Connect with us

Video Stories

വന്‍ ശക്തികള്‍ കൊമ്പുകോര്‍ക്കുന്നു ‘ശീതയുദ്ധം’ വീണ്ടും….

Published

on


കെ. മൊയ്തീന്‍കോയ


ശീതയുദ്ധ കാലഘട്ടത്തിലേക്ക് തിരിച്ച് പോകുകയാണ് വന്‍ ശക്തികള്‍. സംഘര്‍ഷവും വാക്‌പോരും മൂര്‍ച്ഛിക്കുന്നു. ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്നാണ് പരസ്പരം ഭീഷണി. രാജ്യാന്തര ധാരണകളും ഉടമ്പടികളുമൊക്കെ ഏകപക്ഷീയമായി വലിച്ചുകീറുന്നു. ലോക മേധാവിത്വത്തിനുള്ള പടപ്പുറപ്പാടില്‍ അമേരിക്കയും റഷ്യയും ഏറ്റുമുട്ടുമ്പോള്‍ അവര്‍ക്ക് പിന്തുണയേകാന്‍ മത്സരിക്കുകയാണ് മറ്റ് രാഷ്ട്രങ്ങള്‍! ഇതിന്റെ അവസാനം മൂന്നാമതൊരു ലോക മഹായുദ്ധത്തെ ക്ഷണിച്ച് വരുത്തുമോ എന്നാണ് പരക്കെ ഉല്‍ക്കണ്ഠ. ഏറ്റവും അവസാനം അമേരിക്കയും സോവിയറ്റ് യൂണിയനും 1987-ല്‍ ഒപ്പുവെച്ച മധ്യദൂര ആണവായുധ കരാറില്‍ (ഐ.എന്‍.എഫ്) നിന്ന് അമേരിക്ക പിന്‍മാറുകയാണെന്ന് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. കരയില്‍ നിന്ന് 500 മുതല്‍ 5500 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള മിസൈലുകള്‍ ഇരു രാജ്യങ്ങളും നിരോധിക്കുന്ന ഈ കരാര്‍ ലോക സമാധാനത്തിന് അനിവാര്യമെന്നാണ് ഒപ്പുവെച്ച അമേരിക്കന്‍ പ്രസിഡണ്ട് റീഗനും സോവിയറ്റ് പ്രസിഡണ്ട് മീഖായേല്‍ ഗോര്‍ബച്ചേവും അവകാശപ്പെട്ടിരുന്നത്. ശീതയുദ്ധത്തിന് വിരാമമാവുകയും 1991-ല്‍ സോവിയറ്റ് യൂണിയന്‍ ശിഥിലമാവുകയും ചെയ്ത ശേഷം കരാറില്‍ റഷ്യ വെള്ളം ചേര്‍ത്തുവെന്നാണ് ട്രംപിന്റെ ആരോപണം! ട്രംപിന് പുതിയ കരാര്‍ വേണം. ഈ കരാറിലാകട്ടെ ചൈനയെയും ഉള്‍പ്പെടുത്തുകയുമാണ് ആവശ്യമെന്ന് ട്രംപ് വ്യക്തമാക്കുന്നത്. ട്രംപ് നയ-നിലപാടുകള്‍ ഏതവസരത്തിലും മാറ്റാം. അമേരിക്കയുടെ വിശ്വാസ്യത തന്നെ തകര്‍ക്കുമെന്നതാണ് ട്രംപ് സ്വീകരിച്ചുവരുന്ന നിലപാട്.
2015-ല്‍ ഇറാനുമായി ഒപ്പുവെച്ച ആണവ കരാറിനെ ട്രംപ് ഏകപക്ഷീയമായി കുഴിച്ചുമൂടിയതിന്റെ വിവാദം കെട്ടടങ്ങിയിട്ടില്ല. പാരീസ് കാലാവസ്ഥ ഉച്ചകോടിയുടെ കരാറില്‍ നിന്ന് പിന്മാറിയതും ട്രംപ് തന്നെ. അതേസമയം പുതിയ മിസൈല്‍ വികസിപ്പിച്ചെടുക്കാനുള്ള ട്രംപിന്റെ തന്ത്രമായി റഷ്യ ഈ നീക്കത്തെ വിലയിരുത്തുന്നു. കരാറില്‍ നിന്ന് പിന്മാറാനുള്ള അമേരിക്കയുടെ നീക്കത്തെ ചൈനയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നു. കരാര്‍ ഇല്ലാതായതില്‍ യൂറോപ്പ് ആശങ്കയിലാണ്. ഐ.എന്‍.