News
ഇറാനില്‍ പ്രക്ഷോഭം രൂക്ഷം; മരണം രണ്ടായിരത്തിനടുത്ത്, നിയന്ത്രണങ്ങളില്‍ ഭാഗിക ഇളവ്
പ്രതിഷേധങ്ങളെ തുടര്‍ന്ന് ഭരണകൂടം ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ നേരിയ ഇളവ് പ്രഖ്യാപിച്ചു.
തെഹ്റാന്: രാജ്യവ്യാപകമായി പടരുന്ന പ്രക്ഷോഭങ്ങളില്‍ ഇറാനില്‍ മരണസംഖ്യ രണ്ടായിരത്തിനടുത്തെത്തിയതായി റിപ്പോര്‍ട്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഭരണകൂടം ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളില്‍ നേരിയ ഇളവ് പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണുകളില്‍ നിന്ന് വിദേശത്തേക്ക് വിളിക്കാന്‍ അനുമതി നല്‍കിയെങ്കിലും ഇന്റര്‍നെറ്റ് നിയന്ത്രണം ഇതുവരെ പൂര്‍ണമായി നീക്കിയിട്ടില്ല. സന്ദേശങ്ങള്‍ അയയ്ക്കാനും സ്വീകരിക്കാനും ഇപ്പോഴും സാധിക്കുന്നില്ല. ഇറാനില്‍ നിന്ന് വിദേശത്തേക്ക് വിളിക്കാനാകുമ്പോഴും പുറത്തുള്ളവര്‍ക്ക് ഇറാനിലേക്കു വിളിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
ഇന്റര്‍നെറ്റ് നിയന്ത്രണം തുടരുന്നതിനാല്‍ രാജ്യത്തിന് പുറത്തുള്ള വെബ്സൈറ്റുകളും സേവനങ്ങളും ലഭ്യമല്ല. കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല. ഇതേസമയം, ഇറാനെതിരെ യുഎസിന്റെ ഭീഷണി തുടരുകയാണ്.
പ്രക്ഷോഭകരെതിരായ നടപടികള്‍ ഇറാന് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ജര്‍മന്‍ ചാന്‍സലര്‍ ഫ്രഡറിക് മെഴ്സ്, ഇറാന് സര്‍ക്കാര്‍ അതിന്റെ അവസാന ദിനങ്ങളിലാണെന്ന് ബംഗളൂരുവില്‍ പ്രസ്താവിച്ചു. കഴിഞ്ഞ അഞ്ച് ദിവസമായി തെഹ്റാനിലെ ജനങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണെന്ന് ഒരു പ്രദേശവാസി ‘അസോസിയേറ്റഡ് പ്രസ്’ മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.
തെഹ്റാനില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കവചിത വാഹനങ്ങളോടെയും ആയുധങ്ങളോടെയും പൊലീസ് പട്രോളിങ് ശക്തമാക്കി. സാധാരണ വേഷത്തിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തുന്നുണ്ട്. പ്രതിഷേധക്കാര്‍ നിരവധി ബാങ്കുകളും സര്‍ക്കാര്‍ ഓഫീസുകളും കത്തിക്കുകയും എടിഎമ്മുകള്‍ തകര്‍ക്കുകയും ചെയ്തു. ഇന്റര്‍നെറ്റ് സേവനം തടസ്സപ്പെട്ടത് ബാങ്കിംഗ് പ്രവര്‍ത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. ചില കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അമേരിക്കയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി ‘അല്‍ ജസീറ’യോട് പറഞ്ഞു. എന്നാല്‍ യുഎസ് ഭീഷണികള്‍ വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
kerala
ശബരിമല നെയ്യ് വിതരണത്തില്‍ വന്‍ ക്രമക്കേട്; പ്രത്യേക വിജിലന്‍സ് സംഘം അന്വേഷിക്കണം: ഹൈക്കോടതി
. ജസ്റ്റിസ് വി. രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കൊച്ചി: ശബരിമല സന്നിധാനത്ത് അഭിഷേകത്തിന് ഉപയോഗിക്കുന്ന നെയ്യ് (ആടിയ ശിഷ്ടം നെയ്യ്) വിതരണത്തില്‍ ഗുരുതരമായ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രത്യേക വിജിലന്‍സ് സംഘം അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് വി. രാജ വിജയരാഘവന്, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
മണ്ഡലമകരവിളക്ക് സീസണില്‍ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 26 വരെയും ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെയും ഉണ്ടായ ഇടപാടുകളില്‍ ഏകദേശം 35 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയെന്ന് കോടതി വ്യക്തമാക്കി. ചെറിയ കാലയളവില്‍ ഇത്രയും വലിയ തട്ടിപ്പ് നടന്നത് ഞെട്ടിക്കുന്നതാണെന്നും ദേവസ്വം ബോര്‍ഡിലെ ചില ജീവനക്കാര്‍ക്ക് ജോലിയേക്കാള്‍ പണം അപഹരിക്കാനാണ് താല്പര്യമെന്നുമാണ് കോടതിയുടെ നിരീക്ഷണം.
ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ ഹര്‍ജി പരിഗണിച്ചത്. നെയ്യ് വാങ്ങിയവര്‍ക്ക് രസീത് നല്‍കാതിരിക്കുകയും 68,200 രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതായി കണ്ടെത്തിയ സുനില്‍കുമാര്‍ പോറ്റി എന്ന ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.
10 മില്ലിലിറ്റര്‍ നെയ്യിന്റെ ഒരു പാക്കറ്റിന് 100 രൂപയാണ് വില. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 26 വരെ 3.52 ലക്ഷം പാക്കറ്റുകള്‍ തയ്യാറാക്കിയതില്‍, മരാമത്ത് കെട്ടിടത്തിലെ കൗണ്ടര്‍ വഴി വിറ്റ 13,679 പാക്കറ്റുകളുടെ വിലയായ 13.67 ലക്ഷം രൂപ ദേവസ്വം അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനുവരി 2ന് പുതിയ ടെംപിള്‍ ഓഫീസര്‍ ചുമതലയേറ്റപ്പോള്‍ 5,985 പാക്കറ്റുകള്‍ മാത്രമാണ് സ്റ്റോക്കിലുണ്ടായിരുന്നത്22,565 പാക്കറ്റുകളുടെ കുറവ്, ഇതിന്റെ മൂല്യം 22.65 ലക്ഷം രൂപ.
പ്രാഥമികമായി ക്രിമിനല്‍ ധനാപഹരണം, വ്യാജരേഖ നിര്‍മ്മാണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടന്നതായി കോടതി വിലയിരുത്തി. ”ഉന്നതരുടെ അറിവില്ലാതെ ഇതൊന്നും നടക്കില്ല” എന്നും കോടതി വ്യക്തമാക്കി. സോഫ്റ്റ്വെയര് അധിഷ്ഠിത അക്കൗണ്ടിംഗ് സംവിധാനം നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും കോടതി ഊന്നിപ്പറഞ്ഞു.
പ്രത്യേക വിജിലന്‍സ് സംഘത്തിന്റെ അന്വേഷണം കോടതിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ ആയിരിക്കുമെന്നും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടേണ്ടതില്ലെന്നും വിജിലന്‍സ് ഡയറക്ടറോട് നിര്‍ദേശിച്ചു. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം. അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്‍പ് കോടതിയുടെ അനുമതിയും തേടണം. ശബരിമല സ്വര്‍ണക്കൊള്ള കേസിലും ഇതേ ബെഞ്ച് പ്രത്യേക സംഘം രൂപീകരിച്ചതായും കോടതി ഓര്‍മ്മിപ്പിച്ചു.
News
ഇറാനുമായി ചർച്ചയില്ല; പ്രക്ഷോഭം തുടരാൻ ആഹ്വാനം ചെയ്ത് ട്രംപ്
ഇറാനിലെ പ്രക്ഷോഭകരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുന്നതുവരെ ഇറാൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായി ട്രംപ് വ്യക്തമാക്കി.
വാഷിങ്ടൺ: ഇറാനുമായി നിലവിൽ ചർച്ചയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ പ്രക്ഷോഭകരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുന്നതുവരെ ഇറാൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായി ട്രംപ് വ്യക്തമാക്കി. ഇറാൻ ജനത പ്രക്ഷോഭം തുടരണമെന്നും പ്രക്ഷോഭകർക്ക് യുഎസ് പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ട്രൂത്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാന്റെ ആവശ്യപ്രകാരം ചർച്ചയ്ക്കുള്ള സാധ്യതകൾ പരിഗണിക്കുകയാണെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും, പുതിയ പ്രസ്താവനയിൽ നിലപാട് കടുപ്പിച്ചു.
