Connect with us

News

പ്രതിഷേധം രൂക്ഷം; ഇറാനിലെ ഇന്ത്യക്കാരോട് രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം

ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, സഞ്ചാരികള്‍, വ്യവസായികള്‍ തുടങ്ങിയവരോടാണ് വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാകുന്ന ഗതാഗത സൗകര്യം ഉപയോഗിച്ച്  വേഗത്തില്‍ രാജ്യം വിടാന്‍ എംബസി ആവശ്യപ്പെട്ടത്.

Published

on

തെഹ്‌റാന്‍: പ്രതിഷേധം കനക്കുന്ന ഇറാനിലെ നിലവിലെ സാഹചര്യം വിലയിരുത്തിയതിന് പിന്നാലെ, അവിടെയുള്ള ഇന്ത്യക്കാരോട് ലഭ്യമായ ഏതെങ്കിലും വാഹന സൗകര്യം ഉപയോഗിച്ച് രാജ്യം വിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചു. ഇറാനിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍, തീര്‍ഥാടകര്‍, സഞ്ചാരികള്‍, വ്യവസായികള്‍ തുടങ്ങിയവരോടാണ് വാണിജ്യ വിമാനങ്ങള്‍ ഉള്‍പ്പെടെ ലഭ്യമാകുന്ന ഗതാഗത സൗകര്യം ഉപയോഗിച്ച്  വേഗത്തില്‍ രാജ്യം വിടാന്‍ എംബസി ആവശ്യപ്പെട്ടത്.

രാജ്യത്തെ എല്ലാ ഇന്ത്യന്‍ പൗരരും ഇന്ത്യന്‍ വംശജരും പ്രതിഷേധം നടക്കുന്ന പ്രദേശങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നും, ഇന്ത്യന്‍ എംബസിയുടെയും പ്രാദേശിക മാധ്യമങ്ങളുടെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്നും അധികൃതര്‍ അറിയിച്ചു.

അടിയന്തിര സാഹചര്യം മുന്‍നിര്‍ത്തി പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള എല്ലാ വ്യക്തിഗത രേഖകളും കൈവശം സൂക്ഷിക്കണമെന്നും, ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്ന പക്ഷം എംബസിയുടെ സഹായം തേടണമെന്നും എംബസി അറിയിച്ചു.

ഇന്ത്യന്‍ എംബസിയുടെ അടിയന്തര ഹെല്‍പ്പ്ലൈനുകള്‍: +989128109115, +989128109109, +989128109102, +989932179359.

ഇതുവരെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഇറാനിലെ എല്ലാ ഇന്ത്യന്‍ പൗരരും https://www.meaers.com/request/home എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി നിര്‍ദേശിച്ചു. ലിങ്ക് എംബസിയുടെ വെബ്സൈറ്റിലും ലഭ്യമാണ്. ഇറാനിലെ ഇന്റര്‍നെറ്റ് തടസ്സങ്ങള്‍ മൂലം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ഇന്ത്യയിലെ കുടുംബാംഗങ്ങള്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാമെന്നും അധികൃതര്‍ അറിയിച്ചു.

 

kerala

ബോസ് കൃഷ്ണമാചാരി കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നു രാജിവെച്ചു; പകരക്കാരനെ തിരഞ്ഞ് ഫൗണ്ടേഷന്‍

കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി.