എഫ് നിലനില്‍ക്കെ 2014-ല്‍ റഷ്യ ക്രൂസ് മിസൈല്‍ പരീക്ഷിച്ചത് കരാറിന്റെ ലംഘനമെന്ന് അമേരിക്ക വിമര്‍ശിച്ചതാണ്. അതേസമയം, റഷ്യയെ വരിഞ്ഞ് മുറുക്കുന്ന നിലയില്‍ മിസൈല്‍ പ്രതിരോധ സംവിധാനം അയല്‍ രാജ്യങ്ങളില്‍ തയാറാക്കി കൊണ്ടാണ് റഷ്യന്‍ നീക്കത്തെ അമേരിക്ക പ്രതിരോധിക്കുന്നത്. ‘ആയുധ കളി’ക്ക് റഷ്യ ഇല്ലെന്ന് പ്രസിഡണ്ട് വഌഡ്മിര്‍ പുട്ടിന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഭീഷണിപ്പെടുത്തുന്നതിലും പിറകോട്ടില്ല. റഷ്യക്ക് ചുറ്റും കൂടുതല്‍ മിസൈലുകള്‍ വിന്യസിക്കാനാണ് അമേരിക്കയുടെ നീക്കമെങ്കില്‍ യുദ്ധ കപ്പലുകളിലും അന്തര്‍വാഹിനികളിലും ഹൈപ്പവര്‍ ആണവ മിസൈല്‍ സ്ഥാപിക്കാന്‍ മടിക്കില്ലെന്നാണ് പുട്ടിന്റെ നിലപാട്. ഇവയൊക്കെ അമേരിക്കയെ ലക്ഷ്യമാക്കിയാണ്. 2021-ല്‍ കാലാവധി അവസാനിക്കുന്ന മറ്റൊരു കരാറും ഇരു രാജ്യങ്ങളും തമ്മിലുണ്ടെങ്കിലും അവയും പുതുക്കാന്‍ സാധ്യത കുറവാണ്.
ലോക സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന നിലപാട് മാത്രമാണ് ട്രംപില്‍ നിന്ന് കേള്‍ക്കുന്നത്. ഉത്തര കൊറിയയുമായി നടത്തിവന്ന സമാധാന നീക്കം ഇപ്പോള്‍ അനിശ്ചിതത്വത്തിലായി. ഉത്തര കൊറിയക്ക് എതിരായ ഉപരോധം പിന്‍വലിക്കാത്തതാണ് പ്രശ്‌നം. മിസൈല്‍ പരീക്ഷണം കിം ജോംഗ് ഉന്‍ നിരവധി തവണ നടത്തുകയും അമേരിക്കയെയും ദക്ഷിണ കൊറിയയെയും വെല്ലുവിളിക്കുകയും ചെയ്തു. ചൈനയുമായി ‘വ്യാപാര യുദ്ധം’ ശക്തമാക്കാനുള്ള നീക്കത്തിലാണ് ട്രംപ്. റഷ്യക്ക് എതിരെ സാമ്പത്തിക ഉപരോധത്തിനാണ് പടപ്പുറപ്പാട്!
അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ റഷ്യക്ക് വായ്പയോ, സാങ്കേതിക സഹായമോ നല്‍കരുതെന്നാണ് അമേരിക്കയുടെ ആവശ്യം. ഇതേവരെ നികുതി ചുമത്താതിരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം ഏര്‍പ്പെടുത്തി. 25 ശതമാനമാക്കി വര്‍ധിപ്പിക്കാനും പോകുന്നു. ചൈന തിരിച്ചടിക്കുന്നുണ്ടെങ്കിലും അവയൊന്നും അമേരിക്കയെ കാര്യമായി ബാധിക്കില്ലത്രെ. ഫലത്തില്‍ ചൈന അമേരിക്കയുടെ വ്യാപാര പങ്കാളിയല്ലാതായി. അമേരിക്കയുടെ അടുത്ത ‘ഇര’ ഇന്ത്യയാണ്.
അമേരിക്ക-റഷ്യ ‘ഏറ്റുമുട്ടല്‍’ തുടരുന്നു. ട്രംപിന്റെ നയ-നിലപാടുകള്‍ ‘അമേരിക്ക ഫസ്റ്റ്’ എന്നാണ്. അതിനാല്‍ തന്നെ മറ്റുള്ളവരെ തള്ളിക്കളയുന്നു. ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നില്‍ റഷ്യന്‍ കരങ്ങള്‍ ആണെന്ന ആരോപണം വ്യാപകമായിരുന്നതാണ്. ഇതേകുറിച്ച് നടന്ന അന്വേഷണ റിപ്പോര്‍ട്ട് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ മുന്നിലുണ്ട്. ട്രംപ് അധികാരത്തില്‍ വന്നതോടെ റഷ്യന്‍ സൗഹൃദം സുദൃഢമാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ സ്ഥിതി പെട്ടെന്ന് മാറി. ‘ലോക പൊലീസ്’ കളിയില്‍ റഷ്യയെ കൂടി വരുതിയില്‍ നിര്‍ത്താന്‍ അമേരിക്ക നടത്തിയ നീക്കം വഌഡ്മിര്‍ പുട്ടിന്റെ വരവോടെ പാളി. സോവിയറ്റ് യൂണിയന്‍ തകര്‍ന്ന് പിന്‍ഗാമിയായി രൂപമെടുത്ത റഷ്യയില്‍ ബോറിസ് യെല്‍സിന്‍ അധികാരത്തില്‍ വന്ന ഘട്ടത്തില്‍ അമേരിക്കയെ ആശ്രയിച്ചിരുന്നു. പക്ഷെ, പുട്ടിന്‍ റഷ്യയെ പഴയ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ടുവരാനാണ് ശ്രമിച്ചത്. ഈ നീക്കമാകട്ടെ അമേരിക്കയെയും യൂറോപ്പിലെ സഖ്യ രാഷ്ട്രങ്ങളെയും ചൊടിപ്പിച്ചു. ഉക്രൈന്‍ അക്രമിച്ച് ‘ക്രിമിയ’ സംസ്ഥാനം റഷ്യ കയ്യടക്കിയതോടെ യൂറോപ്പ് ആശങ്കയിലായി. പശ്ചിമേഷ്യയില്‍ 1967-ലെ യുദ്ധത്തെ തുടര്‍ന്ന് സോവിയറ്റ് യൂണിയന് നഷ്ടപ്പെട്ട സ്വാധീനം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് റഷ്യ. സിറിയയില്‍ ബശാറുല്‍ അസദ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്കന്‍ സഹായത്തോടെ പ്രതിപക്ഷം നടത്തിയ നീക്കം തകര്‍ത്തത് റഷ്യന്‍ സൈനിക സാന്നിധ്യമാണ്. അതേസമയം, സിറിയയില്‍ തങ്ങളുടെ നിലപാടിന് എതിരെ നിലകൊള്ളുന്ന രാഷ്ട്രമാണെങ്കിലും റഷ്യയുമായി ആയുധ ഇടപാടിന് സഊദി അറേബ്യയുടെ ശ്രമം വര്‍ധിച്ചുവരുന്ന സ്വാധീനമാണ് തെളിയിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനിസുലയില്‍ സോഷ്യലിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാനുള്ള അമേരിക്കയുടെ ശ്രമത്തെ ചെറുക്കാന്‍ പ്രസിഡണ്ട് നിക്കോളാസ് മഡ്‌റോവിനെ സഹായിക്കുകയാണ് വഌഡ്മിര്‍ പുട്ടിന്‍.
വന്‍ ശക്തികള്‍ തമ്മില്‍ ആയുധ നിയന്ത്രണത്തിനുള്ള പ്രധാന കരാറുകള്‍ ഇപ്പോഴില്ല. ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് വികസ്വര രാജ്യങ്ങള്‍ പോലും മാറിനില്‍ക്കുന്നു. ആണവായുധങ്ങള്‍ പ്രയോഗിച്ചതിന്റെ ഭീകരാവസ്ഥയാണ് ഹിരോഷിമയിലും നാഗസാക്കിയിലും ലോകം കണ്ടത്. അവയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കില്‍ അസ്ഥാനത്താകുന്ന സംഘര്‍ഷമാണ് ലോകം എമ്പാടും കാണുന്നത്. ഏഷ്യയിലും ആഫ്രിക്കയിലും സംഘര്‍ഷമില്ലാത്ത രാജ്യങ്ങളില്ല. ഇവയുടെ അണിയറയില്‍ വന്‍ ശക്തികള്‍ ആയുധങ്ങള്‍ക്ക് മൂര്‍ച്ഛ കൂട്ടുന്നുണ്ട്. ആയുധ കച്ചവടവും വ്യക്തമാണ്. രണ്ട് ലോക മഹായുദ്ധങ്ങളില്‍ നിന്ന് അനുഭവം ഉള്‍ക്കൊണ്ട് രൂപീകൃതമായ ഐക്യരാഷ്ട്ര സംഘടന പകച്ച് നില്‍ക്കുന്നു. യു.എന്‍ കരുത്തോടെ രംഗത്ത് വരാതിരുന്നാല്‍ സംഘര്‍ഷത്തിന് അയവുണ്ടാകില്ല; ‘ശീതയുദ്ധ’ത്തിന് അന്ത്യവും!

