്ചേക്കുമെന്ന് കരുതിയ രണ്ടു നാളുകള്‍. കൂറ്റന്‍ തിരമാലകളും കനത്ത കാറ്റും എല്ലാവരിലും ഭീതി വിതച്ചു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനുള്ള തിരക്കിലായിരുന്നു എല്ലാവരും. ആശങ്കകള്‍ മൂടിക്കെട്ടിയ അന്തരീക്ഷം ഇന്നലെയാണ് തെളിഞ്ഞത്. ജീവിതത്തില്‍ ഇങ്ങനെയൊരു ചുഴലിക്കാറ്റ് കണ്ടിട്ടില്ല.’ വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന്റെ ഭീകരതയില്‍ നിന്ന് മോചിതരായ ലക്ഷദ്വീപ് നിവാസികളുടെ പ്രതികരണമാണിത്. ഓഖി തീരം വിട്ടതോടെ സാധാരണ ജീവിതത്തിലേക്ക് പിച്ച വെക്കുകയാണ് ഇവര്‍. ദുരന്തമായെത്തിയ ഓഖി ചുഴലിക്കാറ്റ് ഒഴിഞ്ഞുപോയതിന്റെ ആശ്വാസത്തിലാണ് ദ്വീപ് നിവാസികള്‍. എങ്കിലും ഒരു ദിനം കൊണ്ട് തകര്‍ന്നുപോയ ജീവിതം തിരിച്ചുപിടിക്കാന്‍ ഇനി ഒരു പാട് നാളത്തെ അധ്വാനം വേണം. അതിനുള്ള തിരക്കിലാണ് ഇപ്പോള്‍ അവര്‍.
മിനിക്കോയ് ദ്വീപിലാണ് ഓഖി കൂടുതല്‍ ദുരിതം വിതച്ചത്. 120 കിലോ മീറ്റര്‍ വേഗതയിലായിരുന്നു ചുഴലിക്കാറ്റെത്തിയത്. കടലില്‍ കൂറ്റന്‍ തിരമാല ഭീതിയുണ്ടാക്കി. മരങ്ങള്‍ കടപുഴകി വീഴുകയും തിരയടിച്ചു കയറുകയും ചെയ്തതോടെ നാശനഷ്ടങ്ങള്‍ വര്‍ധിച്ചു. റോഡുവഴി ഗതാഗതം മുടങ്ങി. വൈദ്യുതി നിലച്ചത് ദുരിതമായി. ഓടിട്ട വീടുകള്‍ തകര്‍ന്നടിഞ്ഞു. നിര്‍ത്തിയിട്ട എട്ടു ബോട്ടുകള്‍ തകര്‍ന്നു. ചുഴലിക്കാറ്റുണ്ടാവുമെന്ന മുന്നറിയിപ്പു കാരണം മീന്‍ പിടിക്കാന്‍ പോവാത്തതിനാല്‍ ജീവഹാനി ഒഴിവാക്കാനായി. കടലിലെ കനത്ത തിരമാലയില്‍ ബേപ്പൂരില്‍ നിന്നും മംഗലാപുരത്തുനിന്നുമുള്ള രണ്ടു ഉരുക്കള്‍ അപകടത്തില്‍ പെട്ടു. മംഗലാപുരത്തെ ഉരുവില്‍ നിന്ന് 7 പേര്‍ രണ്ടു ദിവസം കടലില്‍ പെട്ടാണ് കരയിലെത്താനായത്.
കവരത്തിയില്‍ കടല്‍ വെള്ളം കുടിവെള്ളമായി ശുചീകരിക്കുന്ന പ്ലാന്റിന്റെ പൈപ്പ് ലൈന്‍ തകര്‍ന്നു. ഇത് ശരിയാക്കാന്‍ ഒരു മാസമെടുക്കും. കല്‍പേനി ദ്വീപില്‍ അഞ്ചു ബോട്ടുകള്‍ മുങ്ങി. ഹെലിപ്പാഡും കടലാക്രമണം തടയാന്‍ നിര്‍മിച്ച ബ്രോക്ക് വാട്ടര്‍ ഭിത്തി തകര്‍ന്നതും സുരക്ഷക്ക് ഭീഷണിയായി. ദ്വീപില്‍ പലയിടത്തും 70 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിച്ചതായി കവരത്തി നിവാസിയും സര്‍ക്കാറിന്റെ നീന്തല്‍ പരിശീലകനും ലക്ഷദ്വീപ് അക്വാട്ടിക് അസോസിയേഷന്‍ ജന. സെക്രട്ടറിയുമായ കെ. മുജീബുറഹ്മാന്‍ പറഞ്ഞു. ജീവിതത്തില്‍ ഇങ്ങനെയുള്ളൊരു കാറ്റും തിരയും കണ്ടിട്ടില്ല. കടലില്‍ രണ്ടു മീറ്ററിലധികം ഉയരത്തിലാണ് കൂറ്റന്‍ തിരയുയര്‍ന്നത്. കരയിലുള്ളവര്‍ രണ്ടു ദിവസം അതീവ ജാഗ്രതയിലായിരുന്നു. കടലിനു നടുവില്‍ ദൈവത്തിന്റെ തുണയില്‍ ജീവിക്കുന്ന സമൂഹമായതിനാല്‍ ഇത്തവണയും ആ കരുണയില്‍ രക്ഷപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ സമയമെടുക്കും. ആശങ്ക ഒഴിഞ്ഞതോടെ സര്‍ക്കാരും നാട്ടുകാരും അതിനുള്ള ശ്രമത്തിലാണെന്നും മുജീബ്‌റഹ്മാന്‍ പറഞ്ഞു.
