News
സന്തോഷ് ട്രോഫി: കേരള ടീം പ്രഖ്യാപിച്ചു; ജി. സഞ്ജു ക്യാപ്റ്റൻ
അസ്സമിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്.
കൊച്ചി: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. കേരള പൊലീസ് പ്രതിരോധ താരം ജി. സഞ്ജുവാണ് 22 അംഗ സംഘത്തിന്റെ ക്യാപ്റ്റൻ. ടീമിൽ ഒമ്പത് പുതുമുഖങ്ങളുണ്ട്.
അസ്സമിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്നത്. ഈമാസം 22ന് ഏഴുതവണ ചാമ്പ്യന്മാരായ പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 24ന് റെയിൽവേസ്, 26ന് ഒഡിഷ, 29ന് മേഘാലയ, 31ന് സർവിസസ് ടീമുകളുമായാണ് ഗ്രൂപ്പ് റൗണ്ട് മത്സരങ്ങൾ. കഴിഞ്ഞ സീസണിലെ റണ്ണേഴ്സപ്പായ കേരളം ഫൈനലിൽ പശ്ചിമ ബംഗാളിനോടാണ് തോറ്റത്.
അസ്സമിലെ തണുത്ത കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനായി കൽപറ്റ മരവയലിലെ എം.കെ. ജിനചന്ദ്രൻ സ്മാരക ജില്ലാ സ്റ്റേഡിയത്തിലായിരുന്നു ടീമിന്റെ പരിശീലനം. സമുദ്രനിരപ്പിൽ നിന്ന് ഉയരത്തിലുള്ള (ഹൈ ആൾട്ടിറ്റ്യൂഡ്) സ്റ്റേഡിയത്തിൽ കളിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ മറികടക്കാനാണ് ഇവിടെ പരിശീലനം നടത്തുന്നത്. അസ്സമിൽ മത്സരങ്ങൾ നടക്കുന്നതും ഹൈ ആൾട്ടിറ്റ്യൂഡ് സ്റ്റേഡിയത്തിലാണ്.
വയനാട് സ്വദേശി ഷഫീഖ് ഹസനാണ് ടീമിന്റെ മുഖ്യപരിശീലകൻ. വയനാട്ടിൽ 18 വരെ പരിശീലനം തുടരും. കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഡിസംബർ ആറുമുതൽ ജനുവരി എട്ടുവരെ നടത്തിയ ക്യാമ്പിന് ശേഷമാണ് ടീം വയനാട്ടിലെത്തിയത്.
കേരള ടീം
ഗോൾകീപ്പർമാർ:
ടി.വി. അൽകേഷ് രാജ് (തൃശൂർ), എസ്. അജ്മൽ (പാലക്കാട്), എം. മുഹമ്മദ് ജസീൻ (മലപ്പുറം)
പ്രതിരോധ താരങ്ങൾ:
ജി. സഞ്ജു (എറണാകുളം), എം. മനോജ് (തിരുവനന്തപുരം), അജയ് അലക്സ് (എറണാകുളം), ബിബിൻ അജയൻ (എറണാകുളം), എസ്. സന്ദീപ് (മലപ്പുറം), അബ്ദുൽ ബാദിഷ് (മലപ്പുറം), തേജസ് കൃഷ്ണ (പാലക്കാട്)
മധ്യനിര താരങ്ങൾ:
എം.എം. അർജുൻ (തൃശൂർ), വി. അർജുൻ (കോഴിക്കോട്), ഒ.എം. ആസിഫ് (എറണാകുളം), എം. വിഘ്നേഷ് (തിരുവനന്തപുരം), എം.എൽ. അബൂബക്കർ ദിൽഷാദ് (കാസർകോട്)
മുന്നേറ്റ താരങ്ങൾ:
ടി. ഷിജിൻ (തിരുവനന്തപുരം), മുഹമ്മദ് അജ്സൽ (കോഴിക്കോട്), ഇ. സജീഷ് (പാലക്കാട്), പി.ടി. മുഹമ്മദ് റിയാസ് (പാലക്കാട്), എ.പി. മുഹമ്മദ് സിനാൻ (കണ്ണൂർ), കെ. മുഹമ്മദ് ആഷിഖ് (മലപ്പുറം), എൻ.എ. മുഹമ്മദ് അസ്ഹർ (തൃശൂർ)
ടീം ഒഫിഷ്യൽസ്
ഷഫീഖ് ഹസൻ (മുഖ്യപരിശീലകൻ), ഡി. എബിൻ റോസ് (സഹ പരിശീലകൻ), പി.കെ. ഷാജി (മാനേജർ), കെ.ടി. ചാക്കോ (ഗോൾകീപ്പർ പരിശീലകൻ), അഹ്മദ് നിഹാൽ റഷീദ് (ഫിസിയോ), കിരൺ നാരായണൻ (വിഡിയോ അനലിസ്റ്റ്)