kerala

കണ്ണൂരില്‍ നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്.

Published

on

നിര്‍മാണത്തിലിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ആണ് സംഭവം നടന്നത്. മുഹമ്മദ് മാര്‍വാന്‍ (3) ആണ് മരിച്ചത്. കുടുംബവീട്ടില്‍ കളിക്കാന്‍ പോയതായിരുന്നു. കാല്‍ വഴുതി വീണതാണെന്ന് പ്രാഥമിക നിഗമനം.

ടാങ്ക് നിറയെ വെള്ളം ഉണ്ടായിരുന്നു. കതിരൂര്‍ പുല്യോട് വെസ്റ്റ് സ്വദേശി അന്‍ഷിലിന്റെ മകന്‍ മാര്‍വാന്‍ ആണ് മരിച്ചത്. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Continue Reading

Video Stories

വിവാഹ വാഗ്ദാനം നല്‍കി 49 ലക്ഷം തട്ടി; സൈബര്‍ തട്ടിപ്പില്‍ 42കാരന്‍ കുടുങ്ങി

വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ…

Published

on

ഗാസിയാബാദ്: ജീവിത പങ്കാളിയെ തേടി മാട്രിമോണിയല്‍ സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി ഗാസിയാബാദില്‍ നടന്ന വന്‍ സൈബര്‍ തട്ടിപ്പ്. വിവാഹ വാഗ്ദാനം നല്‍കി പരിചയം സ്ഥാപിച്ച യുവതി 15 ദിവസത്തിനുള്ളില്‍ 49 ലക്ഷം രൂപ തട്ടിയെടുത്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

വൈശാലി സ്വദേശിയായ 42കാരനായ അഭിഷേക് ചൗധരി എന്ന പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്. മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുമായി വിവാഹം വരെ ഉറപ്പിക്കുന്ന തരത്തില്‍ ബന്ധം വളര്‍ന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം.

സംഭാഷണത്തിനിടയില്‍, യുവതി ജലന്ധറിലും ഡല്‍ഹി എന്‍സിആറിലും തന്റെ കുടുംബം റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസം നേടിയെടുത്തു. പിന്നാലെ അഭിഷേകിനെ ഫോറെക്സ് ട്രേഡിംഗിലേക്ക് പരിചയപ്പെടുത്തി. ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് 500 ഡോളര്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. ഡോളറില്‍ ഇടപാട് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, ടെലിഗ്രാം വഴി പ്രത്യേക അക്കൗണ്ട് നല്‍കി ഇന്ത്യന്‍ രൂപ ഡോളറാക്കി മാറ്റാമെന്ന് അവകാശപ്പെട്ടു.

അഭിഷേക് ആദ്യം ഒരു ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്തു. പിന്നീട് ഒക്ടോബര്‍ 8ന് 10 ലക്ഷം ഒക്ടോബര്‍ 15ന് രണ്ട് ഗഡുക്കളായി 15 ലക്ഷം ഒക്ടോബര്‍ 16ന് 13 ലക്ഷം നവംബര്‍ 2ന് 10 ലക്ഷം ഇങ്ങനെ ഏകദേശം 49 ലക്ഷം രൂപ വ്യാജ അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തു.