india
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍

കേണൽ സോഫിയ ഖുറേഷിക്കെതിരായ BJP മന്ത്രിയുടെ അധിക്ഷേപത്തിൽ പ്രതികരണവുമായി ഷാഫി പറമ്പില്‍ MP. BJP അവരുടെ തനിനിറം കാണിച്ചു, മന്ത്രിയെ പുറത്താക്കണം. ആർമിക്ക് വേണ്ടി സേവനം ചെയ്യുന്ന കുടുംബത്തിലെ അംഗമായ കേണൽ സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും ആ പദവിയിൽ തുടരാൻ അർഹതയില്ലാത്തവരാണ്.
ഒരിക്കലും രാജ്യത്തിന് അംഗീകരിക്കാൻ കഴിയില്ല. ആർമി മേധാവിയെ പോലും സൈബർ ലിഞ്ചിങിന് ഇരയാക്കി. രാജ്യത്തിൻറെ അഭിമാനമാണവർ. തീവ്രവാദത്തെ പരാജയപ്പെടുത്തിയത് രാജ്യം ഒറ്റക്കെട്ടായാണ്. മന്ത്രിയെ ബിജെപി പുറത്താക്കണം. ഓപ്പറേഷൻ സിന്ദൂർ ലോകത്തിന് അഭിമാനമാണ്. ഇന്ത്യയെ സംബന്ധിച്ച് കശ്മീരിന് ഒരു മൂന്നാംകക്ഷി ഇടപെടൽ ആവശ്യമില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
മന്ത്രിയുടെ വിവാദ പരാമര്‍ശത്തിനെതിരേ ജോൺ ബ്രിട്ടാസ് എം പിയും രംഗത്തെത്തി. കുന്‍വര്‍ വിജയ് ഷായുടെ പ്രസംഗം വിഷലിപ്തം.മന്ത്രിയെ പുറത്താക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. ബിജെപിക്ക് ആത്മാർത്ഥതയുണ്ടെങ്കിൽ മന്ത്രിയെ പുറത്താക്കണം. പ്രസംഗം നടത്തുമ്പോൾ വേദിയിലുള്ള ബിജെപി നേതാക്കൾ ആർത്ത് അട്ടഹസിച്ചു ചിരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിനേക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് കേണല്‍ സോഫിയ ഖുറേഷിയായിരുന്നു. വിജയ് ഷായുടെ പരാമര്‍ശം ഇന്ത്യന്‍ സേനയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്നും ഖർഗെ കുറ്റപ്പെടുത്തി.
കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷാ രംഗത്തെത്തിയിരുന്നു. സോഫിയ ഖുറേഷി ഭീകരവാദികളുടെ സഹോദരിയാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.
kerala
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ഇന്നും തുടരും. നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബര്‍ ദ്വീപ്, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. സാധാരണ ഈ മേഖലയില്‍ കാലവര്‍ഷം എത്തിയാല്‍ പത്ത് ദിവസത്തിനകം കേരളത്തില്‍ എത്താറുണ്ട്. ഇത്തവണ മെയ് 27 ന് കാലാവര്‍ഷം കേരളത്തില്‍ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
kerala
തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം; ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു

പത്തനംതിട്ട: തിരുവല്ല പുളിക്കീഴിലുള്ള ബെവ്‌കോ വെയര്‍ഹൗസില്‍ വന്‍ തീപിടിത്തം. ഏഴ് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ലക്ഷങ്ങളുടെ മദ്യം കത്തിനശിച്ചു. ഏട്ടേകാല്‍ ഓടെയാണ് തീ ആളിപ്പടര്‍ന്നത്. ജവാന്‍ മദ്യം ഉത്പാദിപ്പിക്കുന്ന സ്ഥലത്താണ് തീപിടത്തമുണ്ടായതെന്നാണ് അറിയാന്‍ കഴിയുന്നത്. ചെറിയ ചെറിയ പൊട്ടിത്തെറികള്‍ ഉണ്ടായതായും വിവരമുണ്ട്. ഒരു മണിക്കൂറിലേറേ നേരം തീയണയ്ക്കാന്‍ ശ്രമം നടത്തിയിട്ടും തീ നിയന്ത്രണവിധേയമായാക്കാനായിട്ടില്ല.
കെട്ടിടത്തിന്‍റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽ നിന്നും തീ പടർന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്‍റെ മേൽക്കൂരിയുള്ള കെട്ടിടം പൂർണമായും കത്തിയമര്‍ന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
തീ കുടുതല്‍ മേഖലയിലേക്ക് വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാന്നെ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഗോഡൗണിന്റെ ഒരുഭാഗം പൂര്‍ണമായി കത്തിനശിച്ചു.
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala3 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
local3 days ago
കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി
-
india2 days ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
News23 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india1 day ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
kerala2 days ago
പള്ളിയിലെ കിടപ്പുമുറിയില്‍ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
-
india2 days ago
സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; വനിതാ കമ്മിഷനില്‍ പരാതി നല്കി ദേശീയ വനിതാ ലീഗ്