health
പ്രായം കൂടുമ്പോള്‍ വ്യായാമവും മാറ്റണം: 40, 50, 60 കഴിഞ്ഞവര്‍ക്കുള്ള ഫിറ്റ്നസ് ഗൈഡ്
30 മുതല്‍ 80 വയസ്സ് വരെയുള്ള കാലയളവില്‍ ശരാശരി മനുഷ്യന് തന്റെ പേശീബലത്തിന്റെ ഏകദേശം മൂന്നിലൊന്ന് നഷ്ടപ്പെടുന്നുണ്ട്
പ്രായം കൂടുന്തോറും ശരീരത്തിന്റെ പ്രവര്‍ത്തനശേഷി കുറയുന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ച് 30 വയസിന് ശേഷം പേശീബലം കുറഞ്ഞുതുടങ്ങുകയും 50 വയസ്സ് കഴിയുമ്പോള്‍ അത് കൂടുതല്‍ വ്യക്തമായി പ്രകടമാകുകയും ചെയ്യുന്നു. പഠനങ്ങള്‍ പ്രകാരം, 30 മുതല്‍ 80 വയസ്സ് വരെയുള്ള കാലയളവില്‍ ശരാശരി മനുഷ്യന് തന്റെ പേശീബലത്തിന്റെ ഏകദേശം മൂന്നിലൊന്ന് നഷ്ടപ്പെടുന്നുണ്ട്. അതിനാല്‍ പ്രായം കൂടുന്തോറും വ്യായാമത്തിന്റെ തീവ്രത കൂട്ടുന്നതിന് പകരം ശരീരത്തിന്റെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തുന്നതിലായിരിക്കണം ശ്രദ്ധ.
വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്, 40 വയസ്സ് മുതല്‍ തന്നെ വ്യായാമരീതിയില്‍ മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ്. വ്യായാമത്തിന്റെ അളവ്, തീവ്രത, സമയം, തരം എന്നിവ പ്രായത്തിന് അനുസരിച്ച് ക്രമീകരിക്കുമ്പോഴാണ് ദീര്‍ഘകാല ആരോഗ്യവും ഫിറ്റ്നസും ഉറപ്പാക്കാനാകുക.
40 വയസ്സ്: ഹൃദയാരോഗ്യത്തിനും സ്ഥിരതയ്ക്കും പ്രാധാന്യം
40 വയസ്സ് മുതല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ശരീരത്തിന്റെ ആകെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യമാക്കേണ്ടത്. ഒരേ തീവ്രതയിലുള്ള വ്യായാമങ്ങള്‍ തുടര്‍ച്ചയായി ചെയ്യുന്നതിനുപകരം, ദിവസവും 30-40 മിനിറ്റ് നടക്കല്‍, ഓട്ടം, സൈക്കിള്‍ ഓടിക്കല്‍, നീന്തല്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന വ്യായാമങ്ങള്‍ ചെയ്യുന്നത് ഗുണകരമാണ്. ഒരേസമയം ഏറെ നേരം വ്യായാമം ചെയ്യുന്നതിന് പകരം, ദിവസത്തില്‍ പല ഘട്ടങ്ങളായി വ്യായാമം ചെയ്യുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും എല്ലുകള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
50 വയസ്സ്: പേശീബലം സംരക്ഷിക്കേണ്ട സമയം
50 വയസ്സ് കഴിയുമ്പോള്‍ പേശീബലം വേഗത്തില്‍ കുറഞ്ഞേക്കാം. അതിനാല്‍ ശരീരത്തിന്റെ ചലനശേഷിയും സ്വാതന്ത്ര്യവും നിലനിര്‍ത്താന്‍ പ്രതിരോധ വ്യായാമങ്ങള്‍ (resistance-based exercises) പ്രധാനമാണ്. 8-10 തരത്തിലുള്ള പേശീബലം വര്‍ധിപ്പിക്കുന്ന വ്യായാമങ്ങള്‍ തിരഞ്ഞെടുക്കാം. ഓരോ വ്യായാമവും 10-15 തവണ ആവര്‍ത്തിക്കുന്ന ഒരു സെറ്റ് വീതം ചെയ്താല്‍ മതിയാകും. ഈ പ്രായത്തിലും പേശീബലം വര്‍ധിപ്പിക്കാനാകുമെങ്കിലും, ചെറുപ്പകാലത്തേതിനെക്കാള്‍ കുറവായിരിക്കും. എന്നിരുന്നാലും, ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ വലിയ പുരോഗതി ഉണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