Published

on

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രസിഡന്റും ഫൗണ്ടേഷന്റെ ട്രസ്റ്റ് അംഗവുമായിരുന്ന പ്രശസ്ത ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി ബിനാലെ ഫൗണ്ടേഷനില്‍ രാജിവെച്ചു. കുടുംബപരമായ കാരണങ്ങളാണ് രാജിക്ക് പിന്നിലെന്ന് ബോസ് കൃഷ്ണമാചാരി അറിയിച്ചതായി ഫൗണ്ടേഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

കൊച്ചി മുസിരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളാണ് ബോസ് കൃഷ്ണമാചാരി. 2012ലെ ആദ്യ ബിനാലെയുടെ സഹക്യൂറേറ്ററായിരുന്നു. ബിനാലെയുടെ വളര്‍ച്ചയില്‍ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയായാണ് അദ്ദേഹം കണക്കാക്കപ്പെടുന്നത്. കൊച്ചി മുസിരിസ് ബിനാലെയുടെ പ്രസിഡന്റായി മികച്ച വ്യക്തിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞെന്നു ഫൗണ്ടേഷന്‍ ചെയര്‍പഴ്‌സണ്‍ ഡോ. വി.വേണു വ്യക്തമാക്കി.

Continue Reading

world

ഓടികൊണ്ടിരുന്ന ട്രെയിനു മുകളിലേക്ക് ക്രെയിന്‍ വീണ് അപകടം; 28 മരണം

ഒരു വയസ്സുള്ള കുട്ടിയുള്‍പ്പെടെ 80 പേര്‍ക്കു പരുക്കേറ്റു.

Published

on

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ ഓടികൊണ്ടിരുന്ന ട്രെയിനിനു മുകളിലേക്ക് ക്രെയിന്‍ വീണ് 28 മരണം. ഒരു വയസ്സുള്ള കുട്ടിയുള്‍പ്പെടെ 80 പേര്‍ക്കു പരുക്കേറ്റു.
പലരുടെയും നില ഗുരുതരമാണ്.

ബാങ്കോക്കില്‍ നിന്ന് ഉബോണ്‍ റാറ്റ്ചത്താനി പ്രവിശ്യയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് 2 മണിക്കാണ് അപകടമുണ്ടായത്. നഖോണ്‍ രത്ചസിമ പ്രവിശ്യയിലെ നോങ് നാം ഖുന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ എത്തവേ ക്രെയിന്‍ ട്രെയിനിനു മുകളിലേക്ക് വീഴുകയായിരുന്നു. തായ്ലന്‍ഡിനെയും ചൈനയെയും ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍ പദ്ധതിക്കായാണ് ക്രെയിന്‍ സ്ഥാപിച്ചിരുന്നത്. അപകടത്തില്‍ ട്രെയിനിന്റെ ചില കോച്ചുകള്‍ പാളം തെറ്റുകയും മറ്റൊരു കോച്ചിന് തീപിടിക്കുകയും ചെയ്തു.

വിദ്യാര്‍ഥികളും തൊഴിലാളികളുമാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. സംഭവസ്ഥലത്ത് നിന്ന് എല്ലാവരെയും ഒഴിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അപകടത്തിനു കാരണക്കാരെ കണ്ടെത്തി ശിക്ഷിക്കുമെന്ന് തായ്ലന്‍ഡ് അധികൃതര്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് മേഖലയിലെ ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. ചില ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു. യാത്ര മുടങ്ങിയവര്‍ക്ക് പണം തിരികെ നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത; പത്തു ജില്ലകളില്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ ലഭിച്ചിരുന്നു.

Published

on

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 16.5 മില്ലിമീറ്റര്‍ മുതല്‍ 64.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.

സംസ്ഥാനത്ത് ഇന്നലെ വ്യാപകമായി മഴ ലഭിച്ചിരുന്നു. മലയോര മേഖലകളില്‍ മണിക്കൂറുകളോളം തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് നിര്‍ദേശമുണ്ട്.
അതേസമയം, ശബരിമല മകരജ്യോതി ഉത്സവത്തിന് ഒരുങ്ങുന്നതിനിടെ, ഇന്ന് ശബരിമല പ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പമ്പ, നിലയ്ക്കല്‍, സന്നിധാനം മേഖലകളില്‍ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നാണ് പ്രവചനം. ഒന്നോ രണ്ടോ തവണ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
മഴയുടെ പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകരും യാത്രക്കാരും ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

 

Continue Reading

Trending