ട്രേഡിംഗ് ആപ്പില്‍ വാലറ്റില്‍ വന്‍ ലാഭം കാണിച്ചിരുന്നെങ്കിലും പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓരോ തവണയും പരാജയപ്പെട്ടു. പിന്നീട് ലാഭത്തിന് 30 ശതമാനം നികുതി ആവശ്യപ്പെട്ടതോടെയാണ് അഭിഷേക് താന്‍ വഞ്ചിക്കപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്.

അഭിഷേക് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ബിഎന്‍എസ് 319(2), 318(4) ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പണം കൈമാറിയ അക്കൗണ്ടുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട എല്ലാ ബാങ്കുകളുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് എഡിസിപി (സൈബര്‍ & ക്രൈം) അറിയിച്ചു.

 

Continue Reading

Video Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം; നിര്‍ദേശങ്ങളുമായി വിദഗ്ധര്‍

ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍…

Published

on

ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ ഭക്ഷണത്തിനുള്ള പങ്ക് നിര്‍ണായകമാണെന്ന് ഹൃദ്രോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രക്തസമ്മര്‍ദം, കൊളസ്ട്രോള്‍, നീര്‍വീക്കം എന്നിവ ഹൃദ്രോഗത്തിന് വഴിയൊരുക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇവയെ നിയന്ത്രിക്കാന്‍ ചില ഭക്ഷണങ്ങള്‍ സഹായകരമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

അനസ്തെറ്റിസ്റ്റും ഇന്റര്‍വെന്‍ഷണല്‍ പെയിന്‍ മെഡിസിന്‍ വിദഗ്ധനുമായ ഡോ. കുനാല്‍ സൂദ് പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹൃദയത്തിന് ഏറെ ഗുണം ചെയ്യുന്ന ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിച്ചത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങള്‍, ഒമേഗ3 ധാരാളമുള്ള മീനുകള്‍ ചൂര പോലുള്ള കൊഴുപ്പുള്ള മീനുകള്‍ ഒമേഗ3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ്.

അപൂരിത കൊഴുപ്പില്‍പ്പെടുന്ന ഈ ഘടകം ഹൃദയം, കരള്‍, ശ്വാസകോശം, രക്തക്കുഴലുകള്‍ എന്നിവയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിലും കോശഭിത്തി സംരക്ഷിക്കുന്നതിലും ഒമേഗ3 പ്രധാന പങ്കുവഹിക്കുന്നു.

എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയില്‍ മോണോ അണ്‍സാച്ചുറേറ്റഡ് ഫാറ്റും പോളിഫിനോളുകളും ഇതില്‍ ധാരാളമാണ്. മോശം കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും രക്തക്കുഴലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കുന്നു. അവൊക്കാഡോ ഒലെയിക് ആസിഡ്, നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ ഇ എന്നിവയാല്‍ സമ്പന്നമായ അവൊക്കാഡോ കൊളസ്ട്രോളും രക്തസമ്മര്‍ദവും നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പ്ലാന്റ് ബേസ്ഡ് ഒമേഗ3 (ALA), പോളി അണ്‍സാച്ചുറേറ്റഡ് ഫാറ്റ്, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമുള്ള വാല്‍നട്ട്സ് മൊത്തം കൊളസ്ട്രോളും LDL ഉം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ബെറികള്‍ (സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി) ആന്തോസയാനിനുകള്‍, പോളിഫിനോളുകള്‍ തുടങ്ങിയ ശക്തമായ ആന്റിഓക്സിഡന്റുകള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം കുറയ്ക്കുകയും ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ചെയ്യും.

ഇലക്കറികള്‍ മുരിങ്ങയില, ചീരയില തുടങ്ങിയ ഇലക്കറികള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. വിറ്റാമിന്‍ കെ, ഫോളേറ്റ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവ ധാരാളമായി അടങ്ങിയ ഇവ രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായിക്കുന്നു.

ആഹാരക്രമത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുന്നതിനുമുന്‍പ് നിര്‍ബന്ധമായും ഒരു ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading

Trending