60 വയസ്സ് കഴിഞ്ഞാല്‍: വഴക്കവും ബാലന്‍സും പ്രധാന്യം
60 വയസ്സ് മുതല്‍ വഴക്കം (flexibility)യും ശരീരത്തിന്റെ ബാലന്‍സും ഫിറ്റ്നസ് പരിശീലനത്തിന്റെ കേന്ദ്രബിന്ദുവാകണം. സ്ഥിരമായ ഏറോബിക് വ്യായാമങ്ങളോടൊപ്പം പ്രതിരോധ പരിശീലനം, സ്ട്രെച്ചിംഗ്, ബാലന്‍സ് വ്യായാമങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം. ഓരോ പേശിക്കുമുള്ള സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ ഒരു മിനിറ്റിലധികം നേരം ചെയ്യുന്നത് ഗുണകരമാണ്. മുതിര്‍ന്നവരില്‍ വീഴ്ചകള്‍ മൂലമുള്ള പരിക്കുകള്‍ സാധാരണമായതിനാല്‍, ബാലന്‍സ് മെച്ചപ്പെടുത്തുന്ന വ്യായാമങ്ങള്‍ ദിവസേന ചെയ്യണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. യോഗയും ചില ആയോധന കലകളും ഇതിന് സഹായകരമാണ്.
ഫിറ്റ്നസിന്റെ യഥാര്‍ത്ഥ ലക്ഷ്യം
ചുരുക്കത്തില്‍, 40 വയസ്സില്‍ സ്ഥിരതയ്ക്കും ആരോഗ്യത്തിനും ഊന്നല്‍ നല്‍കണം; 50 വയസ്സില്‍ പേശീബലം സംരക്ഷിക്കാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശ്രദ്ധിക്കണം; 60 വയസ്സ് മുതല്‍ വഴക്കത്തിനും ബാലന്‍സിനും മുന്‍ഗണന നല്‍കണം. ആകര്‍ഷകമായ ശരീരം കെട്ടിപ്പടുക്കുന്നതിനെക്കാള്‍, ദൈനംദിന ജീവിതം സ്വതന്ത്രമായി, സജീവമായി നയിക്കാന്‍ കഴിയുക എന്നതാണ് ഫിറ്റ്നസിന്റെ യഥാര്‍ത്ഥ ലക്ഷ്യം.
kerala
ശബരിമല സ്വര്‍ണക്കൊള്ള കേസ്; കെ.പി. ശങ്കരദാസ് 14 ദിവസത്തെ റിമാന്‍ഡില്‍
കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി പി.എസ്. മോഹിത് എസ്.പി. മെഡിഫോര്‍ട്ട് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗവും സിപിഐ നേതാവുമായ കെ.പി. ശങ്കരദാസിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഡോക്ടറുടെ തീരുമാനം അനുസരിച്ച് ആശുപത്രി മാറ്റം സംബന്ധിച്ച നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു.
കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി പി.എസ്. മോഹിത് എസ്.പി. മെഡിഫോര്‍ട്ട് ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ചികിത്സയില്‍ കഴിയുന്ന കെ.പി. ശങ്കരദാസിന്റെ അറസ്റ്റ് ഇന്നലെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രേഖപ്പെടുത്തിയത്.
എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയിലെ സിപിഐ പ്രതിനിധിയായിരുന്നു ശങ്കരദാസ്. എഐടിയുസി നേതാവുകൂടിയായ അദ്ദേഹം കഴിഞ്ഞ കുറച്ചുദിവസങ്ങളായി അബോധാവസ്ഥയിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ശങ്കരദാസിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, അദ്ദേഹത്തെ പരിശോധിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. തിരുവനന്തപുരം ആശുപത്രിയില്‍ അബോധാവസ്ഥയിലാണെന്ന് പ്രതിഭാഗം കോടതിയെ അറിയിക്കുകയും, ഇതിന് തെളിവായി ഫോട്ടോകളും ചികിത്സാ രേഖകളും സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവയെല്ലാം തള്ളിയാണ് എസ്ഐടി അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്ന ശങ്കരദാസ്, മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്. സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള മാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കോടതി നിര്‍ദേശമനുസരിച്ച് തീരുമാനിക്കുമെന്ന് അറിയിച്ചു.
kerala
ഗുണ്ടാത്തലവൻ മരട് അനീഷ് റിമാൻഡിൽ
വർഷങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത കേസിലാണ് മുളവുകാട് പൊലീസ് അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്
തിരുവനന്തപുരം: ഗുണ്ടാത്തലവൻ മരട് അനീഷിനെ കോടതി റിമാൻഡ് ചെയ്തു. വർഷങ്ങൾക്ക് മുൻപ് രജിസ്റ്റർ ചെയ്ത കേസിലാണ് മുളവുകാട് പൊലീസ് അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെയാണ് ഇയാളെ മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്.
ഹണി ട്രാപ്പ് കേസിന്റെ അന്വേഷണത്തിനിടെയാണ് അനീഷിനെ പൊലീസ് പിടികൂടിയത്. തുടർന്ന് സെൻട്രൽ സ്റ്റേഷനിലെത്തിച്ച് മറ്റ് കേസുകളിൽ വാറന്റുകളുണ്ടോയെന്ന് പരിശോധിച്ചപ്പോഴാണ്, പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ 2005ൽ രജിസ്റ്റർ ചെയ്ത കേസിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറന്റുള്ളതായി കണ്ടെത്തിയത്. ഇതോടെയാണ് കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.
തമിഴ്‌നാട് പൊലീസ് അനീഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിക്കുമെന്ന് അറിയിച്ചു. കേരളത്തിൽ മാത്രം അൻപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ മരട് അനീഷ്, തമിഴ്‌നാട്ടിലും സ്വർണക്കവർച്ച ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.
-
Film23 hours agoമോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിലെ ചിത്രം ‘ദൃശ്യം 3’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു
-
kerala24 hours agoവീണവാദനത്തിൽ ശ്രദ്ധേയമായി ദേവ്ന; ‘കനുകൊണ്ടിനി ശ്രീ രാമുനി’ കൃതി വേദിയിൽ അവതരിപ്പിച്ചു
-
kerala22 hours agoഎം.എസ്.എഫ് സംസ്ഥാന സമ്മേളനം; മലപ്പുറം ജില്ലയിൽ നിന്നും പതിനായിരം വിദ്യാർത്ഥികൾ പങ്കെടുക്കും
-
kerala22 hours agoകാലിക്കറ്റ് യൂണിവേഴ്സിറ്റി സി-സോൺ കലോത്സവം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
-
india2 days agoചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികള്‍ ആര്.എസ്.എസ് ആസ്ഥാനവും സന്ദര്‍ശിച്ചു
-
News22 hours agoഫോർഡ് ട്രക്ക് പ്ലാന്റ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരന് നേരെ അശ്ലീല ആംഗ്യം കാണിച്ച് ട്രംപ്; സംഭവം വിവാദമായി
-
kerala21 hours agoനാലാം വർഷവും ഗസലിലും മാപ്പിളപ്പാട്ടിലും ഹെമിൻ സിഷയ്ക്ക് വിജയത്തുടർച്ച
-
News21 hours agoരണ്ടാം ഏകദിനത്തിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് ന്യൂസിലൻഡ്; പരമ്പര സമനിലയിൽ