“ഇറാനിയൻ ദേശസ്നേഹികളേ, പ്രതിഷേധം തുടരുക. നിങ്ങളുടെ സ്ഥാപനങ്ങൾ ഏറ്റെടുക്കുക. സഹായം വരുന്നു. കൊലപാതകികളും അതിക്രമം നടത്തുന്നവരും വലിയ വില നൽകേണ്ടിവരും. പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിക്കുന്നത് വരെ ഇറാൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാൻ റദ്ദാക്കിയിട്ടുണ്ട്. നിങ്ങള്‍ക്കുള്ള സഹായം ഉടനുണ്ടാകും” എന്നാണ് ട്രംപ് കുറിച്ചത്. ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ’ എന്ന തന്റെ പ്രചാരണ മുദ്രാവാക്യത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ‘ഇറാനെ വീണ്ടും മഹത്തരമാക്കൂ’ എന്നും അദ്ദേഹം കുറിച്ചു. എന്നാൽ “സഹായം” എന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ട്രംപ് വ്യക്തത വരുത്തിയിട്ടില്ല.
അതേസമയം, ട്രംപിന്റെ പുതിയ പ്രസ്താവനയ്ക്ക് ഇറാന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമുണ്ടായിട്ടില്ല. എന്നാൽ, യുഎസിന്റെ ഭീഷണികൾക്ക് വഴങ്ങില്ലെന്നും ഏതുതരം ആക്രമണങ്ങളെയും നേരിടാൻ തയ്യാറാണെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനിടെ, ഇറാനിലെ പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായി ഒരു ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. പ്രതിഷേധക്കാരുടെയും സുരക്ഷാ സേനയുടെയും മരണത്തിന് പിന്നിൽ തീവ്രവാദികളാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്നാൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇറാനിയൻ റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞതിൽ പ്രതിഷേധിച്ച് ഡിസംബർ 28ന് തലസ്ഥാനമായ തെഹ്റാനിലെ ഗ്രാൻഡ് ബസാറിൽ വ്യാപാരികൾ കടകൾ അടച്ചതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നീട് ഇത് രാജ്യവ്യാപകമായി വ്യാപിച്ചു. ജീവിതച്ചെലവ് കുതിച്ചുയരുന്നതും കടുത്ത വിലക്കയറ്റവും ചൂണ്ടിക്കാട്ടി വിദ്യാർത്ഥികൾ ഉൾപ്പെടെ തെരുവിലിറങ്ങിയതോടെ പ്രക്ഷോഭം ശക്തまり. സുരക്ഷാ സേനയുമായി സംഘർഷവും വെടിവെപ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് അധികൃതര്‍ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.
kerala
മകരവിളക്ക്: ഇടുക്കിയിലെ അഞ്ച് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിലാണ് അവധി ബാധകമാകുക.
ഇടുക്കി: മകരവിളക്കിനോടനുബന്ധിച്ച് ഇടുക്കി ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു. കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, പെരുവന്താനം, കൊക്കയാർ എന്നീ പഞ്ചായത്തുകളിലാണ് അവധി ബാധകമാകുക.
അതേസമയം, മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഈ അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമുണ്ടാകില്ല എന്നും കലക്ടർ വ്യക്തമാക്കി.
അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പൂരിപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
-
kerala3 days agoകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്
-
News2 days agoഎക്സിലെ അശ്ലീല ഉള്ളടക്കം; കേന്ദ്ര നടപടിക്ക് പിന്നാലെ തെറ്റ് സമ്മതിച്ച് കമ്പനി, അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്തു
-
News3 days agoഎഫ്എ കപ്പില്‍ നിന്ന് ക്രിസ്റ്റല്‍ പാലസിനെ പുറത്താക്കി ആറാം ഡിവിഷന് ടീം
-
News2 days agoദക്ഷിണാഫ്രിക്കന്‍ കടലില്‍ ‘ബ്രിക്സ് പ്ലസ്’ നാവിക അഭ്യാസം തുടങ്ങി ചൈന, റഷ്യ, ഇറാന്
-
kerala2 days ago‘ജയിപ്പിച്ച ജനങ്ങളോടുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നിറവേറ്റി’: വി ഡി സതീശന്
-
kerala2 days agoദേശീയപാത 66: വെങ്ങളം-രാമനാട്ടുകര റീച്ചിലെ ടോള്‍ പിരിവിന് വിജ്ഞാപനം; ടോള്‍ പിരിവ് ചൊവ്വാഴ്ച തുടങ്ങിയേക്കും
-
GULF2 days agoനാല്പതു തവണ ഹജ്ജ് കര്‍മം നിര്‍വഹിച്ചു; സൗദിയിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി അന്തരിച്ചു;
-
kerala2 days agoപേരിലേ ബാലനുള്ളൂ, വർഗീയതയിൽ മൂത്തോൻ; എ.കെ. ബാലനെതിരെ ഷാഫി പറമ്പിൽ
